Sunday, September 11, 2011

കള്ള് വില്‍ക്കുന്നതിനേക്കാള്‍ ലാഭം

സി രാധാകൃഷ്ണന്‍

   ത്രിശൂല്‍ പുറപ്പെടാറായിരിക്കുന്നു.അഗ്നി പിന്നാലെ ചുര മാന്തി നില്പുണ്ട്-രണ്ടും ലിമിറ്റഡുസ്റ്റോപ്പ്‌ ബസ്സുകള്‍.ടൌണ്‍ ബസ്‌ സ്റ്റാന്‍ഡില്‍ നല്ല  തിരക്ക്.വൈകുന്നേരമായല്ലോ!വീടെത്താനുള്ള തിരക്കിലാണ് ആളുകള്‍.ഇതിനിടയില്‍ അന്തിക്കടലയും അന്തിക്കടലാസുമൊക്കെ വില്‍ക്കാനുള്ള ബഹളവുമുണ്ട്.
ഞാന്‍ ത്രിശൂലില്‍ കയറി.(ഇത് ഞാന്‍ കയറിയ വാഹനത്തിന്‍റെ യഥാര്‍ത്ഥമായ പേരല്ല.ഈ പേരില്‍ ഒരു ബസ്സുണ്ടെങ്കില്‍-ആ വാഹനവും അതിന്‍റെ ഉടമസ്ഥനും ക്ഷമിക്കണം.അറിഞ്ഞുകൊണ്ടല്ല ഈ പരാമര്‍ശം.)
   ബസ്സില്‍ നിറയെ ആളുണ്ട്.എങ്കിലും എനിക്ക് ഒരു സീറ്റ് കിട്ടി;പിടിക്കാന്‍ മുമ്പിലെ കമ്പി കിട്ടി;തിരക്കുകൂടിയാല്‍ ശ്വസിക്കാന്‍,വായുകടക്കാന്‍,ഒരു വശത്തൊരു പഴുതും കിട്ടി.ആശ്വാസമായി.ഇനി വഴിയില്‍ മൂക്കുകുത്തി വീഴാതെ അങ്ങെത്തിക്കിട്ടിയാല്‍ മതിയല്ലോ!
   ഭൂപടം മുതല്‍ കളിപ്പാട്ടങ്ങളും ജാതകഫലങ്ങളും വരെ വില്‍ക്കുന്നവര്‍ വാഹനത്തില്‍ കയറി കച്ചവടം നടത്തി ഇറങ്ങിപ്പോകുന്നതിനിടെ വലിപ്പമുള്ള ഒരു പുസ്തകം പൊക്കിക്കാണിച്ച് ഒരാള്‍ വന്നു.തോളില്‍,പൊക്കണം നിറയെ അതേ ഉരുപ്പടിയായിരിക്കും എന്ന് കുറ്റാന്വേഷകരല്ലാത്തവര്‍ക്കും അനായാസം ഊഹിക്കാം.
   മിനി ഭഗവദ്ഗീതയാണ് സാധനം.ഒരു മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷന്‍റെ സെയില്‍സ് മാനേജരാകാന്‍ തക്ക സാമര്‍ഥ്യമുള്ള ഒരാളാണ് അത് വില്‍ക്കുന്നതെന്ന് അയാളുടെ അവതാരിക കേട്ടപ്പോഴേ തോന്നി.വില്‍പ്പനയുടെ സൂത്രങ്ങള്‍ ഒരു അടവും പിഴയ്ക്കാതെ അയാള്‍ അവതരിപ്പിച്ചു.മാര്‍ക്കറ്റിംഗ് പാഠപുസ്തകങ്ങളില്‍ പറയുന്ന എല്ലാ ചിട്ടവട്ടങ്ങളും ഒപ്പിച്ചു കൊണ്ടായിരുന്നു മുന്നേറ്റം.പുസ്തകത്തിന്‍റെ സവിശേഷതകള്‍ ആദ്യമേ അയാള്‍ വിശദീകരിച്ചു.
-'ഇതൊരു സാധാരണ പുസ്തകമല്ല.ഇത് കൊണ്ടുനടക്കാന്‍ വളരെ എളുപ്പമാണ്.ഏതു പോക്കറ്റിനും പാകം.മറ്റൊരുതരത്തിലും പാകം തന്നെ.പതിനെട്ട് അധ്യായങ്ങളും വ്യാഖ്യാനവുമുള്ള ഈ സമഗ്രഗീതാഗ്രന്ഥത്തിന് വില വെറും പത്തുറുപ്പിക.ഒരു ഇളനീരിനെക്കാള്‍,കൊക്കകോളയെക്കാള്‍,ടൂത്ത് പേസ്റ്റിനേക്കാള്‍,എന്തിനേറെ ഒരു സോപ്പുകട്ടയെക്കാള്‍ കുറവ്.'
   ആരോ ഒരാള്‍ പുസ്തകം വാങ്ങി.ചെറുപ്പക്കാരന് ഉഷാറായി.അയാള്‍ പ്രഖ്യാപിച്ചു:ഇതാ ഒരാള്‍ കൂടുതല്‍ ജ്ഞാനിയാകാന്‍ നിശ്ചയിച്ചിരിക്കുന്നു.എത്രയെത്ര അനാവശ്യകാര്യങ്ങള്‍ക്കു നാം പണം ചെലവാക്കുന്നു!എത്ര പണം പോക്കറ്റടിച്ചു പോകുന്നു!വെറും പത്തുറുപ്പികയ്ക്ക് അറിവിന്‍റെ അറിവായ കാര്യം വാങ്ങി സൂക്ഷിക്കാം!വായിക്കാന്‍ ഇപ്പോള്‍ സമയമില്ലെങ്കിലും പിന്നീട് വായിക്കാനായി വാങ്ങിവയ്ക്കാം.സന്തതിപരമ്പരകള്‍ക്ക് വായിക്കാന്‍ ഈ ഒരു അമൂല്യസമ്പാദ്യം വീട്ടില്‍ ഇരിക്കട്ടെ...!അപൂര്‍വ്വമായി ലഭിക്കുന്ന ഭാഗ്യം...
   ബസ്സിന്‍റെ ഒരറ്റംമുതല്‍ മറ്റേഅറ്റം വരെ നടന്നിട്ടും പക്ഷെ,രണ്ടാമതൊരു പുസ്തകം ആരും വാങ്ങിയില്ല.അയാളുടെ സ്വരം മാറി:
'മഹാലോകരെ,കേള്‍പ്പിന്‍...സാക്ഷാല്‍ ഭഗവാന്‍ അര്‍ജുനനു നല്‍കിയ ഉപദേശമാണ് ഇതാ പത്തു വെള്ളിക്കാശിന്, ക്ഷമിക്കണം, ഈയക്കാശിന് നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നത്.ഇതൊരു സുവര്‍ണാവസരമാണ്.എനിക്കിതൊരു നിയോഗം മാത്രം!ഒത്താല്‍ അരിക്കാശു കിട്ടുമെന്നേ ഉള്ളു.അത് ഈ വണ്ടിയില്‍ നിന്നല്ലെങ്കില്‍ നിങ്ങള്ക്ക് നഷ്ടപ്പെടുന്നത് ഈ ജീവിതത്തില്‍ നേടാവുന്ന ഏറ്റവും വലിയ അറിവാണ്.ഇതിനപ്പുറം ഒരു അറിവില്ല.അനുഗ്രഹമില്ല.'
   ഇതുകൊണ്ടും രണ്ടാമതൊരു പുസ്തകം വിട്ടില്ല.പക്ഷെ,ആ ചെറുപ്പക്കാരനില്‍ ഒട്ടും നിരാശ കണ്ടില്ല.അയാള്‍ സ്വരം വീണ്ടും മാറ്റി:
'ജീവിതത്തില്‍ പല പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് നമ്മളെല്ലാം.എത്രയെത്ര പ്രശ്നങ്ങള്‍!എന്‍റെ മുന്നിലിരിക്കുന്ന നിനങ്ങള്‍ ഓരോരുത്തരും അങ്കലാപ്പുകളുടെ ഓരോ ഹിമാലയമാണ്.ഈ ഞാനും അങ്ങനെ തന്നെ.ഈ പുസ്തകം അതിനെല്ലാം പരിഹാരമാണ്.ഒരെണ്ണം വാങ്ങിനോക്കുക.ഉടനെ ഫലം കാണും.അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.സാധിക്കില്ലെന്നു തോന്നിയത് സാധിക്കും.കിട്ടാത്തത് കിട്ടും.ഉറക്കം കൂടും...ഇത് വെറുതെ പറയുന്നതല്ല എന്നറിയാന്‍ വെറും പത്തുരൂപയേ ചിലവുള്ളൂ.ഞാന്‍ ഇത് ചുമ്മാ പറയുകയല്ല.ഈ സ്റ്റാന്ടില്‍ എന്നെ നാളെയും കാണാം.
രണ്ടുമൂന്നു പുസ്തകങ്ങള്‍ കൂടി വിറ്റു.വേറെ ചിലര്‍ വാങ്ങാന്‍ പുറപ്പെട്ടപ്പോള്‍ പിന്നില്‍ ഇരിക്കുന്ന ഒരാള്‍ താക്കീതു ചെയ്തു.
'അന്ധവിശ്വാസം പ്രചരിപ്പിക്കരുത്.'
   വില്‍പ്പനക്കാരന്‍റെ മട്ടുമാറി:
'പ്രിയസുഹൃത്തേ,ഞാന്‍ എന്‍റെ വിശ്വാസമാണ് പ്രചരിപ്പിക്കുന്നത്.താങ്കള്‍ അത് സ്വീകരിക്കണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ.ഞാന്‍ വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്ന ആളുകള്‍ ഈ വാഹനത്തിലുണ്ടെന്ന് എനിക്കറിയാം.അവരെ ഉദ്ദേശിച്ചാണ് ഞാന്‍ ഈ മഹാഗ്രന്ഥവുമായി നടക്കുന്നത്.ഇതൊരു പുണ്യകര്‍മ്മമാണ്‌.നോക്കുക,എനിക്കു സോപ്പോ ചീപ്പോ ചാരായമോ വില്‍ക്കാന്‍ പോകാമായിരുന്നില്ലേ?ഇതിനേക്കാള്‍ ലാഭമല്ലേ അത്?താങ്കളെപ്പോലെയുള്ളവരുടെ ചീത്ത കേള്‍ക്കേണ്ടിയും വരില്ല.'
   'ഈ പറഞ്ഞതാണ് ശരി'എന്ന് ചില യാത്രക്കാര്‍ക്കുതോന്നി.എന്നു മാത്രമല്ല അവര്‍ അത് തുറന്നുപറയുകയും പുസ്തകംവാങ്ങുകയും ചെയ്തു.അതിനിടെ മറ്റുചിലര്‍ മറ്റേപക്ഷത്തും ചേര്‍ന്നു.'നാട്‌ കുട്ടിച്ചോറാക്കുന്നത് അന്ധവിശ്വാസം കൊണ്ടാണ്' എന്ന വാദമുണ്ടായി.
   'നിങ്ങളൊക്കെ അന്ധമായി വിശ്വസിക്കുന്നത് മറ്റുചിലതിലാണെന്നല്ലേ ഉള്ളു?'എന്ന് ആരോ തിരികെ ചോദിച്ചതോടെ ഞങ്ങളും നിങ്ങളുമായി.അത് കുറച്ചുകൂടി മുന്നേറി കശപിശയായി;ചെറിയ ഉന്തും തള്ളുമായി;വെല്ലുവിളിയായി.തങ്ങളുടെ പക്ഷത്തോടുള്ള കൂറു തെളിയിക്കാന്‍ ധാരാളംപേര്‍ പുസ്തകം വാങ്ങി.
   അഞ്ചു മിനിട്ടിനകം ഇത്രയും നടന്നു.കണ്ടക്ടര്‍ കയറിവരുമ്പോള്‍ ബസ്സിനകത്ത് സംഘര്‍ഷം മൂത്തിരിക്കുന്നു.ഒരു ചിരിയോടെ അയാള്‍ ചോദിച്ചു:
'ഗീതക്കാരന്‍ വന്നായിരിക്കും?'
   ഉവ്വെന്ന് ആരോ പറഞ്ഞു.
   'മാന്യമഹാജനങ്ങളെ,ആരും മനമിളകി അലമ്പാക്കരുത്.ഇത് ആ വിദ്വാന്‍റെ പതിവാണ്.പുസ്തകംവിറ്റ് അയാളങ്ങു പോകും.കുഴങ്ങുന്നത് നിങ്ങളും ഞാനും മാത്രം!അടങ്ങിന്‍!'
   എന്‍റെ പിന്നിലെ സീറ്റിലെ ജ്ഞാനി ചിരിച്ചു:'പല ഗീതാരഹസ്യങ്ങളില്‍ ഒന്ന് ഇതും!'

നീതിസാരം:ഏറ്റവും ലാഭകരമായ കച്ചവടം ഇന്നലെവരെ കള്ളക്കള്ളും വിഷച്ചാരായവും ആയിരുന്നു.ഇപ്പോള്‍ അത് ജാതിമത വിഷലഹരിയാകുന്നു.     


(2006 മാര്‍ച്ചിലെ 'ഗ്രന്ഥാലോകം' എന്ന പുസ്തകത്തില്‍ കണ്ട കഥയാണ്‌ ഇത്. ഈ എഴുത്തുകാരനെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് അറിയില്ല...)