Friday, July 5, 2013

നൈരാശ്യം

-വൈക്കം മുഹമ്മദ്‌ ബഷീര്‍   









   "ജീവിതം വളരെ താണനിലയില്‍ നിന്നാരംഭിച്ച്, യൌവനത്തിന്‍റെ തുടക്കത്തില്‍ ഒരു തെരുവുതെണ്ടിയായി അലഞ്ഞ്,ഒടുവില്‍ പട്ടാളക്കാരനായി ചേര്‍ന്ന് പടിപടിയായി ഉയര്‍ന്ന്,അവസാനം ഒരു മഹാഭൂഖണ്ടത്തിന്‍റെ ഭരണാധികാരിയായി സകലരുടേയും ബഹുമാനാദരങ്ങള്‍ക്കു പാത്രമായി ലോകത്തിന്‍റെ ശ്രദ്ധയെ ഹഠാദാകര്‍ശിച്ച ആ മഹാന്‍റെ മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹത്തിന്‍റെ മുഖത്തു നിഴലിച്ച നൈരാശ്യഭാവത്തെപ്പറ്റി ചോദ്യം ചെയ്തവരോട്‌ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്:
   
   "ജീവിതാന്ത്യം അടുത്തുപോയതിലല്ല, വിപുലമായിരുന്നല്ലോ എന്‍റെ ജീവിത പരിപാടി!എല്ലാം പരിപൂര്‍ണവിജയത്തോടു കൂടിയാണ് പര്യവസാനിക്കുന്നത്. എങ്കിലും കഴിഞ്ഞുപോയ കാലത്തില്‍ അതിവിദൂരമായ ഒരു നിമിഷത്തില്‍ എനിക്കുണ്ടായ ദാഹം ഈ അന്തിമ നിമിഷത്തിലും എന്‍റെ ആത്മാവിനെ വരട്ടിക്കൊണ്ടിരിക്കുന്നു.
   സഫലമാകാത്ത ആഗ്രഹം;ഇനി ആരാലും സാധിപ്പിച്ചു തരാവുന്ന ഒന്നല്ല.ഇതുവരെ പലരുമായി എഴുതി പ്രസിദ്ധപ്പെടുത്തിയ വിശ്വവിഖ്യാതമായ എന്‍റെ ജീവചരിത്രങ്ങളില്‍ ഒന്നിലും വന്നിട്ടില്ലാത്ത ഒരു സംഭവം...
ആ ഗ്രന്ഥങ്ങള്‍ വായിക്കുന്നവരൊക്കെയും ഞാന്‍ മഹാഭാഗ്യശാലി എന്നാണു കരുതുക!
   ഞാന്‍ നിസ്സാരനും തെരുവുതെണ്ടിയുമായിരുന്നു.എന്‍റെ യൌവനാരംഭത്തില്‍ കോമളാംഗിയായ ഒരു യുവതിയെ എന്തിലും മീതെയായി ഞാന്‍ സ്നേഹിച്ചിരുന്നു...
   അന്നെനിക്ക് വീടും കുടിയും ഒന്നുമുണ്ടായിരുന്നില്ല...ഈ മഹാപ്രപഞ്ചത്തില്‍ ഞാന്‍ തനിച്ചായിരുന്നു.ആഹാരത്തിനു വഴിയില്ലാതെ,കിടക്കാന്‍ ഇടമില്ലാതെ ഹതാശനായി ഞാനലയുകയായിരുന്നു.
   അന്നൊരു ഉച്ചസമയത്ത്,കഠിനമായ വെയിലില്‍ നടന്നുതളര്‍ന്ന് ഞാനെന്‍റെ പ്രേമഭാജനത്തിന്‍റെ വസതിയില്‍ കയറിച്ചെന്നു.സ്നേഹശീതളമായ ഒരു വാക്കിനല്ല;വെറും ഒരു പാത്രം തണുത്ത വെള്ളത്തിന്.
   പക്ഷെ ദയലേശമില്ലാതെ അവള്‍ പറഞ്ഞു:
'ഇത് അഗതിമന്ദിരമല്ല.' 
   ഞാന്‍ പറഞ്ഞു:
'ഞാന്‍ ദാഹിച്ചുതളര്‍ന്ന് വീഴാന്‍ പോകുന്നു.ഒരു പാത്രം വെള്ളം...'
   പക്ഷെ അവളെന്നെ ആട്ടി ഓടിച്ചു.
'ഹെഡാ...ശല്യങ്ങള്‍ കയറിവരുന്നത് നോക്ക്!പോയി മരിക്ക്..!പോ...!'
   ആ സംഭവം എനിക്ക് മറക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അവള്‍ക്കത് സാധിച്ചു.
   പ്രതാപവും ശക്തിയും എനിക്കു ലഭിച്ച് ഒന്നിനും വിഷമം ഇല്ലാതായിത്തീര്‍ന്നപ്പോള്‍....പ്രേമവുംകൊണ്ട് അവളും എന്‍റെ അടുത്തുവന്നു.
   ഒരുപാത്രം തണുത്ത വെള്ളമല്ല...എന്തും...എന്തുംതരുവാന്‍ അവള്‍ സന്നദ്ധയായി.ഈ നാട്ടിലേക്കും ധനികയായി സന്തുഷ്ടിയോടെയാണ് അവള്‍ മരിച്ചത്.
   ഒന്നുള്ളത്...ഞാന്‍ അവളെ സ്നേഹിച്ച് ആരാധിച്ചിരുന്ന കാലത്ത് അവളുടെ കൈയാല്‍ ഒരുപാത്രം വെള്ളംപോലും എനിക്ക് ലഭിച്ചില്ലല്ലോ...!"
   
   അതിനാരും ഒരുപശാന്തി നിര്‍ദേശിച്ചില്ല.ആരാലും സാധിക്കാവുന്ന ഒന്നായിരുന്നില്ലല്ലോ.....! വലിയ നൈരാശ്യത്തോടുകൂടി ആ മഹാന്‍ അങ്ങനെ മരണമടയുകയാണുണ്ടായത്..."

   ഈ സംഭവം ഇതുപോലെ എന്നോടു പറഞ്ഞ മനുഷ്യനോട് ഇതിന്‍റെ ഗുണപാഠമെന്തെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഇതുമാത്രമാണ്:
"ഓ...ഒന്നുമില്ല;വെറും ഒരു ഓര്‍മ്മ മാത്രം..."