Thursday, December 18, 2014

മദർ തെരേസയ്ക്കു മരണമുണ്ടെങ്കിൽ








- ബാലചന്ദ്രൻ ചുള്ളിക്കാട് 

നരബലി കൊണ്ട്
കുരുതിയടുന്ന 
രുധിരകാളി തൻ 
പുരാണഭൂമിയിൽ 
പരദേശത്തു നി-
ന്നൊരു പിറാവുപോൽ 
പറന്നു വന്നതാം 
പരമസ്നേഹമേ,
പല നൂറ്റാണ്ടായി
മകുടമോഹത്തിൻ
മരണശംഖൊലി
മുഴങ്ങുമീ മണ്ണിൽ 
ജനകനില്ലാതെ,
ജനനിയില്ലാതെ,
കുലവും ജാതിയും 
മതവുമില്ലാതെ,
തെരുവിൽ വാവിട്ടു 
കരയും ജീവനെ 
ഇരുകയ്യാൽ വാരി-
യെടുത്തു ചുംബിക്കും 
മഹാകാരുണ്യത്തിൻ
മനുഷ്യരൂപമേ,
ഒരു വെളിച്ചത്തിൻ 
വിമലജീവിതം
വെറുമൊരു ചാര-
കഥയെന്നെണ്ണുന്ന
തിമിരകാലത്തി-
ന്നടിമയായ ഞാൻ 
നറും മുലപ്പാലി-
ലലക്കിയ നിൻറെ 
തിരുവസ്ത്രത്തുമ്പിൽ
നിണം പുരണ്ടൊരെൻ
കരം തുടചോട്ടെ.

മഹാപരിത്യാഗം 
മറന്ന ഭാരതം
മദർതെരേസയെ
മറക്കുമെങ്കിലും 
മദർ തെരേസയ്ക്കു
മരണമുണ്ടെങ്കിൽ
മരണമല്ലയോ
മഹിത ജീവിതം?                    
        

Friday, June 13, 2014

എന്തിന് ?









- ചങ്ങമ്പുഴ കൃഷ്ണപിള്ള

കാലമിമ്മട്ടു കടന്നുപോകും
കാണുന്നതോരോന്നകന്നുമായും 
അത്രയ്ക്കടുത്തവർ നമ്മൾ പോലു-
മശ്രുവാർത്തങ്ങനെ വേർപിരിയും!
ജീവിതം ജീവിതം സ്വപ്നമാത്രം 
കേവലമേതോ നിഴലുമാത്രം 
ഉൽക്കടചിന്തയും കണ്ണുനീരു-
മുഗ്രവിഷാദവും വേദനയും 
എന്നാലവയ്ക്കിടയ്ക്കങ്ങുമിങ്ങും 
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും 
ആരാരിപ്രശ്നമപഗ്രഥിക്കു-
മാരിതിൻ സത്യം തെരഞ്ഞെടുക്കും?
ഈ മണൽക്കാട്ടി,ലീ മൂടൽമഞ്ഞിൽ 
നാമെന്തിനന്യോന്യം കണ്ടു മുട്ടി?