Tuesday, January 31, 2017

മിന്നാമിനുങ്ങ്‌

- കുമാരനാശാൻ

ഇതെന്തൊരാനന്ദമിതെന്തു കൌതുകം!
സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം;
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

ഉടൻ മടങ്ങുന്നിത, പൂത്തിരുട്ടിലായ്-
ക്കിടന്ന വേലിച്ചെടിതൻറെ തുമ്പിതിൽ;
ചുടുന്നതില്ലിച്ചെറു തീയതൊന്നുമേ!
കെടുന്നുമില്ലീ മഴയത്തു പോലുമേ!

ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
ലിരുട്ടു കീറുന്നൊരു വജ്രസൂചി പോൽ.

സ്ഫുരിക്കുമീ നിന്നുടലിൻ പദാർത്ഥമെ-
ന്തുരയ്ക്ക, മിന്നൽപ്പിണരിൻ സ്ഫുലിംഗമോ?
വിരഞ്ഞു പോം താരഗണങ്ങൾ തമ്മിലാ-
ഞ്ഞുരഞ്ഞു പാറും പൊടിയോ, നിലാവതോ

പുളച്ചിടുന്നെന്മനതാരഹോ! വെറും 
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചുകേളാത്തവിധം ഗമിക്കിലാ-
മൊളിച്ചിടാൻ കള്ള, നിനക്കു വയ്യെടോ!              

പിലാവിലും തെങ്ങിലുമക്കവുങ്ങിലും 
വിലോലമായ് മാവിലുമങ്ങുമിങ്ങുമേ 
വിലങ്ങിടും നീ പ്രകൃതിക്കു ചാർത്തുവാൻ 
നിലാവുപൂമ്പട്ടിനു പാവു നെയ്‌ കയോ?

മിനുങ്ങി നീ ചെന്നിടു മാറണയ്ക്കുവാൻ 
കനിഞ്ഞതാ കൈത്തളിരാർന്ന ഭൂരുഹം 
അനങ്ങിടാതങ്ങനെ നിൽപ്പിതാർക്കുമേ 
മനം കൊതിക്കും മൃദുവെത്തൊടാനെടോ!

അതാ വിള ങ്ങുന്നു ഭവദ്ഗണങ്ങളാൽ
സ്വതേ ചുഴന്നിപ്പനിനീർമലർച്ചെടി;
അതിന്നൊടൊക്കുകില്ലൊരു ചക്രവർത്തിത-
ന്നതിപ്രകാശം കലരും കിരീടവും.

പരന്ന വൻശാഖകൾമേലിവറ്റയാർ-
ന്നിരുട്ടിൽ മിന്നുന്ന മരങ്ങളാകവേ,
നിരന്നു നക്ഷത്രഗണങ്ങൾ കീഴുമാർ-
ന്നിരട്ടിയായ്ത്തീർന്നൊരു വിണ്ണുപോലവേ.

വിളങ്ങിയും മങ്ങിയുമൊന്നിതാ വരു-
ന്നിളങ്കതിർത്തൂവൊളിയാർന്നു പൊങ്ങിയും
തളർന്നുവീണും - ചെറുതാരമൂഴിതാൻ
വളർപ്പതാമിങ്ങിതു തള്ള വാനിലാം.

മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
ഉറക്കറയ്ക്കുള്ള കെടാവിള ക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ.

കനക്കുമുത്സാഹമൊടങ്ങുമിങ്ങും
തനിക്കു തോന്നുംപടി തന്നെയെങ്ങും
മിനുങ്ങി മങ്ങും ചൊടിയാർന്ന മിന്നാ-
മിനുങ്ങുമുൾപ്പൂവുമുടപ്പിറപ്പോ?