Sunday, April 30, 2017

ദല്‍ഹി 1981

- എം മുകുന്ദന്‍

രാജീന്ദര്‍ പാണ്ഡെ വാതില്‍ തുറന്ന് പുറത്തേയ്ക്ക് നോക്കി. നിരത്തിനപ്പുറം നിരനിരയായുള്ള കടകളാണ്. കടകളുടെ പിറകില്‍ ഒരു വലിയ മൈതാനം കാണാം. നിരത്തില്‍ നിന്ന് നോക്കിയാല്‍ ആ മൈതാനം കാണുകയില്ല. അയാളുടെ മുറി രണ്ടാം നിലയില്‍ റോഡിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ജനലിനരികില്‍ ചെന്നുനിന്നാല്‍ താഴെ താഴെ തെരുവും നിരയായുള്ള പീടികകളും അപ്പുറത്തെ മൈതാനവും എല്ലാം അയാള്‍ക്ക് വ്യക്തമായി കാണാം.

മൈതാനത്തിന് നടുവിലൂടെ ഒരു ഒറ്റയടിപ്പാത കടന്നുപോകുന്നു. അതിലേ പോയാല്‍ ചിരാഗ് ദല്‍ഹിയിലേക്കുള്ള പ്രധാന നിരത്തില്‍ എളുപ്പം ചെന്നെത്താം. മൈതാനം സദാ വിജനമായിരിക്കും. വല്ലപ്പോഴും മാത്രം ആ ഒറ്റയടിപ്പാതയിലൂടെ വല്ലവരും വരികയോ പോകുകയോ ചെയ്തെന്നു വരും. പകല്‍സമയങ്ങളില്‍ അവിടെ പന്നികള്‍ മേഞ്ഞുനടക്കുന്നുണ്ടാവും. പടിഞ്ഞാറുവശത്ത് ഒരു ഇടിഞ്ഞു തകര്‍ന്ന ശവകുടീരം ശവകുടീരം കാണാം. മുഗളരുടെ കാലത്തുള്ളതാണ്. അതില്‍ നിറയെ പ്രാവുകളാണ്. എല്ലായ്പ്പോഴും പ്രാവുകളുടെ കുറുകുറുകലും ചിറകടിയൊച്ചയും കേള്‍ക്കാം.

പാണ്ഡെ ജനലഴികളില്‍ പിടിച്ചുകൊണ്ട് വെറുതെ വെളിയില്‍ നോക്കിനിന്നു. അയാളുടെ കൂടെ അതേ മുറിയില്‍ താമസിക്കുന്ന കിശോര്‍ ലാല്‍ റേഡിയോ തുറന്ന് പാട്ടു കേട്ടിരിക്കുകയാണ്. സിനിമാപ്പാട്ടുകളില്‍ താല്‍പ്പര്യമില്ലാത്ത പാണ്ഡെ ബോറടിച്ച്, എന്തുചെയ്യണം എന്നറിയാതെ ജനലിങ്കല്‍ത്തന്നെ നിന്നു.

താഴെ നിരത്തിലൂടെ രഘുവീറും നാനക് ചന്ദും നടന്നുവരുന്നത് അയാള്‍ കണ്ടു. അവര്‍ സ്ഥലത്തെ തെമ്മാടികളാണ്. രണ്ടുപേരും ചെറുപ്പക്കാരാണ്. ഐ.പി കോളേജിലെ വിദ്യാര്‍ത്ഥിനികളെ ബസ് സ്റ്റോപ്പില്‍ വച്ച് ഉപദ്രവിച്ചതിന് രഘുവീര്‍ രണ്ടു ദിവസം ലോക്കപ്പില്‍ കിടക്കുകയുണ്ടായി. നാനക് ചന്ദ് അഞ്ചു തവണ ജയിലില്‍ കിടന്നിട്ടുണ്ട്. അവസാനത്തെ ജയില്‍ശിക്ഷ ഒരു സ്ത്രീയുടെ കഴുത്തില്‍നിന്നും ആഭരണം പിടിച്ചു പറിച്ചതായിരുന്നു.

രഘുവീറും നാനക് ചന്ദും അമീര്‍ സിങ്ങിന്‍റെ ഡ്രൈക്ലീന്‍ കടയുടെ പിറകിലൂടെ മൈതാനത്തേയ്ക്ക് ഇറങ്ങിപ്പോകുന്നത് പാണ്ഡെ കണ്ടു. അവര്‍ പുകവലിച്ചുകൊണ്ട് ഒരു വെട്ടുകല്ലിന്മേല്‍ ഇരുന്നു.

അകലെ മൈതാനത്തിന്‍റെ മറുവശത്ത് ഒരു മഞ്ഞ നിഴല്‍ തെളിഞ്ഞു വരുന്നത് പാണ്ഡെ ശ്രദ്ധിച്ചു. കൂടെ ഒരു നീണ്ട നിഴലും. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ മഞ്ഞസാരിയുടുത്ത ഒരു സ്ത്രീയും ഒരു പുരുഷനും ആണെന്ന് അയാള്‍ക്ക് മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അയാളുടെ കയ്യില്‍ ഒരു കുഞ്ഞു കൂടിയുണ്ടെന്നും അയാള്‍ക്ക് മനസ്സിലായി.

വെട്ടുകല്ലില്‍ ഇരിക്കുന്ന രഘുവീര്‍ മുഖം തിരിച്ച് സ്ത്രീയെയും പുരുഷനെയും നോക്കി. എന്നിട്ട് അയാള്‍ നാനക് ചന്ദിനോട്‌ എന്തോ പറഞ്ഞു. അയാളും മുഖം തിരിച്ച് ആ സ്ത്രീയെയും പുരുഷനെയും നോക്കി. അവര്‍ വീണ്ടും തമ്മില്‍ എന്തോ പറഞ്ഞു. അതിനുശേഷം അവര്‍ എഴുന്നേറ്റ് മൈതാനിയിലൂടെ നടക്കാന്‍ തുടങ്ങി.

"അബ്ബേ കിശോര്‍, തമാശ കാണണമെങ്കില്‍ വാ.."

രാജീന്ദര്‍ പാണ്ഡെ കിശോര്‍ലാലിനെ ജനലിനരികിലേക്ക് വിളിച്ചു. കിശോര്‍ലാല്‍ ചുണ്ടില്‍ വിരല്‍ വച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. റേഡിയോവില്‍ അമിതാഭ് ബച്ചന്‍ പാടിയ ലാവരിസിലെ പാട്ടാണ് വരുന്നത്.

പരസ്പരം തോളില്‍ കയ്യിട്ട്, അലസമായി, ഒരു സിഗരറ്റ് തന്നെ മാറിമാറി വലിച്ചുകൊണ്ട്, നാനക് ചന്ദും രഘുവീറും മൈതാനത്തിന്‍റെ നടുവിലേക്ക് നടക്കുകയാണ്. ഇപ്പോള്‍ മഞ്ഞ നിഴല്‍ കുറേക്കൂടി തെളിഞ്ഞു കാണാം. ആ സ്ത്രീയും പുരുഷനും മൈതാനിയുടെ ഏകദേശം നടുവില്‍ എത്തിയിരിക്കുന്നു. ജനലിനരികില്‍ നില്‍ക്കുന്ന പാണ്ഡേയ്ക്ക് അവളുടെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അവള്‍ സുന്ദരിയാണ്‌ എന്ന് അയാള്‍ ഊഹിച്ചു. അവളുടെ കൂടെ നടന്നുവരുന്ന ചെറുപ്പക്കാരന്‍ നീണ്ടു മെലിഞ്ഞിട്ടാണ്. അവര്‍ ഭാര്യയും ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന ഒരു സംതൃപ്ത കുടുംബമാണ്.

വെയിലിന്‍റെ ശക്തി കാരണമായിരിക്കണം, ചെറുപ്പക്കാരി സാരിയുടെ തുമ്പുകൊണ്ട് തല മൂടി. അവര്‍ അപ്പോള്‍ മൈതാനത്തിന്‍റെ മധ്യഭാഗം കഴിഞ്ഞിരുന്നു.

നാനക് ചന്ദിന്‍റെയും രഘുവീറിന്‍റെയും നടത്തം സാവധാനത്തിലായി. മൈതാനിയിലെവിടെയും കണ്ണെത്താവുന്നയിടത്തൊന്നും ആരെയും കണ്ടില്ല. തകര്‍ന്ന ശവകുടീരത്തിലെ പ്രാവുകള്‍ പോലും നിശബ്ദരാണ്.

"അബ്ബേ കിശോര്‍, നിന്‍റെ റേഡിയോ ബന്ത് കരോ. എഴുന്നേറ്റ് വാ യാര്‍?" - പാണ്ഡെ ഒരിക്കല്‍ക്കൂടി കിശോര്‍ലാലിനെ ജനലിന്‍റെ അരികിലേക്ക് വിളിച്ചു.

നാനക് ചന്ദും രഘുവീറും ആ ചെറിയ കുടുംബത്തിന്‍റെ അരികില്‍ എത്തി.

"അരേ, ജല്‍ദീ.. എഴുന്നേറ്റ് വാ യാര്‍..."

പാണ്ഡെ മൈതാനത്തിന്‍റെ നടുവിലേക്ക് മിഴിച്ചുനോക്കി. റേഡിയോ ഓഫാക്കാതെ തന്നെ കിശോര്‍ലാല്‍ എഴുന്നേറ്റുവന്നു.

നാനക് ചന്ദും രഘുവീറും വഴിമുടക്കി നിന്നു. നാനക് ചന്ദ് ഇരുകൈകളും ഊരയില്‍ വച്ച് വായിലെ സിഗരറ്റ് എടുക്കാതെ തന്നെ ചെറുപ്പക്കാരിയെ നോക്കി ഒന്ന് ചിരിച്ചു. ചെറുപ്പക്കാരന്‍റെ മുഖം ചുവന്നു.

"മാറിനില്‍ക്കിന്‍ തെമ്മാടികളെ..." - അയാള്‍ പറഞ്ഞു - "റാസ്ക്കല്‍സ്.."

നാനക് ചന്ദും രഘുവീറും അത് കേട്ടതായി ഭാവിച്ചില്ല. ചെറുപ്പക്കാരി മഞ്ഞസാരി തലയിലൂടെ വലിച്ചിട്ട് ചൂളി നിന്നു. അവളുടെ ഇരുകവിളുകളും ചുവന്നുതുടുത്തു.

"അരേ യാര്‍, നാനക് ചന്ദും രഘുവീറും എന്തിനാ ഭാവം?" - കിശോര്‍ലാല്‍ പാണ്ഡെയോട് ചോദിച്ചു.

"ലെറ്റ്സ് വെയിറ്റ് ആന്‍ഡ്‌ സീ. ഒരു സിഗരറ്റ് താ യാര്‍."

കിശോര്‍ലാല്‍ റെഡ് ആന്‍ഡ്‌ വൈറ്റിന്‍റെ പാക്കറ്റ് കീശയില്‍ നിന്നെടുത്ത് പാണ്ഡെയുടെ നേരെ നീട്ടി. അവര്‍ രണ്ടുപേരും ഓരോ സിഗരറ്റ് കത്തിച്ച് വര്‍ദ്ധിച്ച രസത്തോടെ മൈതാനത്തില്‍ നോക്കി നിന്നു. അവിടെ വെയില്‍ തിളിയ്ക്കുകയാണ്.

"അവര്‍ മാറ്റിനിയ്ക്ക് പോവുകയായിക്കണം യാര്‍." - പാണ്ഡെ അഭിപ്രായപ്പെട്ടു.

അല്ലാതെ ഈ നേരത്ത്, ഈ വെയിലില്‍ അവര്‍ മറ്റെവിടെ പോകാന്‍?

"ഹായ് മഞ്ഞക്കിളീ, നിന്‍റെ മുഖമൊന്നു കണ്ടോട്ടേ."

നാനക് ചന്ദ് ചെറുപ്പക്കാരിയുടെ മുഖത്തുനിന്ന് സാരി പിടിച്ചു നീക്കി. മാംസളമായ കവിളുകളും വിടര്‍ന്ന കണ്ണുകളുമുള്ള അതീവ സുന്ദരമായ ഒരു മുഖം. തലമുടിയുടെ മദ്ധ്യരേഖയില്‍ കുങ്കുമം വിതറിയിരിക്കുന്നു; നെറ്റിയില്‍ പൊട്ടും.

നാനക് ചന്ദ്, കയ്യില്‍ കുഞ്ഞുമായി നില്‍ക്കുന്ന ചെറുപ്പക്കാരന്‍റെ നേരെ തിരിഞ്ഞ് അയാളോടായി പറഞ്ഞു.

"അരേ ബ്രദര്‍, നീ വലിയ ഭാഗ്യവാന്‍ തന്നെ. ഹേമമാലിനിയെപ്പോലുള്ള ഒരു ഭാര്യയെ നിനക്ക് കിട്ടിയല്ലോ."

ചെറുപ്പക്കാരന്‍റെ ക്ഷമ നശിച്ചു. അയാള്‍ ഉള്ളാലെ ജ്വലിച്ചു. കയ്യില്‍ കുഞ്ഞുണ്ട്. കൂടെ ഭാര്യയുണ്ട്. അല്ലെങ്കില്‍.....

അയാള്‍ കോപം ഉള്ളിലൊതുക്കി മയത്തില്‍ പറഞ്ഞു - "ഫ്രണ്ട്സ്, നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? ഇത്തരം ഇന്‍ഡീസന്‍റ് ആയ പെരുമാറ്റം നല്ലതല്ല. നിങ്ങള്‍ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരല്ലേ? പ്ലീസ്.. ഞങ്ങള്‍ പോകട്ടെ.."

അയാള്‍ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത്, ഭാര്യയുടെ കൈ പിടിച്ച്, അവരെ മറികടന്നുപോകാന്‍ ശ്രമിച്ചു.

"അങ്ങനെ പോകാന്‍ വരട്ടെ."

രഘുവീര്‍ ചെറുപ്പക്കാരന്‍റെ ചുമലില്‍ കൈവച്ചു.

"ഞങ്ങളുടെ അനുവാദം കൂടാതെ താന്‍ ഇവിടെ നിന്ന് അനങ്ങാന്‍ പാടില്ല. ഓക്കെ..?"

ചെറുപ്പക്കാരന്‍ ഉടനെ കൈവീശി രഘുവീറിന്‍റെ മുഖത്തുനോക്കി ഒന്നു കൊടുത്തു. അയാളുടെ കയ്യില്‍ കിടന്ന് കുഞ്ഞ് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

"സാലേ കുത്തേ...നീ അത്രയ്ക്കായോ?"

നാനക് ചന്ദ് പാന്‍റ്സിന്‍റെ ഉള്ളില്‍ നിന്ന് ഒരു കത്തി വലിച്ച് പുറത്തെടുത്തു. ചെറുപ്പക്കാരിയുടെ ചങ്ക് ഒരു പ്രാവിന്‍റെ ചങ്ക് പോലെ മിടിച്ചു. വഴക്കിനൊന്നും പോകരുതേയെന്ന് അവള്‍ കണ്ണുകളാല്‍ ഭര്‍ത്താവിനോട് യാചിച്ചു.

ആ ചെറുപ്പക്കാരന്‍ കുഞ്ഞിനെ ഭാര്യയുടെ കൈകളില്‍ ഏല്‍പ്പിച്ച് എന്തിനും തയ്യാറായി നിന്നു.

"സാലേ കുത്തേ..."

രഘുവീര്‍ അടികൊണ്ട കവിള്‍ തടവിക്കൊണ്ട് അയാളുടെ നേരെ തിരിഞ്ഞ് ഷര്‍ട്ടില്‍ കയറിപ്പിടിച്ചു. കരയുന്ന കുഞ്ഞിനെ കൈയിലേന്തി ചെറുപ്പക്കാരി നിസ്സഹായയായി നാലുപാടും നോക്കി. ഭയത്താല്‍ അവള്‍ അടിമുടി വിറയാര്‍ന്നു.

"വണ്‍ മോര്‍ സിഗരറ്റ് യാര്‍."

പാണ്ഡെ മൈതാനത്തുനിന്ന് കണ്ണെടുക്കാതെ കിശോറിന്‍റെ നേരെ കൈനീട്ടി. അയാള്‍ ഒരു സിഗരറ്റു കൂടി കത്തിച്ചു പുക വിട്ടു. അതിനിടയില്‍ അയാള്‍ പറഞ്ഞു.

"യാര്‍, വെരി ഇന്‍ററെസ്റ്റിങ്ങ്.."

ചെറുപ്പക്കാരനും നാനക് ചന്ദും പിടിയും വലിയുമായി നില്‍ക്കവേ രഘുവീര്‍ അല്‍പം അകലെ നടന്നുചെന്ന് ഒരു വലിയ കരിങ്കല്ലെടുത്ത് തിരികെ വന്നു. ആ കല്ല്‌ ചെറുപ്പക്കാരന്‍റെ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അയാള്‍ അവിടെ നിന്നു. അതുകൂടി കണ്ടപ്പോള്‍ മഞ്ഞക്കിളി ആകെ തളര്‍ന്നു.

മൈതാനത്തിന്‍റെ മറ്റേയറ്റത്ത് ഒരു വെളുത്ത നിഴല്‍ പ്രത്യക്ഷമായി. ദുര്‍മേദസ്സ് നിറഞ്ഞ, മദ്ധ്യവയസ്സ് കഴിഞ്ഞ ഒരു മാന്യന്‍. അയാളുടെ കയ്യില്‍ ബ്രീഫ്കേസ് കാണാം. അയാള്‍ മൈതാനത്തിന്‍റെ നടുവില്‍ നോക്കി ഒന്ന് സംശയിച്ചു നിന്നു. അതിനുശേഷം ബ്രീഫ്കേസ് തൂക്കിപ്പിടിച്ചുകൊണ്ട് നടത്തം തുടര്‍ന്നു.

"അതാരെടാ ആ സുബ്ബര്‍?"

പാണ്ഡെ പറഞ്ഞു. ആ നവാഗതന്‍ ഒരു രസംകൊല്ലി തന്നെ. അയാള്‍ എല്ലാം തകരാറിലാക്കുമെന്ന് പാണ്ഡേയ്ക്ക് തോന്നി.

ചെറുപ്പക്കാരനും നാനക് ചന്ദും പരസ്പരം തര്‍ക്കിക്കുകയും ഇടയ്ക്കിടെ ഉന്തുകയും തള്ളുകയും ചെയ്യുന്നു. രഘുവീറിന്‍റെ കയ്യില്‍ ഇപ്പോഴും ആ കരിങ്കല്ല് കാണാം. ഇടയ്ക്കിടെ അയാള്‍ അത് ചെറുപ്പക്കാരന്‍റെ തലയ്ക്കുമുകളില്‍ ഉയര്‍ത്തും. അപ്പോഴൊക്കെ ചെറുപ്പക്കാരിയുടെ ജീവന്‍ പോകും.

മൈതാനിയിലൂടെ നടന്നു വരുന്ന മാന്യനെ കണ്ടപ്പോള്‍ അവള്‍ക്ക് ശ്വാസം നേരെ വീണു.

"ഒന്നോടി വരണേ... ഇവരിപ്പോള്‍ എന്‍റെ മോന്‍റെ അച്ഛനെ കൊല്ലും..." - അവള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

ആ മാന്യന്‍റെ കാലുകള്‍ക്ക് വേഗമേറി. അയാള്‍ തന്‍റെ ഭാരിച്ച ശരീരം കുലുക്കിക്കൊണ്ട് ധൃതിയില്‍ ചെറുപ്പക്കാരിയുടെ നേരെ നടന്നു. അയാള്‍ ഏകദേശം നൂറു വാര അടുത്തെത്തിയപ്പോള്‍ രഘുവീര്‍ അയാളുടെ നേരെ തിരിഞ്ഞു.

"ബദ്മാഷ്.. ദഫാ ഹോ ജാവോ ഇവിടുന്ന്..."

രഘുവീര്‍ തന്‍റെ കൈകളിലെ കരിങ്കല്ല് അയാളുടെ നേരെ ഓങ്ങി. മാന്യന്‍റെ കാലുകള്‍ പൊടുന്നനെ ചലിക്കാതെയായി. നാനക് ചന്ദിന്‍റെ കയ്യിലെ നീണ്ട വായ്ത്തലയോടുകൂടിയ കത്തിയും അയാളുടെ കണ്ണില്‍പ്പെട്ടിരുന്നു.

"ബാഗോ.. ഓട്..."

ഒന്ന് സംശയിച്ചശേഷം ചെറുപ്പക്കാരിയുടെ വിലാപം ചെവിക്കൊള്ളാതെ, മാന്യന്‍ തിരിഞ്ഞു നടന്നു.

"ഓട്.."

മാന്യന്‍ തന്‍റെ ഭാരിച്ച ശരീരം കുലുക്കിക്കൊണ്ട് കയ്യില്‍ ബ്രീഫ്കേയ്സുമായി ഓടി.

"സബാഷ്"

ജനലിനരികില്‍ നോക്കി നില്‍ക്കുന്ന പാണ്ഡെയും കിശോറും തലയറഞ്ഞു ചിരിച്ചു.

ഒരു നിമിഷം രഘുവീര്‍ കരിങ്കല്ല് ഉയര്‍ത്തി ചെറുപ്പക്കാരന്‍റെ മൂര്‍ധാവില്‍ ഇടിച്ചു. അയാള്‍ നിന്ന കാലില്‍ ഒന്നാടി. നാനക് ചന്ദ് കാലുയര്‍ത്തി അയാളുടെ നാഭിയില്‍ ഒരു ചവിട്ടും കൊടുത്തു. അതോടെ അയാള്‍ ഒരു വില്ലുപോലെ മുന്നോട്ട് വളഞ്ഞ് മറിഞ്ഞു വീണു.

"ഈ നാനക് ചന്ദിനെയും രഘുവീറിനെയും സമ്മതിക്കണം. റിയലി ഗ്രേറ്റ്.. ഓക്കെ യാര്‍?- പാണ്ഡെ പറഞ്ഞു.

"വെരി വെരി ഗ്രെയിറ്റ്. ഓക്കെ യാര്‍." - തന്‍റെ മുറിയന്‍ ഇംഗ്ലീഷില്‍ കിശോര്‍ലാലും പറഞ്ഞു.

അവര്‍ ഇരുവരുടെയും കണ്ണുകള്‍ മൈതനിയുടെ നടുവില്‍.

"എഴുന്നേല്‍ക്ക് സിസ്.റ്റര്‍.."

ഭര്‍ത്താവിന്‍റെ അരികിലിരുന്ന് കരയുന്ന ചെറുപ്പക്കാരിയുടെ കൈയില്‍ നാനക് ചന്ദ് കടന്നുപിടിച്ചു.

"ഞങ്ങളുടെ കൂടെ വാ. ആ കബറില്‍.."

അയാള്‍ ഇടിഞ്ഞു വീണ ശവകുടീരത്തിനു നേരെ വിരല്‍ ചൂണ്ടി.

"എന്നെ ഒന്നും ചെയ്യരുതേ..."

അവള്‍ നിറമിഴികളോടെ അവരുടെ നേരെ കൈകൂപ്പി.

നാനക് ചന്ദ് അവളെ ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ച് മുന്നോട്ടു തള്ളി. നിലത്തു കിടന്ന് ഉച്ചത്തില്‍ കരഞ്ഞു, കൈക്കുഞ്ഞ്. രഘുവീര്‍ ഉടനെ കീശയില്‍ നിന്ന് ഒരു വലിയ തൂവാലയെടുത്ത് അതിന്‍റെ വായില്‍ തിരുകിക്കയറ്റി. കുഞ്ഞിന്‍റെ കണ്ണുകള്‍ വെളിയിലേക്ക് തള്ളി. അതിന്‍റെ നിലവിളി നിന്നു.

അവള്‍ കുതറിമാറി മൈതാനിയിലൂടെ ഓടാന്‍ തുടങ്ങി.

"ബഹന്‍ ചൂത്ത് - അബ്ബേ, പിടിയവളെ.."

നാനക് ചന്ദ് കോപിച്ചു. രഘുവീര്‍ പിറകെ ഓടിച്ചെന്ന് അവളെ കടന്നുപിടിച്ചു. ഇരുവരും കൂടി വീണ്ടും അവളെ കബറിനുനേരെ വലിച്ചിഴച്ചുകൊണ്ടു പോയി. ശവകുടീരത്തിന്‍റെ തകര്‍ന്നു വീണ മതിലുകള്‍ക്കു മുകളില്‍ അസ്വസ്ഥരായി പ്രാവുകള്‍ അത് നോക്കിയിരുന്നു.

"അരേ യാര്‍, അവര്‍ അവളെ ബലാത്സംഗം ചെയ്യാന്‍ കൊണ്ടുപോകുകയാ.." - കിശോര്‍ലാല്‍ പറഞ്ഞു.

ഒരു ഈസ്റ്റ്മാന്‍ സിനിമാസ്കോപ് ചിത്രം കാണുന്നതുപോലെ അവര്‍ മൈതാനിയില്‍ നോക്കി നിന്നു.

രഘുവീറും നാനക് ചന്ദും കൂടി അവളെ പൊക്കിയെടുത്ത് ശവകുടീരത്തിന്‍റെ ഉള്ളിലേക്ക് കയറി. മഞ്ഞക്കിളിയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന മഞ്ഞ ബ്ലൌസ് അവര്‍ വലിച്ചു കീറി. അവര്‍ അവളെ കരിങ്കല്‍ ചുമരിനോട് ചേര്‍ത്തു നിര്‍ത്തി. അവള്‍ക്ക് ഇപ്പോള്‍ ചെറുത്തു നില്‍ക്കാനുള്ള കരുത്തില്ല. അവളുടെ തല ഒരു വശത്തേക്ക് ചെരിഞ്ഞു.

"ആരായിരിക്കും ആദ്യം?" - കിശോര്‍ലാല്‍ ചോദിച്ചു.

"നാനക് ചന്ദ് അല്ലാതെ ആര്?" - പാണ്ഡെ പറഞ്ഞു.

രഘുവീര്‍ അവളെ ചുമരിനോടു ചേര്‍ത്ത് പിടിച്ചുനിര്‍ത്തി. നാനക് ചന്ദ് തന്‍റെ പാന്‍ടിന്‍റെ കുടുക്കുകള്‍ അഴിച്ചു.

ആ നിമിഷം രാജീന്ദര്‍ പാണ്ഡെയുടെ മുറി ഒരു വന്‍ നഗരമായി രൂപാന്തരപ്പെടുന്നു. അവിടെ ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്നു. രാജീന്ദര്‍ പാണ്ഡെയും കിശോര്‍ ലാലും അന്‍പത്തഞ്ചു ലക്ഷം വരുന്ന ഒരു വലിയ ജനതയായി മാറുന്നു. ഉയര്‍ന്ന പ്രസംഗ വേദികളില്‍ നിന്നുകൊണ്ട്, ഹര്‍ഷാരവങ്ങള്‍ക്കിടയില്‍, ഖദറും ഗാന്ധിത്തൊപ്പിയും ധരിച്ച നേതാക്കള്‍ വാതോരാതെ ഹിന്ദിയില്‍ പ്രസംഗിക്കുന്നു. സിഗരറ്റുപുക കനത്തു നില്‍ക്കുന്ന കോഫി ഹൗസുകളില്‍ മേശയ്ക്ക് ചുറ്റും ഇരുന്ന്, തോളില്‍ സഞ്ചി തൂക്കിയ, താടിയും മുടിയും വളര്‍ത്തിയ, ബുദ്ധിജീവികള്‍ തര്‍ക്കിക്കുന്നു.....

ആ നിമിഷം ഖബറിന്‍റെ ഇരുളില്‍ നിന്ന് ഒരു കൊച്ചരിപ്രാവ്‌ പറന്നു വന്ന്, തന്‍റെ ഇളംകൊക്കുകൊണ്ട് നാനക് ചന്ദിന്‍റെ മൂര്‍ദ്ധാവില്‍ ഒന്നു കൊത്തുന്നു.