Saturday, November 30, 2019

മൃഗപ്രപഞ്ചത്തില്‍









- അക്കിത്തം അച്യുതന്‍ നമ്പൂതിരി


ആനപ്പുറത്തു ചെലവാ-
യൊരു പന്തീരാണ്ടുകാലമെന്നിട്ടും
കുതിരയിടഞ്ഞാല്‍ജ്ജീനി വ-
ലിച്ചു നിലയ്ക്കവനെ നിര്‍ത്തുവാന്‍ വയ്യ!

കുതിരപ്പുറത്തു ചെലവാ-
യൊരു പന്തീരാണ്ടു പിന്നെ,യെന്നിട്ടും
വീട്ടിലെ വിരളും പോത്തിന്‍
കണ്ഠത്തില്‍ക്കയറിടാനശക്തന്‍ ഞാന്‍.

പോത്തിന്‍പുറത്തു ചെലവായ്-
പ്പന്തീരാണ്ടതിനുശേഷ,മെന്നിട്ടും
കാളക്കുട്ടിയെ മേയ്ക്കാന്‍
കഴിവില്ലാതെപ്പരുങ്ങി ഞാന്‍ നില്‍പ്പൂ.

പിമ്പൊരു പന്തീരാണ്ട-
ക്കാളക്കുട്ടന്‍റെ മുതുകിലായ് വാസം;
പട്ടി കുരച്ചാല്‍പ്പക്ഷേ,
പറ്റില്ലിന്നിവനു ചങ്ങലയ്ക്കിടുവാന്‍.

പോറ്റിവളര്‍ത്തീ പന്തീ-
രാണ്ടൊടുവില്‍പ്പട്ടിയെ പ്രിയത്തോടെ
അഞ്ചുമൃഗത്തെ മെരുക്കിയ
പുഞ്ചിരിയറുപത്തിയൊന്നില്‍ വിരിവോളം.

വീണ്ടും വീട്ടിനു ചുറ്റുമു-
ലാത്തുമ്പോളല്ലീ സത്യമറിയുന്നു?
ആന തുടങ്ങിയ ജീവിക-
ളവരുടെ പാട്ടിന്നു പോയിരിക്കുന്നു!

വാലാട്ടിക്കൊണ്ടിന്നും
കൂടെ നടക്കുന്ന പട്ടി പറയുന്നു,
"നാല്‍പത്തെട്ടാണ്ടുകളും
നഷ്ടപ്പെട്ടൂ നിനക്കു ചങ്ങാതീ!"                                                                 

Wednesday, October 16, 2019

മാതൃവന്ദനം











- വള്ളത്തോള്‍ നാരായണമേനോന്‍



വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ.

എത്രയും തപശ്ശക്തി പൂണ്ട ജാമാദഗ്ന്യന്നു
സത്രാജിത്തിന്നു പണ്ടു സഹസ്രകരന്‍ പോലെ
പശ്ചിമരത്നാകരം പ്രീതിയാല്‍ദ്ദാനം ചെയ്ത
വിശ്വൈക മഹാരത്നമല്ലീ നമ്മുടെ രാജ്യം?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ.

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നൂ കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ!

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനുപാസ്യരായുള്ളോര്‍ക്കുമുപാസ്യയെ.

ആഴിവീചികളനുവേലം വെണ്‍നുരകളാല്‍
തോഴികള്‍ പോലേ തവ ചാരുതൃപ്പദങ്ങളില്‍
തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നൂ തൃപ്തി
കൈവരാഞ്ഞഴിക്കുന്നൂ പിന്നെയും തുടരുന്നൂ.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനനന്യസാധാരണസൌഭാഗ്യയെ.

മിന്നല്‍ക്കാറുകളായപൊന്നണിദ്വിപങ്ങളു-
മുന്നതസ്തനിതമാം പടഹസ്വനവുമായ്
ഭാസമാനേന്ദ്രായുധതോരണം വര്‍ഷോത്സവം
ഭാര്‍ഗ്ഗവക്ഷേത്രത്തില്‍ പോലെങ്ങാനുമുണ്ടോ വേറെ?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സുഭിക്ഷാധി ദേവതയായുള്ളോളെ.

ചന്ദനവനക്കുളിര്‍ തെന്നലിന്‍ കളികളാല്‍
മന്ദമായ്ത്തലയാട്ടിക്കൊണ്ടു മാമലകളില്‍
ഉല്ലസിച്ചീടും ജയ വൈജയന്തികളേലാ-
വല്ലികള്‍ നിന്‍ തൂമണമെങ്ങെങ്ങു വീശാതുള്ളു?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ ഗുണഗണാവര്‍ജ്ജിതജനൌഘയെ.

ഹഹ, നിന്‍ തോട്ടങ്ങളില്‍ താംബൂലലതകളാല്‍
ഗൃഹസ്ഥാശ്രമികളായ്ച്ചമഞ്ഞ കമുങ്ങുകള്‍
കായ്കള്‍ തന്‍ കനംകൊണ്ടു നമ്രമൌലികളായി
ലോകോപകാരോന്മേഷാല്‍ച്ചാഞ്ചാടി നിന്നീടുന്നു.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനാഗന്തുകോദ്ഗീതമാനൌദാര്യയെ.

പഴുപ്പു കായ്കള്‍ക്കെത്തും കാലത്തു പവിഴച്ചാര്‍-
ത്തഴകിലണിയുന്ന മുളകിന്‍കൊടികളും
കനകക്കുടങ്ങളെച്ചുമന്ന കേരങ്ങളും
നിനയ്ക്കില്‍ നിതാന്താഭിരാമമേ നിന്നാരാമം.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ ശുഭഫലപ്രാര്‍ത്ഥികള്‍ക്കാരാധ്യയെ.

Friday, July 5, 2019

ഇടിയന്‍ പണിക്കര്‍






- വൈക്കം മുഹമ്മദ് ബഷീര്‍

ഇടിയന്‍ പണിക്കര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഔട്ട്‌പോസ്റ്റിലേക്ക് സ്ഥലം മാറ്റമായി പോകുന്നു എന്ന് തോന്നുമ്പോള്‍, ലോക്കപ്പിലെ പുള്ളികളെല്ലാം സന്തോഷിച്ചു. എന്നുമാത്രമല്ല, അവരില്‍ ഒരാളായ ദാനിയേല്‍ ഹൃദയം നൊന്ത് ഇടിയന്‍ പണിക്കരോടായിട്ട് ഹൃദയത്തില്‍ പറഞ്ഞു:
'നിന്‍റെ അവസാനത്തെ പോക്കാ!'

അങ്ങനെ ഒരു ഗവണ്മെന്‍റ് ഉദ്യോഗസ്ഥനെ ശപിക്കാമോ?പക്ഷെ ദാനിയേല്‍, ഇടിയന്‍ പണിക്കരിലൂടെ മുഴുവന്‍  ഗവണ്മെണ്ടിനെയുമാണ്‌ കണ്ടത്. അത് ശരിയല്ലെന്ന് ദാനിയേലിന് അറിഞ്ഞുകൂടാ. അയാള്‍ക്ക് വലിയ വിദ്യാഭ്യാസമില്ല. എഴുതാനും വായിക്കാനും കഷ്ടിച്ച് അറിയാം. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. വയറ്റുപിഴപ്പിന് ഒരു ജോലിയും അറിയാം. കമ്പോസിറ്ററാണ്. പിരിച്ചുവിട്ടു. അങ്ങനെ ജോലി അന്വേഷിച്ചിറങ്ങി. വീട്ടില്‍നിന്ന് പത്തറുപതു മൈല്‍ ദൂരെയുള്ള പട്ടണത്തില്‍ വന്ന് പലേ പ്രസ്സുകളിലും വേല അന്വേഷിച്ചു. ഒഴിവില്ല. പട്ടണത്തില്‍ അങ്ങനെ അലയുമ്പോള്‍ ഇടിയന്‍ പണിക്കര്‍ കണ്ടുമുട്ടി. ജോലിയില്ലാതെ അലഞ്ഞതിന് കേസുമായി, ലോക്കപ്പിലുമായി. ഇടിയന്‍ പണിക്കര്‍ ധാരാളം ഇടിക്കുകയും ചെയ്തു.

അങ്ങനെ ഇടിയന്‍ പണിക്കര്‍ സ്ഥലം മാറി പോകുകയാണ്. ലോക്കപ്പിലെ പുള്ളികളെപ്പോലെ കൂട്ടുപോലീസുകാരും സന്തോഷം പ്രകടിപ്പിച്ചു.

ഇടിയന്‍ പണിക്കരെ ആര്‍ക്കും കണ്ടുകൂടാ. ഇന്‍സ്പെക്ടറുടെ പ്രീതിയ്ക്ക് വേണ്ടി അയാള്‍ എന്തും ചെയ്യും; എന്തും പറയും; ശ്വാസത്തിന് നൂറു വീതമുള്ള 'ഉത്തരവ്, ഉത്തരവ്!' പറച്ചിലും തരം കിട്ടുമ്പോഴൊക്കെയുള്ള ഏഷണിയും. അങ്ങനെ ഇടിയന്‍ പണിക്കര്‍ എല്ലാവരുടെയും ശാപം വാങ്ങി പോകുകയാണ്.

ദാനിയേലും കൂട്ടുപുള്ളികളും കമ്പിയഴികളിലൂടെ നോക്കി. ഇനി കുറെ ദിവസത്തേയ്ക്ക് ചേങ്ങല മുട്ടുന്ന കൊട്ടുവടി സ്വൈര്യമായിരിക്കും! ഇടിയന്‍ പണിക്കര്‍ അതുകൊണ്ടാണ് എല്ലാവരെയും ഇടിക്കുന്നത്.

'പോയിവരട്ടെ റൈട്ടര്‍സാറേ?' എന്ന് പറഞ്ഞുകൊണ്ട് ഇടിയന്‍ പണിക്കര്‍ സ്റ്റേഷന്‍ റൈട്ടറുടെ മേശയ്ക്കു മുമ്പില്‍ ചെന്നു. നീണ്ടുമെലിഞ്ഞ വെളുത്ത ശരീരം, ചുരുളന്‍ മുടി, സാത്വികമായ കണ്ണുകള്‍. പുഞ്ചിരിയോടെ പുള്ളികളെയും നോക്കി.

സ്റ്റേഷന്‍ റൈട്ടര്‍ ചിരിച്ചുകൊണ്ട് അനുമതി നല്‍കി.

വെള്ളഷര്‍ട്ടും വെള്ളമുണ്ടും ഇടതുകയ്യില്‍ ഡ്രസ് കെട്ടുമായി ഇടിയന്‍ പണിക്കര്‍ ഇറങ്ങിപ്പോയി.

'അവസാനത്തെ പോക്കാ.' - ദാനിയേല്‍ വീണ്ടും ഹൃദയത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ക്ഷോഭകരമായ വാര്‍ത്ത : 'ഇടിയന്‍ പണിക്കര്‍ ഔട്ട്‌പോസ്റ്റ് പോലീസ് സ്റ്റേഷനില്‍ കെട്ടിത്തൂങ്ങിച്ചത്തിരിക്കുന്നു!'

ദാനിയേല്‍ പിന്നീട് കേട്ടത് ഇങ്ങനെയാണ് : ഇന്‍സ്പെക്ടറും മറ്റും ഔട്ട്‌പോസ്റ്റ്‌ സ്റ്റേഷനടുത്തപ്പഴേ ശവം കണ്ടു. സ്റ്റേഷന്‍റെ അകത്ത് ശീലാന്തിയില്‍ കെട്ടിത്തൂങ്ങി ചത്തു കിടക്കുകയാണ്‌! അടുത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതുവഴി ഉത്തരത്തില്‍ കയറി ഇരുന്നുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടു... അങ്ങനെ അത് ആത്മഹത്യ എന്ന് മഹസ്സര്‍ തയ്യാറാക്കി.

പക്ഷെ, ദാനിയേലിന് വല്ലാത്ത സങ്കടമായി. ഇടിയന്‍ പണിക്കര്‍ക്ക് ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്. അവര്‍ വഴിയാധാരമാവുകയില്ലേ? ദാനിയേലിന്‍റെ ശാപം മൂലമല്ലേ ഇടിയന്‍ പണിക്കര്‍ മരിച്ചത്? മറ്റുള്ളവരും ശപിച്ചിട്ടില്ലേ?

ദാനിയേല്‍ ചിലപ്പോള്‍ സമാധാനപ്പെടും: ക്രൂരപ്രവൃത്തി മനസ്സാക്ഷിയെ പ്രേരിപ്പിച്ചതാണ്. അതിനു തെളിവായി പോലീസുകാരും പുള്ളികളും പലതും പറഞ്ഞു. മുളകരച്ചുതേച്ച് നിരപരാധിയായ ഒരു സ്ത്രീയെക്കൊണ്ട് സത്യം പറയിച്ചത്; ലിംഗത്തില്‍ പഴന്തുണി ചുറ്റി എണ്ണയൊഴിച്ച് കത്തിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെക്കൊണ്ട് ഗവണ്മെണ്ടിനോട്‌ മാപ്പ് ചോദിപ്പിച്ചത്..ഇങ്ങനെ അനേകം കഥകള്‍.

ദാനിയേല്‍ വിചാരിച്ചു: പോലീസുകാരെല്ലാം ഇടിയന്‍ പണിക്കരെപ്പോലെയാണോ? പക്ഷെ അയാളെപ്പോലെ ആരും അത്ര ഭയങ്കരമായ ക്രൂരത കാണിച്ചിട്ടില്ല. എന്നാലും ആ ഭാര്യ അയാളെ സ്നേഹിച്ചിരുന്നു, കുട്ടികളും. ഭാര്യ അയാളെ 'നാഥാ' എന്ന്‍ വിളിച്ചിരിക്കണം; കുട്ടികള്‍ 'അച്ഛാ' എന്നും! അങ്ങനെ ആ കുടുംബം നാഥനില്ലാതായി തീര്‍ന്നിരിക്കുന്നു. അത് ദാനിയേലിന്‍റെ മാത്രം ശാപം മൂലമാണോ?

ഒന്നും ദാനിയേലിന് നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. പിന്നീടും വളരെ അടിയും ഇടിയും ഏറ്റു; ചൊറിയും ചിരങ്ങും പിടിച്ചു; ഒരു കൊല്ലത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. ദാനിയേല്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി.

ഒരു ദിവസം രാത്രി വീണ്ടും ഇടിയന്‍ പണിക്കരെപ്പറ്റി കേള്‍ക്കുകയാണ്. 
ഒരു നാടകക്കാരിയെക്കൊന്ന്‍ പണാപഹരണം നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട, വസൂരിക്കലയും ഒറ്റക്കണ്ണുമുള്ള, കറുത്ത ഒരു തടിയന്‍, ദാനിയേലിനോട് തന്‍റെ ആത്മകഥയില്‍ അടങ്ങിയിട്ടുള്ള വീരപ്രവൃത്തികളെ വര്‍ണ്ണിച്ച കൂട്ടത്തില്‍ പറഞ്ഞു :
"എന്നെ ആരെല്ലാം ഉപദ്രവിച്ചിട്ടുണ്ടോ, അവരെ എല്ലാം ഞാനും ഉപദ്രവിച്ചിട്ടുണ്ട്. ഒരാളെ ഒരു തവണയല്ലേ കൊല്ലാന്‍ കഴിയൂ!"

ദാനിയേല്‍ ചോദിച്ചു : "വല്ലവരെയും രണ്ടുതവണ കൊല്ലാന്‍ തോന്നിയിട്ടുണ്ടോ?"

"ഒരുവനെ മാത്രം കൊന്നത് സുഖമായില്ല. കഷ്ണം കഷ്ണമായി അറുത്തറുത്ത് കൊല്ലേണ്ട പരമദുഷ്ടന്‍ ഒരടിയ്ക്ക് ചത്തുപോകയാണെങ്കില്‍ നമുക്ക് നിരാശ തോന്നുകില്ലേ? ഞാന്‍ തൊട്ടേയുള്ളു. മുഖമടച്ച് ഒന്നടിച്ചു. ദാ.. ചത്തുകിടക്കുന്നു! മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ പിന്നെ മേശ ചുവരിനോട് ചേര്‍ത്തിട്ടു. ഒരു കയറ് കഴുത്തില്‍ മുറുക്കി. എന്നിട്ട് ശീലാന്തിയില്‍ കെട്ടിത്തൂക്കിയിട്ടു."

ദാനിയേല്‍ ചോദിച്ചു : "ആള്‍ ആരാണ്?"

ജീവപര്യന്തം തടവുകാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഒരു പോലീസുകാരന്‍. പേര് ഇടിയന്‍ പണിക്കര്‍!"

[DC ബുക്ക്സ് പ്രസിദ്ധീകരിച്ച, വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ, 'സ്വാതന്ത്യസമരകഥകള്‍' എന്ന പുസ്തകത്തിലാണ് ഞാന്‍ ഇത് വായിച്ചത്.]                                         

Wednesday, June 19, 2019

ഒരു സങ്കീര്‍ത്തനം പോലെ...








- വിഷ്ണു നാരായണന്‍ നമ്പൂതിരി


'ഒരു സങ്കീര്‍ത്തനം പോലെ'
ഇപ്പോള്‍ വായിച്ചു തീര്‍ത്തു ഞാന്‍.

ഒരു സങ്കീര്‍ത്തനം പോലെന്‍
മനോവീണയിലിപ്പൊഴും
ഇമ്പമായ് ഈണമായ് അന്ത-
സ്പന്ദമായ് മന്ത്രശുദ്ധമായ്‌
അതു നീണ്ടു മുഴങ്ങുന്നു
വേദനാ മധുരസ്വരം.
ദസ്തയേവ്സ്ക്കിയെപ്പണ്ടു
പഠിപ്പിച്ചിട്ടറിഞ്ഞു ഞാന്‍;
പെരുത്തുനോവുതിന്നോരേ
പൊരുളിന്നധികാരികള്‍!

ജീവിതച്ചൂതിലൊന്നൊന്നായ്
ചേതപ്പെട്ടാത്മപീഡതന്‍
നെല്ലിപ്പലകയില്‍ ചെന്നു
നിലമുട്ടിപ്പരുങ്ങവേ
തളിര്‍പോലൊരു കൈ വന്നു
താങ്ങിടും സ്നേഹവായ്പിനെ
ദൈവമെന്നു വിളിപ്പൂ മ-
റ്റില്ല വാക്കെന്നകൊണ്ടു നാം.

കഷ്ടപ്പാടിന്‍ കലക്കങ്ങള്‍
കാരുണ്യത്തിന്‍ തെളിച്ചവും
അഗാധബോധം ചുംബിക്കു-
മാത്മശക്തി പ്രകര്‍ഷവും
നിഴല്‍വെട്ടങ്ങള്‍ പോല്‍ തെറ്റും-
ശരിയും ചേര്‍ന്ന പാതയില്‍
ചോടുവച്ചിടറിപ്പോകും
ജീവന്‍റെ ഗതിഭേദവും
എത്രമേല്‍ സൂക്ഷ്മമായ്‌ താങ്കള്‍
നിവേദിക്കുന്നു ഭാഷയാല്‍
നിസര്‍ഗ നിരലങ്കാര-
നിര്‍മലാലാപ ശൈലിയില്‍!
അക്കയ്യില്‍ (അന്ന തന്‍ കയ്യില്‍
ദസ്തയേവ്സ്ക്കിയെന്നപോല്‍)
മുത്തം പകര്‍ന്നു നില്‍ക്കുന്നു
മുഗ്ധ ഭാവാര്‍ദ്ര കൈരളി!

(മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായ ശ്രീ. പെരുമ്പടവം ശ്രീധരന്, ശ്രീ. വിഷ്ണു നാരായണന്‍ നമ്പൂതിരി സ്നേഹപൂര്‍വ്വം സമ്മാനിച്ച രചനയാണ് ഇത്. 1996ലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്. പെരുമ്പടവം ശ്രീധരന്‍റെ, 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍ കവിയ്ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവണം.

വായന പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'ശ്രീവല്ലി' എന്ന കവിതാപുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.) 

Thursday, May 23, 2019

കരിയിലക്കാറ്റുപോലെ...






- പി പദ്മരാജന്‍ 




പെട്ടെന്നൊരു ദിവസം രാവിലെ ഉറക്കമുണരുമ്പോള്‍, നിങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു. മകള്‍ പോയി.

മകള്‍ - ഓമനിച്ചിട്ടൊന്നുമല്ലെങ്കിലും, തീറ്റയും തുണിയും കൊടുത്ത് ഇരുപത് കൊല്ലം വളര്‍ത്തിയെടുത്ത യുവതി ജയശ്രി.

അവള്‍ ഒളിച്ചോടിയതുതന്നെയാണെന്ന് ഊഹിക്കാന്‍ നിങ്ങള്‍ക്ക് വിഷമമൊന്നുമില്ല. എന്തെങ്കിലുമൊരു തുമ്പിനുവേണ്ടി അവളുടെ പെട്ടിയും മേശയുമെല്ലാം വാരിവലിച്ചിട്ട് പരിശോധിക്കുന്നു, നിങ്ങള്‍ ചങ്കിടിപ്പോടെ; ഭാര്യ തേങ്ങിക്കരഞ്ഞുകൊണ്ട്. ആ തിരച്ചിലിനിടയില്‍ നല്ല രണ്ടോ മൂന്നോ ജോഡി സാരികളും, ഉള്ള ആഭരണങ്ങളത്രയും അവളോടൊപ്പം പോയിട്ടുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. കുറിപ്പൊന്നുമില്ല.

ജയശ്രിയുടെ അമ്മ ആദ്യം അല്‍പം ഒച്ചയുണ്ടാക്കിയും ക്രമേണ നിശബ്ദമായും കരയുന്നു. കരച്ചിലിനിടയില്‍ അവര്‍ ആവര്‍ത്തിച്ചു പറയുന്നു.-
 'എന്‍റെ മോള്‍ക്ക് എന്തുപറ്റിയോ എന്തോ. ഇവിടെ എന്തുണ്ടായി അവള്‍ക്ക് ഇങ്ങനൊരു ചീത്ത വിചാരം വരാന്‍?'

ഇളയ കുട്ടികള്‍, രണ്ട് അനിയന്മാരും ഒരനിയത്തിയും, കണ്ണുനീരും പരിഭ്രമവുമായി, വീട്ടിനുള്ളില്‍ അങ്ങുമിങ്ങും പതറി നടക്കുന്നു. 
കാരണമൊന്നുമില്ലാതെ നിങ്ങള്‍ ഇളയവളെ തല്ലുന്നു. ഹാഫ് സാരിയിലേക്ക് തെന്നി വീഴുന്ന അവളെ ചതച്ചുകൊണ്ട്, ആവുന്നത്ര ശബ്ദം താഴ്ത്തി ശപിക്കുന്നു - 
'നീയും പോടീ, ഏതെങ്കിലും തെണ്ടിയോടൊപ്പം.....'

അവള്‍ ഭയത്തോടെ, ഒരു ഭ്രാന്തനെ നോക്കുംപോലെ നിങ്ങളെ പകച്ചു നോക്കുമ്പോള്‍, നിങ്ങളുടെ ഭാര്യ നിസ്സഹായമായ ഒരു തേങ്ങലുമായി അകത്തെ മുറിയില്‍ ചെന്നുവീഴുന്നു. വെളിയില്‍ ദുര്‍ലക്ഷണം പോലെ കാക്കകള്‍ കരയുന്നു.

ഒടുവില്‍, മുറ്റത്ത് ഇളവെയില്‍ പരക്കാന്‍ തുടങ്ങുകയും തേങ്ങലിന്‍റെ അന്ത്യമെത്തുകയും ചെയ്യുമ്പോള്‍, നിങ്ങളും ഭാര്യയും കൂടി ആലോചിക്കുന്നു - 
'പോലീസില്‍ പരാതിപ്പെട്ടാലോ? പത്രത്തില്‍ പരസ്യം കൊടുത്താലോ? അന്വേഷിച്ച് ആളെ വിട്ടാലോ? ബന്ധുവീട്ടില്‍ തിരക്കിയാലോ?'

പിന്നെ അതൊന്നും വേണ്ടെന്ന് വയ്ക്കാന്‍ രണ്ടാളും ഒരേപോലെ നിര്‍ബന്ധിതരാവുന്നു. കാരണം നിങ്ങള്‍ക്കറിയാം, അതുകൊണ്ടൊന്നും ഉദ്ദേശിച്ച പ്രയോജനമുണ്ടാവുകയില്ലെന്ന്. കൂടുതല്‍ നാറാമെന്നല്ലാതെ, നാടൊട്ടുക്ക് അറിയിക്കാമെന്നല്ലാതെ....

പിന്നെ വേറൊന്നുകൂടി നിങ്ങള്‍ക്കറിയാം.... അവള്‍ ആരോടൊപ്പമാണ് പോയിരിക്കുന്നതെന്ന്.

'പോയവള്‍ പോട്ടെ..' 
- അരിശം മൂത്ത് നിങ്ങള്‍ പിറുപിറുക്കുന്നു -
'ഇനിയവളെ ഈ വീടു കാണാന്‍ ഞാന്‍ സമ്മതിക്കുകേലാ..'

ഭാര്യയും ഇളയകുട്ടികളും കേള്‍ക്കാന്‍ വേണ്ടി, നിങ്ങള്‍ ഇതേ കാര്യം തന്നെ, പലവട്ടം, പലമട്ടില്‍ ആവര്‍ത്തിക്കുന്നു, ഉറക്കെയുറക്കെ. നിങ്ങളുടെ കോപതാപങ്ങള്‍ അറിയുന്ന അവര്‍ക്കാര്‍ക്കും മറിച്ചൊരക്ഷരം ഉരിയാടാനുള്ള ശേഷിയില്ല. 

അങ്ങിനെയങ്ങിനെ, ആ ദിവസം അവസാനിക്കുന്നു.

പിന്നാലെ....
പുതിയൊരു ദിവസം ഉണ്ടാകുന്നു.

Saturday, January 19, 2019

ആ വിളി

                         - കൃഷ്ണന്‍ പറപ്പിള്ളി

പടിയ്ക്കല്‍ പാടം നോക്കി
          നില്‍ക്കയായിരുന്നു ഞാന്‍
പഠിയ്ക്കും കാലത്തോമല്‍
          പ്രകൃതി വിളിയ്ക്കവേ.

വിളികേട്ടെന്നാകിലു-
          മന്നൊന്നുമിന്നേപ്പോലെ
വിളി തന്‍ പൊരുളറി-
          ഞ്ഞീല ഞാന്‍ വേണ്ടും മട്ടില്‍.

നെല്‍ക്കതിരോരോന്നുമ-
          ന്നെന്നോടായെന്തോ ചൊല്ലി
നില്‍പ്പതായ് തോന്നീ, ശീലും-
          ശൈലിയുമറിഞ്ഞീല.

ഇന്നു ഞാന്‍ വിദ്യാലയം
          വെടിഞ്ഞെന്‍ വീട്ടില്‍നിന്നു-
മിങ്ങതി ദൂരത്തെത്തി;
          ഇന്നുമാ വിളി കേള്‍പ്പൂ.

എന്‍ കര്‍മ്മരംഗം മാറീ; 
          കാഴ്ചകള്‍ മാറീ ചുറ്റും 
എങ്കിലും കരളുമായ്‌ 
          പൊല്‍ക്കതിരുരുമ്മുന്നു.

കതിരിന്നുരുമ്മലില്‍
          നിന്നുദിച്ചീടുന്നൊരു
കനകദ്യുതിയിലാ-
          പ്പൊരുളും തെളിയുന്നു. -

'നിത്യത നില്‍പൂ ചാരെ-
          ജ്ജീവിത കേദാരത്തില്‍
വിത്തിടാന്‍, വിളനില-
          മൊരുക്കൂ കളപോക്കി'.

(നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ പ്രസിദ്ധീകരിച്ച 'മലയാള കാവ്യസംഗ്രഹം' എന്ന പുസ്തകത്തിലാണ് ഞാനീ കവിത കണ്ടത്. ശ്രീ. ജി. ശങ്കരക്കുറുപ്പ് ആണ് ഈ സംഗ്രഹത്തിന്‍റെ സമ്പാദകന്‍.)