പ്രശാന്തഭാവത്തിൽ ഒരു നിദ്രയിലെന്നവണ്ണം തന്റെ ഉജ്ജ്വലനേത്രങ്ങൾ മിക്കവാറും അടഞ്ഞ്, കൈകൾ നെഞ്ചിൽ പിണച്ചുവച്ച് നേരെ നിവർന്ന് അദ്ദേഹം കിടന്നു. പേശീദാര്ഡ്യം (Rigormortis) മുഖഭാവം വലിച്ചുമുറുക്കുന്ന തരത്തിൽ ആയി കാണപ്പെട്ടില്ല. നിറവ്യത്യാസമൊന്നും മുഖത്തും മറ്റിടങ്ങളിലും ഉണ്ടായിരുന്നില്ല. (ഹൃദയാഘാതം മൂലം നടക്കുന്ന സാധാരണ മരണങ്ങളില്‍ മിക്കവാറും കണ്ണുകൾ കലങ്ങി, മുഖം കുറച്ചു വിങ്ങിയും നീലിച്ചും, മൂക്കിലൂടെ ചോരയെടുത്തും മറ്റുമാണ് കാണപ്പെടുക. ശ്വാസതടസ്സം ഉണ്ടായതിന്റെ അടയാളങ്ങളാണ് ഇവ). തിങ്ങിനിറഞ്ഞ മുടിയും താടിയുമൊക്കെ അലങ്കോലപ്പെടാതെയും ശുഭ്രവസ്ത്രങ്ങൾ ഉടയാതെയും ദ്രവങ്ങൾ വീണ് മലിനപ്പെടാതെയും പത്മരാജൻ പോസ്റ്റ്മോർട്ടം ടേബിളിൽ കിടന്നു. കുളിമുറി വിട്ടിറങ്ങിയപ്പോഴെന്നവണ്ണം ത്വക്ക്, കൈകാലുകൾ ഇവ പുതുമയോടെ കാണപ്പെട്ടു. വലതു കൈയും കൈവിരലുകളും ഞാൻ പ്രത്യേകം നോക്കി നിന്നു. സർഗ്ഗപ്രതിഭ തന്നിലൊതുങ്ങിപ്പോവാതെ അനുവാചകരിലെത്തിക്കാൻ അദ്ദേഹത്തെ തുണച്ച വിരലുകളാണ്. ചിന്തകൾക്കൊത്ത് എന്നും ചലിച്ച ആ വിരലുകൾ അദ്ദേഹത്തിന്റെ ചേതന പറന്നുപോയതുമാത്രം അറിഞ്ഞില്ല എന്നുതോന്നി. ഉറങ്ങാൻ കിടന്നപ്പോഴുള്ളതുപോലെതന്നെ ഇടത് കൈമുട്ടിനുള്ളിൽ നെഞ്ചോട് ചേർന്നിരുന്നു അവ.
അദ്ദേഹത്തിന്റെ സഹോദരൻ എറണാകുളത്തെ ഡോ. പത്മജനെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ചികിത്സയ്ക്കായി കണ്ടിരുന്നു. കണങ്കാൽവരെ മുടിയുള്ള ഭാര്യ ഡോ. ജയകുമാരിയെയും കർട്ടന് പിറകില്‍ കണ്ട ഓർമ്മയുണ്ട്. ഡോ. പത്മജനും ഹൃദയസംബന്ധിയായി അകാലത്തിൽ മരണമടഞ്ഞതായി കേട്ടു. പത്മരാജന് തന്റെ മരണത്തിന് ഏതാനും നാൾ മുമ്പ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തിയതായും പറഞ്ഞുകേട്ടു. ഒരുപക്ഷെ, തന്റെ സർഗ്ഗചേതന തിരികെ നൽകാനാവാം.
പുറത്ത് ഇടനാഴിയിൽ ഭിത്തിചാരി കണ്ണീരടക്കാനാവാതെ നിതീഷ് നിൽപുണ്ടായിരുന്നു. നടൻ സോമൻ കലങ്ങിയ കണ്ണുകളുമായി പുറത്തുവന്ന് എന്നെ നോക്കി. എന്നിട്ട് ചോദിച്ചു: "ഡോക്ടർക്കും എന്നെപ്പോലെ തന്നെ, അല്ലേ? ഈ കാഴ്ച കാണാൻ പറ്റുന്നില്ല അല്ലേ?". അതേയെന്ന് ഞാന്‍ തലയിളക്കി. അതങ്ങനെയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേർപരിശോധന (Intimate Examination) പൊതുവേ ഡോക്ടർമാർ നടത്താറില്ല. നിഷ്പക്ഷ നിരീക്ഷണം നടത്താനാവില്ല എന്നതുകൊണ്ടുതന്നെ. കൂടെ നിൽക്കുകയോ റിപ്പോർട്ടുകൾ വായിക്കുകയോ ചെയ്യാറില്ല. തൊഴിൽപരമായ ഒരു നൈതികതയുടെ ഭാഗമാണ് അത്. പക്ഷേ, പത്മരാജൻ എനിക്ക് ആരായിരുന്നു?
(പ്രശസ്തഫോറന്സിക് വിദഗ്ദ്ധയായ ഡോ.ഷേര്‍ളി വാസു എഴുതി, DC ബുക്സ് പുറത്തിറക്കിയ 'പോസ്റ്റ്മോര്‍ട്ടം ടേബിള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ബാന്‍ഗന്‍ഗട്ട് എന്ന ഈയൊരു ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)