Friday, March 1, 2013

ഊഞ്ഞാലിന്മേല്‍

-ബാലാമണിയമ്മ  











ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.

ശൂന്യതയെച്ചിത്രരേഖാങ്കിതമാക്കും
വന്യവടത്തിന്‍ വിരലില്‍ത്തൂങ്ങി, 
പ്രാകൃതാഹ്ലാദത്തിന്‍ പച്ചത്തിടമ്പാകും
നീ കളിയാടുന്നൂ പേര്‍ത്തും പേര്‍ത്തും.         

അമ്മനുഷ്യാത്മാവു കൌതുകാലോരോരോ
കര്‍മ്മകാണ്ഡങ്ങളിലെന്നപോലെ,
നര്‍ത്തനം ചെയ് വൂ നീ മേലോട്ടു പോംതോറും
നേര്‍ത്തുവരും വിണ്ണൊതുക്കുകളില്‍. 

വാനില്‍ നിന്നെത്തുന്നൂ ദിവ്യഭോഗങ്ങളെ-
പ്പൂനിലാവില്‍പ്പൊതിഞ്ഞേന്തും രാത്രി. 
ആലിന്റെ കൊമ്പുകള്‍തോറും കൊഴിഞ്ഞു,വീ-
ണാലസിപ്പൂ നറുംവൈരക്കല്‍കള്‍. 

ആടുകെന്നൂഞ്ഞാലേ മുന്നോട്ടവയെ ഞാ-
നാശു പോയ്‌വാരുവേന്‍ കൈനിറയെ.
പാതാളം മെല്ലെന്നുയര്‍ത്തി നിവര്‍ത്തുന്നു 
പാരിന്റെ തൃപ്പൊന്‍ജയക്കൊടിയെ. 

പാഴ്മറ നീക്കുന്നു മന്ദം മയില്‍‌പ്പീലി-
പ്പാവാട ചാര്‍ത്തുന്ന ഭൂതധാത്രി.
ആടുകെന്നൂഞ്ഞാലേ,പിന്നോട്ടു വിശ്രമം
തേടുവേനമ്മതന്‍ വാര്‍മടിയില്‍. 

ആടുകെന്നൂഞ്ഞാലേ!മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.

നിന്നില്‍ നിന്നുച്ചലിയ്ക്കാവൂ സദാനന്ദ-
ത്തിന്നൂഷ്മളോച്ച്വാസനിശ്വാസങ്ങള്‍. 
നിന്‍ചുറ്റും നിന്നു തിമിര്‍ക്കാവൂ കാലത്തിന്‍ 
പിഞ്ചോമല്‍പ്പൈതങ്ങള്‍ നാഴികകള്‍.  
                       

No comments: