Tuesday, September 29, 2015

മാതൃഹൃദയം

       മാതൃഹൃദയം  - ബാലാമണിയമ്മ 

                      
"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി-
ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം"
തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ
കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍.
സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി-
ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. 

മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍
മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ;
അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച-
മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ. 

ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി-
ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം!
പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍
ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി,
ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍
"മാതൃഹൃദയവും പ്രേമദരിദ്രമോ?"

വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും
പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍
എന്നന്തരാത്മാവിലൂറുന്ന വാത്സല്യ-
വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍
ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച 
നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

"പൂര്‍ണമായില്ലെന്‍ കടമ, മാതൃത്വമാം
പുണ്യാശ്രമത്തില്‍ക്കടന്നു കാല്‍വെയ്ക്കലാല്‍-
ഇന്നിര്‍മ്മലാത്മാവെ വെച്ചു പൂജിപ്പതി-
ന്നെന്നുള്‍ത്തടത്തിനെ ശ്രീകോവിലാക്കലാല്‍-
വിശ്വാത്മകന്‍റെയിത്തങ്കത്തിടമ്പിനെന്‍-
വിശ്വസ്തജീവിതമര്‍പ്പണം ചെയ്യലാല്‍-
ഞാനിപ്പ്രപഞ്ചത്തിനമ്മയായെങ്കിലേ,
മാനിതമായ് വരൂ നിന്‍ ജന്മമോമനേ!
മന്നില്‍പ്പരക്കും വെളിച്ചമെന്‍ കണ്ണിനു
നിന്നിളം പുഞ്ചിരിത്തൂമതാനാകണം.
ഓരോ ദളമര്‍മ്മരത്തിലും ഞാന്‍ കേള്‍പ്പ-
തോടിയെത്തും നിന്‍റെ കാലൊച്ചയാവണം.
ഏതൊരു ദുര്‍ഭഗജീവിയിലും നിന്‍റെ
പൂതസൌന്ദര്യത്തെ ഞാനാസ്വദിക്കണം.

മണ്ണിലിഴഞ്ഞു നടക്കും പുഴുവെയു-
മൊന്നു ലാളിപ്പതിന്നെന്‍ കൈകള്‍ വെമ്പവേ,
അല്‍പം ചതഞ്ഞൊരു പുല്‍ക്കൊടി കാണ്‍കിലു-
മക്ഷികളില്‍ദ്ദുഖബാഷ്പം നിറയവേ,
വാനിലേയ്ക്കാരാല്‍ക്കുതിക്കുന്ന പാറ്റത-
ന്നാനന്ദവായ്പുമെന്നുള്‍ കുളിര്‍പ്പിക്കവേ,
കണ്മണി, നിന്നെക്കണക്കേ, കളിക്കുമി-
ക്കര്‍മ്മപ്പ്രപഞ്ചത്തെയെന്നു ഞാന്‍ നോക്കുമോ,
അന്നുതാന്‍ കല്‍പായുതങ്ങള്‍ തന്‍കൈവേല
തീര്‍ന്നു മേ മാതൃഹൃദയം സുരൂപമാം."

No comments: