Saturday, January 19, 2019

ആ വിളി

                         - കൃഷ്ണന്‍ പറപ്പിള്ളി

പടിയ്ക്കല്‍ പാടം നോക്കി
          നില്‍ക്കയായിരുന്നു ഞാന്‍
പഠിയ്ക്കും കാലത്തോമല്‍
          പ്രകൃതി വിളിയ്ക്കവേ.

വിളികേട്ടെന്നാകിലു-
          മന്നൊന്നുമിന്നേപ്പോലെ
വിളി തന്‍ പൊരുളറി-
          ഞ്ഞീല ഞാന്‍ വേണ്ടും മട്ടില്‍.

നെല്‍ക്കതിരോരോന്നുമ-
          ന്നെന്നോടായെന്തോ ചൊല്ലി
നില്‍പ്പതായ് തോന്നീ, ശീലും-
          ശൈലിയുമറിഞ്ഞീല.

ഇന്നു ഞാന്‍ വിദ്യാലയം
          വെടിഞ്ഞെന്‍ വീട്ടില്‍നിന്നു-
മിങ്ങതി ദൂരത്തെത്തി;
          ഇന്നുമാ വിളി കേള്‍പ്പൂ.

എന്‍ കര്‍മ്മരംഗം മാറീ; 
          കാഴ്ചകള്‍ മാറീ ചുറ്റും 
എങ്കിലും കരളുമായ്‌ 
          പൊല്‍ക്കതിരുരുമ്മുന്നു.

കതിരിന്നുരുമ്മലില്‍
          നിന്നുദിച്ചീടുന്നൊരു
കനകദ്യുതിയിലാ-
          പ്പൊരുളും തെളിയുന്നു. -

'നിത്യത നില്‍പൂ ചാരെ-
          ജ്ജീവിത കേദാരത്തില്‍
വിത്തിടാന്‍, വിളനില-
          മൊരുക്കൂ കളപോക്കി'.

(നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ പ്രസിദ്ധീകരിച്ച 'മലയാള കാവ്യസംഗ്രഹം' എന്ന പുസ്തകത്തിലാണ് ഞാനീ കവിത കണ്ടത്. ശ്രീ. ജി. ശങ്കരക്കുറുപ്പ് ആണ് ഈ സംഗ്രഹത്തിന്‍റെ സമ്പാദകന്‍.)

No comments: