Thursday, July 20, 2023

കണ്ണീരിന്‍റെ വികാസം


 

 

 

 

 

- ഓ എം അനുജന്‍

 

അറിയുക, ഞാനീയുലകി-

ന്നവിരത ബാഷ്പവികാസം,

വിശാലവാനില്‍ ഗാഡാംലിംഗന-

നിലീനമങ്ങു കിടക്കെ,

എന്നിലൊതുങ്ങാദ്ദുഖം

മിന്നല്‍പ്പിണരുകളായി;

ഉള്‍ക്കളഭിത്തി തകര്‍ക്കും രോദന-

മുഗ്രമൊരിടിരവമായി

തകര്‍ന്നു നിന്നേന്‍ തെല്ലിടയേവം;

ക്ഷണികം സ്വര്‍ഗ്ഗാഭോഗം!

മലതന്‍ കുളിര്‍ ചുംബനമേ-

റ്റലിയും കണ്ണീര്‍ച്ചാലായ് ഞാ-

നൊഴുകി വാനിന്‍ കവിളില്‍ക്കൂടി-

പ്പൊള്ളും ധരയുടെ മാറില്‍

കരഞ്ഞു വീര്‍ത്തൊരു വിണ്‍ കണ്ണില്‍

കലങ്ങിനിന്നൂ ചെങ്കതിരോന്‍.

പരുത്ത പാറക്കല്ലുകളപ്പോള്‍

സ്നേഹോഷ്മളമാം ഹൃദയം

തുറന്നുതന്നൂ സദയം;

കണ്ടേനങ്ങെന്നഭയം,

അകമേയെന്നെയുറക്കി-ശ്ശില

ശിശിരിത നിദ്രയില്‍ മുങ്ങി; - ഉടല്‍

വെള്ളത്തുണിയാല്‍ മൂടി- ഒരു

കന്യക വന്നു തലോടി- ഞാ-

നവളുടെ പാണിതലത്തില്‍ കുളിരില്‍ മ-

യങ്ങിയുറങ്ങീ പല മാസം; ബീജം

മണ്ണിന്നടിയില്‍പ്പോലെ.

അദമ്യമാമെന്നുടലാവാഹി-

ച്ചുള്ളിലുറക്കിയ ശിലയോടകമേ,

നന്ദി വിജ്രുംഭിതമായ് മേ- പൊട്ടി-

ത്തകരുകയായീ ശിലയും

കല്ലുമുടയ്ക്കും കണ്ണീരില്‍

കാഠിന്യത്തെത്തഴുകുകയായ്

സ്നേഹച്ചൂടാല്‍പ്പകലോ,നപ്പോള്‍

വീണ്ടുമുണര്‍ന്നേന്‍ കുതി കൊണ്ടേന്‍

പൂവിരി തോട്ടം കാലില്‍

കണ്ടകമേല്‍പ്പിക്കാനോ

സ്വാഗതമോതീ താഴ്മയൊടപ്പോള്‍

കാനനസാനുതലങ്ങള്‍!

സമതലമെത്തിയ നേരം 

സമാശ്വസിച്ചേന്‍ പാരം; ഇ-

ത്തടിനിയൊലിച്ചങ്ങെത്തും- ഇനി

തടവിയലാതലകടലില്‍

അവിടെ ജനിച്ചവളല്ലേ, പക്ഷെ

മുടക്കി നിന്നൂ വഴി നീളെ,

ജീവിതമൂല്യമുരയ്ക്കും

നികഷോപലമെന്നോണം.

ഉലകിന്‍ കണ്ണീര്‍ മുഴുവന്‍- തന്‍

ഹൃദയാന്തത്തിലൊതുക്കും- അല-

കടലിന്‍ കരളിലൊളിച്ചേന്‍ ഞാന്‍

നിരതന്‍ കൈവിരലേല്‍ക്കെ- ച്ചിര-

രുജയുടെ തന്ത്രി മുറിഞ്ഞു;

എവിടെയുമലിയാതുള്ളെന്‍-

മിഴിനീരവിടെയലിഞ്ഞു.

എങ്ങുമടങ്ങാതുള്ളെന്‍-

തിങ്ങലുമവിടെയടങ്ങി; പക്ഷെ

എന്നിലെ വേദന, യെന്നിലെ മിഴിനീ-

രെല്ലാമുള്‍ക്കൊണ്ടതുപോലെ,

എന്നിലെ വിങ്ങലുമെന്നിലെ വീര്‍പ്പും

തന്നിലൊതുക്കിയ പോലെ

കടലിതു പാടുകയല്ലോ

കണ്ണീരിന്‍റെ വികാസം.

 

(പ്രശസ്ത കവി ഒളപ്പമണ്ണയുടെ സഹോദരനായ ഓ എം അനുജന്‍ എഴുതിയ ഈ കവിത നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച മലയാള കാവ്യസംഗ്രഹം എന്ന പുസ്തകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

മലയാളത്തിന്‍റെ പ്രിയകവി ജി ശങ്കരക്കുറുപ്പ് ആണ് ഈ കൃതിയിലെ കവിതകള്‍ തിരഞ്ഞെടുത്തത്.)

No comments: