Monday, March 1, 2010

ഒരു മനുഷ്യന്‍

- വൈക്കം മുഹമ്മദ്‌ ബഷീര്‍

നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല. ദൂരദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല; ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക്‌ ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍,ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും. പലേ സാഹസപ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു... കാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ ഞങ്ങള്‍ ഓര്‍ക്കും... അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞുവരുന്നത് എന്‍റെ ഒരനുഭവമാണ്. എന്‍റെ ഒരനുഭവമാണ്.ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യ വര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്‍റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്,മഹാക്രൂരന്മാരും കള്ളന്മാരുമുണ്ട്;സാംക്രമിക രോഗമുള്ളവരുണ്ട്‌, ഭ്രാന്തന്‍മാരുണ്ട്- പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍,ഇതു നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാന്‍ ആ വളരെ വളരെ പഴയ കൌതുകമുള്ള നിസ്സാര സംഭവം ഇവിടെ പറയാം:

ഇവിടെനിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂറോ രണ്ടായിരത്തിയഞ്ഞൂറോ മൈല്‍ ദൂരെ പര്‍വതനിരകളുടെ
താഴ് വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടുകാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരുകേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകള്‍,കൂട്ടക്കവര്‍ച്ച,പോക്കറ്റടി-ഇതെല്ലാം നിത്യസംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ ദൂരെ പുറംരാജ്യങ്ങളില്‍ പണം പലിശയ്ക്ക്‌ കൊടുക്കുന്നവരായും മില്ലുകള്‍,വലിയ ആഫീസുകള്‍,ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനുവേണ്ടി എന്തും ചെയ്യും;ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട്- രാത്രി ഒമ്പതര മണിമുതല്‍ പതിനൊന്നു മണിവരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു കാല്‍രൂപാ മുതല്‍ അരരൂപാവരെ ഫീസാണ്.

അതില്‍നിന്നു രക്ഷനേടാനും വേണ്ടിവന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലുമണിക്കേ ഉണരൂ,ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ,ഉച്ചയ്ക്കൂണ്.

അങ്ങനെ പതിവുപോലെ ഞാന്‍ നാലുമണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്‍റെ കോട്ടുപോക്കറ്റില്‍ ഒരു പേഴ്സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്‍റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്, എന്ന് പറഞ്ഞാല്‍-വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതുകൊടുക്കാനായി കോട്ടുപോക്കറ്റില്‍ കയ്യിട്ടു. ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദഹിച്ചുപോയി. എന്താണെന്നുവെച്ചാല്‍ കോട്ടുപോക്കറ്റില്‍ പേഴ്സ്  ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു:

'എന്‍റെ പേഴ്സ് ആരോ പോക്കറ്റടിച്ചു!'

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്‍റെ കോട്ടില്‍, നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:

'ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ... നിന്‍റെ കണ്ണുഞാന്‍ ചുരന്നെടുക്കും. അല്ലെങ്കില്‍!'

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു;

'എന്‍റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടുവരാം.'

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.

ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.

ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചുവെക്കാന്‍ പറഞ്ഞു.

ഞാന്‍ ഷൂസു രണ്ടും അഴിച്ചുവെച്ചു.

ഒടുവില്‍ ട്രൌസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:

'അടിയിലൊന്നുമില്ല.'

എല്ലാവരുംചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:

'എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!'

ഒരു അന്‍പതുപേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: 'അടിയിലെന്തെങ്കിലും കാണും!'

എന്‍റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്നനായ ഒരുവന്‍ ആള്‍ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ...ഞാന്‍ ഈ സംഭവത്തിന്‌ ഓ...പോട്ടെ!ലോകങ്ങളുടെ സ്രഷ്ടാവേ!എന്‍റെ ദൈവമേ ...! ഒന്നും പറയാനില്ല.സംഭവം ശുഭം. ഓ...എല്ലാം ശുഭം...മംഗളം!

ഞാന്‍ ട്രൌസറിന്‍റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

'നില്‍ക്കൂ; ഞാന്‍ പണം തരാം!'

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്നതലപ്പാവും കറുത്തകോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടിപ്പൊക്കക്കാരന്‍. കൊമ്പന്‍മീശയും നീലക്കണ്ണുകളും....

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടുവന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

'എത്രയുണ്ടെന്നാ പറയുന്നത്?'

'മുക്കാല്‍രൂപയോളം!'

അത് അയാള്‍ കൊടുത്തു. എന്നിട്ട് എന്നോടു പറഞ്ഞു:

'എല്ലാം ധരിക്കൂ.'

ഞാന്‍ ധരിച്ചു.

'വരൂ.' അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്‍റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ?

ഞാന്‍ പറഞ്ഞു:
'അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!'

അയാള്‍ ചിരിച്ചു.

'പേരെന്താ?' അയാള്‍ ചോദിച്ചു. 
ഞാന്‍ പേര്,നാട്-ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്‍റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു:
'എനിക്ക് പേരില്ല!'

ഞാന്‍ പറഞ്ഞു:

'എങ്കില്‍....ദയവ്, എന്നായിരിക്കും പേര്.'

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നുനടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നുചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:

'നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!'

എനിക്ക് കാര്യം മനസ്സിലായി.

അയാള്‍ രണ്ടുമൂന്നു പോക്കറ്റുകളില്‍നിന്ന് അഞ്ചു പേഴ്സുകള്‍ എടുത്തു! അഞ്ച്....! കൂട്ടത്തില്‍ എന്‍റെതും.

'ഇതില്‍ ഇതാണ് നിങ്ങളുടേത്?'

എന്‍റെതു ഞാന്‍ തൊട്ടുകാണിച്ചു.

'തുറന്നുനോക്കൂ.'

ഞാന്‍ തുറന്നുനോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്‍റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:

'പോ,ദൈവം നിങ്ങളെ രക്ഷിക്കട്ടെ!'

ഞാനും പറഞ്ഞു:

'ദൈവം....നിങ്ങളെയും....എന്നെയും....എല്ലാവരെയും രക്ഷിക്കട്ടെ!'

മംഗളം.



1 comment:

ali said...

നമ്മുടെ സാഹിത്യകാരന്മാരുടെ കൃതികളിലെ പ്രധാന ഭഗങ്ങള്‍ ബ്ലോഗ്‌ ആയി നല്‍കുന്നതിലൂടെ അവയുടെ സംരക്ഷണംകൂടിയാണ്‌ ഇതിന്റ കര്‍ത്താവ്‌ ചെയ്യുന്നത്‌ എന്നത്‌ അഭിനന്ദനീയമായ കര്യം തന്നെയാണ്‌...
.ഇനിയും കൂടുതല്‍ സൃഷ്ടികള്‍ ചേര്‍ത്ത്‌ വിഭവസമ്പന്നമാകട്ടെ തൂലിക.....

അക്‌ബറലി ചാരങ്കാവ്‌
charankav.blogspot.com
sirajnewswdr@gmail.com