Saturday, July 24, 2010

നിങ്ങള്‍ക്കിതു സംഭവിക്കാതിരിക്കട്ടെ

-  മലയാറ്റൂര്‍ രാമകൃഷ്ണന്‍ 

ഗോപാലപിള്ള പറയുന്നു: "നേരാണ്,ഇത് സംഭവിക്കാതിരിക്കട്ടെ."
"സമ്മതിക്കുന്നു;ഞാന്‍ ഒരു യന്ത്രമനുഷ്യനാണ്.നേരത്തേ ഉണരുന്നു.ഒരു ഉണക്കദോശയും ചായയും കഴിക്കുന്നു.പിന്നെ നെട്ടോട്ടം-ബസ്‌ സ്റ്റോപ്പിലേക്ക്,ഓഫീസില്‍ ആദ്യമെത്തുന്നവന്‍ എന്നാ ഖ്യാതി എനിക്കുണ്ട്.അത് കളഞ്ഞുകുളിക്കരുതല്ലോ.ഓഫീസില്‍ നിന്നും ഒടുവിലിറങ്ങുന്നവനും ഞാന്‍ തന്നെ.മറ്റു ഗുമസ്തന്മാര്‍ എന്നെ കളിയാക്കാറുണ്ട്.ഞാന്‍ ഓഫീസില്‍ തന്നെയാണ് താമസമെന്നവര്‍ പ്രചരിപ്പിക്കുന്നു.അതുകൊണ്ട് എന്നെ ഭാര്യ ഉപേക്ഷിച്ചിരിക്കയാണ്‌പോലും....ഇന്നോളം ഉപേക്ഷിച്ചിട്ടില്ല.ശണ്ടയുണ്ടാക്കും...എന്നും...

CUT TO
ഗോപാലപിള്ളയുടെ വീട്.
ഓഫീസില്‍നിന്നും മടങ്ങുന്ന ഗോപാലപിള്ളയെ ഭാര്യ ശ്യാമള നേരിടുന്നു.
ശ്യാമള: "എന്തിനാ വന്നത്?ഓഫീസില്‍ത്തന്നെ കിടന്നുറങ്ങാമായിരുന്നല്ലോ."
ഗോപാലപിള്ള: "പിടിപ്പത് ജോലിയുണ്ടായിരുന്നു,ശ്യാമളേ!അതുകൊണ്ടാ ലേറ്റായത്."
ശ്യാമള: "മറ്റാര്‍ക്കുമില്ലാത്ത ഒരു ജോലി!ആ പാപ്പച്ചന്‍പിള്ളയും നാരായണയ്യരും അബ്ദുല്‍ അസീസുമെല്ലാം കൃത്യം അഞ്ചുമണിക്ക് വീട്ടിലെത്തുന്നു.ഭാര്യമാരൊന്നിച്ച് പാര്‍ക്കിലും ബീച്ചിലും പോകുന്നു.നിങ്ങള്‍ക്കും അവര്‍ക്കും ഒരേ ജോലി തന്നെയല്ലേ?എന്നിട്ടെന്താ?യു.ഡി.സി.ഗോപാലപിള്ള മാത്രം പ്രത്യേകം തലച്ചുമാട് എടുക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ?ഉം....! കഴുതയെപ്പോലെ ഭാരം ചുമന്നോളണം;പ്രമോഷന്‍ കിട്ടും!ചീഫ് സെക്രട്ടറിയായിട്ട്!"

CUT TO
ഗോപാലപിള്ള പറയുന്നു:"ഞാന്‍.യന്ത്രമനുഷ്യന്‍,ഈയിടെ എന്‍റെ പതിവ് തെറ്റിച്ചു.ഒരു സായാഹ്നത്തില്‍ ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങി-ഞാന്‍ പോയത് വീട്ടിലേക്കല്ല....പാര്‍ക്കിലേക്കാണ്."

CUT TO
സായാഹ്നം.
പാര്‍ക്കില്‍ തിരക്കില്ലാത്ത ഒരിടത്ത് ഒഴിഞ്ഞു കിടന്ന ബഞ്ചില്‍ ഗോപാലപിള്ള ഇരുന്നു.
അപ്പോള്‍ "അല്ലേ!ഇതാര്?"എന്ന് ചോദിച്ചുകൊണ്ട് ഒരാള്‍ മുമ്പിലെത്തി.
ഗോപാലപിള്ളയ്ക്ക്‌ ആളെ മനസ്സിലായില്ല.ചിരിച്ചുകൊണ്ട് അയാള്‍ ഗോപാലപിള്ളയെ അടിമുടി നോക്കി.
അയാള്‍ : "അല്ലേ!നമ്മുടെ പഴയ പിന്‍കോവിലനല്ലേ ഇത്!മുടി നരച്ചിട്ടുണ്ട്.ലേശം കഷണ്ടിയും വന്നു.പക്ഷേ,ഈ കിട്ടുപിള്ളയ്ക്ക് കണ്ടപ്പഴേ ആളെ പിടികിട്ടി."
ഗോപാലപിള്ള : "നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയെന്നു തോന്നുന്നു."
കിട്ടുപിള്ള : "നല്ല കഥ!എന്നെപ്പോലൊരു പഴയ ചങ്ങാതിക്ക് തെറ്റ് പറ്റുകയോ!കള്ളാ!പണ്ടത്തെ തമാശയൊന്നും പോയിട്ടില്ല.ഇപ്പോഴും അഭിനയം തന്നെ...അല്ലേ!എന്നോട് വേണോ?"
ഗോപാലപിള്ള : "എനിക്ക്...നിങ്ങളെ മനസ്സിലായില്ല..."
കിട്ടുപിള്ള : "ഓര്‍ക്കുന്നില്ലേ നമ്മുടെ പഴയ ശിവജ്ഞാനോദയം നാടകക്കമ്പനി....?"
ഗോപാലപിള്ള : "ഓര്‍ക്കുന്നില്ല."
കിട്ടുപിള്ള : "കളയണം ശങ്കുപ്പിള്ളേ..."
ഗോപാലപിള്ള : "എന്‍റെ പേര്...ഗോപാലപിള്ള."
കിട്ടുപിള്ള : "ഓ!ഇപ്പോഴും അഭിനയം!ഒന്നോര്‍ത്തേ!ശിവജ്ഞാനോദയം നാടകക്കമ്പനി....പൊള്ളാച്ചി കുപ്പന്‍ ചെട്ടിയാര്‍ നടത്തിയിരുന്നതേ!"
ഗോപാലപിള്ള : "ഒരു പിടിയും കിട്ടുന്നില്ല."
കിട്ടുപിള്ള : "ഇത്ര ഓര്‍മ്മകേടോ!അതിനുമാത്രം പ്രായമൊന്നുമായില്ലല്ലോ."
ഗോപാലപിള്ള : "വാസ്തവം പറഞ്ഞാല്‍...."
കിട്ടുപിള്ള : "വാസ്തവം തന്നെയാ പറയുന്നത്.നമ്മുടെ സംഗീതകോവിലന്‍ കൂത്താട്ടുകുളത്ത് കളിച്ചതോര്‍ക്കുന്നോ?താന്‍ അന്ന് 'മാതവിയോ,കണ്ണകിയോ,വന്തവള്‍ നീയാര്‍ ശൊല്‍" എന്നു പാടിയപ്പോള്‍ എന്തൊരു അപ്ലാസ് ആയിരുന്നു!

CUT TO
ഗോപാലപിള്ള പറയുന്നു: "അങ്ങനെ ആ സംഭാഷണം ആരംഭിച്ച ആദ്യത്തെ അമ്പരപ്പിനുശേഷംഎനിക്ക് തോന്നി....ഇതൊരു വലിയ തമാശയാണല്ലോ!എന്‍റെതല്ലാത്ത ഒരു ഭൂതകാലം എനിക്കിയാള്‍ സൃഷ്ടിച്ചുതരികയല്ലേ?ഗ്രീസ് പെയിന്‍റിന്‍റെയും കര്‍ട്ടനുകളുടെയും ഫുട്ട് ലൈറ്റുകളുടെയും ലോകത്തില്‍ ഞാനിതാ കടന്നു ചെല്ലുന്നു.പെയിന്‍റിന്‍റെയും കര്‍ട്ടനുകളുടെയും യന്ത്രമനുഷ്യനായ ഞാന്‍.വാട്ട് എ ത്രില്‍!മാതവി,കണ്ണകി.....റൊമാന്‍സ്....ഈ മനുഷ്യനോടൊത്ത് സഞ്ചരിക്കാന്‍ ഞാന്‍ സന്നദ്ധനായി."

CUT TO
പാര്‍ക്കില്‍ ഗോപാലപിള്ളയും കിട്ടുപിള്ളയും.
ഗോപാലപിള്ള : "ഞാനെന്താ പാടിയത്?"
കിട്ടുപിള്ള : "മാതവിയോ,കണ്ണകിയോ..."
ഗോപാലപിള്ള : "വലിയ,അപ്ലാസ് ആയിരുന്നു അല്ലേ?"
കിട്ടുപിള്ള : "തകര്‍പ്പന്‍ അപ്ലാസ്!കൊട്ടക പൊളിഞ്ഞുവീഴുമെന്ന് തോന്നി.കുപ്പന്‍ ചെട്ടിയാര്‍ അന്ന് സമ്മാനിച്ച സ്വര്‍ണ്ണമെഡല്‍ ഇപ്പോഴുമുണ്ടോ?"
ദുഃഖത്തോടെ ഗോപാലപിള്ള : "ഓ!അത് എന്നേ വിറ്റ് തിന്നു."
കിട്ടുപിള്ള ബഞ്ചിലിരുന്നു.ഒരു ബീഡി കത്തിച്ചു വലിച്ചു.
ഗോപാലപിള്ള : "കിട്ടുപിള്ളേ,സംഗീതകോവിലനില്‍ തനിക്കെന്തായിരുന്നു പാര്‍ട്ട്?"
കിട്ടുപിള്ള : "ഇതെന്തൊരു ചോദ്യം,ശങ്കുപിള്ളേ!ഞാനല്ലായിരുന്നോ വഞ്ചിപ്പത്തന്‍?അന്നൊക്കെ 'വഞ്ചിപ്പത്തന്‍ കിട്ടുപിള്ള' എന്ന് പറഞ്ഞാലേ ആള്‍ക്കാര്‍ എന്നെ അറിയൂ..."
ഗോപാലപിള്ള : "ആരായിരുന്നു മുന്‍കോവിലന്‍?"
കിട്ടുപിള്ള : "ഒരു പീറച്ചെറുക്കനല്ലായിരുന്നോ....എന്തോന്നാ അവന്‍റെ പേര്....ങ്ങ്ഹാ!കുട്ടപ്പന്‍..."
ഗോപാലപിള്ള : "ഏത്?ആ കൊക്കപ്പുഴു കുട്ടപ്പനോ?"
കിട്ടുപിള്ള : "കൊച്ചുകള്ളാ!അപ്പൊ,പഴയ കഥയൊന്നും തീര്‍ത്തും മറന്നിട്ടില്ല! ങ്ഹാ...ആ കായംകുളം സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു...."
ഗോപാലപിള്ള : "കഠിനംകുളം?"
കിട്ടുപിള്ള : "അല്ലെന്നേ!കായംകുളം.അന്നു രാത്രി ഒരു കള്ളുകുടിയന്‍ സ്റ്റേജില്‍ കയറി വന്ന് മാതവിയെ പിടിക്കാന്‍ തുടങ്ങിയപ്പൊ...."
ഗോപാലപിള്ള : "ഞാന്‍ അവന്‍റെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തു.അല്ലേ?"
കിട്ടുപിള്ള : "ഒന്നോ!പറപറാന്ന്‌ താന്‍ പോടിയില്ലേ!ങാ,താന്‍ മാതവിയോട് അല്പം പ്രേമത്തിലായിരുന്നല്ലോ!തന്നെ കുറ്റം പറയുകയല്ല.ആ രാധാകൃഷ്ണന്‍ ടോപ്പും വച്ച് ചേലയുമുടുത്ത് മാതവിയായിട്ട് കുലുങ്ങി വരുമ്പൊ,അക്കാലത്ത് ആരും കണ്ണുമിഴിച്ചു നോക്കിപ്പോകുമായിരുന്നു....അതുപോട്ടെ,താന്‍ ശരിക്കും തകര്‍ത്തത് ഗുലേബക്കാവലിയിലാണ്."
ഗോപാലപിള്ള : "ഞാന്‍ അതില്‍ ആരായിരുന്നു?"
കിട്ടുപിള്ള : "രാജാപാര്‍ട്ട്!ഫസ്റ്റ് സീനില്‍ തന്നെ താന്‍ കസറിക്കളഞ്ഞു.പാട്ടുപാടിക്കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന രംഗം..."
ഗോപാലപിള്ള : "ഹാര്‍മോണിസ്റ്റ് ആരായിരുന്നു?"
കിട്ടുപിള്ള : "കുയില്‍നാദം കുളന്തവേലു ഭാഗവതര്‍."
ഗോപാലപിള്ള : "ചരിത്ര നാടകമൊന്നും നാം അഭിനയിച്ചില്ലേ?"
കിട്ടുപിള്ള : "ഉവ്വല്ലോ!രാജാ ദേശിംഗരാജന്‍..."
ഗോപാലപിള്ള : "അത് ആദ്യം കളിച്ചതെവിടെയാ?"
കിട്ടുപിള്ള : "ആദ്യവും അവസാനവുമായി അത് ഒരിക്കലല്ലേ കളിച്ചുള്ളൂ...വടക്കാഞ്ചേരിയില്‍ വച്ച്."
ഗോപാലപിള്ള : "ഒരൊറ്റ പെര്‍ഫോമന്‍സോ?"
കിട്ടുപിള്ള : "അതേടോ ശങ്കുപിള്ളേ!അന്ന് തമിഴ് സംഗീത നാടകങ്ങളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു തുടങ്ങിയിരുന്നല്ലോ!ആളുകള്‍ കല്ലെറിഞ്ഞു."
ഗോപാലപിള്ള : "നമ്മളെയോ?"
കിട്ടുപിള്ള : "കര്‍ട്ടന്‍ പൊങ്ങിയപ്പോള്‍ത്തന്നെ കൂക്കിവിളി ഉയര്‍ന്നു.രണ്ടാം സീനില്‍ താന്‍ വാളും പരിചയുമായി വന്നപ്പോള്‍ കല്ലേറും തുടങ്ങി."
ഗോപാലപിള്ള : "ആര്?"
കിട്ടുപിള്ള : "കലാരസികരായ നാട്ടുകാര്‍!"
ഗോപാലപിള്ള : "എന്നിട്ട്?"
കിട്ടുപിള്ള : "ഏറെല്ലാം താന്‍ പരിചകൊണ്ട് തടുത്തു."
ഗോപാലപിള്ള : "ഹോ!ചരിത്ര നാടകമായത് നന്നായി;അല്ലെങ്കില്‍ എന്‍റെ ഗതി എന്തായേനെ!!"
കിട്ടുപിള്ള : "അന്ന് തീരുമാനിച്ചു..."
ഗോപാലപിള്ള : "ആര്?"
കിട്ടുപിള്ള : "പൊള്ളാച്ചി കുപ്പന്‍ ചെട്ടിയാര്‍."
ഗോപാലപിള്ള : "എന്ത്?"
കിട്ടുപിള്ള : "ശിവജ്ഞാനോദയം പിരിച്ചുവിടാന്‍."
ഗോപാലപിള്ള : "അപ്പൊ...കമ്പനി പിരിച്ചുവിട്ടു?"
കിട്ടുപിള്ള : "വിട്ടു."
ഗോപാലപിള്ള : "എന്നിട്ടോ?"
കിട്ടുപിള്ള : "എനിക്ക് കണക്കു തീര്‍ത്ത് 58 രൂപ കിട്ടി...."
ഗോപാലപിള്ള : "എനിക്കോ?"
കിട്ടുപിള്ള : "63 രൂപ."
ഗോപാലപിള്ള : "63 രൂപ!അക്കാലത്ത് അത് നല്ലൊരു തുക ആയിരുന്നു അല്ലേ?"
കിട്ടുപിള്ള : "പക്ഷെ,താനത് മനസ്സിലാക്കിയില്ല."
ഗോപാലപിള്ള : "എന്നുവച്ചാല്‍?"
കിട്ടുപിള്ള : "താന്‍ ആള് വീരനല്ലേ?നമ്മുടെ വടക്കാഞ്ചേരി ക്യാമ്പില്‍ വന്ന ആ കോങ്കണ്ണി പങ്കജാക്ഷിക്ക് താന്‍ മുപ്പതു രൂപ കൊടുത്തുകളഞ്ഞു."
ഗോപാലപിള്ള : "കൊങ്കണ്ണിയായാലെന്താ?അവള്‍ ഒരു രസികത്തിയായിരുന്നു."
കിട്ടുപിള്ള : "അവളൊന്നിച്ച് താന്‍ ഇരിങ്ങാലക്കുടയ്ക്ക് ബസ്‌ കയറിയതിനുശേഷം ഇന്നല്ലേ തന്നെ കണ്ടുകിട്ടുന്നത്!ഹോ!വര്‍ഷമെത്ര കഴിഞ്ഞു!"
ഗോപാലപിള്ള - "തന്‍റെ ചരിത്രം കേള്‍ക്കട്ടെ."
കിട്ടുപിള്ള - "ഞാന്‍ അങ്കമാലിയില്‍ ഒരു ഹോട്ടല്‍ തുടങ്ങി.മൂലധനം 58 രൂപ."
ഗോപാലപിള്ള - "എന്നിട്ടോ?"
കിട്ടുപിള്ള - "എന്നിട്ടും ഹോട്ടല്‍ നടത്തി.വെറുതെയിരിക്കാന്‍ പറ്റുമോ!എന്തെങ്കിലും ഒരു തൊഴില്‍ വേണമല്ലോ.വാഴപ്പള്ളിയിലും വൈക്കത്തും മട്ടാഞ്ചേരിയിലുമെല്ലാം മൂന്നും നാലും മാസം വീതം ഹോട്ടല്‍ കച്ചവടം നടത്തി.ഒരിടത്തും ഗുണം പിടിച്ചില്ല.ഒടുവില്‍ ബിസിനസ്സ് നിര്‍ത്തി....ങാ,തന്‍റെ കഥ കേള്‍ക്കട്ടെ."
ഗോപാലപിള്ള - "കിട്ടുപില്ലേ.കോങ്കണ്ണിപ്പങ്കിയെ ഒരുത്തന്‍ തട്ടിക്കൊണ്ടുപോയി.ഞാന്‍ ടോട്ടലി ഡിപ്രസ്സ്‌ഡ്!കുറേക്കാലം കാഷായം ധരിച്ചു.അലഞ്ഞു നടന്നു.ആയിടെ ഒരു അമ്മാവന്‍ മരിച്ചു.വില്‍പത്രമനുസരിച്ച് എനിക്ക് സ്വല്പം പണം കിട്ടി.കാഷായവസ്ത്രം വലിച്ചെറിഞ്ഞിട്ട്‌ ഞാന്‍ ഒരു സൈക്കിള്‍ഷോപ്പ് തുടങ്ങി.ഇപ്പോള്‍ എട്ടു സൈക്കിളുകളുണ്ട്.വാടകവരുമാനംകൊണ്ട് ഉരുണ്ടുപിരണ്ട് കഴിയുന്നു."
കിട്ടുപിള്ള - "ഭാഗ്യവാന്‍!"
ഗോപാലപിള്ള - "താനിപ്പോഴെന്തു ചെയ്യുന്നു,കിട്ടുപിള്ളേ?"
കിട്ടുപിള്ള - "ഒരു ഹോബിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്."

ഗോപാലപിള്ള - "എന്ത് ഹോബി?സ്റ്റാമ്പ് ശേഖരണം?"
കിട്ടുപിള്ള - "ശ്ശെ!സ്റ്റാമ്പും തീപ്പെട്ടിലേബലും ശേഖരിക്കാന്‍,ഞാനെന്താ,കൊച്ചുകുട്ടിയാണോ,ശങ്കുപിള്ളേ?എന്‍റെത് അപൂര്‍വ്വമായ ഒരു ഹോബിയാണ്.രണ്ടു രൂപ നോട്ടുകളുടെ നമ്പരുകള്‍ ശേഖരിക്കയാണ് ഞാന്‍."
ഗോപാലപിള്ള - "അതെന്തിനാ?"
കിട്ടുപിള്ള - "ഇതെന്തൊരു ചോദ്യം ശങ്കുപിള്ളേ?ഒരു ഹോബിയെന്നു വച്ചാലെന്താ?മനസ്സിന് സന്തോഷം തരുന്ന ഒരു പ്രവൃത്തി.യുക്തിവിചാരത്തിന് അതിലെന്തു പ്രസക്തി?ഇതാണ് എന്‍റെ ഹോബി...ദാറ്റ്‌സ് ആള്‍!ഇതിനകം 2300 രണ്ടുരൂപാ നോട്ടുകളുടെ നമ്പറുകള്‍ ഞാന്‍ ശേഖരിച്ചുകഴിഞ്ഞു....ആട്ടെ....തന്‍റെ കൈയ്യില്‍ രണ്ടുരൂപാ നോട്ടുകളുണ്ടോ?"
ഗോപാലപിള്ള കീശ പരത്തി നോക്കി.അയാള്‍ ആറ്രണ്ടുരൂപാ നോട്ടുകള്‍ കീശയില്‍ നിന്നെടുത്തു.കിട്ടുപിള്ള പുല്‍ത്തകിടിയില്‍ കിടന്നിരുന്ന ഒരു ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് പെറുക്കിയെടുത്തു;കീശയില്‍ നിഇനും ഡോട്ട് പേനയും.
കിട്ടുപിള്ള - "നമ്പറുകള്‍ വായിച്ചേ!ഞാന്‍ ഒന്നെഴുതിക്കോട്ടേ."
ഗോപാലപിള്ള നമ്പറുകള്‍ വായിച്ചു.കിട്ടുപിള്ള സിഗരറ്റ് കൂടിന്‍മേല്‍ നമ്പറുകള്‍ കുറിച്ചു.
കിട്ടുപിള്ള - "രണ്ടായിരത്തി മുന്നൂറ്റാറ്!"
ഗോപാലപിള്ള - "എന്ത്?"
കിട്ടുപിള്ള - "ഇപ്പോള്‍ എന്‍റെ കളക്ഷനില്‍ 2306 നമ്പറുകളായി,"
നമ്പറുകളെഴുതിയ സിഗരറ്റ്കൂടും ഡോട്ട് പേനയും കിട്ടുപിള്ള തന്‍റെ കീശയില്‍ നിക്ഷേപിച്ചു.ഗോപാലപിള്ള രണ്ടുറുപ്പിക നോട്ടുകള്‍ തന്‍റെ കീശയിലിട്ടു.
കിട്ടുപിള്ള - "ശങ്കുപിള്ളേ,എന്താ,പണം കീശയിലിട്ട് നടക്കുന്നത്?ഒരു പഴ്സ് വാങ്ങിക്കൂടേ?"
ഗോപാലപിള്ള - "ഓ!പഴ്സ്!എനിക്കെന്തിനാ പഴ്സ്!പഴ്സിലിട്ടു കൊണ്ട് നടക്കാന്‍ മാത്രം എനിക്ക് പണമുണ്ടോ?"
കിട്ടുപിള്ള - "അങ്ങനെ വിചാരിക്കരുത്....ആസ് എ മാറ്റര്‍ ഓഫ് പ്രിന്‍സിപ്പിള്‍....പണം എപ്പോഴും പഴ്സിലിട്ടുവേണം സൂക്ഷിക്കാന്‍.ഇന്നു തന്നെ തുടങ്ങൂ.എന്‍റെ കൈവശം ഒരു സ്പെയര്‍ പഴ്സുണ്ട്....ദാ!ടേക്കിറ്റ്!എന്‍റെ ഓര്‍മ്മയ്ക്കായി ഇത് സൂക്ഷിക്കൂ!എന്‍റെ മേല്‍വിലാസമുള്ള കാര്‍ഡും ഇതില്‍ വച്ചിട്ടുണ്ട്.വല്ലപ്പോഴും കത്തയയ്ക്കൂ."
പഴ്സ് വാങ്ങിയശേഷം ഗോപാലപിള്ള - "കാലിയാണല്ലോ..."
കിട്ടുപിള്ള - "ഒരു പത്തു പൈസ അതിലുണ്ട്.പഴ്സ് ഒഴിഞ്ഞുകിടക്കരുത് എന്നല്ലേ പ്രമാണം?"
ഗോപാലപിള്ള തന്‍റെ ആറ് രണ്ടുറുപ്പിക നോട്ടുകള്‍ ആ പഴ്സിലിട്ടു.പെട്ടെന്ന് കിട്ടുപിള്ള നിലവിളിക്കാന്‍ തുടങ്ങി.
കിട്ടുപിള്ള - "ഓടിവരണേ!ഓടിവരണേ!"
ഗോപാലപിള്ള - "എന്തായിത്?"
കിട്ടുപിള്ള നിലവിളി തുടര്‍ന്നു.ഒന്നുരണ്ടാള്‍ക്കാര്‍ ഓടിയടുത്തു.
കിട്ടുപിള്ള - "അയ്യോ!ഇതെന്തൊരന്യായം!ഇത് വെള്ളരിക്കാപട്ടണമോ!"
കൂടുതല്‍ ആളുകള്‍ ഓടിയടുത്തു.എങ്ങുനിന്നോ ഒരു പോലീസുകാരനും വന്നു ചേര്‍ന്നു.
പോലീസുകാരനോട് കിട്ടുപിള്ള - "സാറേ!രക്ഷിക്കണേ!"
പോലീസുകാരന്‍ - "എന്താ ഹേ,വിളിച്ചു കൂകുന്നത്?"
ഗോപാലപിള്ളയെ ചൂണ്ടിക്കാണിച്ചുകൊണ്ട്;
കിട്ടുപിള്ള - "സാറേ,ഇയാള്‍ എന്‍റെ പഴ്സ് തട്ടിയെടുത്തു!"
ഞെട്ടുന്ന ഗോപാപില്ല - "അയ്യോ!കിട്ടുപിള്ളേ!എന്തായീപ്പറയുന്നത്?"
എല്ലാരോടുമായി കിട്ടുപിള്ള - "കണ്ടാല്‍ മാന്യന്‍!തീപ്പെട്ടിയുണ്ടോ എന്ന് എന്നോട് ചോദിച്ചു.ഞാന്‍ തീപ്പെട്ടി നീട്ടിയപ്പോ എന്നെക്കേറി ഒരു പിടിത്തം.എന്‍റെ പഴ്സ് ഇവന്‍റെ കൈയ്യില്‍!അതില്‍ ആറ് രണ്ടുറുപ്പിക നോട്ടുകളുണ്ടായിരുന്നു."
ഗോപാലപിള്ളയോട് പോലീസുകാരന്‍ - "ഈ മനുഷ്യന്‍ പറഞ്ഞതെല്ലാം ശരിയാണോടാ?"
സ്തംഭിച്ചു നിന്ന ഗോപാലപിള്ള - "ഞാന്‍...ഞാന്‍..."
കിട്ടുപിള്ള - "ഏമ്മാന്നേ!ഇയാളുടെ പോക്കറ്റില്‍ എന്‍റെ പഴ്സുണ്ട്...എന്‍റെ വിസിറ്റിംഗ് കാര്‍ഡുള്ള പഴ്സ്."
ഗോപാലപിള്ളയുടെ ദേഹപരിശോധന നടത്തിയ പോലീസുകാരന്‍ പഴ്സും അതില്‍ വിശ്രമിച്ചിരുന്ന വിസിറ്റിംഗ് കാര്‍ഡും രണ്ടുറുപ്പിക നോട്ടുകളും കണ്ടെത്തി.
കിട്ടുപിള്ള - "ഇനിയും തെളിവു തരാം.ഏമ്മാന്നേ!ആ ആറു നോട്ടുകളുടെയും നമ്പരുകള്‍ ഞാന്‍ പറയാം."
കിട്ടുപിള്ള സിഗരറ്റ് പാക്കറ്റില്‍ കുറിച്ചിരുന്ന നമ്പറുകള്‍ വായിച്ചു.പോലീസുകാരന്‍ നോട്ടുകളിലെ നമ്പറുകള്‍ നോക്കി.പോലീസുകാരന്‍ ഗോപാലപിള്ളയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു.
പോലീസുകാരന്‍ - "കള്ളാബഡുവാ."
ഗോപാലപിള്ള - "സര്‍,നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കയാണ്.ഞാന്‍ നിരപരാധിയാണ്....മാന്യനാണ്."
പോലീസുകാരന്‍ - "ച്ഛീ!റാസ്കല്‍!മിണ്ടിപ്പോകരുത്.ഞാന്‍ കേസ് ചാര്‍ജ് ചെയ്യാന്‍ പോവുകയാ..."
കിട്ടുപിള്ള - "വേണ്ട ഏമ്മാന്നെ!കേസും കൂട്ടവും ഒന്നും വേണ്ട.ഇയാള്‍ക്കും കാണില്ലേ ഭാര്യയും പിള്ളാരും.ഇയാളെ ജയിളിലാക്കിയാല്‍ എനിക്കെന്തോ കിട്ടാനാ !എനിക്കെന്‍റെ പണം കിട്ടണമെന്നേയുള്ളൂ."
ഗോപാലപിള്ളയോട് പോലീസുകാരന്‍ - "എടാ,ഈ മനുഷ്യന്‍റെ നല്ല മനസ്സുകൊണ്ട് നീയിപ്പോള്‍ രക്ഷപ്പെടുന്നു.ഈ പ്രദേശത്തെങ്ങും നിന്നെയിനി കണ്ടുപോകരുത്."
പോലീസുകാരന്‍ കിട്ടുപിള്ളയെ പഴ്സ് ഏല്‍പ്പിച്ചു.കിട്ടുപിള്ള തൊഴുതുപിടിച്ചു നിന്നു.പിന്നെ നടന്നകന്നു.ആള്‍ക്കൂട്ടം പിരിഞ്ഞു.

CUT TO
ഗോപാലപിള്ള പറയുന്നു:
"നേരാണ്.നടന്ന കാര്യമാണ്.പക്ഷെ....നിങ്ങള്‍ക്കിതു സംഭവിക്കാതിരിക്കട്ടെ...."

2 comments:

★ Shine said...

വളരെ നന്ദി..സുഹൃത്തെ... ഈ കഥ ഞാന്‍ വായിച്ചിരുന്നില്ല...വളരെ സന്തോഷം. ഇനിയും അപൂര്‍വവും സുന്ദരവുമായ കഥകള്‍ പകര്ത്തുമല്ലോ?..

തൂലിക said...

നന്ദി കുട്ടേട്ടാ,ഇനിയും നല്ല സൃഷ്ട്ടികള്‍ ഉള്‍പ്പെടുത്തും...ഈ കഥയുടെ അവതരണരീതിയാണ് എന്നെ കൂടുതല്‍ രസം പിടിപ്പിച്ചത്...