Tuesday, June 18, 2013

പ്രകൃതിയും കവിയും

 - എം പി അപ്പൻ 


മണ്ണില്‍ നിന്നൊരു പൂവു 
    നിര്‍മ്മിച്ചു പ്രകൃതിയാള്‍
കണ്ണിനും കരളിനും 
    കുളിര്‍മയരുളുവാന്‍
രാമണീയകമേറു-
    മാ നവസൂനം കണ്ടു
കോള്‍മയിര്‍ക്കൊണ്ടു കവി
    വിസ്മയ വിമശനായ്‌.
ചന്തമാര്‍ന്നൊരു പുഷ്പം
    നിര്‍മ്മിച്ചു കവി,യുള്ളില്‍ 
പൊന്തിടും നവോന്മേഷം
    തിരതല്ലുകയാലേ... 
തേജസ്സു വീശിരണ്ടും
    രണ്ടുരീതിയില്‍;ഏതി-
ന്നോജസ്സുകൂടീടുമെ-
    ന്നോതുവാന്‍ കഴിഞ്ഞീലാ.
* * * * * * * * * *
കാമനീയകമേലും
    രണ്ടു പൂവിനും മീതെ 
കാലത്തിന്‍ തരംഗങ്ങള്‍ 
    പാഞ്ഞുപോയധൃഷ്യമായ്
പാഴ്മണ്ണില്‍പ്പിറന്നതാം
    സുമത്തിന്‍ പ്രഭാപൂരം 
ഹാ!മങ്ങിമറഞ്ഞുപോയ്‌
    ചെന്തീതന്‍ ജ്വാലയ്ക്കൊപ്പം;
ഭാവനാ സന്താനമാം 
    സുന്ദരപ്രസൂനമോ
ഭാസുരതരമായി
    വിളങ്ങീ വെണ്‍ താരപോല്‍.              

(കവിത എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എങ്കിലും ഇതൊരു ഗീതകം ആണ്...)


No comments: