Sunday, April 28, 2013

അക്ഷരം










-കാവാലം നാരായണപ്പണിക്കര്‍ 



വാക്കൊരു ദേഹം;
അര്‍ത്ഥമതിന്‍ ദേഹി.
കാതലറ്റ വാക്ക്;
കാഴ്ചയറ്റ കണ്ണ്.
പൊഴിയരുതേ നിങ്ങടെ മൊഴിമുത്ത് 
മൊഴിവിലയറിയാത്തവരുടെ മുമ്പില്‍.

ചുണ്ടില്‍ നിന്നും കഥ-
യുണ്ടായതു മനസ്സില്‍.
മറ്റുളവരുടെ ചെവിയിലതിന്‍
മാറ്റലകളടിച്ചിട്ടവരുടെ-
യറ്റം കാണാത്ത മനസ്സുകളില്‍
മാറ്റൊലിയാകുന്നു.
അക്ഷരത്തിനില്ലാ നാശം.
പൊരുളറിവീലെങ്കിലുമതിനെ-
പ്പൊരുത്തമായ് നിനയ്ക്കണം.
യുക്തിതന്‍ ദുര്‍ബ്ബലമായ 
മുഴക്കോലാലതിനെ-
യളക്കരുതേ...

നാമറിയാത്ത വിനാശമെഴാത്ത മഹത്താം 
മാന്ത്രികശക്തി തുടിച്ചിടു-
മക്ഷരമൊരു പുഷ്പം.
ഒരു പൂവാടി പടുക്കാന്‍,ശലഭങ്ങളെ-
യൊരുപാടാകര്‍ഷിക്കാന്‍,
പൂത്തു തളിര്‍ത്തു കൊഴിഞ്ഞു പുലര്‍ച്ചയ്ക്കു
പുനര്‍ജ്ജനി തേടാന്‍,
നിത്യോദയ നിത്യാസ്തമനക്രിയ വിരചിക്കാ-
നക്ഷരലക്ഷം കാലത്തിന്‍ ജപമാലയില്‍
മുത്തുകളായി വിരാജിക്കുന്നു.  

No comments: