Tuesday, January 16, 2024

സങ്കീര്‍ത്തനം


 

 

 

 

- കുമാരനാശാന്‍

 

ചന്തമേറിയ പൂവിലും ശബളാബമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!
 
സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയര്‍ന്നു
നിന്നിടുമൊന്നിനെ
സൌരഭോല്‍ക്കടനാഭികൊണ്ടു മൃഗം കണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മഹാര്‍ദ്ദഗുണാസ്പദത്തെ
നിനയ്ക്കുവിന്‍!
 
നിത്യനായക, നീതിചക്രമതിന്‍-
തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്‌
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്നപാവന കര്‍മ്മ-
ശക്തി കളിക്കുക!
 
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-
മാശു കവര്‍ന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ
സ്നേഹമാം കുളിര്‍പൂനിലാവു പരന്നു
സര്‍വ്വവുമേകമായ്
മോഹമാമിരുള്‍ നീങ്ങി നിന്‍റെ മഹത്വ-
മുള്ളില്‍ വിളങ്ങണേ!
 
ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന
വൈരികളഞ്ചവേ,
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗ-
മേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാ-
നരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം
മണിനൗകയില്‍

 

(കൊല്ലവര്‍ഷം 1905 വൃശ്ചികമാസക്കാലത്ത് ഒരു സംഘത്തിനുവേണ്ടി എഴുതി പ്രതിഭ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കവിത ഒരുപാട് വിദ്യാലയങ്ങളില്‍  പ്രാര്‍ത്ഥനാഗാനമായിചൊല്ലിയിരുന്നു. ആശാന്‍റെ, ബാലസാഹിത്യകൃതിയായ പുഷ്പവാടിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

കേള്‍ക്കാംആകാശവാണിയ്ക്ക് വേണ്ടി എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് ജി വേണുഗോപാലും സംഘവും ചൊല്ലിയത്.

കേള്‍ക്കാം, ഈ കവിതയുടെ തുടക്കഭാഗം, 1984ല്‍ പുറത്തിറങ്ങിയ സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിലെ, ശ്യാം സംഗീതം നിര്‍വഹിച്ച് എസ് ജാനകി പാടിയത്. ഇതിന്‍റെ തുടക്കത്തില്‍ 'ചന്തമേറിന' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.   

No comments: