Sunday, December 31, 2023

അയല്‍വക്കം

 


 

 

  

 

 - വി ഉണ്ണിക്കൃഷ്ണന്‍ നായര്‍

 

ചുറ്റുമിഗൃഹത്തിന്നു കൂറ്റന്‍ കന്മതില്‍ കെട്ടി-

ചെറ്റുമന്യരുമായിട്ടിടപാടില്ലാതാക്കാന്‍

 

ഒട്ടുമേ വെളിച്ചവും കാറ്റുമേല്‍ക്കാതേ തഴു-

തിട്ടു ജാലകങ്ങളും വാതിലും ബന്ധിപ്പിക്കുവാന്‍

 

അത്രമേലവദ്യമോ ബാഹ്യമാനവലോകം

മിത്ര ബാന്ധവഭാവത്തിന്നതെന്തനര്‍ഹമോ?

 

വീശട്ടെ ചതുരന്തമാരുതനെന്‍ തോട്ടത്തില്‍

വൈശദ്യമെന്‍ മുറ്റത്തിനേകട്ടെ ദിവാകരന്‍

 

ദീപ്തമാകട്ടെ താരാപഥത്തില്‍ നിന്നെമ്പാടും

വ്യാപ്തമാം പ്രകാശത്താലെന്‍റെ വീടെല്ലാടവും.

 

കൈവിളക്കിലെച്ചെറു നാളത്തിനെളുതല്ല

ജീവിതസന്ധാരണോചിതമാമൊളി തൂകാന്‍.

 

പനിനീര്‍പ്പൂവിന്മണമേറ്റുകൊണ്ടയല്‍ വീട്ടിന്‍

വനിയ്ക്കകം പെരുമാറിടും ചെറുതെന്നല്‍

 

അനിയന്ത്രിതമിങ്ങും വന്നു മാലതീപ്രതാ-

നിനിയെപ്പുണരട്ടെ സമഭാവനയോടെ.

 

നിതരാം നിര്‍ല്ലേപനാമജഗല്‍പ്പ്രാണന്‍ തൊട്ടാല്‍

ക്ഷതമേല്‍ക്കുകയില്ല സൗമനസ്യത്തിന്നൊട്ടും.

 

നൈമിശാരണ്യത്തിലെപ്പൂര്‍വ്വ താപസര്‍ കണ്ട

ഭൂമിയിലല്ലല്ലോ നാം നാള്‍ കഴിക്കുവതിപ്പോള്‍.

 

അന്നത്തെ ലോകം ജംബുദ്വീപ ഭാരതവര്‍ഷം

ഇന്നതിന്‍ പരിധി സപ്താര്‍ണ്ണവ തീരത്തോളം.

 

ഭൂവലയത്തിന്‍ വ്യാസമത്രമേല്‍ വര്‍ദ്ധിക്കിലും

കേവലമയല്‍വക്കക്കാര്‍ നമുക്കെല്ലാവരും.


No comments: