- എം ടി വാസുദേവന്‍ നായര്‍
ഇബ്സന്‍റെ പ്രസിദ്ധമായ ഒരു നാടകമുണ്ട് : ജന്മശത്രു. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞാനത് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി, ഒരു രസത്തിന്. ഒരു ചെറിയ പട്ടണത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുടെ ധര്‍മ്മസങ്കടമാണ് പ്രമേയം. എല്ലാവര്‍ക്കും ഡോക്ടറെ ഇഷ്ടമാണ്. ഭാര്യയും മകളും മകനുമുള്ള സംതൃപ്തകുടുംബം. ഭാര്യയുടെ സഹോദരന്‍ ആ നോര്‍വീജിയന്‍ നഗരത്തിലെ മുന്‍സിപ്പല്‍ കമ്മീഷണറാണ്. മകള്‍ക്ക് ചില കല്യാണാലോചനകള്‍ വന്നിരിക്കുന്നു. ഒന്ന് ഉറപ്പിക്കാമെന്നായിട്ടുണ്ട്.
ഡോക്ടര്‍ തന്‍റെ കേസുകളില്‍ കുറേയേറെ ചര്‍മ്മരോഗക്കാരുള്ളത് ശ്രദ്ധിച്ചു. അവരുടെ കണക്കെടുത്തു. അവരെല്ലാം ഒരു പ്രത്യേക സ്ഥലത്തുനിന്ന് വരുന്നവരാണ് എന്ന്‍ മനസ്സിലാക്കി. ഒരു ജലാശയത്തിന്‍റെ പരിസരത്ത് താമസിക്കുന്നവര്‍. വെള്ളത്തില്‍ രോഗാണുക്കളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ആ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കരുതെന്ന്‍ ഡോക്ടര്‍ പ്രചരണം തുടങ്ങി.
മുന്‍സിപ്പല്‍ കമ്മീഷണറായ അളിയന്‍ ക്ഷോഭിച്ചുകൊണ്ട് വന്നു : "മിണ്ടിപ്പോകരുത്. അവിടെ സ്നാനഘട്ടങ്ങള്‍ പണി ചെയ്തുകഴിഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. വെള്ളം ഞങ്ങള്‍ ശുദ്ധീകരിച്ചുകൊള്ളാം. മിണ്ടിപ്പോകരുത്."
പക്ഷെ ഡോക്ടര്‍ അതിന് തയ്യാറായില്ല. ഡോക്ടര്‍ നോട്ടീസുകള്‍ പ്രചരിപ്പിച്ചു. മുന്‍സിപ്പല്‍ കമ്മീഷണറുടെ സ്വാധീനം കൊണ്ട് പത്രങ്ങള്‍ ഡോക്ടറുടെ സഹായത്തിന് എത്തിയില്ല. ഭാര്യകൂടി ഡോക്ടര്‍ക്ക് എതിരായിരുന്നു. മകളുടെ കല്യാണക്കാര്യം മുടങ്ങി. രോഗികള്‍ ഭ്രാന്തന്‍ ഡോക്ടറെ കാണാന്‍ വരാതായി. ഭരണാധിപന്മാരും പത്രങ്ങളും എല്ലാം ചേര്‍ന്ന് ഡോക്ടറെ ജനശത്രുവായി പ്രഖ്യാപിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം വീടു വളഞ്ഞു. കല്ലെറിഞ്ഞു തകര്‍ത്തു.
നാല്‍പ്പത്തഞ്ചുകൊല്ലം മുമ്പ് വായിച്ചതായതുകൊണ്ട് വിശദാംശങ്ങളില്‍ വല്ല തെറ്റുകളും വന്നിരിക്കാം. ക്ഷമിക്കുക. നാടകത്തിന്‍റെ അവസാനം ഞാന്‍ ഓര്‍മ്മിക്കുന്നു. അകത്തു വന്നുവീണ കല്ലുകള്‍ അവര്‍ പെറുക്കിക്കൂട്ടുകയാണ്. 'അച്ഛാ, ഇതാ എനിക്ക് വലുതൊന്ന് കിട്ടി.' മകന്‍ പറയുന്നുണ്ട്. 'നോക്കൂ, അവരെല്ലാവരെക്കാളും ശക്തന്‍ നിങ്ങളാണ്' എന്ന് അചഞ്ചലനായി നില്‍ക്കുന്ന ഭര്‍ത്താവിനോട് ഭാര്യ പറയുന്നേടത്താണ് നാടകം അവസാനിക്കുന്നത്.
ഇതിന് എക്കാലവും പ്രസക്തിയുണ്ട്. അതുകൊണ്ടായിരിക്കണം സത്യജിത്ത് റേ 'ഗണശത്രു' എന്ന പേരില്‍ തന്‍റെ അവസാനകാലത്ത് ഇത് ചലച്ചിത്രമാക്കിയത്.
ആള്‍ക്കൂട്ടത്തിന് വിവേചനമില്ല. ചില നൈമിഷിക വികാരങ്ങളേയുള്ളു. ആള്‍ക്കൂട്ടത്തിന്‍റെ കൂടെച്ചേര്‍ന്ന്‍ കോലാഹലമുണ്ടാക്കാന്‍ ശരാശരി വ്യക്തിക്കും ഇഷ്ടമാണ്. കൂടുതല്‍ ഉച്ചത്തില്‍ ആക്രോശിച്ചാല്‍ താല്‍ക്കാലികമായി കൂട്ടത്തിലൊരാള്‍ ശ്രദ്ധേയനായിത്തീരുന്നു.
തൊട്ടുമുമ്പില്‍ പ്രത്യക്ഷത്തില്‍ ഉടന്‍ കാണുന്നതാവണം തന്‍റെ വിക്രിയ എന്ന്‍ ആള്‍ക്കൂട്ടത്തിന് നിര്‍ബന്ധമാണ്. കല്ലേറില്‍ ചില്ലുകള്‍ ഉടന്‍ തകര്‍ന്നു വീഴും. തീവെയ്പില്‍ ഉടന്‍ കത്തിച്ചാമ്പലാവും.
സത്യത്തിന്‍റെ ശബ്ദം ഒറ്റപ്പെട്ടതാണ്. ചിലപ്പോള്‍ ക്ഷീണിതവുമായിരിക്കും. എങ്കിലും ഇത് കേള്‍പ്പിച്ചേതീരൂ എന്ന പ്രതിബദ്ധതയാണ്. പത്രങ്ങള്‍ക്കും മീഡിയകള്‍ക്കും വേണ്ടത്. കൂടെ ഏറ്റുപറയാന്‍ ആളുണ്ടാവില്ല. ഭ്രാന്തവചനമെന്ന് ആള്‍ക്കൂട്ടം വിധിയെഴുതിയേക്കാം. ഇബ്സന്‍റെ ഡോക്ടറുടെ അവസ്ഥ. ആരും കൂടെയില്ലെങ്കിലും കാലഘട്ടത്തിനും സമൂഹത്തിനും മനുഷ്യരാശിയ്ക്കും ആവശ്യമാണ് എന്ന് തോന്നി നിലപാടുകള്‍ സ്വീകരിക്കുമ്പോഴേ ക്രിയാത്മകമായ പത്രപ്രവര്‍ത്തനം രൂപമെടുക്കൂ.
ജനാധിപത്യവ്യവസ്ഥയില്‍ സാധാരണക്കാരന്‍റെ നീതിപീഠമായി നാം മീഡിയയെ കാണുന്നു. ഈ കടമ നിര്‍വഹിച്ച അവസരങ്ങളെ നാം നന്ദിപൂര്‍വ്വം സ്മരിക്കുകയും ചെയ്യുന്നു. പക്ഷെ, നീതിനിര്‍വഹണം എന്നത് ഇപ്പോള്‍ അപൂര്‍വ്വസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.
ISRO ചാരക്കേസിന്‍റെ കാര്യമെടുക്കാം. പത്രങ്ങള്‍ പ്രതികളെ ആദ്യം തന്നെ കുറ്റവാളികളായി മുദ്രകുത്തി തുടര്‍ക്കഥകള്‍ എഴുതിക്കൊണ്ടേയിരുന്നു. 'A പത്രം' അരപ്പേജ് കൊടുക്കുമ്പോള്‍ 'B പത്രം' മുക്കാല്‍പ്പേജ്. കാറ്റും കോളും കലാപവുമടങ്ങിയപ്പോള്‍ അവശേഷിച്ചത് കുറേ തകര്‍ന്ന കുടുംബങ്ങള്‍, മനസ്സിന്‍റെ സമനില തെറ്റിയ വീട്ടമ്മമാര്‍, പഠിപ്പുപേക്ഷിക്കാന്‍ പ്രേരിതരായ മക്കള്‍! പാപത്തിന്‍റെയും ശാപത്തിന്‍റെയും ഫലങ്ങള്‍ തുടര്‍ക്കഥകള്‍ സൃഷ്ടിച്ചവരെ, അതിന് പ്രേരിപ്പിച്ചവരെ, വേട്ടയാടില്ലെന്നുണ്ടോ?
ബിസ്ക്കറ്റ് രാജാവായ രാജന്‍പിള്ള വ്യാവസായിക സാമ്രാജ്യം വിദേശത്ത് പടുത്തുയര്‍ത്തിയെന്നുകേട്ട നാം വീരകഥകള്‍ പറഞ്ഞു. കേരളത്തിന്‍റെ വിജയമായി വാഴ്ത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ അധോലോകത്തിലേയ്ക്ക് തപ്പുകൊട്ടി ഇറക്കി. കൂവിയാര്‍ത്തു. നിയമത്തിന്‍റെ കുടുക്കുകള്‍ മുറുകുന്നതു കണ്ട് ആഹ്ലാദിച്ചു. ജയിലില്‍ മരിച്ചപ്പോള്‍ വീണ്ടും വീരനായകപദവിയിലേക്കുയര്‍ത്തി. നിയമത്തിനെ മാത്രം നാമെന്തിനു കുറ്റം പറയുന്നു? മനസ്സാക്ഷി എന്നത് എന്നോ നഷ്ടപ്പെട്ട ഒരു ജനതയാണ് നമ്മള്‍. നമ്മുടെ വികാരങ്ങള്‍ വായിച്ചറിഞ്ഞ് ആ പാകത്തിലാണല്ലോ പത്രങ്ങളും മീഡിയകളും ഒരുക്കപ്പെടുന്നത്.
രാജീവ്ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പോയ ശേഷം അദ്ദേഹത്തിനു വേണ്ടി സെക്യൂരിറ്റി വകയില്‍ ചെലവാക്കുന്ന തുകകളുടെ കണക്കുകള്‍ ഉദ്ദരിച്ച് വി പി സിംഗിന്‍റെ ഭരണകാലത്ത് എല്ലാ പത്രങ്ങളും ആനുകാലികങ്ങളും പരിഹാസരൂപത്തില്‍ ഫീച്ചറുകള്‍ എഴുതി. ശ്രീപെരുംപുതൂരില്‍ മനുഷ്യബോംബ് പൊട്ടി അദ്ദേഹം മരിച്ചപ്പോള്‍ ഇതേ പത്രങ്ങള്‍, ഇതേ കോളമിസ്റ്റുകള്‍, സെക്യൂരിറ്റിയുടെ അപര്യാപ്തതയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ദീര്‍ഘമായി എഴുതി. നേരത്തെ പരിഹസിച്ച നേതാക്കളും ഇപ്പോള്‍ ആ പക്ഷത്തു ചേര്‍ന്നു.
ജനവും പത്രക്കാരും എളുപ്പത്തില്‍ മറന്ന ഒരു കേരള സംഭവം - കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. പ്രശസ്ത നടനും നിര്‍മ്മാതാവും ഒക്കെയായ ഒരു മാന്യസുഹൃത്തിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ ഒരു പയ്യന്‍ ജോലിക്ക് നിന്നിരുന്നു. അവനെ കാണാതായി. കഥകള്‍ പരന്നു. പയ്യനെ കൊന്ന് കുഴിച്ചു മൂടിയതാണ്. കഥകള്‍ പെരുകിയപ്പോള്‍ കൊലയ്ക്കു കാരണങ്ങളായി സൂചനകളിലൂടെ ഒളിയമ്പുകള്‍. പയ്യന് വീട്ടിലെ സ്ത്രീകളിലാരോടോ അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നുവരെ പരോക്ഷമായി ആരോപിച്ചു. ഗൃഹനാഥന്‍ അതുകണ്ടു, കൊന്നു! നിഗൂഡമായി എവിടെയോ ശവം കൊണ്ടുപോയി കത്തിച്ചുകളഞ്ഞു! ജനം, കൊല്ലപ്പെട്ട പയ്യന്‍റെ ആത്മാവിന് നീതി കൊടുക്കാനിറങ്ങി. സത്യഗ്രഹം, ധര്‍ണ, ജാഥ. പൊറുതിമുട്ടിയ നടന്‍ രാത്രിയില്‍ കുടുംബവുമായി ഒളിച്ചുപോയി. മറുനാട്ടില്‍ കഴിയുമ്പോഴും കലാപം തുടര്‍ന്നു. അച്ഛന്‍റെ അന്ത്യനാളുകളില്‍ സമീപമെത്താന്‍കൂടി കഴിഞ്ഞില്ല. ധര്‍മ്മപുത്രന്മാര്‍ കുറുവടികളേന്തി കാത്തുനില്‍ക്കുകയല്ലേ?
ഒന്നരവര്‍ഷത്തിനുശേഷം ആ പയ്യനെ കല്ലായില്‍ ഒരു ചായക്കടയില്‍ കണ്ടെത്തി. പത്രങ്ങളിലെ കോലാഹലമൊന്നും അവനറിയില്ല. വീട്ടുപണിയെക്കാള്‍ നല്ല ഒരു ജോലി തേടിയിറങ്ങിയതാണ്. വീട്ടുകാരോട് പറയാന്‍ മടിതോന്നി. അവന് ഗൃഹനാഥനെ ഇഷ്ടമാണ്; വീട്ടുകാരെയും. ജോലി വിട്ടുപോകുന്നു എന്നു പറയാനുള്ള മടി. അതുകൊണ്ട് ചെറിയ സഞ്ചിയില്‍ ഉടുപ്പുകളും തിരുകി ശമ്പളം വാങ്ങിയതിന്‍റെ മൂന്നാം ദിവസം ഇറങ്ങിപ്പോന്നതാണ്.
പയ്യനെ കണ്ടെത്തിയ വാര്‍ത്ത നീണ്ട കോളങ്ങള്‍ കൊലയ്ക്കുവേണ്ടി നീക്കിവച്ച പത്രങ്ങള്‍ ഒന്നില്‍ മാത്രം അഞ്ചാം പേജില്‍ ഏഴാം കോളത്തിനിടയില്‍ എട്ടുവരിയില്‍ വന്നു - സത്യം പറയണമല്ലോ!
1989 മെയ്. കല്‍ക്കത്തയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട് ജനങ്ങള്‍ തകര്‍ക്കുന്നു. വീട്ടുകാരെ ഇടത്തരക്കാരുടെ ആ കോളനിയില്‍നിന്നും ഓടിക്കുന്നു. പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. വിലാസം തെറ്റിയ വാര്‍ത്തയാണ് ഇതിനു കാരണം : മറ്റൊരു ചൌധരി, മറ്റൊരു കോളനി!
ഒരു ആസ്ത്രേലിയക്കാരന്‍ പത്രപ്രവര്‍ത്തകന്‍ 'ഈവിള്‍ ഏഞ്ചല്‍സ്' എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഒരു മധ്യവയസ്ക്കനായ പുരോഹിതനും ഭാര്യയും മൂന്നു മക്കളും കൂടി അയല്‍ക്കാരോടൊപ്പം ഒരു മലഞ്ചെരുവിലെ പ്രശസ്തമായ പിക്നിക് സങ്കേതത്തിലേക്ക് പോയി. വിവാഹം കഴിക്കാവുന്ന ഒരു സഭയിലെ ഒരു പുരോഹിതനാണദ്ദേഹം. ഇളയകുഞ്ഞിന് മൂന്നുമാസം.
കുടുംബങ്ങളെല്ലാം ചേര്‍ന്ന്‍ ആടിപ്പാടി. ഇടയ്ക്ക് നോക്കുമ്പോള്‍ താല്‍ക്കാലിക കൂടാരത്തില്‍ തുണിത്തൊട്ടിലില്‍ കിടത്തിയ കുട്ടിയെ കാണുന്നില്ല. ഒരു കാട്ടുനായ ഇരുട്ടിലൂടെ പോകുന്നത് ചിലര്‍ കണ്ടിരുന്നു. ചൂട്ടും പന്തവുമായി രാത്രിയും പകലും തിരഞ്ഞു. കുട്ടിയെ കണ്ടില്ല.
ദുഃഖിതമായ കുടുംബം തിരിച്ചെത്തി. സമൂഹം മുഴുവന്‍ അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ടു. അപ്പോഴാണ് ഒരു ജന്തുശാസ്ത്രജ്ഞന്‍ പ്രസ്താവന ഇറക്കുന്നത് : കാട്ടുനായയ്ക്ക് പത്ത് റാത്തല്‍ തൂക്കം വരുന്ന കുട്ടിയെ കടിച്ചെടുത്ത് ഓടിമറയാനാവില്ല.
പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും വിദഗ്ദ്ധനെ തലങ്ങും വിലങ്ങും അഭിമുഖം നടത്തി.
ആരോ ഒരു സൂചന കൊടുത്തു : കുട്ടിയെ തള്ള കൊന്നതാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ രമ്യതയിലല്ല. മറ്റൊരു വാദഗതി കൂടി വന്നു : ബലി കൊടുക്കലില്‍ വിശ്വസിക്കുന്ന ഒരു പ്രത്യേക അവാന്തരവിഭാഗങ്ങളില്‍പ്പെട്ട വൈദികനാണദ്ദേഹം. രണ്ടുപേരും ചേര്‍ന്നാണ് കുറ്റം ചെയ്തത്.
പത്രങ്ങളേക്കാള്‍ പ്രചരണത്തിന് മുന്‍കൈ എടുത്തത് ടെലിവിഷന്‍ കമ്പനികളാണ്.
അച്ഛനും അമ്മയും അറസ്റ്റ് ചെയ്യപ്പെട്ടു. കോടതിയിലെ വിചാരണവേളയില്‍ അമ്മയുടെ മൊഴികളില്‍ പൂര്‍വ്വാപരവൈരുദ്ധ്യം കണ്ടെത്തി. കോടതി അമ്മയെ കൊലക്കുറ്റത്തിന് ശിക്ഷിച്ചു.
എട്ട് വര്‍ഷത്തിനുശേഷം നായാട്ടുകാര്‍ മണ്ണില്‍ പൂഴ്ന്നുകിടക്കുന്ന കുട്ടിയുടെ ഉടുപ്പ് കണ്ടെത്തി. അതില്‍ കാട്ടുനായയുടെ പല്ല് കോര്‍ത്തുവലിച്ച കീറലുകളും ചോരപ്പാടുകളും ഉണ്ടായിരുന്നു. അമ്മയെ മോചിപ്പിച്ചു. ഗവണ്മെന്‍ മാപ്പ്റ് പറഞ്ഞു.
മാനസികപീഡനത്തിന്, ചവിട്ടിയരയ്ക്കപ്പെട്ട നിഷ്കളങ്കതയ്ക്ക് അധികൃതമോ അനധികൃതമോ ആയ ഒരു മാപ്പ് പരിഹാരമാവുമോ?
ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയെ നിരപരാധിയായി കാണണം എന്നാണ് ഇന്ത്യയിലെ നിയമവ്യവസ്ഥ. കുറ്റം ചാര്‍ത്തുന്നതും വിധി പറയുന്നതും മീഡിയടാവുമ്പോഴോ? സത്യം മുഴുവന്‍ പറയണമെന്നില്ല, പറയുന്നത് സത്യമായിരിക്കണം എന്നായിരുന്നു ഇവിടത്തെ സ്വാതന്ത്ര്യാനന്തര ദശകങ്ങളിലെ പത്രധര്‍മ്മം. പിന്നീടാകട്ടെ നമ്മളതും പരിഷ്കരിച്ചു. പത്രം കൂടുതല്‍ ചെലവാകുമെങ്കില്‍ അര്‍ദ്ധസത്യത്തെയും അസത്യത്തെയും മൂടുപടമണിയിച്ച് സത്യമാക്കി അവതരിപ്പിച്ചാലും തെറ്റില്ല എന്ന്‍ പുതിയ ധര്‍മ്മശാസ്ത്രം വളര്‍ത്തി.
സത്യം കോലാഹലമല്ല. സത്യാന്വേഷണം പ്രകടനവുമല്ല. സത്യം തേടുന്ന യാത്രയില്‍ ഒരാള്‍ ഒറ്റപ്പെട്ട പഥികനായിരിക്കും. സമസൃഷ്ടികളോടുള്ള സഹാനുഭൂതിയാണ് ഇരുട്ടില്‍ അയാളുടെ വഴിവിളക്ക്. പത്രവും ടി വി പരിപാടിയുമൊക്കെ ഒരു ഉപഭോഗവസ്തു ആവുമ്പോള്‍ ഒരുപക്ഷെ, ഈ വലിയ സിദ്ധാന്തങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല. എങ്കിലും പത്രരംഗത്തെ നവാഗതര്‍ മനസ്സാക്ഷി നഷ്ടപ്പെടുത്താത്ത ഒരു തലമുറയാവട്ടെ എന്ന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
(തിരുവനന്തപുരം പ്രസ്സ് ക്ലബിന്‍റെ ബിരുദദാനചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്‍റെ സംഗ്രഹമാണ് ഇത്. H&C ബുക്ക്സ് പ്രസിദ്ധീകരിച്ച വാക്കുകളുടെ വിസ്മയം എന്ന പുസ്തകത്തില്‍ നിന്നാണ് ഇത് കിട്ടിയത്.)
No comments:
Post a Comment