Thursday, July 30, 2020

സദ്‌ഗതി










-
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഒടുവിലമംഗളദര്‍ശനയായ്
ബധിരയായന്ധയായ് മൂകയായി
നിരുപമ പിംഗലകേശിനിയായ്
മരണം നിന്മുന്നിലും വന്നുനില്‍ക്കും.

പരിതാപമില്ലാതവളൊടൊപ്പം
പരലോകയാത്രയ്ക്കിറങ്ങും മുമ്പേ
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ നിന്‍ ഹൃദയം
പരതിപ്പരതിത്തളര്‍ന്നുപോകെ,
ഒരുനാളും നോക്കാതെ മാറ്റിവച്ച 
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും.
അതിലന്നു നീയെന്‍റെ പേരു കാണും
അതിലെന്‍റെ ജീവന്‍റെ നേരു കാണും.

പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാ നിമിഷം
ഉദിതാന്തരബാഷ്പപൌര്‍ണ്ണമിയില്‍ 
പരിദീപ്തമാകും നിന്നന്തരംഗം.
ക്ഷണികേ ജഗല്‍സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും.

(1991ലാണ് ഈ കവിത പിറക്കുന്നത്)      
                                               
  

No comments: