Monday, September 21, 2020

ജീവകാരുണ്യപഞ്ചകം






- ശ്രീനാരായണഗുരു   


1

എല്ലാവരുമാത്മസഹോദരരെ-

ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം?

കൊല്ലുന്നതുമെങ്ങനെ ജീവികളെ-

ത്തെല്ലും കൃപയറ്റു ഭുജിക്കയതും?


കൊല്ലാവ്രതമുത്തമമാമതിലും

തിന്നാവ്രതമെത്രയുമുത്തമമാം

എല്ലാ മതസാരവുമോര്‍ക്കിലിതെ-

ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ?


3

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ-

മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?

ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ-

ത്തല്ലേ മരുവേണ്ടതു സൂരികളേ?


4

കൊല്ലുന്നവനില്ലഭുജിപ്പതിനാ-

ളില്ലെങ്കിലശിക്കുക തന്നെ ദൃഢം,

കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം

കൊല്ലുന്നതിന്‍ നിന്നുമുരത്തൊരഘം.


5

കൊല്ലായ്കിലവന്‍ ഗുണമുള്ള പുമാ-

നല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍

കൊല്ലുന്നവനില്ല ശരണ്യത മ-

റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

  

(ഗുരുദേവന്‍ ചെറായിയില്‍ വച്ച് ഒരു ഭക്തന് എഴുതിക്കൊടുത്ത ഒരു പ്രബോധനകൃതിയാണ്  'ജീവകാരുണ്യപഞ്ചകം'.

ശ്രീനാരായണഗുരുദേവന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍ എന്ന പുസ്തകത്തില്‍, ഈ രചനയ്ക്കൊപ്പം ഇതുകൂടെ ചേര്‍ത്തിരിക്കുന്നു -  'സഹജീവികളോട് ഭൂതദയയില്ലാത്തവന് എങ്ങനെ ധര്‍മ്മത്തെക്കുറിച്ച് ചിന്തിക്കാനാവും? ഒരു ജീവിയെയും വധിക്കാന്‍ നമുക്കവകാശമില്ല. കൊല്ലുകയില്ല എന്നതുപോലെ തിന്നുകയില്ല എന്നതും ഉത്തമമാണ്. കൊല്ലുന്നവന്‍ മൃഗതുല്യനാണെന്നു ഗുരു ഓര്‍മ്മിപ്പിക്കുന്നു.')

No comments: