Monday, November 9, 2009

കവിയുടെ പൂമാല

-ചങ്ങമ്പുഴ കൃഷ്ണപിള്ള


കമനീയ ചിന്തകള്‍ കോര്‍ത്തിണക്കി-
ക്കവിയൊരു കണ്‍കക്കും മാലകെട്ടി.
അനുമാത്രമെന്‍പാടു മായതിന്‍ നി-
ന്നനുഭവസൌരഭം വാര്‍ന്നൊഴുകി.
മൃദുലവികാരതരംഗകങ്ങ-
ളതിനു നിറപ്പകിട്ടേറെയേകി .

പരിചിലാ മാലയും കയ്യിലേന്തി
തെരുവിലവന്‍ ചെന്നലഞ്ഞു ചുറ്റി.
ധനദന്മാര്‍തന്‍ പടിവാതില്‍തോറും
കനിവിന്‍ കണികയ്ക്കവനുഴറി.
അപഹാസവീക്ഷണം മാത്രമല്ലാ-
തവനെന്നാല്‍ സിദ്ധിച്ചില്ലാരില്‍ നിന്നും
ഉദരത്തില്‍ തീയെരിഞ്ഞാ മിഴിക-
ളുദിതാശ്രുധാരയില്‍ മഗ്നമായി,
ഒരുവശം കാഞ്ചനനാണ്യജാല -
ത്തിരകളില്‍ത്തത്തുന്ന മദ്യകുംഭം,
മതിവിട്ടു മാറോടു ചേര്‍ത്തണച്ചു
മദഭരനൃത്തങ്ങള്‍ ചെയ്‌വൂ ലോകം!
ഒരു വശത്തൌന്നത്യം വേഷഭൂഷാ-
കിരണങ്ങള്‍ പാകിത്തളിര്‍ത്തുനില്‍ക്കെ;

അവതന്‍ തണലില്‍ മയങ്ങി മേന്മേ-
ലനുപമ സ്വപ്‌നങ്ങള്‍ കാണ്മൂ ലോകം!
ഒരു വശത്തുല്‍ക്കടവിത്തഗര്‍വ്വം
തുരുതുരെപ്പീരങ്കിയുണ്ട പെയ്കെ,
ഉയരുമസ്സാമ്രാജ്യതൃഷ്ണയാകു-
മുദധിയില്‍ക്കപ്പലോടിപ്പൂ ലോകം!

കലിതനൈരാശ്യ,മക്കൊച്ചുവാടാ-
മലര്‍മാല്യം കയ്യില്‍ വഹിപ്പൂ,കഷ്ടം,
പൊരിയും വയറുമായ്ക്കാവ്യകാരന്‍
തെരുവിലെരിവെയിലില്‍സ്സഞ്ചരിപ്പൂ!
ഒരുവനുമില്ലതിന്‍ മാറ്ററിയാ-
നൊരുവനുമില്ല വിലയ്ക്കു വാങ്ങാന്‍!
തെരുവിലന്നന്തിയില്‍ തൊണ്ട വറ്റി-
സ്സിരകള്‍ തളര്‍ന്നവന്‍ വീണൊടുങ്ങി!

സമകള്‍ പലതും പറന്നുപോയി;
സമരാങ്കണങ്ങളും ശാന്തമായി;
പല പല കുന്നുകള്‍ വീണടിഞ്ഞു;
പല ചെളിക്കുണ്ടും നികന്നകന്നു;
സമുദിതോത്‌കര്‍ഷങ്ങള്‍ പൂത്തു പൂത്തു
സമതലം മുന്നില്‍ തെളിഞ്ഞു മിന്നി.

തുരുതുരെപ്പൂവുതിര്‍ത്തുല്ലസിക്കും
മരതകക്കാടിന്‍ നടുവിലായി
അവികലശാന്തിതന്‍ പേടകം പോ-
ലവിടെയക്കാണ്മതേതസ്ഥിമാടം?
പരിണതവിശ്വാഭിനന്ദനങ്ങള്‍
പനിനീര്‍ തളിക്കുമപ്പുണ്യഭൂവില്‍,
സുകൃതൈകപാത്രമായത്യുദാരം
സുഖസുപ്തികൊള്ളുന്നതേതു ചിത്തം?

ഒരു നൂറ്റാണ്ടപ്പുറം,തീവെയിലി -
ലുരുകിത്തളര്‍ന്നൊരബ്ഭിക്ഷുഹസ്തം!
പരിതപ്ത ചിന്തകള്‍ കോര്‍ത്തിണക്കി -
പ്പരിച്ചില്‍ നിര്‍മ്മിച്ചൊരപ്പുഷ്പമാല്യം,
അണുപോലും വാടാതപ്പുണ്യഭൂവി -
ലഴകില്‍ക്കുളിച്ചിന്നുമുല്ലസിപ്പൂ!
ജനചയാരാധനാസേവനങ്ങ-
ളനിശമതിന്‍ മുന്നില്‍സ്സംഭവിപ്പൂ!

2 comments:

★ Shine said...

ഈ നല്ല സംരംഭത്തിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ Blog ഞങ്ങളുടെ Blog ൽ link ചെയ്തു. നന്ദി.

http://malayala-kavikal.blogspot.com/

തൂലിക said...

thank you kuttettaaa...