ഉത്സവമാണിന്നെന്‍റെ
നാട്ടുകാര്‍ക്കെല്ലാം ; തമ്മില്‍
മത്സരിക്കുന്നൂ നവാ-
ഹ്ലാദവുമുത്സാഹവും.
എന്തുകൊണ്ടെന്നോ? ഞങ്ങള്‍
നിര്‍മ്മിച്ച പാലത്തിലൂ-
ടെത്തുന്നതിന്നാണാവി-
വണ്ടിയുമാഘോഷവും.
ചെന്നപാരതയുടെ
കൈകളില്‍പ്പിടിക്കുവാ-
നെന്നപോല്‍ സമാന്തരം
പായുന്ന പാളങ്ങളെ,
പുലരിക്കതിര്‍വന്നു
മുത്തവേ പരക്കുന്ന
പുതിയ തിളക്കമീ
ഞങ്ങളില്‍പ്പകരുന്നു.
അത്തിളക്കത്തില്‍ക്കാണാം
ഞങ്ങള്‍ തന്‍ പതറാത്ത
ശക്തിയും മനസ്സിന്‍റെ
ദീപ്തിയും വിശ്വാസവും.
കുന്നുകളറഞ്ഞറ-
ഞ്ഞൊക്കെയും നിരപ്പാക്കി,
മണ്ണുകൊണ്ടകലത്തെ-
ക്കായലില്‍ച്ചിറ കെട്ടി,
കാരുരുക്കുരുക്കുന്ന
വേനലോടടരാടി, -
ക്കാത്തുകാത്തവസാനം
ഞങ്ങളീ ജയം നേടി.
എല്ലിനോടവിരാമ-
മേറ്റുമുട്ടിയ കരി-
ങ്കല്ലുകളെല്ലാം വേര്‍പ്പു-
നീരു വീണലിഞ്ഞേപോയ്.
ഓര്‍മ്മയിലദ്ധ്വാനത്തിന്‍
വേദന ചിരിക്കവേ
കോള്‍മയിര്‍ക്കൊള്ളുന്നിതാ
ഞങ്ങളും ഗ്രാമങ്ങളും.
ആരുമില്ലിതുമായി-
ബ്ബന്ധമില്ലാത്തോര്‍ ; വേല-
ക്കാരുടെ നാട്ടില്‍ ഞങ്ങ-
ളൊക്കെയുമൊന്നാണല്ലോ.
അക്കരെ റോഡില്‍ക്കൂടി-
ക്കാളവണ്ടികളെങ്ങാന്‍
'കക്കടം കടകടം'
ശബ്ദമുണ്ടാക്കുമ്പൊഴേ
ആയിരം നയനങ്ങള്‍
വിരിയുന്നുല്‍ക്കണ്ഠയാ; -
ലാവതും വേഗം കൂമ്പി-
പ്പോകുന്നു നൈരാശ്യത്താല്‍.
പൈക്കളെക്കറക്കാതെ,
മുറ്റവുമടിക്കാതെ-
യെത്രയും തിടുക്കത്തി-
ലെത്തിയ വീട്ടമ്മമാര്‍
എത്രമേല്‍ നിയന്ത്രിച്ചു
നിര്‍ത്തിടുമവരുടെ
മുഗ്ദ്ധമാം കണ്ഠങ്ങളില്‍-
ക്കുരവക്കുളിര്‍നാദം!
തീവണ്ടി കാണാന്‍ വെമ്പ-
ലാര്‍ന്നിടും കുഞ്ഞുങ്ങളെ-
ത്തായമാരുടെ ചുണ്ടും
സൂര്യനും ചുവപ്പിച്ചു.
ബീഡിയാല്‍ ക്ഷമകേടു
ചുട്ടെരിക്കുവോര്‍, ജയം
നേടിയ സേനാനികള്‍
പോലെഴും ചെറുപ്പക്കാര്‍
ഇളകും ജനങ്ങളെ
വേണ്ടപോല്‍ നിയന്ത്രിച്ചു-
മിടയില്‍ സമാശ്വസി-
പ്പിച്ചുമങ്ങനെ നില്‍പ്പൂ.
കണ്ണിനു കയ്യാല്‍ത്തണ-
ലേകിയും വിറയ്ക്കുന്ന
തൊണ്ടയാല്‍ച്ചെറുപ്പത്തെ-
യെപ്പൊഴും ശകാരിച്ചും
കാത്തുനില്‍ക്കുന്നൂ പുത്തന്‍
കൂത്തു കാണുവാനേറെ
വേര്‍പ്പുനീരൊഴുക്കിയ
പണ്ടത്തെയദ്ധ്വാനങ്ങള്‍.
വിണ്ണിനെക്കുലുക്കുന്ന
ശബ്ദമൊന്നതാ കേള്‍പ്പൂ ;
കുന്നുകള്‍, കലുങ്കുക-
ളൊക്കെയും തകരുന്നോ!
മാറിനില്‍ക്കുവിന്‍, പരി-
ഭ്രാന്തരാകൊല്ലാ, കൊടി-
ക്കൂറകള്‍ പാറിക്കുവി-
നാര്‍ക്കുവി,നാഹ്ലാദിപ്പിന്‍.
ധൂമരേഖകളതാ
വാനിനെത്തഴുകുന്നൂ ;
ഗ്രാമചേതന ചൂളം-
വിളികേട്ടുണരുന്നു.
ഹാ! നിമിഷങ്ങള്‍ക്കിത്ര
വേഗമോ? മുഴങ്ങുന്ന
പാലവും കടന്നാവി-
വണ്ടി ദാ! പറക്കുന്നു.
ആവിയും ചക്രങ്ങളും
പാളവു,മവയുടെ
ഭൂവിനെ പ്രകമ്പനം-
കൊള്ളിച്ച നിര്‍ഘോഷവും!
നീണ്ടുപോകുന്നൂ ശബ്ദ-
വീചികള്‍ പാടങ്ങളില്‍,
നീലമൈതാനങ്ങളില്‍,
കുന്നടിവാരങ്ങളില്‍.
അവയോടിടകലര്‍-
ന്നൊന്നിച്ചുപൊങ്ങുന്നെങ്ങു-
മഭിമാനത്തിന്‍ ഭേരി
മുഴക്കും ഹൃല്‍സ്പന്ദങ്ങള്‍.
മാറിലൂടനവധി-
യാനകള്‍ക്കൊപ്പം കരു-
ത്തേറിടുമുരുക്കിന്‍റെ
ഭാരങ്ങള്‍ പായുമ്പൊഴും
ഒറ്റ മണ്‍തരിപോലു-
മിളകീ;ലവയിലേ-
ക്കിറ്റുവീണതാം വേര്‍പ്പിന്‍
ശക്തിയത്ഭുതശക്തി.
(1957ലാണ് അദ്ദേഹം ഈ കവിത രചിക്കുന്നത്. 'തിരുനല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എടുത്തു ചേര്‍ത്തിരിക്കുന്നത്.)
image Ⓒ Shantanu Pandit (Painting: THE TRAIN)
2 comments:
അതിസുന്ദരമായ കവിത , സ്‌കൂൾ കാലത്തെ ഒരിക്കലും മറക്കാത്ത കവിത , അതിസുന്ദരമായ വരികൾ , അപൂർവ്വമായ കവിത്വസിദ്ധി ,
ഈ കവിത 5ആം ക്ലാസ്സിലോ മറ്റോ പഠിക്കാൻ ഉണ്ടായിരുന്നു 1983
Post a Comment