Friday, December 29, 2023

ദീര്‍ഘയാത്ര


 
 
 
 
 
 
 
 
 
അഴലിന്‍ കരിനിറം പൂണ്ട മണ്ണില്‍
നിഴലിച്ചോരാനന്ദമെന്‍റെ ജീവന്‍.
 
കൃതിയും നിയതിയുമെന്‍റെ കൈകള്‍;
അതുരണ്ടും വീശി നടക്കുമീ ഞാന്‍.

വഴിയിലുഷസ്സിന്‍റെ പൊന്നിന്‍കിണ്ണം
വഴിയുമാ മുന്തിരിച്ചാറു മോന്തും.
 
അഴകിയ താരങ്ങള്‍ തങ്ങുമല്ലിന്‍
വഴിയമ്പലത്തില്‍ക്കിടന്നുറങ്ങും.
 
എഴുന്നേ,റ്റടഞ്ഞ മിഴി തുറന്നാല്‍
പഴയ പടിക്കേ നടക്കും പിന്നെ.
 
മറവിതന്‍ മാറാപ്പെടുപ്പാന്‍ മാത്രം
മറവിയുണ്ടായിട്ടില്ലിത്ര നാളും.
 
അവസാനമെന്നെന്‍റെ ദീര്‍ഘയാത്ര-
യ്ക്കെവിടെച്ചെന്നെത്തും ഞാ,നാര്‍ക്കറിയാം?
 
(ശൂരനാട്ടു കുഞ്ഞന്‍പിള്ള തയ്യാറാക്കിയ മലയാളകവിതകളുടെ സമാഹാരമായ മലയാള കാവ്യരത്നാകാരം എന്ന കൃതിയില്‍നിന്നുമെടുത്താണ് ഈ ചെറുകവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.)

No comments: