Sunday, September 26, 2010

പ്രേതം

- പി പദ്മരാജന്‍

എട്ടാമത്തെ ആളും മറുപടി പറഞ്ഞു : 
    "ഞാന്‍ ആ വഴിക്കല്ല."
അയാളും നടന്നു പോയി...

    കുട്ടി വീണ്ടും കവലയില്‍ കാത്തുനിന്നു. ആരെങ്കിലും വരും. പാടത്തിന്റെ നടുവിലൂടെ,നടന്നു അക്കരെയെത്തേണ്ടവരായി ആരെങ്കിലും ഉണ്ടാകാതെ വരില്ല.
    വീട്ടില്‍ ചെന്നാല്‍ അടികിട്ടും. പക്ഷെ,അന്നേരം അവന്റെ മനസ്സില്‍ അതേച്ചൊല്ലി പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. സന്ധ്യക്കു മുന്‍പ് കടയിലേക്കയച്ചതാണ്. മുക്കിലെ സൈക്കിള്‍വേല കണ്ട് നിന്നുപോയി. നല്ലവണ്ണം ഇരുട്ടുവീഴുകയും സൈക്കിള്‍യജ്ഞത്തിന്റെ കാണികള്‍ പിരിയാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ബീഡി വാങ്ങാനാണ് താന്‍ വന്നതെന്ന വിവരം ഓര്‍ത്തതുതന്നെ.
ഇവിടെവരെ കുഴപ്പമില്ല. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ താഴേക്കു ഒരു ഓട്ടം വച്ചുകൊടുത്തേനെ. പക്ഷെ, ഇപ്പോഴതിന് ധൈര്യം വരുന്നില്ല.
    പാടം കഴിഞ്ഞു കയറുന്ന ഇടവഴിയുടെ തൊട്ടടുത്താണ് വസൂരി വന്ന് മരിച്ച തേവിത്തള്ളയെ കുഴിച്ച് താഴ്ത്തിയത്.
കഴിഞ്ഞയാഴ്ച.
    രാത്രിയിലതുവഴി നടന്നുകൂടാ. ദുര്‍മ്മരണമാണ്. അതും അമ്മവിളയാട്ടം.
    രാത്രിയില്‍ ആ പറമ്പിലൂടെ ആലംബമില്ലാത്ത ഒരു പന്തം അലഞ്ഞുതിരയുന്നുണ്ടാവും എന്ന കാര്യത്തില്‍ കുട്ടിക്ക് സംശയമേതുമില്ല. അതുവഴി ഒറ്റയ്ക്ക് നടന്നു പോകുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍കൂടി വയ്യ.
വീട്ടില്‍ച്ചെന്നുപറ്റിയാല്‍ മാത്രംമതി. അടിയോ ഇടിയോ എന്തുവേണമെങ്കിലും അച്ഛന്റെ ഇഷ്ടംപോലെ തന്നുകൊള്ളട്ടെ.
    ഒരാള്‍ നടന്നു വരുന്നു. അലസമായ വേഷം.


"പാടം വഴിക്കാണോ?"- അടുത്തെത്തിയപ്പോള്‍ കുട്ടി ധൈര്യത്തോടെ ചോദിച്ചു.
"അല്ല."-അയാള്‍ നടന്നു. നടക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കി ചോദിച്ചു : "എന്താ?"
"ഛെ!"-കുട്ടി അറിയാതെ പറഞ്ഞുപോയി :"ഒന്നുമില്ല."
അവനു നിരാശമുറ്റി.
"കുട്ടിക്ക് അതുവഴിക്കാണോ പോവണ്ടത്?."-അയാള്‍ അടുത്തുവന്ന് ചോദിച്ചു.
കുട്ടി തലയാട്ടി.
"പിന്നെന്താ പോകാത്തത്?"-സ്നേഹത്തോടെയുള്ള അന്വേഷണം.
"ഒറ്റയ്ക്ക് പോവാന്‍ പേടി."
അയാള്‍ ഒരുനിമിഷം നിന്ന് എന്തോ ആലോചിച്ചു.
പിന്നെ ചോദിച്ചു : "ഇപ്പോള്‍,ഈ സമയത്ത് എവിടെ പോയിരുന്നു?"
"കടയില് ബീഡി വാങ്ങിക്കാന്‍."
"ആര്‍ക്ക്?"
"അച്ഛന്."
"ഈ രാത്രീല് നിന്നെ ഒറ്റയ്ക്ക് അയച്ചു?"
വല്ലായ്മയോടെ ഒരു കള്ളം പറഞ്ഞു : "അതേ."
അയാള്‍ നടന്നുപോകുമോ എന്ന് ഭയം തോന്നി,
ധൈര്യം അവലംബിച്ച് കുട്ടി കടന്നുകയറി ചോദിച്ചു : "എന്നെ ആ പാടത്തിന്റെ അക്കരെയുള്ള ഇടവഴിവരെ കൊണ്ടാക്കിയാല്‍ മതി."
"ശരി."
അയാള്‍ മുമ്പേ നടന്നു.
"വരൂ."
ഒപ്പം നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു : "ഇടവഴിയുടെ അടുത്താണോ വീട്?"
"അല്ല. അവിടന്നും ഒരുപാട് പോണം."
"പിന്നെ അവിടംവരെ കൊണ്ടാക്കിയാല്‍?"
"അവിടന്നങ്ങോട്ട് ഞാന്‍ തനിച്ചുപൊയ്ക്കൊള്ളാം."
അയാള്‍ ഒന്നും മിണ്ടിയില്ല.
പാടത്തിന്റെ നടുവിലുള്ള വരമ്പിലൂടെ അയാള്‍ മുമ്പെയും അവന്‍ പിറകെയുമായി നടന്നു.
"ഇടവഴിയുടെ അടുത്താണ് തേവിത്തള്ളയെ കുഴിച്ചിട്ടത്."-കുട്ടി പറഞ്ഞു.
"ഏതു തേവിത്തള്ള?"
"വസൂരിദീനം പിടിച്ച് ചത്തുപോയില്ലേ?"
"ആ."-അയാള്‍ അലസമായി മൂളി.
"മണ്ടപോയ തെങ്ങിന്റെ ചുവട്ടിലാ അവരെ കുഴിച്ചിട്ടത്."-കുട്ടി വിശദീകരിച്ചു :"അവിടംവരെ കൊണ്ടാക്കിയാല്‍ മതി പിന്നെനിക്ക് പേടിയില്ല."
"ചത്തുപോയവരെ കുട്ടിക്ക് പേടിയാണോ?"
"അതെ."
അയാള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
പാടം ഏതാണ്ട് അവസാനിക്കാറായി.വരമ്പിനു നടുവില്‍ അയാള്‍ പെട്ടെന്നുനിന്നു.
"ഇവിടമല്ല. കുറേക്കൂടി അങ്ങുപോണം."- കുട്ടി പറഞ്ഞു.
അയാള്‍ അതു കേള്‍ക്കാത്തഭാവത്തില്‍ പറഞ്ഞു : "നിന്റെ കൈയ്യിലുള്ള പൈസാ ഇങ്ങെട്."
അടിയേറ്റതുപോലെ പകച്ചു നിന്നുപോയി.
"ഉം."- അയാള്‍ കൈനീട്ടിക്കാണിച്ചു.
കുട്ടി അറച്ചുനിന്നു.
"മര്യാദയ്ക്കെടുത്തു താ. ഇല്ലെങ്കില്‍ നിന്റെ കഴുത്തു ഞെരിച്ച് ഉള്ള പൈസയും എടുത്ത് ഞാനങ്ങുപോകും."-അയാളുടെ സ്വരം മാറിയിരുന്നു.
ഒരു രൂപയാണ് കൊടുത്തയച്ചത്. ബാക്കി എണ്‍പത് പൈസയുണ്ട്. ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും അതെടുത്തുകൊടുത്തു. കൈ വിറച്ചു.
"ബീഡിയെവിടെ?"
കുട്ടി കൈതുറന്ന് കാണിച്ചു.
മറ്റൊന്നും പറയാതെ അയാള്‍ അതു കടന്നെടുത്തു.
"ഓടിക്കോ.ഞാനിവിടെനിന്നു നോക്കിക്കോളാം."
അയാള്‍ വരമ്പിന്റെ ഒരറ്റത്തേയ്ക്ക് നീങ്ങിനിന്നു.
കരച്ചില്‍ വന്നു. ഭീതിയുടെയും പരിഭ്രമത്തിന്റെയും വന്‍കാട്ടില്‍ അറിയാതെ വന്നു ചാടിയതുപോലെ തോന്നി.
കിട്ടിയ അവസരം കളയാതെ ഓടി.
കണ്ണുകള്‍ നിറഞ്ഞിരിന്നു.
ഇടവഴിയിലൂടെ ഓടി. തിരിഞ്ഞു നോക്കാന്‍ ധൈര്യം വന്നില്ല. അയാള്‍ ഒരുപക്ഷെ പിറകിലുണ്ടാവുമോ?
തേവിത്തള്ളയുടെ പ്രേതത്തെക്കുറിച്ചും മണ്ടപോയ തെങ്ങിനെക്കുറിച്ചും ഓര്‍മ്മ വന്നില്ല. അവിടം കടന്നപ്പോഴാണ് അതു ഓര്‍മ്മ വന്നതുതന്നെ.
അല്പം കൂടി ഓടിയിട്ട് കിതപ്പോടെ നിന്നു. വല്ലാതെ അണയ്ക്കുന്നുണ്ട്.
അവിടെ നില്‍ക്കുമ്പോള്‍ ഭയം തോന്നിയില്ല. പകരം ആ മനുഷ്യനില്‍ നിന്നു രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമായിരുന്നു.
തേവിത്തള്ള എന്തു പാവം!
തിരിഞ്ഞു നോക്കി. ആരും പിറകെ വരുന്നില്ല.
ഇരുട്ടില്‍,ദൂരെ,പാടത്തിനു നടുവിലൂടെ,ആലംബമില്ലാത്ത ഒരു പന്തം പോലെ ബീഡിയുടെ ചുവന്ന കണ്ണ് അകന്നകന്നു പോകുന്നു.

Monday, September 20, 2010

കഥയുടെ രൂപം

- എം ടി വാസുദേവന്‍ നായര്‍

   ആദ്യകാലത്ത് കഥ നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ വായനക്കാരനിലുളവാക്കാന്‍ കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്നു.എന്നാല്‍ ഇന്നതാവശ്യമില്ല.മുമ്പ് രസത്തിനുവേണ്ടി മാത്രമായിരുന്നു കഥ നിലകൊണ്ടിരുന്നതെങ്കില്‍ ഇന്ന് കഥയുടെ ലക്‌ഷ്യം രസം മാത്രമല്ല.വായിച്ചു രസിക്കുന്നതോടൊപ്പം കഥ വായിച്ചവനില്‍ മാറ്റമുണ്ടാകണം.അതായത് വായനക്കാരനെ മാറ്റിയെടുക്കാന്‍ കഥാകാരന് കഴിയണം.
   കഥ തിരഞ്ഞു നടക്കേണ്ട ആവശ്യമൊന്നുമില്ല.നിത്യജീവിതത്തില്‍ നിന്ന് കഥ കണ്ടെത്താനാവുന്നതാണ്.ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം-അനുഭവം-മനസ്സില്‍ പതിയുമ്പോള്‍ അതിലെന്തോ കഥയുണ്ടെന്ന് തോന്നാം.ഇത് മനസ്സില്‍ കിടന്ന് വളരും.ഒരു ഘട്ടത്തില്‍ ഇത് ശക്തമായ വികാരമായി കഥാകൃത്തിനെക്കൊണ്ട് എഴുതിക്കുന്നു.
   കഥയുടെ നിമിഷങ്ങള്‍ കണ്ടെത്താനാണ്‌ കഥാകൃത്ത്‌ ശ്രമിക്കേണ്ടത്.എനിക്ക് സിനിമയുമായി ബന്ധമുള്ളതുകൊണ്ട് പ്രേക്ഷകരില്‍ നിന്നൊക്കെ ധാരാളം കത്തുകള്‍ കിട്ടാറുണ്ട്.ചിലര്‍ അവരുടെ അനുഭവങ്ങള്‍ അറിയിച്ച് അതേക്കുറിച്ചൊരു കഥയെഴുതാന്‍ പറയാറുണ്ട്‌.പക്ഷെ പലപ്പോഴും അതൊന്നും അസംസ്കൃതവസ്തുവാകാറില്ല.കാരണം അതെന്നില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറില്ലെന്നതു തന്നെ.
   സാഹിത്യത്തിനു മറ്റു തോഴിലുകളെ അപേക്ഷിച്ച് യാതൊരു പരീക്ഷാ യോഗ്യതയും വേണ്ട.എഴുത്തുകാരനാവാണോ വേണ്ടയോ എന്ന് അവനവന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. സാഹിത്യ സാമ്രാജ്യത്തിലെ പ്രജാപതി എഴുത്തുകാരന്‍ തന്നെ.അവിടെ നിയമങ്ങളും കോടതിയുമൊക്കെ കൈകാര്യം ചെയ്യുന്നത് അയാള്‍ തന്നെയാണ്.അത് വലിയൊരു സ്വാതന്ത്ര്യമാണ്.ഈ സ്വാതന്ത്ര്യം വലിയൊരു ഉത്തരവാദിത്തവുമാണ്.ആ ഉത്തരവാദിത്തം ശരിയായ രീതിയില്‍ ഏറ്റെടുക്കുകയാണ് എഴുത്തുകാരന്റെ ധര്‍മ്മം.
   നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെയാണ് കഥാരചനയിലും ഉപയോഗിക്കേണ്ടത്.കടുകട്ടിയുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച് തന്റെ പാണ്ഡിത്യം വിളംബരം ചെയ്യാന്‍ കഥയുപയോഗിച്ചാല്‍ കഥ നിങ്ങളെ കൈവിടും,സംശയമില്ല.നമ്മുടെ ഗ്രാമത്തിലെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ പുതിയ താളങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം.ഇടശ്ശേരിയുടെ കവിത നോക്കൂ.കവി ഉപയോഗിച്ചിരിക്കുന്നത് ഗ്രാമ്യമായ പദങ്ങളാണ്,ശൈലികളാണ്. പക്ഷേ അവയുടെ സങ്കലനത്തില്‍ കവി പുതിയ താളങ്ങള്‍ കണ്ടെത്തുന്നു.പുതിയ തലമുറയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ഇത്തരമൊരു ഭാഷയിലൂടെ പുതിയ താളം കണ്ടെത്തിയ കവി.
   ടോണി മോറിസണ്‍ പറഞ്ഞതുപോലെ ഗ്രാമീണരായ വാക്കുകളെ നിങ്ങള്‍ക്ക് ചൊടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അഥവാ ജ്വലിപ്പിക്കാന്‍ കഴിഞ്ഞാല്‍,നിങ്ങളുടെ ഭാഷാരീതി ശ്രദ്ധിക്കപ്പെടും.അപ്പോള്‍ നിങ്ങള്‍ കാണാത്ത ഒരു തലം വായനക്കാര്‍ കണ്ടെത്തും.കാരണം ആത്മനിഷ്ഠമായ ചിലതു ചേര്‍ത്താണ് അയാള്‍ നിങ്ങളുടെ കഥ വായിക്കുന്നത്.ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കഥ വായിക്കാന്‍ വായനക്കാരന്‍ ബാധ്യസ്ഥനല്ല. വായിപ്പിക്കാന്‍ എഴുത്തുകാരനായ നിങ്ങള്‍ ബാധ്യസ്ഥനാണ്.

   തുടക്കക്കാരെ സംബന്ധിച്ച് ധാരാളം കടമ്പകള്‍ കടക്കാനുണ്ട്.കഥ എഴുതിയയച്ചാല്‍ പത്രാധിപര്‍ തിരിച്ചയയ്ക്കും എന്നതുതന്നെ പ്രധാനം.ഇതില്‍ നിരാശരാവേണ്ട കാര്യമില്ല.ഇത്തരം അനുഭവങ്ങളില്ലാത്ത ആര്‍ക്കും ഇന്നോളം കഥാകാരനാവാന്‍ കഴിഞ്ഞിട്ടില്ല.നിങ്ങള്‍ എഴുതുക.കഥയുടെ രൂപം വശമായാല്‍ തീര്‍ച്ചയായും കഥ ശ്രദ്ധിക്കപ്പെടും.അപ്പോള്‍ ലോകം പറയും:"നിങ്ങളുടെ കഥ കൊള്ളാം,തരക്കേടില്ല."
   ഇനി നിങ്ങളെന്ത് പറയുമെന്നാവും അടുത്ത ചോദ്യം.അവിടെ നിങ്ങളുടെ ഉത്തരവാദിത്തം കൂടുന്നു.
   ഞാന്‍ ചെറുപ്പകാലത്ത് രണ്ടു കഥകളെങ്കിലും എഴുതാത്ത ദിവസങ്ങളില്ല.എന്നില്‍ നിന്ന് കഥ ഒഴുകുകയായിരുന്നു.എനിക്കന്ന് തോന്നുന്നതെന്തും എങ്ങനെയും എഴുതാം.യാതൊരു ഉത്തരവാദിത്തവുമില്ലല്ലോ.പക്ഷെ,പിന്നീട് എഴുത്തിന്റെ പാതയില്‍ മുന്നേറിയപ്പോള്‍ ഞാന്‍ സ്വയം നിയന്ത്രിച്ചു.
   അടുത്ത കാലത്ത് 'അമേരിക്കന്‍ റിവ്യൂ'വില്‍ വന്ന ഒരു കഥ എന്നെ ആകര്‍ഷിച്ചു.നിരവധി സിനിമകളില്‍ ഗറില്ലാവേഷം ധരിച്ചു ധാരാളം സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുള്ള ഒരു മനുഷ്യന്‍ ഒരു പുസ്തകപ്രസാധനസ്ഥാപനത്തിന് തന്റെ ആത്മകഥ പുസ്തകരൂപത്തിലാക്കിയാല്‍ ഉണ്ടാകാവുന്ന ഗുനാഗങ്ങള്‍ വര്‍ണിച്ചുകൊണ്ട് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് കഥ.ഇതൊരു പഴയ രീതിയാണ്.പഴയ രീതിയിലേക്ക് കഥ തിരിച്ചു പോകാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കാണിക്കാനാണ് ഞാനിത് പറയുന്നത്.എന്തൊക്കെയായാലും പുതിയ എഴുത്തുകാര്‍ പുതിയ രീതികള്‍ കണ്ടെത്തണം.കാര്‍വര്‍ ഇങ്ങനെ എഴുതി.,അല്ലെങ്കില്‍ ബോര്‍ഹെസ് അങ്ങനെ എഴുതി,അതിനാല്‍ ഞാനും അതുപോലെ എഴുതി നോക്കട്ടെ എന്ന് ചിന്തിക്കരുത്.കഥയുടെ ആയിരം രൂപമുണ്ടെങ്കില്‍ ആയിരത്തൊന്നാമത്തെ രൂപം നിങ്ങള്‍ കണ്ടെത്തണം.
   എല്ലാത്തിലും കഥ കണ്ടെത്തുന്നതുപോലെ പ്രധാനമാണ് കഥ തിരസ്കരിക്കുക എന്നതും.കഥാബീജം മനസ്സില്‍ കൊണ്ട് നടന്നു അത് നല്ലതോ ചീത്തയോ എന്ന് തിരിച്ചറിഞ്ഞ്,തിരസ്കരിക്കേണ്ടത് തിരസ്കരിച്ചും സ്വീകരിക്കേണ്ടത് സ്വീകരിച്ചും പഠിക്കണം.മനനമാണ് ശക്തി.കഥാകാരന്‍ പ്രസിദ്ധനാവുന്നതും കഥ പുസ്തകമാകുന്നതുമൊന്നും നാമപ്പോള്‍ ചിന്തിക്കരുത്.അതൊക്കെ മറ്റുള്ളവര്‍ ചെയ്യേണ്ടതാണ്.
   പഴയ ക്ലാസിക്കിലേക്ക് നാം തിരിച്ചുപോകുന്നത് പുതിയ ചിലതു പറയാനാണ്. പുതുതായെന്തെങ്കിലും പറയാനാണ് നാം ഇപ്പോഴും ശ്രമിക്കേണ്ടത്.വായന ഒരുപരിധിവരെ പഴയവ മനസ്സിലാക്കാനും പുതിയത് പറയാനും സഹായിക്കും.
   മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്‌ കഥ കേള്‍ക്കാനും പറയാനുമുള്ള താല്പര്യം.മറ്റെന്തൊക്കെ മാധ്യമങ്ങളുണ്ടായിക്കൊ- ള്ളട്ടെ,അതൊന്നും കഥയെയോ കഥാകാരനെയോ തളര്‍ത്തില്ല.കഥ എക്കാലവും നിലനില്ക്കുമെന്നതിനാല്‍ സംശയമേതുമില്ല.



(1994 ഏപ്രില്‍ 27-ന് മയ്യഴിയില്‍ വച്ച് നടന്ന ചെറുകഥാകളരിയില്‍ നടത്തിയ പ്രസംഗം...
എച്ച് &സി ബുക്സ് പുറത്തിറക്കിയ 'വാക്കുകളുടെ വിസ്മയം-എംടി' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം.ചന്ദ്രിക ആഴ്ചപ്പതിപ്പിലും ഇത് വന്നിട്ടുണ്ട്[3/9/1994].)