Sunday, August 23, 2020

അഗ്നിപൂജ

 






- കെ അയ്യപ്പപ്പണിക്കര്‍


ആദിരാവിന്‍റെയനാദിപ്രകൃതിയി-

ലാരംഭമിട്ടോരസംസ്കൃതചിന്തയില്‍

നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും

ഭൂതപ്രപഞ്ചമൊരുക്കുംസനാതന-

കാലമതിന്‍റെ ചിതമ്പലെരിഞ്ഞൊരു 

നാളമുയര്‍ന്നു തെളിഞ്ഞതാണഗ്നി നീ.


2

സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ

വീരരസത്തെപ്പകര്‍ന്നു കൊടുക്കയാല്‍

തന്‍ കരള്‍ കൊത്തിവിഴുങ്ങുവാനെത്തുന്ന

വന്‍കഴുകന്‍റെ ചിറകടിയേല്‍ക്കിലും

ഞെട്ടാതദമ്യമായ്, തന്‍ സിരാചക്രത്തി-

ലത്ഭുതവീര്യമായ് നിന്നതാണഗ്നി നീ.


3

അഗ്നിസ്ഫുലിംഗമേ, നിന്നെ പ്രതീക്ഷിച്ചു

നില്‍ക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകള്‍

തങ്ങളിലുള്ള ജലാംശമൊരു ചൂടു-

കണ്ണുനീരാവിയായ് വിണ്ണിനു നല്‍കിലും

പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകള്‍

തുന്നിവയ്ക്കുന്നതും നിന്‍ കരുണാമൃതം.


4

പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം

വന്‍ ചിതാജ്വാലതന്‍ ഗ്രീഷ്മാന്തരത്തിലും

നന്മയും തിന്മയും സ്നേഹമോഹങ്ങളു-

മൊന്നായുറയുന്ന മഞ്ഞുകാലത്തിലും

വന്‍തപം ചെയ്തമരത്വം ലഭിക്കുന്ന

സഞ്ചിതപുണ്യപരിപാകമഗ്നി നീ.


5

എന്നയലത്തെപ്പടിപ്പുരകാത്തിടു-

മെണ്ണവിളക്കിന്‍ തിരിയുടെ നാമ്പിലായ്

മഞ്ഞിന്‍ കുളിര്‍മ്മയുമോര്‍മ്മതന്‍ തുമ്പിലെ

മന്ദസ്മിതവുമായ് നില്‍ക്കും വെളിച്ചമേ,

ആ വെളിച്ചത്തിന്‍റെ നേരിയ സൌഹൃദ-

മാധുരിയൂറിവരുന്നതുമഗ്നി നീ.


6

കണ്ണുനീര്‍ ദീര്‍ഘനിശ്വാസമായ് മാറ്റിയും

കാളമേഘത്തെ കടലാക്കി മാറ്റിയും

കല്ലും മലകളും കല്ലോലമാക്കിയും

കാലപ്രവാഹ കളഗീതി പാടിയും

ഉദ്രസമാസുര വിദ്യുല്ലതികപോല്‍

കത്തി നില്‍ക്കുന്ന മഹാശക്തിയാണു നീ.


7

പണ്ടുകാലത്തു മറന്നിട്ടു പോന്നൊരു

സംഹാരരാക്ഷസശക്തി ശാപങ്ങളെ

ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-

ജന്മത്തിനുഗ്രവിപത്തായ് വരുന്ന നീ

കണ്ണിമയ്ക്കുന്നതിന്‍ മുന്നിലീവിശ്വങ്ങള്‍

വെണ്ണീറിടുമണുസ്ഫോടനമായിടാം.


8

ഖാണ്ഡവമെത്ര ദഹിച്ചു നീ, കൌരവ

പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ!

സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളു-

മാര്യ പുരാതനത്വത്തില്‍ ഹോമിച്ചു നീ

മായാവിവശതമായവേ, പിന്നെയു-

മോരോവിധം പുനസൃഷ്ടി മോഹിക്കയാം.


9

ആണ്‍മയില്‍പ്പീലിയില്‍ മാരിവില്‍ ചാര്‍ത്തി നീ

ആണ്‍കുയില്‍ക്കണ്ഠം പ്രണയാര്‍ദ്രമാക്കി നീ

അന്തിവിണ്‍മുറ്റത്തൊരായിരം കൈത്തിരി-

ത്തുമ്പും നനച്ചു കൊളുത്തി നിരത്തി നീ

ഇന്നെനിക്കോജസ്സു തന്നു നീ,യെന്‍റെയീ-

പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ.


10

പുറ്റിനകത്തെ രസതന്ത്രവിദ്യയാല്‍

ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും

ദൃഷ്ടപൂര്‍വ്വങ്ങളല്ലാത്തോരനുഭവ-             

സിദ്ധികള്‍ മുക്കുവക്ടാത്തനു നല്‍കിയും

സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു

വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ.


11

ആദിരേതസ്സാ, യനാദ്യന്ത്യവീചിയായ്

പ്രാചിപ്രതീചിപ്രണയപ്രതീകമായ്

ഈറ്റതൊട്ടു ചുടലക്കളം വരെ-

ക്കൂട്ടു മറക്കാതെയെന്നിഷ്ടതോഴനായ്‌

എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന

ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ. 

                                                              

[Ⓒ  നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച, ജി ശങ്കരക്കുറുപ്പ് തിരഞ്ഞെടുത്ത കവിതകളടങ്ങിയ 'മലയാളകാവ്യസംഗ്രഹം' എന്ന കൃതിയില്‍ നിന്നുമാണ് ഈ കവിത ചേര്‍ത്തിരിക്കുന്നത്.]

Saturday, August 22, 2020

ജെ പി

- ജി കുമാരപിള്ള


ഇന്നലെ വൈകുന്നേരം
   പൌരദുഃഖത്തില്‍ ചേര്‍ന്നു
വിങ്ങിയ മിഴിയോടെ
   മൌനയാത്രയായ് പോകേ
അങ്ങുചെന്നവസാനം
   പൌരമുഖ്യരോടൊപ്പം
തിങ്ങിയ ജനത്തോടു
   രണ്ടു വാക്കുരചെയ്കേ
മങ്ങിയോ ജനക്കൂട്ടം?
   കണ്ടതു വേറേ ദൃശ്യം;
മുങ്ങിയോ പ്രഭാഷകര്‍?
   കേട്ടതു വേറേ ശബ്ദം.

ഒരു നാളെര്‍ണാകുളം
   നിന്‍ വരവാഘോഷിക്കേ
ഇടവേളയിലാരോ
   നിന്‍ മുന്നിലെന്നെ നിര്‍ത്തി,
ജോലിയെങ്ങിപ്പോഴെന്നു
   കുശലം ചോദിച്ചു നീ;
ഓതി ഞാന്‍ : 'തലശ്ശേരി' ;
   പിന്നെയോ മൌനം സര്‍വ്വം

എന്തു ദുര്‍ബലം ശബ്ദം!
   എത്ര ശുഷ്ക്കമാം ഗാത്രം!
എങ്കിലുമോര്‍ക്കുന്തോറു-
   മോര്‍മയിലെന്താണെന്നോ?
ചക്രവാളങ്ങള്‍ പുല്‍കും
   വന്മരുമദ്ധ്യേ വ്യോമം
മുട്ടിടും സ്തംഭത്തിന്‍റെ
   ധര്‍മചക്രമാം ശീര്‍ഷം;
വിജനദ്വീപില്‍ ദീര്‍ഘ-
   ദീര്‍ഘമാമേകാന്തത്തില്‍
അമൃതം വര്‍ഷിച്ചെത്തു-
   മാര്‍ദ്രമാം പ്രിയസ്വരം;
ഇരുളിന്‍ കയങ്ങളി-
   ലായിരം സൂര്യോദയം;
ഉറയും പ്രളയത്തി-
   ലോങ്കാരമന്ത്രദ്ധ്വാനം.

പിന്നെയോ ഗംഗാദത്തം
   പാടലീപുത്രപ്രാന്തം;
നിന്മുഖം സമാധിസ്ഥം;
   ശരശയ്യയോ ശൂന്യം.........
  
[1979 ഒക്ടോബര്‍ 8ന് ഹൃദയസ്തംഭനത്താലാണ് ലോക്നായക് ജയപ്രകാശ് നാരായണ്‍ എന്ന ജെ പി അന്തരിച്ചത്. അതിനെത്തുടര്‍ന്നാണ്, തൊട്ടടുത്ത ദിവസം, അതായത് 1979 ഒക്ടോബര്‍ 9ന് ജി കുമാരപിള്ള ഈ കവിത രചിച്ചത്.]                

(പൂര്‍ണ്ണോദയ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ശതാബ്ദങ്ങളുടെ ശബ്ദം എന്ന കവിതാസമാഹാരത്തില്‍ നിന്നും എടുത്തത്.)