Tuesday, August 10, 2021

അരങ്ങത്ത് നടന്‍ മാത്രം







പ്രേംജി 


     ഞാന്‍ നാട്യശാസ്ത്രം പഠിച്ചിട്ടില്ല. സാമുദായികവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങളോടനുബന്ധിച്ചുള്ള കുറെ നാടകങ്ങളില്‍ അഭിനയിച്ചു. അതില്‍നിന്നുണ്ടായ അനുഭവജ്ഞാനമേ എനിക്കുള്ളൂ. അതിന്‍റെ വെളിച്ചത്തിലാണ് ഇതെഴുതുന്നത്.

     ഞാന്‍ അരങ്ങത്തു കയറിയ കാലത്ത് നാടകം നാടകമായിട്ടാണ് അവതരിപ്പിച്ചിരുന്നത്. നാടകത്തെ സിനിമ പോലാക്കാന്‍ അന്നത്തെ കച്ചവടനാടകക്കാരല്ലാത്ത നാടകക്കാരാരും ശ്രമിച്ചില്ല. നാടകത്തെ നാടകമായി കാണാന്‍ സാധാരണക്കാരായ കാണികളും സന്നദ്ധരായിരുന്നു. നാടകത്തിനു ചേരാവുന്ന റിയലിസമേ അന്ന് അരങ്ങിലുണ്ടായിരുന്നുള്ളൂ. യഥാതഥ ബോധമുണ്ടാക്കാനായി അരങ്ങത്ത് കൂറ്റന്‍ സെറ്റുകള്‍ വയ്ക്കാറില്ല. മൈക്ക് ഒളിപ്പിച്ചുവയ്ക്കാനായി അരങ്ങത്തൊരു മുല്ലത്തറയോ തുളസിത്തറയോ ഉണ്ടാക്കാറില്ല. രണ്ടു കര്‍ട്ടന്‍ മാത്രം - ഒരു മുന്‍കര്‍ട്ടനും ഒരു പിന്‍കര്‍ട്ടനും. രണ്ടോ മൂന്നോ അടിവിളക്ക് വച്ചിട്ടുണ്ടാവും. അതുപോലെ, രണ്ടുമൂന്ന് തൂക്കുമൈക്കും.

     ചെറുകാടിന്‍റെ 'നമ്മളൊന്ന്‍' എന്ന നാടകം. തൃശൂര്‍ 'കേരള കലാവേദി' അവതരിപ്പിക്കുന്നു. നാടകത്തിലെ കേന്ദ്രകഥാപാത്രമായ പങ്ങന്‍ നായരായി ഞാന്‍. ഒരിക്കല്‍, പാലക്കാട്ട് അവതരിപ്പിച്ചപ്പോഴാണെന്ന് തോന്നുന്നു, പങ്ങന്‍ നായര്‍ അരങ്ങത്ത് നടന്നുചെല്ലുമ്പോള്‍ തല തൂക്കുമൈക്കിന്മേല്‍ മെല്ലെയൊന്നു മുട്ടി. നേരിയൊരു ചിരി കാണികളില്‍നിന്ന് ഉയര്‍ന്നുവെങ്കിലും, കഥാപാത്രവുമായി അത്രയേറെ താദാത്മ്യം പ്രാപിച്ചിരുന്നതുകൊണ്ടോ എന്തോ, ഞാനതത്ര കാര്യമാക്കിയില്ല. അതുകൊണ്ടുതന്നെയാവാം, അരങ്ങത്തുനിന്ന് തിരിച്ചുപോകുമ്പോള്‍ തല വീണ്ടും മുട്ടി, തൂക്കുമൈക്കിന്മേല്‍ - പൂര്‍വ്വാധികം ശക്തിയില്‍.

     മൈക്ക് കിടന്നാടുന്നു. കാണികളുടെ ചിരി കൂവലായിത്തുടങ്ങി. ഇനി രക്ഷയില്ല. പങ്ങന്‍ നായര്‍ പെട്ടെന്ന് അരികത്തിരിക്കുന്ന ഭാര്യ കാളിയമ്മയുടെ നേരെ തിരിഞ്ഞ്  ശുണ്ഠിയെടുത്ത് പറഞ്ഞു :

"എടീ, മൂതേവീ, നിന്നോടൊരായിരം തവണയല്ല പറഞ്ഞിട്ടുള്ളൂ, ഉമ്മറത്തീ ഭസ്മക്കൊട്ട തലേലു മുട്ടാക്കോണം കെട്ടരുത്, കെട്ടരുത് എന്ന്."

- തൂക്കുമൈക്കിന്‍റെ നേരെ കൈയ്യോങ്ങി, "ഒരു തട്ടങ്ങടു തട്ടിയാലുണ്ടല്ലോ" എന്നുപറഞ്ഞ് പങ്ങന്‍ നായര്‍ അരങ്ങത്തുനിന്ന് ഇറങ്ങിപ്പോയി. കൂവിയിരുന്ന കാണികള്‍ കൈയടിച്ചു. വഷളാവാന്‍ ഭാവിച്ച രംഗം അത്യുജ്ജ്വലമായി.

     നടന്‍റെ മനോധര്‍മ്മപ്രകടനമെന്ന നിലയിലാണ് ഈ സംഭവത്തെപ്പറ്റി പലരും പറഞ്ഞുകേട്ടിട്ടുള്ളത്. മറിച്ച്, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ നാടകം എന്ന കലയുടെ മര്‍മ്മത്തിലേക്കുവരെ ഈ സംഭവം എന്നെ എത്തിക്കുന്നു.

     കാണിയും നടനും  തമ്മിലുള്ള, രണ്ടു വ്യക്തികള്‍ തമ്മിലുള്ള, വിശ്വാസത്തെയാണ് അരങ്ങില്‍ നാടകം സൃഷ്ടിക്കുന്നത്. അരങ്ങില്‍ നടന്‍ സ്പര്‍ശിക്കുന്നതിനുമാത്രമേ ജീവനുള്ളൂ; അല്ലാത്തതെല്ലാം നിര്‍ജ്ജീവമാണ്; കാണിയെ സംബന്ധിച്ചേടത്തോളം അദൃശ്യവുമാണ്.

     'പങ്ങന്‍ നായരുടെ വീടിന്‍റെ ഉമ്മറത്തെന്തേ മൈക്ക് കെട്ടിത്തൂക്കാന്‍?' എന്ന് കാണിക്ക് സംശയമേ ഇല്ല. പക്ഷെ, അദൃശ്യവും നിര്‍ജ്ജീവവുമായ എന്തും നടന്‍റെ കരസ്പര്‍ശമേല്‍ക്കുന്നതോടെ ദൃശ്യവും സജീവവുമാകുന്നു. പങ്ങന്‍ നായരുടെ തല മുട്ടിയപ്പോള്‍ കാണിയ്ക്ക് തൂക്കുമൈക്ക് ദൃശ്യമാവുന്നു. പങ്ങന്‍ നായരുടെ വീട്ടുമ്മറത്ത് തൂക്കുമൈക്ക് എന്ന അസംബന്ധം തെളിയുന്നു. കാണി കൂവുന്നു. ഈ തൂക്കുമൈക്കിന് നടന്‍ മറ്റൊരര്‍ത്ഥം കല്‍പ്പിച്ചുകൊടുക്കുന്നതുവരെ ഈ അസംബന്ധം തെളിഞ്ഞുനില്‍ക്കും. ഇത് തൂക്കുമൈക്കല്ല, ഭസ്മക്കൊട്ടയാണ് എന്ന്‍ നടന്‍ പറയുന്നതോടെ തൂക്കുമൈക്ക് വീണ്ടും അദൃശ്യമാകുകയും ഭസ്മക്കൊട്ട തെളിയുകയും ചെയ്യുന്നു.

     അരങ്ങിലെ കലയുടെ ഈ മര്‍മ്മം മനസ്സിലാക്കാത്തതുകൊണ്ടാണ് നമ്മുടെ കച്ചവടനാടകവേദി ചലച്ചിത്രസദൃശമായ നൈസര്‍ഗികതയ്ക്കായി പാടുപെടുന്നതും പരാജയപ്പെടുന്നതും എന്നെനിക്ക് തോന്നുന്നു.


(നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രേംജി എഴുതിയ, 'അരങ്ങത്ത് നടന്‍ മാത്രം' എന്ന ഈ ചെറുലേഖനം 1989 ഡിസംബര്‍ 9ന് ഇറങ്ങിയ മനോരമ ആഴ്ചപ്പതിപ്പില്‍ നിന്നുമാണ് എടുത്തിരിക്കുന്നത്.)

ഈ ലേഖനത്തോടൊപ്പം പ്രേംജിയുടെ അത്യപൂര്‍വ്വമായ ചിത്രവും കൊടുത്തിട്ടുണ്ട്.

ഒരു കടലാസെടുത്ത്‌ ഈ ചിത്രത്തിലെ മുഖത്തിന്‍റെ വലതുവശത്തെ പകുതി മൂടുക. എന്നിട്ട് മറ്റേ പകുതിയുടെ ഭാവം ശ്രദ്ധിക്കുക. പിന്നെ ഇടതുവശത്തെ പകുതി മൂടി എതിര്‍ഭാഗത്തിന്‍റെ ഭാവം ശ്രദ്ധിക്കുക. ഭാവവ്യത്യാസം വ്യക്തമല്ലേ? ഒരുപകുതിയില്‍ സന്തോഷഭാവവും മറ്റേ പകുതിയില്‍ ഭയം കലര്‍ന്ന ദുഃഖഭാവവും. അഗാധമായ വഴക്കമുള്ള നടന്മാര്‍ക്കുമാത്രം കഴിയുന്ന ഒരു നാട്യവിദ്യയാണ് പ്രേംജിയുടെ ഈ 'ഏകലോചനം'. 


മനോരമ ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം

Saturday, August 7, 2021

രണ്ട് പക്ഷി


 




- രബീന്ദ്രനാഥ് ടാഗോര്‍

(വിവര്‍ത്തനം : ജി ശങ്കരക്കുറുപ്പ്)


കൂട്ടിലെക്കിളി കൂടി തന്‍ പൊന്‍കൂട്ടില്‍,

ക്കാട്ടിലെക്കിളി കാട്ടിലു,മെന്നാലും

സംഗതി വന്നു കാണാന്‍ പരസ്പര-

മിംഗിതം വിധിയ്ക്കെന്തായിരുന്നുവോ?


കാട്ടുപക്ഷി വിളിച്ചു : "വാ ചങ്ങാതീ,

വീട്ടുപക്ഷീ, വനത്തിലേയ്ക്കെന്‍ കൂടെ."

വീട്ടുപക്ഷി ക്ഷണിച്ചു : "വരികെടോ

കാട്ടുപക്ഷീ, സുഖിച്ചുകൂടാം കൂട്ടില്‍."


"ഇല്ല, ചങ്ങലയ്ക്കുള്ളില്‍ കുടുങ്ങാന്‍ ഞാ-

നില്ല"യെന്നായി കാട്ടിലെപ്പൈങ്കിളി.

"ഹായി! കാട്ടിലേയ്ക്കെങ്ങനെ പോരു"മെ-

ന്നായി കൂട്ടിലിരിക്കുന്ന കൂട്ടാളി.


കാട്ടുപക്ഷി വനത്തിലെയോരോരോ

പാട്ടു പാടീ പുറത്തിരുന്നങ്ങനെ.

വീട്ടുപക്ഷി പഠിച്ച പദമുരു-

വിട്ടു, ഹാ, ഭാഷ രണ്ടുമെന്തന്തരം!


"പാടി നോക്കൂ, നീ, കൂട്ടിലെച്ചങ്ങാതീ

കാടിന്‍ പാട്ടെ"ന്നായ് കാട്ടിലെപ്പൈങ്കിളി.

കൂട്ടിലെക്കിളി ചൊല്ലി : "പഠിക്കൂ നീ

കൂടിന്‍ സംഗീതം, കാട്ടിലെച്ചങ്ങാതീ."


കാട്ടുപക്ഷി പറഞ്ഞു : "പഠിപ്പിച്ച

പാട്ടുപാടാനെനിക്കില്ല കൌതുകം."

ഓതി കൂട്ടിലെപ്പക്ഷി : "ഞാനാ വന-

ഗീതികളയേ, പാടുന്നതെങ്ങനെ?"


ചൊല്ലി കാട്ടിലെപ്പക്ഷി : "ഘനനീല-

മല്ലീ നിര്‍ബ്ബാധസഞ്ചാരമംബരം?"

ചൊല്ലി കൂട്ടിലെപ്പക്ഷി : "മറ ചൂഴ്ന്ന-

തല്ലീ സുന്ദരസ്വച്ഛമിപഞ്ജരം?"


"നിന്നെ നീ സ്വയം മുക്തമായിട്ടുടന്‍

തന്നെ വിട്ടാലും മേഘനിരകളില്‍."

"നീ നിഭൃതസുഖദമാമിക്കൂട്ടിന്‍-

കോണില്‍ബ്ബദ്ധമായ് സ്വൈരമിരുന്നാലും."


"ഇല്ല,വിടെപ്പറക്കുവാനെങ്ങിടം!"

"ഇല്ല മേഘത്തിലെങ്ങിരിക്കാന്‍ സ്ഥലം!"

രണ്ടു പക്ഷിയുമീവിധം സ്നേഹിക്കു-

ന്നുണ്ടു, പക്ഷെ, കഴിവീലടുക്കുവാന്‍.


കൂടിനുള്ള പഴുതില്‍ മുഖം മുഖ-

ത്തോടിടയ്ക്കൊന്നുരുമ്മിയിരിക്കുന്നു.

പേര്‍ത്തും കണ്‍കളെക്കളോടന്യോന്യം

കോര്‍ത്തുമങ്ങനെ മേവുന്നു മിണ്ടാതെ.


തമ്മില്‍ത്തമ്മിലറിവാന്‍ കഴിവീല,

താനാരെന്നു പറഞ്ഞറിയിക്കാനും.

ഒറ്റപ്പെട്ടു ചിറകു കുടഞ്ഞു കൊ-

ണ്ടൊപ്പം രണ്ടു കിളിയുമിരിക്കുന്നു.

'ഒന്നടുത്തു വരികെ'ന്നവര്‍ തമ്മില്‍

ഖിന്നമാം സ്വരം പൂണ്ടു പറയുന്നു.

             

ഓതി കാട്ടിലെപ്പക്ഷി:-

"ഞാനില്ലാ,നിന്‍ കൂടിന്‍റെ

വാതില്‍ വന്നടയുന്ന-

തെപ്പോഴാണെന്നില്ലല്ലോ."

കൂട്ടിലെക്കിളിയുടെ

വാക്യമിങ്ങിനെയപ്പോള്‍

കേട്ടു : "ഹാ, പറക്കുവാ-

നെനിക്കില്ലല്ലോ ശക്തി."


(വിശ്വമഹാകവി രബീന്ദ്രനാഥ് ടാഗോറിന്‍റെ കവിതകളില്‍ 101 എണ്ണം തിരഞ്ഞെടുത്ത്, 'ഏകോത്തരശതി' എന്ന പേരില്‍ നാഗരികലിപിയില്‍ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കൃതിയുടെ വിവര്‍ത്തനമാണ് മഹാകവി ജി ശങ്കരക്കുറുപ്പ് രചിച്ച 'നൂറ്റൊന്നു കിരണങ്ങള്‍'. അതില്‍ നിന്നും എടുത്താണ് 'DUI PAKHI' എന്ന കവിതയുടെ വിവര്‍ത്തനമായ 'രണ്ട് പക്ഷി' ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

image Ⓒ : Sayataru Creation