Friday, September 30, 2022

ഭ്രാന്തനില്‍ നിന്നും ചിലത്!

 


കുറുക്കന്‍

സൂരോദ്യയവേളയില്‍ ഒരു കുറുക്കന്‍ തന്‍റെ നിഴലിനെ നോക്കി ഇപ്രകാരം പറഞ്ഞു:

"ഇന്നു ഉച്ചഭക്ഷണത്തിന് ഒരൊട്ടകം."

പ്രഭാതം മുഴുവന്‍ അവന്‍ ഒട്ടകങ്ങളെ തെരഞ്ഞുനടന്നു.

മധ്യാഹ്നത്തോടെ വീണ്ടും തന്‍റെ നിഴല്‍ കണ്ട കുറുക്കന്‍ പറഞ്ഞു:

"തത്കാലം ഒരെലി മതി."

THE FOX

A fox looked at his shadow at sunrise and said: "I will have a camel for lunch today"

And all morning he went about looking for camels.

But at noon he saw his shadow again, and he said: "A mouse will do." 


കണ്ണ്


ഒരുനാള്‍ കണ്ണ് പറഞ്ഞു:

"ഈ താഴ്വരകള്‍ക്കപ്പുറം നീലമഞ്ഞില്‍ മൂടിക്കിടക്കുന്ന ഒരു പര്‍വതം ഞാന്‍ കാണുന്നു. എത്ര മനോഹരം!"

അല്‍പനേരം തികഞ്ഞ ഏകാഗ്രതയോടെ കേള്‍ക്കാന്‍ ശ്രമിച്ചശേഷം ചെവി ഇങ്ങനെ പറഞ്ഞു:

"ഏതു പര്‍വതം? എവിടെ? എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ!"

പിന്നെ കൈ സംസാരിച്ചു:

"അത് തൊട്ടുനോക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. യാതൊരു ഫലവുമില്ല. എനിക്ക് ഒരു പര്‍വതത്തെയും കണ്ടെത്താനാവുന്നില്ല."

അപ്പോള്‍ മൂക്ക് പറഞ്ഞു:

"അങ്ങനെയൊരു പര്‍വതമില്ല തന്നെ. എനിക്കതിന്‍റെ മണം കിട്ടുന്നില്ലല്ലോ!"

കണ്ണ് പിന്‍തിരിഞ്ഞു.

മറ്റെല്ലാവരും കൂടിച്ചേര്‍ന്ന് കണ്ണിന്‍റെ വിചിത്രവിഭ്രാന്തികളെക്കുറിച്ച് സംസാരിച്ചു തുടങ്ങുകയും ചെയ്തു.

അവര്‍ പറഞ്ഞു:

"ഈ കണ്ണിന് എന്തോ പറ്റിയിട്ടുണ്ട്."


THE EYE

Said the Eye one day: "I see beyond these valleys a mountain veiled with blue mist. It is not beautiful?"

The Ear listened, and after listening intently awhile, said: "But where is any mountain? I do not hear."

Then the Hand spoke and said: "I am trying in vain to feel it or touch it, and I can find no mountain."

And the Nose said: " There is no mountain, I cannot smell it."

Then the Eye turned the other way, and they all began to talk together about the Eye's strange delusion. And they said: "Something must be the matter with the Eye."

Tuesday, September 27, 2022

നരന്‍: ഒരു അപസര്‍പ്പക കഥ









- ജി ആര്‍ ഇന്ദുഗോപന്‍



     പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നിലെ സന്ദര്‍ശകര്‍ക്കായുള്ള വെയിറ്റിംഗ് ഷെഡ്‌. ഞാന്‍ അയാളെയും കാത്തിരിക്കുകയാണ്. ഏറെ നേരമായി ഇരിപ്പു തുടങ്ങിയിട്ട്. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ക്ക് അത്ഭുതമായിരിക്കും. തന്നെ പ്രതീക്ഷിച്ച് ഒരാളോ?

     എന്‍റെ സമീപം എന്നെ പോലെ മറ്റാരെയോ കാത്തിരിക്കുന്ന ഒരാള്‍ ഇരിപ്പുണ്ടായിരുന്നു. അയാള്‍ ചോദിച്ചു : "ആരാണ് വരാനുള്ളത്?"

     ഞാന്‍ പറഞ്ഞു : "സുഹൃത്ത്."

     "എന്താ കേസ്?" - അയാള്‍ ചോദിച്ചു.

     "കൊല" - ഞാന്‍ പറഞ്ഞു.

     അയാള്‍ ഭീതിയോടെ എന്നെ നോക്കി.

     "ങ്ങടെ കൂട്ടുകാരനാ? - അയാള്‍ പിന്നെയും സംശയിച്ചു ചോദിച്ചു.

     ഞാന്‍ തലകുലുക്കി.

     "എങ്ങനെ സംഭവിച്ചു? അബദ്ധം?"

     "അല്ല." - ഞാന്‍ പറഞ്ഞു - "മനപ്പൂര്‍വ്വം. നമ്മള്‍ പഴമൊക്കെ കുത്തിക്കഴിക്കുന്ന ഫോര്‍ക്കില്ലേ... അതുവച്ച് ഒരു കുത്ത്, കഴുത്തിന്‌. ആള് ധിം! ആറുകൊല്ലം കഴിഞ്ഞു. നല്ല നടപ്പ്. ഇന്നത്തോടെ കഴിയും ശിക്ഷ."

     അപരന്‍ പിന്നീടൊന്നും ചോദിച്ചില്ല. അയാള്‍ മറ്റെങ്ങോ ദൃഷ്ടിയുറപ്പിച്ച് കാത്തിരുന്നു.

     സുഹൃത്തെന്ന് ഞാന്‍ അയാളോട് പറഞ്ഞത് വെറുതെയാണ്. നരേന്ദ്രന്‍ എന്‍റെ സുഹൃത്തല്ല. പണ്ട് സ്റ്റാച്യു ജംഗ്ഷനില്‍ രമേശിന്‍റെ പുസ്തകക്കടയില്‍ വച്ച് ആരോ ഒരിക്കല്‍ പരിചയപ്പെടുത്തി. എന്നെപ്പോലെ ഒരു കഥാകൃത്താണത്രേ. ഞാന്‍ അന്നേ മറന്നു. പിന്നെ ഓര്‍ത്തത് അപ്രതീക്ഷിതമായൊരു സ്ഥലത്തുവച്ച് കണ്ടപ്പോഴാണ്; സെന്‍ട്രല്‍ ജയിലില്‍.

     അവിടെ എന്‍റെ അടുത്ത ബന്ധു വെല്‍ഫെയര്‍ ഓഫീസറായി ജോലി നോക്കുന്നുണ്ടായിരുന്നു. വലിയ സ്വാധീനമുള്ള പുള്ളി. ഞാന്‍ ഇടയ്ക്ക് അദ്ദേഹത്തെ കാണാന്‍ ജയില്‍ ഓഫീസില്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ എന്നോട് പറഞ്ഞു:

     "നിന്നെപ്പോലെ എഴുതുന്ന ഒരാളുണ്ട്. പരിചയപ്പെടുത്താം."

     ഒരു തടവുപുള്ളിയുടെ പേരുപറഞ്ഞ് പോലീസുകാരനെ വിട്ടു. അയാള്‍ വന്നു. എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. വെല്‍ഫെയര്‍ ഓഫീസര്‍ എന്നെ പരിചയപ്പെടുത്താന്‍ തുനിയുന്നതിനുമുമ്പ് തടവുപുള്ളി പറഞ്ഞു : "എനിക്കറിയാം, ഇന്ദുഗോപനല്ലേ? നമ്മള്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലായിരുന്നു എനിക്ക് ജോലി. നരേന്ദ്രന്‍."

     ആര്‍ ആര്‍ നരേന്ദ്രന്‍ - എനിക്ക് ഓര്‍മ്മ വന്നു. മറന്നുപോയതില്‍ ക്ഷമ പറഞ്ഞു.

     നരേന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു : "അന്ന് നിങ്ങളെ പരിചയപ്പെടുമ്പോള്‍ എനിക്ക് അപകര്‍ഷതാബോധമായിരുന്നു. നിങ്ങളുടെ കഥകളൊക്കെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ വരുന്നു.  ഞാനാകട്ടെ അയയ്ക്കുന്നതൊന്നും.....! ഇപ്പോള്‍ പക്ഷെ എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നു. ലോകത്തിലെ എല്ലാ എഴുത്തുകാരെക്കാള്‍, കവിത്വവും മനുഷ്യസ്നേഹവും എനിക്കുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഞാനത് എന്‍റെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞു."

     ഞാന്‍ വെറുതേ ചിരിച്ചു. ഓഫീസര്‍ എന്തൊക്കെയോ രേഖകള്‍ നോക്കുകയും ഞങ്ങളിലുള്ള ശ്രദ്ധ വിടുകയും ചെയ്തു. ഞാന്‍ ചോദിച്ചു : "എന്താ ഇങ്ങനെ? ഈയൊരു സാഹചര്യത്തില്‍ പ്രതീക്ഷിച്ചില്ല."

     നരേന്ദ്രന്‍ ചിരിച്ചു : "ഒറ്റ കുത്ത്. മൂന്ന് കമ്പിയുള്ള ഫോര്‍ക്കായിരുന്നു. വലിച്ചൂരിയപ്പോള്‍ ചോര മൂന്ന് ദ്വാരത്തില്‍നിന്നാണ് ചാടിയത്. അപ്പോഴും ഇപ്പോഴും ജീവിതത്തിലെ ഏറ്റവും ആത്മസംതൃപ്തിയുള്ള നിമിഷം അതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ബാറില്‍ വച്ചായിരുന്നു സംഭവം. ബാറില്‍ വച്ച് അപരിചിതരായ രണ്ടുപേര്‍ പരിചയപ്പെടുകയും ഒടുവില്‍ ഒന്നും രണ്ടും പറഞ്ഞ് അടിയായി ഒരാള്‍ മദ്യലഹരിയില്‍ മറ്റെയാളെ കുത്തിക്കൊന്നുവെന്നാണ് കേസ്. സത്യത്തില്‍ എനിക്ക് മദ്യത്തിന്‍റെ രുചി എന്തെന്നുപോലുമറിയില്ല."

     ഞാന്‍ അത്ഭുതത്തോടെ നരേന്ദ്രന്‍റെ മുഖത്തേയ്ക്ക് നോക്കി. പതിയെ അയാള്‍ വാചാലനായി.

     "എന്നെപ്പോലെ ചിന്തിക്കുന്ന ഒരാളോട് സംസാരിച്ചിട്ട് എത്ര നാളായി! ജയിലില്‍ രണ്ടുവര്‍ഷം കഴിയുന്നു. പരോള്‍ ആവശ്യപ്പെടാറില്ല. ഞാന്‍ കൊലക്കുറ്റത്തിന് ജയിലിലായതുകൊണ്ട് അമ്മ പക്ഷാഘാതം പിടിച്ച് മരിച്ചു. ഏകസന്തതിയായിരുന്നു. അമ്മയുടെ ചടങ്ങുകള്‍ തീര്‍ക്കാന്‍ മാത്രമാണ് പുറത്തിറങ്ങിയത്. ആരുടേയും മുഖത്ത് നോക്കിയില്ല. ചടങ്ങ് കഴിഞ്ഞു. തിരിച്ചു പോന്നു."

     "സെക്രട്ടറിയേറ്റിലെ ജോലി?"

     "ശിക്ഷിക്കപ്പെട്ടാല്‍ അത് താനേ തെറിക്കുമല്ലോ!അതൊരു പ്രശ്നമല്ല. കണ്ടമാനം സ്വത്ത് കിടപ്പുണ്ട്. അച്ഛന്‍ നേരത്തെ തീര്‍ന്നതുകൊണ്ട് എല്ലാം ആരും നോക്കാനില്ലാതെ കിടക്കുകയാ... എല്ലാം നോക്കണം. മോഹന്‍ലാലൊക്കെ ചില സിനിമയില്‍ ജയിലില്‍ നിന്ന് തിരിച്ചുവരുന്നില്ലേ? അതുപോലെ ഒരു വരവ്..." - നരേന്ദ്രന്‍ പൊട്ടിച്ചിരിച്ചു.

     "അപ്പീലൊന്നും..."

     "എന്തിന്? ചെയ്തതിന് ശിക്ഷ കിട്ടണം. ഈ ശിക്ഷ ഒരു ബഹുമതിയായിട്ടാണ് ഞാന്‍ കരുതുന്നത്. ഇങ്ങനെയൊരു കൊലപാതകം ചെയ്തതില്‍ അഭിമാനിക്കുന്നു."

     പിന്നെ നരേന്ദ്രന്‍ കുറച്ചു സമയം മിണ്ടാതിരുന്നു.അയാള്‍ എന്തോ ആലോചിക്കുകയായിരുന്നു. ശേഷം സ്വയം പറഞ്ഞു : "അമ്മയുടെ കാര്യത്തിലേ ഉള്ളു ഒരു നഷ്ടബോധം. ഇനിയുള്ള ജീവിതത്തെ കുറിച്ചാകട്ടെ, എനിക്ക് വളരെ ശുഭപ്രതീക്ഷകളാണുള്ളത്."

     "സത്യത്തില്‍ എങ്ങനെയാണ് അത് സംഭവിച്ചത്?"

     "ആ കൊലപാതകമോ? ഒരുത്തന്‍. തീരേണ്ട ഒരു ജന്മം. ഒരു മിനിറ്റ് കൂടി അവന്‍ ഭൂമിയില്‍ ഇരുന്നുകൂടെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. ഞാനത് ചെയ്തു. പക്ഷെ ഇന്ദൂ, അതുവരെ ഞാനൊരിക്കലും കരുതിയില്ല, എനിക്ക് ഇങ്ങനെ പ്രതികരിക്കാനാകുമെന്ന്. ഞാനൊരു നാണംകുണുങ്ങിയായിരുന്നു."

     "എന്താണ് ഉണ്ടായത്?" - എനിക്ക് അതറിയാനായിരുന്നു താത്പര്യം.

     "ഓ.. വലിയ കാര്യമില്ല. ചുരുക്കിപ്പറയാം. ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസില്‍ പോകാന്‍ നിന്നപ്പോള്‍ ഒരു കോള്‍ വന്നു. പുലര്‍ച്ചേ തന്നെ ആള് അടിച്ചു ഫിറ്റാണ്. അയാള്‍ക്ക് എന്നെയൊന്ന് കാണണം, അപ്പോള്‍ത്തന്നെ. ശല്യം! ഞാന്‍ കരുതി. അപ്പോഴാണ് അയാള്‍ കാരണം പറഞ്ഞത്. അയാളുടെ മകള്‍ ഡിഗ്രിയ്ക്ക് ആദ്യകൊല്ലം പഠിക്കുകയാണ്. അവള്‍ക്ക് ഞാനെഴുതിയ കഥകള്‍ വലിയ താത്പര്യമാണത്രേ. ഞാന്‍ കരുതി ആരോ കളിയാക്കാനായി വിളിക്കുകയാണെന്ന്. പിന്നെ അയാളുമായി സംസാരിച്ചതില്‍നിന്ന് എനിക്കൊരു കാര്യം വ്യക്തമായി. സംഗതി ശരിയാണ് അവരുടെ വീട്ടില്‍ പണ്ടുമുതലേ കുങ്കുമം വാരിക വരുത്തുന്നുണ്ടായിരുന്നു. ഞാന്‍ കഥ അയച്ചാല്‍ ഇടയ്ക്ക് പരിഗണിയ്ക്കുന്നത് ആ വാരികക്കാര്‍ മാത്രമായിരുന്നു. അതിനാല്‍ എന്‍റെ അച്ചടിച്ചുവന്ന ആറോ ഏഴോ കഥകളില്‍ ഒന്നൊഴികെ എല്ലാം അതിലായിരുന്നു. ആ പെണ്‍കുട്ടിയ്ക്ക് ആ കഥകളൊക്കെ വല്ലാത്ത ഇഷ്ടമായിരുന്നു. പെണ്ണ് തന്തയോട് പറഞ്ഞു. അയാള്‍ എപ്പോഴും ഫുള്‍ ഫിറ്റല്ലേ. അപ്പോഴേ ആവേശം തോന്നി വിളിച്ചു. വാരികയുടെ ഓഫീസിലേയ്ക്ക് വിളിച്ച് എന്‍റെ നമ്പരെടുത്തു. അയാളുടെ മകള്‍, എന്‍റെ എല്ലാ കഥകളും തന്തയെ വായിച്ചുകേള്‍പ്പിച്ചിട്ടുണ്ട്. അയാള്‍ക്കും എന്‍റെ കഥകളെക്കുറിച്ച് നല്ല ധാരണയുണ്ട്.

എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ആദ്യമായാണ് ഒരാള്‍ എന്‍റെ കഥയെക്കുറിച്ച്.... വൈകിട്ട് കാണാമെന്ന് പറഞ്ഞു. അയാള്‍ സെക്രട്ടറിയേറ്റിന് സമീപമുള്ള ഒരു ബാറില്‍ എത്താനാണ് എന്നോട് പറഞ്ഞത്. അടയാളവും പറഞ്ഞുതന്നു. ബാറില്‍... കുടിക്കാത്ത ഞാന്‍ കേറുന്നത് ആരെങ്കിലും കണ്ടാല്‍...

പക്ഷെ, പെട്ടെന്ന് മനസ്സിലായി. കൊമ്പന്‍ മീശയും ഉണ്ടക്കണ്ണും ഒരു പ്രത്യേക തൊപ്പിയും... ബാറിലെ അരണ്ട വെട്ടത്തില്‍ ആളെ കണ്ടാല്‍ പേടിയാകും, കടല്‍ക്കൊള്ളക്കാരനെപ്പോലെ. സംസാരിച്ചു വന്നപ്പോള്‍ സംഗതി ശരിയായിരുന്നു. ആള്‍ പത്തുമുപ്പതുകൊല്ലം കടലിലായിരുന്നു, മര്‍ച്ചന്‍റ് നേവിയില്‍.ഇപ്പോള്‍ ഭാര്യയ്ക്ക് എന്തോ വലിയ അസുഖം. അങ്ങനെ കളഞ്ഞിട്ട് വന്നിരിക്കുകയാണ്. ഞാന്‍ വന്നപ്പോഴേ ആള്‍ നല്ല ഫിറ്റാണ്. ആദ്യമൊക്കെ അയാള്‍ വളരെ മാന്യമായാണ്‌ എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്. മെല്ലെ ടോണ്‍ മാറി. കൌമാരക്കാരായ പെണ്‍പിള്ളേര്‍ക്ക് മാത്രമേ എന്‍റെ കഥ ഇഷ്ടപ്പെടൂ എന്നയാള്‍ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല.

നിങ്ങളാരും ജീവിതം കണ്ടിട്ടില്ല. അയാള്‍ തുടര്‍ന്നു. എത്ര വയസ്സുണ്ട്? എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു 25. അയാള്‍ പറഞ്ഞു - 'ഈ പ്രായത്തില്‍ ഞാന്‍ എല്ലാ ഭൂഖണ്ഡത്തിലെ സ്ത്രീകളുമായും പലവട്ടം ഉറങ്ങിയിട്ടുണ്ട്. എല്ലാത്തരം മദ്യവും ഉപയോഗിച്ചുനോക്കിയിട്ടുണ്ട്. എല്ലാത്തരം ജീവിതത്തിലൂടെയും കടന്നുപോയിട്ടുണ്ട്. നിങ്ങളോ? ഈ തിരുവനന്തപുരത്തിന്‍റെ ഇട്ടാവട്ടത്തില്‍ കിടന്ന് കറങ്ങുന്നു. അതിനാല്‍ താങ്കളുടെ കഥകള്‍ ബാലിശവും ഭയങ്കര ബോറിങ്ങുമാണ്. മോളെ വിഷമിപ്പിക്കേണ്ടെന്നുകരുതി ഞാന്‍ കേട്ടുകൊണ്ടിരുന്നെന്നേയുള്ളു.'

എനിക്ക് മാനക്കേട് തോന്നി. അയാള്‍ എന്നെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ഇടയ്ക്കിടെ പന്നിയിറച്ചി കുത്തിത്തിന്നുകയും മടമടാ കുടിക്കുകയും ചെയ്തു. വരേണ്ടിയിരുന്നില്ലെന്ന് തോന്നി. വല്ലാത്ത മൃദുലസ്വഭാവമായതിനാല്‍ എനിക്ക് കരച്ചിലും വന്നു.

അയാള്‍ തുടര്‍ന്നു : 'പെണ്ണിനെ അറിയണം. അറിഞ്ഞുകൊണ്ടേയിരിക്കണം. പല വെറൈറ്റിയില്‍, നിറത്തില്‍.... അപ്പോഴാണ് ജീവിതത്തിന്‍റെ ത്രില്ല് അനുഭവിക്കാന്‍ കഴിയൂ...' - ഒരു കഷ്ണം പന്നിയെക്കൂടി വായ്ക്കുള്ളിലാക്കി അയാള്‍ മുരണ്ടു. - 'പെണ്ണ്, അത് ആരുമാവട്ടെ, പെണ്ണാകണം. അത്രയേയുള്ളു. എന്‍റെ മോള്‍, അവളെന്താ ഒരു പെണ്ണല്ലേ. നല്ല ഒന്നാന്തരം പെണ്ണാണ്. അതുമാത്രമാണ്....'

ഇങ്ങനെ മോശപ്പെട്ട രീതിയിലേക്ക് അയാളുടെ വാക്കുകള്‍ നീണ്ടപ്പോള്‍ എന്‍റെ ചങ്കിടിച്ചില്‍ കൂടി. പിന്നീട് അയാളുടെ ഓരോ വാക്കിലും അത് കൂടിക്കൂടിവന്നു. അമ്മയായാലും മോളായാലും പെണ്ണ്. പിന്നീട് അയാള്‍ മകളെക്കുറിച്ച് വര്‍ണ്ണന തുടങ്ങിയപ്പോള്‍ അത് കേട്ടിരിക്കുന്നത് എനിക്ക് വല്ലാതെ അപമാനകരമായി തോന്നി. എന്‍റെ ഭയം കൊണ്ട്, ഭീരുത്വം മൂലം, എനിക്ക് എഴുന്നേറ്റ് ഓടാന്‍ കഴിയുന്നില്ല. പേടിയും ദേഷ്യവും കൂടിവരികയാണ്. അയാളുടെ ഓരോ വാക്കിലും!!!

'ഇപ്പോള്‍ എന്‍റെ മോള്...വളരെ സ്വീറ്റാണ് കാണാന്‍. അല്ലെങ്കിലും സ്വീറ്റാവണമെന്നൊന്നും ഇല്ല, പെണ്ണായാല്‍ മതി. കുറച്ചുനാളായി ഞാന്‍ ശ്രമിക്കുന്നു. ഇന്ന് രാത്രി അവളുടെ തള്ള ഇല്ല. ആശുപത്രി തന്നല്ലോ ശരണം. എനിക്ക് പെണ്ണ് വേണം. കള്ളിനും പെണ്ണിനും എപ്പോഴും മുടക്കാന്‍ കാശുമില്ല. ഇന്നുരാത്രി.... ആദ്യമായി ഒരാളെ കിട്ടുക എന്നത് ത്രില്ലാണ്‌. ഞാനാ ത്രില്ലിലാണ്. ഞാനിപ്പോള്‍ കടലില്‍ നിന്ന് വെള്ളത്തില്‍ പിടിച്ചിട്ട ഒരു മീനാണ്. പെണ്ണ് കരയില്‍ എനിക്കൊരു കടലാണ്. ഞാനിങ്ങനെ നീന്തും.' - അയാള്‍ പൊട്ടിച്ചിരിച്ചു - 'ഇന്ന് രാത്രി...'

അയാളിങ്ങനെ പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഞാനും കരുതി... ഇന്ന് രാത്രി അത് പാടില്ല. നമ്മള്‍ പാലിച്ചുപോന്ന എല്ലാ സംസ്കാരത്തിന്‍റെ അംശങ്ങളും ചേര്‍ന്ന് എന്നെ ഉത്സാഹിപ്പിച്ചു അതില്‍ ഇന്ദൂ, ഈ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെയും, ഈ ലോകത്തിലെ എല്ലാവരുടെയും നന്മകളും ചേര്‍ന്നിരുന്നു.

നിരാലംബയായ ഒരു പെണ്‍കുട്ടി... ഇന്ന് രാത്രി... നമ്മളെല്ലാം ജീവിച്ചിരിക്കുമ്പോള്‍...!!!

പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല. നേരത്തേ പറഞ്ഞതുപോലെ മൂന്ന് മുറിവില്‍നിന്ന് ചോര ചീറ്റി.അയാള്‍ കമിഴ്ന്നുവീണു. എന്‍റെ കയ്യിലെ ഫോര്‍ക്ക് നിറയെ രക്തം. ആദ്യം, പന്നിയിറച്ചി തീര്‍ന്ന അയാളുടെ പാത്രത്തില്‍ ചോര നിറഞ്ഞു. പിന്നീട്, മോക്ഷം കിട്ടിയ ഒരു ആത്മാവിന്‍റെ നന്മപോലെ, ഒരു കൂപ്പുകൈ പോലെ, ഈ ദുഷ്ടാത്മാവില്‍നിന്ന് തന്നെ മോചിപ്പിച്ചതിനുള്ള കൂപ്പുകൈപോലെ, നന്മ പോലെ, സ്നേഹം പോലെ, ചോര എന്‍റെ നേരെ ഒഴുകിവന്നു...

പോലീസുകാര്‍... അടി,ഇടി... ആരോടും ഈ കൊലയ്ക്ക് കാരണം എന്തെന്ന് ഞാന്‍ പറഞ്ഞില്ല. ആ പെണ്‍കുട്ടിയുടെ അന്തസ്സിനെ ബാധിക്കുന്ന പ്രശ്നമാണ്. ഞാന്‍ തുറന്നുപറഞ്ഞാല്‍പ്പിന്നെ ഞാനീ ചെയ്ത പുണ്യം കൊണ്ട് എന്താ നേട്ടം...! അങ്ങനെ ഇരിക്കട്ടെ. സമാനഹൃദയമുള്ള ഒരാളെന്ന നിലയില്‍ നിങ്ങളോട് പറഞ്ഞുവെന്നുമാത്രം. മാത്രമല്ല, നിങ്ങള്‍ പത്രത്തിലൊക്കെ ഇരിക്കുന്ന ആളല്ലേ? എനിക്ക് സഹായം വേണ്ടിവരും. ഒറ്റ ഒരു സഹായം. ഒരു കാര്യത്തിന് ഞാന്‍ അറിയിക്കാം. ശിക്ഷതീരുമ്പോള്‍..."


     പിന്നെ ഞാന്‍ കണ്ടിട്ടില്ല, നരേന്ദ്രനെ... ഇന്നലെ ആ പഴയ ബന്ധു, പുള്ളിയിപ്പോള്‍ ജയിലില്‍ ക്ഷേമവിഭാഗത്തിലെ ചീഫ് ഓഫീസറാണ്. അങ്ങേരാണ്‌ വിളിച്ചുപറഞ്ഞത്. അങ്ങനെ എനിക്ക് മാത്രമായിരിക്കാം ഒരുപക്ഷെ അറിയാവുന്നത്. നരേന്ദ്രന്‍ ഇന്ന് പുറത്തിറങ്ങുമെന്ന്....


*** ***


     അരമണിക്കൂര്‍ കൂടി കഴിഞ്ഞു. ഒന്നുരണ്ടുപേര്‍ പുറത്തിറങ്ങി. മൂന്നാമത് നരേന്ദ്രന്‍. സൂര്യന്‍റെ വെട്ടത്തില്‍ അയാള്‍ക്ക് കുറേക്കൂടി ഉയരം വച്ചതായി തോന്നി. ബാഗും തോളിലിട്ട് അയാള്‍ നടന്നിറങ്ങി. ആരെയും ഗൌനിക്കാതെ...

     ഞാന്‍ ഓടി കൂടെച്ചെന്നു : "ഹലോ നരേന്ദ്രന്‍.."

     അയാള്‍ മനസ്സിലാക്കാനാകാത്തതുപോലെ എന്നെ നോക്കി.

     "ഞാന്‍ ഇന്ദുഗോപന്‍..."

     അയാള്‍ ബാഗ്‌ താഴെയിട്ടു. ആ മുഖത്തേയ്ക്ക് ചോര വന്നുകേറി. ദേഷ്യം കണ്ണില്‍ കത്തി. - "നായേ..." - അയാള്‍ അമര്‍ത്തി അലറി - "അന്തസ്സിലാത്ത ജന്തു!"

     അയാള്‍ ഒരു പുഴുവിനെയെന്നവിധം ഒരു കൈകൊണ്ട് എന്‍റെ കോളറില്‍ പിടിച്ചു. ഞാന്‍ ഒരു കണ്ണുകൊണ്ട് പേടിയോടെ അയാളെ നോക്കി. തികച്ചും അപ്രതീക്ഷിതമായിരുന്നു എനിക്കത്. ചെറിയൊരു ഉന്തോടെ, പുച്ഛത്തോടെ അയാളെന്നെ വിട്ടു. ഞാന്‍ നോക്കിയപ്പോള്‍, നേരത്തെ എനിക്കൊപ്പം മറ്റേതോ തടവുകാരനെ കാത്തിരുന്ന ആള്‍ അത്ഭുതത്തോടെ നോക്കുന്നു. അപമാനം തോന്നി. 'ഇതോ സുഹൃത്ത്' എന്ന് അയാള്‍ക്ക് തോന്നിയിരിക്കണം.

     നരേന്ദ്രന്‍ പറഞ്ഞു : "നിനക്കൊക്കെ ഒരു നാണവുമില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ വായിച്ചിരുന്നു, 2002ല്‍ നീ കലാകൌമുദിയില്‍ എഴുതിയ കഥ.'എച്ച്.എച്ച്. രാഘവന്‍: ജീവപര്യന്തം തടവുകാര്‍' എന്ന പേരില്‍ ഞാന്‍ നിന്നെ വിശ്വസിച്ച് പറഞ്ഞ എന്‍റെ കഥ.  പക്ഷെ ഒരുകാര്യം ഓര്‍ത്തോ. ആര്‍ക്കുവേണ്ടിയാണോ ഞാന്‍ ഇത്രനാള്‍ കാത്തിരുന്നത്, അവളെങ്ങാനും ഇതറിയുകയോ, ഇതൊരു അപമാനമായി തോന്നുകയോ ചെയ്താല്‍, വലിച്ചുകീറും എല്ലാവരെയും.."

     അയാള്‍ ദേഷ്യം കൊണ്ട് നിന്നുവിറയ്ക്കുകയായിരുന്നു.

     "നരേന്ദ്രാ...ഞാന്‍.." - ഞാന്‍ കുറ്റബോധത്തോടെ നിന്നു.

     അയാള്‍, ആരെയോ കൊണ്ടുവിട്ടിട്ടുമടങ്ങിയ ഒരു ഓട്ടോ പിടിച്ച് തന്‍റെ വലിയ ശരീരവും അതില്‍കേറ്റി പാഞ്ഞുപോയി.

     ഞാനാകെ വല്ലാതായി. കുറേയേറെ മാറ്റിയിട്ടാണല്ലോ അന്ന് ഞാനാ കഥ കൊടുത്തത്. ശ്ശെ! ഇങ്ങനെയും ഒരു മനുഷ്യന്‍ മാറുമോ?

     വല്ലാത്ത കുറ്റബോധവും നിരാശയും മൂടിക്കെട്ടിയ മനസുമായിട്ടായിരുന്നു പിന്നെ രണ്ടുദിവസം ഞാന്‍ ജീവിച്ചത്. മൂന്നിന്‍റെയന്ന് രാവിലെ ഫോണ്‍ :

     "ഞാനാ... നരേന്ദ്രന്‍..." - ശബ്ദം വളരെ പതുങ്ങിയതും എന്നാല്‍ മയമില്ലാത്തതുമായിരുന്നു - "ഇന്ന് എനിക്കുവേണ്ടി മാറ്റിവയ്ക്കണം. മറ്റേത്, ഞാനങ്ങനെ പെരുമാറിയത് പോട്ടെ... പെട്ടെന്ന്..."

     "എങ്കിലും ഇത്ര മനുഷ്യത്വമില്ലാതെ..."

     "സോറി... പോട്ടെ... കുറേക്കാലം ദുഷ്ടന്മാര്‍ക്കൊപ്പമല്ലായിരുന്നോ? മാത്രമല്ല, എന്നെ സംബന്ധിച്ച്, ജീവിതത്തിന്‍റെ ഏറ്റവും സെന്‍സിറ്റീവായ പോയിന്‍റിലാണ് ഇന്ദു സ്പര്‍ശിച്ചത്. അത് പിന്നീട് മനസ്സിലാക്കും. നിങ്ങള്‍ ഇന്ന് വരണം, എന്‍റെ കൂടെ. എനിക്ക് ആ പെണ്‍കുട്ടിയെ കാണണം. ആരെയെന്ന് അറിയാമല്ലോ. ഞാന്‍ കഴിഞ്ഞ രണ്ടു ദിവസമായി ഭ്രാന്തനെപ്പോലെ അന്വേഷിക്കുന്നു, എന്‍റെ വീട്ടില്‍പോലും പോകാതെ. അല്ലെങ്കിലും എനിക്ക് ആരുമില്ലല്ലോ."

     "ആരുടെ കാര്യമാണ്?"

     "വെറുതെ കളിക്കരുത്." - അയാള്‍ പെട്ടെന്ന് ചൂടായി - "അവള്‍...എനിക്കറിയില്ല, അവളുടെ പേര്. അവള്‍... ഞാന്‍ കൊന്ന അവന്‍റെ മകള്‍... അറിയാമല്ലോ... അവളെയാണ് ഞാന്‍ രക്ഷിച്ചത്. അവള്‍ക്കായാണ് ഞാന്‍ ആറുകൊല്ലം ഇരുമ്പഴിക്കുള്ളില്‍... അവളോട് എനിക്ക് എല്ലാം പറയണം. അപ്പോള്‍ അവളറിയും, എന്‍റെ ഉള്ളിലെ നന്മ. എനിക്കും..എനിക്കും...ആരുമില്ലല്ലോ..."

     അയാള്‍ പെട്ടെന്ന് കരച്ചിലിന്‍റെ വക്കിലേയ്ക്ക് വന്നു.

     ഞാന്‍ പെട്ടെന്ന് നിര്‍ത്തി : "ഓക്കെ നരേന്ദ്രാ... ഞാന്‍ വരം. ഇന്ന് മുഴുവന്‍ നമുക്ക് തിരയാം. അവര്‍ വീട് മാറിപ്പോയത് എങ്ങോട്ടെന്ന് കണ്ടുപിടിക്കാം. നമുക്ക് തപ്പിയെടുക്കാം, പുഷ്പം പോലെ... ഇപ്പോള്‍ത്തന്നെ അതിനുള്ള അറേഞ്ച്മെന്‍റ്സ് നടത്താം."

     ഒരു ക്വാളീസില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. വഴിയിലുടനീളം അയാള്‍ അക്ഷമനായിരുന്നു. ദൂരം പിന്നെയും പിന്നിടാന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ദേഷ്യം കാട്ടി. തനിക്ക് ആരുമില്ലെന്ന് പലതവണ ആവര്‍ത്തിച്ചു. എല്ലാം അവളുടെ നന്മയെ കരുതിയായിരുന്നുവെന്ന് പുലമ്പി.

     ഞാന്‍ മുന്നറിയിപ്പ് കൊടുത്തു : "എന്താണ് അവളുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് നമുക്കറിയില്ല. എന്തുമാവാം. എന്തും. ചിലപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയോ വല്ല ജോലികിട്ടി പോവുകയോ എന്തും. ഇപ്പോള്‍ പത്തിരുപത്തിനാല് വയസ്സായിരിക്കും. ചിലപ്പോള്‍ വിവാഹം കഴിച്ച്...."

     "വേറെ വല്ലതും പറയാനുണ്ടോ? അവള്‍ക്കതിനുംവേണ്ടി പ്രായമൊന്നുമുണ്ടാകില്ല." - അയാള്‍ പെട്ടെന്ന് ചൂടായി.

     ഞാന്‍ പറഞ്ഞു : "അതുമാത്രമേ ഊഹിക്കാനാവൂ.. പ്രായം.. അതുമാത്രം. വേറൊന്നും നരേന്ദ്രന്‍ അന്വേഷിച്ചിട്ടില്ലല്ലോ. എന്നോട് അന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അന്വേഷിക്കുമായിരുന്നു. നമ്മള്‍ അപ്രതീക്ഷിതമായതുകൂടി പ്രതീക്ഷിക്കണം. മനസ്സ് ഒന്ന് സെറ്റ് ചെയ്യണം. അതാണ് പറഞ്ഞത്."

     "വേണ്ട, ഒന്നും എനിക്ക് അന്വേഷിക്കേണ്ട കാര്യമില്ല. എനിക്കറിയാം അവളെ. അവള്‍ സുന്ദരിയാവേണ്ട. വികലാംഗയായിക്കോട്ടേ, എന്തോ ആവട്ടെ... പ്ലീസ്... ഒന്ന് മിണ്ടാതിരിക്കുമോ നിങ്ങള്‍... എന്നെ പഠിപ്പിക്കേണ്" - അയാള്‍ വല്ലാതെ അക്ഷമനായി.

     "ഒരു കാര്യം" - ഞാന്‍ പറഞ്ഞു - "നിങ്ങള്‍ മിണ്ടരുത്, ആരെന്ന്. ഞാന്‍ കൈകാര്യം ചെയ്യാം. പെട്ടെന്ന് ഒരു ഷോക്കാകേണ്ട... പതുക്കെ...പതുക്കെ... ഞാന്‍ സംഗതികള്‍ സൂചിപ്പിക്കാം."

     ഒരുപാട് ഊടുവഴികള്‍ പിന്നിട്ട്...ഒടുവില്‍...

     ആ നാട്ടിലെ ഞങ്ങളുടെ പത്രത്തിന്‍റെ ലേഖകന്‍ പറഞ്ഞുതന്ന വഴിയെല്ലാം കൃത്യമായിരുന്നു. വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടിയില്ല. ചെന്നുകേറി. ഒരു പെണ്‍കുട്ടി കടന്നുവന്നു. കാണാന്‍ അതിസുന്ദരിയായ ഒരു കുട്ടി. നരേന്ദ്രന്‍ എന്‍റെ കയ്യില്‍ പിടിച്ചു. അയാള്‍ തെരുതെരെ എനിക്ക് വേദനിക്കുംവിധം എന്‍റെ കയ്യില്‍ ഞെരടി. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ അയാള്‍ അനുഭവിക്കുന്നു. എനിക്ക് സന്തോഷം തോന്നി. ഇത്രയും സുന്ദരിയായ ഒരു കുട്ടിയെത്തന്നെ അയാള്‍ക്ക്.....

     അത്രമാത്രം ഓരോ ദിനവും, നിമിഷവും അയാള്‍ അവള്‍ക്കായി ധ്യാനിച്ചിട്ടുണ്ട്.

     ഞങ്ങളോട് വളരെ സ്നേഹത്തോടെ അവള്‍ ഇരിക്കാന്‍ പറഞ്ഞു.

     ഞാന്‍ പരിചയപ്പെടുത്തി : "എന്‍റെ പേര് ഇന്ദുഗോപന്‍. അച്ഛന്‍റെ പഴയ സുഹൃത്താണ്."

     പറഞ്ഞുതീര്‍ന്നില്ല. പെണ്ണിന്‍റെ മുഖം കറുത്തു; മെല്ലെ കരഞ്ഞു. അവള്‍ മുകളില്‍ ചുമരിലേക്ക് നോക്കി. അവിടെ അയാളിരുപ്പുണ്ട്. ഞാന്‍ കണ്ടിട്ടില്ലാത്ത, നരേന്ദ്രന്‍ ഒരിക്കല്‍മാത്രം കണ്ടിട്ടുള്ള, അയാള്‍. കൊമ്പന്‍മീശയും ചുവന്ന കണ്ണുമുള്ള... ഞാന്‍ അത്ഭുതപ്പെട്ടുപോയി. ചുമരിലേക്ക് നോക്കിയപ്പോള്‍ ഒന്നല്ല, പിന്നെയും പിന്നെയും അയാളുടെ ചിത്രങ്ങള്‍. ഒരു ഏഴോ എട്ടോ എണ്ണം വരും. പല പോസിലുള്ള വലിയ ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത്... ഓരോന്നിലും പൂമാല ചാര്‍ത്തിയിട്ടുണ്ട്. ചില പുഷ്പങ്ങള്‍ ഉണങ്ങിയിട്ട് കൂടിയില്ല.

     "എന്‍റെ പപ്പ..." - അവള്‍ പറഞ്ഞു - "ഞങ്ങള്‍ പപ്പയുടെ ഓര്‍മ്മയില്‍നിന്ന് രക്ഷപ്പെടാനാണ് ഇങ്ങോട്ട് ഈ ഹൈറേഞ്ചിലേക്ക്... കടല്‍ കണ്ടാല്‍ കടലിന്‍റെ പടം കണ്ടാല്‍ പോലും എനിക്ക് പപ്പയുടെ ഓര്‍മ്മ വരും. എന്‍റെ പപ്പ, ആരെയും  ഒന്ന് നുള്ളി നോവിക്കുകപോലും ചെയ്യാത്ത എന്‍റെ പപ്പയെ... എനിക്ക് ആവശ്യത്തിന് സ്നേഹം കിട്ടിയില്ല കുട്ടിക്കാലത്തൊന്നും. പപ്പയുടെ സ്നേഹം ഇഷ്ടംപോലെ കിട്ടുമല്ലോയെന്ന് ആശിച്ച്, ആഗ്രഹിച്ച്... ഒടുവില്‍ പപ്പയെ ഒന്ന് കിട്ടിയപ്പോള്‍..." - അവള്‍ ചുമരില്‍ പപ്പയുടെ ചിത്രത്തിലേയ്ക്ക് തന്നെ കണ്ണുംനട്ടുനിന്നു.

     നരേന്ദ്രന്‍ അസ്തപ്രജ്ഞനായി സീറ്റില്‍ നിന്നനങ്ങാതെ മുഖം കുനിഞ്ഞിരിക്കുകയായിരുന്നു.

     "വരൂ, നമുക്ക് പോകാം." - ഇടയ്ക്ക്  പപ്പയെക്കുറിച്ച് മറ്റെന്തോ പറഞ്ഞ് അവള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.

     ഞാന്‍ എതിര്‍ത്തില്ല. എന്തോ ആ പെണ്‍കുട്ടിയോട് പറഞ്ഞ് ഇറങ്ങി.

     വഴിയിലുടനീളം വണ്ടിയുടെ ഏതോ ബിന്ദുവില്‍ കണ്ണുംനട്ട് നരേന്ദ്രന്‍ തകര്‍ന്നിരിക്കുകയായിരുന്നു, അകമേ പൊട്ടിപ്പൊളിഞ്ഞ ഒരു പാറശില്‍പം പോലെ...


(2006 ഏപ്രില്‍ ലക്കമായി ഇറങ്ങിയ ഗൃഹശ്രീ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്ന കഥയാണ് ഇത്.)