Saturday, March 21, 2026

കാവ്യം സുഗേയം

 






- ഗിരീഷ് പുത്തഞ്ചേരി


മണ്‍പുറ്റടര്‍ന്നു മനസ്സിന്‍റെയുള്ളില്‍

കണ്‍മിഴിച്ചുണരുന്ന കവിതേ നിന്‍റെ-

യേകാന്ത യാഗാശ്രമത്തില്‍ജ്ജ്വലിക്കുന്ന

മന്ത്രമണി ദീപത്തെയര്‍ത്ഥിച്ചുണര്‍ത്തി ഞാന്‍!


രാമപാദം കാത്തുകല്ലായ്ക്കിടന്നും

ബാലരാമനുയിരിന്‍റെ ഹലമായ്പ്പുലര്‍ന്നും

കലികാലശാപമായ്, കാളിയന്‍ ചീറ്റുന്ന-

കാകോളമാവോളമൂറ്റിക്കുടിച്ചും...

നേരിന്‍റെ ജനകജയെ നെറികേടു പേടിച്ചു

കാടിന്‍റെ നടുവില്‍ക്കളഞ്ഞും...

ആര്‍ത്തയാ,യശരണയായ് നെഞ്ചത്തടിക്കുന്നൊ-

രബലയാം കൃഷ്ണയെക്കാത്തും...

മന്വന്തരങ്ങളായ് വന്നുണര്‍ത്തീലയോ

വരസിദ്ധിയാര്‍ന്ന നിന്‍ വറ്റാത്ത നിര്‍ഝരി!


ഹിമഗിരിയി,ലുടജത്തി-

ലുണരുന്നൊരുമതന്‍റെ

തരളമാം തപസ്സില്‍പ്പുലര്‍ന്നും...

ഡമരുവിലൊരു ചടുലതാളപ്രമാണമായ്

താണ്ഡവത്തീയില്‍ ദഹിച്ചും...

കുളിരുരുകുമുഷ്ണപ്രവാഹമായ് വന്നു നീ

കാളിദാസന്‍റെയും നെഞ്ചില്‍...


ഭയരഹിത വരമുദ്രയായിത്തെളിഞ്ഞു നീ

ഭരതന്‍റെ വരദയാം വിരലില്‍...

കടല്‍ നടുവില്‍ നാവികന്‍ ദിക്കറ്റുനില്‍ക്കവേ

കനിവിന്‍റെ നൌകയായ് തീര്‍ന്നു...

പ്രാചീനഗോപുരദ്വാരത്തില്‍,  നീ നിന്‍റെ

പ്രാക്തനസ്മൃതികള്‍ കുടഞ്ഞൂ!

ഗയയില്‍ നീ ബുദ്ധന്നു ബോധം പകര്‍ന്നൂ,

ഗമകമായ് രാഗം പൊതിഞ്ഞൂ...

നഗരത്തിലുയരുന്ന ചത്വരത്തില്‍ നേര്‍ത്ത

നരകപടമൂരിക്കളഞ്ഞൂ...


യുദ്ധകാണ്ഡങ്ങളില്‍, ശാന്തിസന്ദേശവും

പേറി നീ, പ്രാവായ്‌ പറന്നൂ...!

തിന വിളയുമോര്‍മ്മ തന്‍ പാതിരാപ്പാടത്തു

തേക്കുപാട്ടായിക്കുതിര്‍ന്നു!


(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ, 'ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Monday, March 16, 2026

ഒരു സ്വപ്നഗാനം

 








 - ശ്രീകുമാരന്‍ തമ്പി 

 

എന്തിനെന്നെ വിളിച്ചു നീ വീണ്ടു-

മെന്‍റെ സ്വപ്നസുഗന്ധമേ...

ഈ വസന്ത ഹൃദന്തവേദിയില്‍

ഞാനുറങ്ങിക്കിടക്കവേ,

ഈണമാകെയും ചോര്‍ന്നുപോയൊരെന്‍

വേണുവും വീണുറങ്ങവേ,


രാഗവേദന വിങ്ങുമെന്‍ കൊച്ചു

പ്രാണതന്തു പിടയവേ,

ഏഴു മാമല,യേഴു സാഗര-

സീമകള്‍ കടന്നീവഴി

എങ്ങുപോകണമെന്നറിയാതെ

വന്ന തെന്നലിലൂടവേ,


പാതി നിദ്രയില്‍, പാതിരാക്കിളി

പാടിയ പാട്ടിലൂടവേ,

എന്തിനെന്നെ വിളിച്ചു നീ വീണ്ടു-

മെന്‍റെ സ്വപ്നസുഗന്ധമേ!

ആര്‍ദ്രമാകും രതിസ്വരം നല്‍കും

ആദ്യരോമാഞ്ചകുഡ്മളം


ആളിയാളിപ്പടര്‍ന്നു ജീവനില്‍

ആ നവപ്രഭാകന്ദളം

ആ വിളി കേട്ടുണര്‍ന്നുപോയി ഞാന്‍

ആകെയെന്നെ മറന്നു ഞാന്‍

അദ്ഭുതാഭക,ളങ്കുരിച്ചിടു-

മംബരമുഖവാതിലില്‍,

വന്നു 'താഴെ വരട്ടെ, ഞാ'നെന്നു

കൊഞ്ചി നില്‍ക്കുന്ന താരകേ!

ഒന്നുമൊന്നുമറിയുകില്ലെനി-

ക്കെന്നറിയും സമര്‍ത്ഥ നീ!

ആ മിഴികളിലൂറുമവ്യക്ത

ഭാവരാജിയിലൂടവേ,


പുഷ്പകന്യകള്‍ തന്‍മിഴികളില്‍

പൂത്തവര്‍ണ്ണത്തിലൂടവേ,

എന്തിനെന്നെപ്പുണര്‍ന്നു നീ വീണ്ടു-

മെന്‍റെ സ്വപ്നകിരണമേ?

ഹാ, പുളകമണിഞ്ഞുപോയി ഞാന്‍;

ഹാ, മറന്നുപോയെന്നെ ഞാന്‍...


ഈണമല്‍പവുമില്ലിനിയെന്‍റെ

വേണുനാളത്തിലെങ്കിലും

വിശ്വസിക്കുന്നു നിന്നെ ഞാ,നെന്നെ

നിസ്വനാക്കിയ സ്വപ്നമേ!


(DC BOOKS പുറത്തിറക്കിയ, ശ്രീ.ശ്രീകുമാരന്‍ തമ്പിയുടെ 'തിരഞ്ഞെടുത്ത കവിതകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഈ കവിതയുടെ പകുതിയിലേറെ ഭാഗം, 1976ല്‍ ഐ വി ശശി സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തില്‍, കണ്ണൂര്‍ രാജന്‍ ഈണമിട്ട ഒരു ഗാനമായി മാറി.)