- എന്‍ മോഹനന്‍
വെറുതെ വിട്ടിരിക്കുന്നു എന്ന കോടതിവിധിയുടെ മുന്നിലും, അര്‍ത്ഥം മനസിലാകാതെ, അവള്‍ പകച്ചു നിന്നു. ജീവിതത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ള മറ്റുപലേ സന്ദര്‍ഭങ്ങളിലുമെന്നപോലെ.
കൊലപാതകം താന്‍ ചെയ്തതാണെന്ന് സ്വയം കോടതിയില്‍ പറഞ്ഞിരുന്നതാണല്ലോ. വക്കീലന്മാരുടെയും ജഡ്ജിമാരുടെയുമൊക്കെ ചോദ്യങ്ങള്‍ക്ക് പലപ്പോഴും അതാവര്‍ത്തിച്ചതുമാണല്ലോ. കീഴ്ക്കോടതികളില്‍...മേല്‍ക്കോടതികളില്‍...എല്ലാം...
ബോധമില്ലാതെ കിടന്നുറങ്ങിയിരുന്ന ഭര്‍ത്താവിനെ ചിരവ കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. ഇപ്പോഴും ഓര്‍മ്മയുണ്ട്...ഒറ്റ അടിയ്ക്ക്...
അതിനുമുമ്പ് അയാള്‍ പതിവുപോലെ കുടിച്ചു, കൂത്താടി, ലക്കില്ലാതെവന്ന്, പതിവുപോലെതന്നെ അബലെ അടിച്ചുവീഴ്ത്തിച്ചവിട്ടി പരവശയാക്കി. തൊട്ടടുത്ത് തുണിത്തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന അവരുടെ പിഞ്ചുകുട്ടി, ശബ്ദവും ലഹളയും കേട്ടിട്ടാവും, ഞടുങ്ങിത്തെറിച്ചുണര്‍ന്ന്‍ കൈകാലടിച്ച് ഉറക്കെ വാവിട്ടു കരഞ്ഞു. പരവശയായിരുന്നെങ്കിലും, പരിഭ്രാന്തിയോടെ കുട്ടിയെ വാരിയെടുത്തു പുണര്‍ന്ന് സാന്ത്വനിപ്പിക്കുവാനാഗ്രഹിച്ചു നീങ്ങവേ, അയാള്‍ അവളെ വീണ്ടും തൊഴിച്ചു. ഒന്നു പകച്ചു, തുടര്‍ന്ന് കറങ്ങി ഉലഞ്ഞു വീണു. പിന്നെ എന്താണുണ്ടായാതെന്നോര്‍മ്മയില്ല. ബോധം കേട്ടിരുന്നു.
ഉണര്‍ന്നപ്പോള്‍ സന്ധയുടെ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതുക്കെ പരിസരബോധമുണ്ടായപ്പോള്‍, മനസ്സിലായി, താന്‍ വെറും തറയില്‍ കിടക്കുകയാണ്. ദേഹമാസകലം നൊമ്പരം. ഒന്നും വയ്യ. അനങ്ങിയാല്‍ വേദന. പൊടുന്നനെ കുട്ടിയെപ്പറ്റി ഓര്‍മ്മ വന്നു. അങ്കലാപ്പോടെ, കൊടുംവേദനയില്‍ പിടഞ്ഞെഴുന്നേറ്റ് തൊട്ടിലില്‍ നോക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ടു.
- തൊട്ടില്‍ ചുവട്ടിലെ ചാണകത്തറയില്‍ കുട്ടി കിടക്കുന്നു. ചലനമില്ലാതെ! തലയുടെ ഒരുവശം പൊട്ടിയൊലിച്ച ചോര കട്ട പിടിച്ച്! നൊന്തുകരഞ്ഞ് ബോധമറ്റ് കിടക്കുകയാവണം.
അവള്‍ കുട്ടിയെ വാരിക്കോരിയെടുത്ത് ഉമ്മവച്ചും ഉഴിഞ്ഞും ഊയലാട്ടിയുമൊക്കെ നോക്കിയിട്ടും, അതിന് അനക്കമുണ്ടയില്ല. മരിച്ചിട്ടുണ്ടാവും എന്ന ക്രൂരസത്യം, മനസ്സില്‍ വന്നുതറച്ചത് പതുക്കെയാണ്. ആ ഭീതിയില്‍ വിറച്ച് കുട്ടിയുടെ ചലനമറ്റ ശരീരം നോക്കി സ്തബ്ധയായി നില്‍ക്കുമ്പോഴാണ്, യാദൃശ്ചികമായി കണ്ടത്:
- അടുത്ത മുറിയിലെ കട്ടിലില്‍ അയാള്‍ കിടക്കുന്നു. മലര്‍ന്നടിച്ച് കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു.
അവള്‍ ഓടി അടുക്കലെത്തി, അയാളെ കുലുക്കി വിളിച്ചു... അലറി വിളിച്ചു.
"കാലമാടാ! എന്‍റെ കുഞ്ഞിനെ എന്തുചെയ്തെന്നു പറ...എനിക്കതിനെ തിരിച്ചു താ...തിരിച്ചു താ..."
ഭര്‍ത്താവ് കേട്ടില്ല, മിണ്ടിയില്ല. ബോധശൂന്യമായ ഉറക്കത്തിലായിരുന്നുവല്ലോ. തല്ലിയലച്ചു വിളിച്ചിട്ടും അയാള്‍ അനങ്ങിയില്ല. മദ്യത്തിന്‍റെ മദോന്മത്തതയില്‍ കിറുങ്ങിക്കിടന്നു. വീണ്ടും വീണ്ടും വിളിച്ചിട്ടും വിളിച്ചലമുറയിട്ടിട്ടും അനങ്ങിയതേയില്ല.
കുട്ടിയുടെ നിശ്ചലദേഹം അവളെ വല്ലാതെ ഭീതിപ്പെടുത്തിത്തുടങ്ങിയിരുന്നു. മരണത്തിന്‍റെ കരിനിഴല്‍ കാട്ടി വെറളി പിടിപ്പിച്ചിരുന്നു. ക്രമേണ അവള്‍ക്കതുറപ്പായി. കുട്ടി മരിച്ചിരിക്കുന്നു. ആ കറുത്ത സത്യം ഒരു കാളസര്‍പ്പത്തെപ്പോലെ അവളെ കൊത്തി...ഇനി? ഇനി...?
എവിടെനിന്നെന്നറിയാത്ത തീരുമാനം സ്വയം വന്നെത്തുകയായിരുന്നു.
എന്‍റെ കുഞ്ഞ് പൊയ്പ്പോയിരിക്കുന്നു. അതിനെ കൊന്നവന്‍ ഇതാ ഇവിടെ, മലര്‍ന്നുകിടന്നുറങ്ങുന്നു.
പിന്നെ ഒന്നും ആലോചിച്ചതേയില്ല.
മുന്നില്‍ ആദ്യം കണ്ട ആ സാധനം, കൈയ്യില്‍ കിട്ടിയ ആ ആദ്യ ആയുധം - ആ തടിച്ചിരവ - വലിച്ചെടുത്ത്, കട്ടിലില്‍ കിടന്നുറങ്ങിയിരുന്ന ആ പിശാചിന്‍റെ തലയ്ക്കുതന്നെ നോക്കി വീക്കി. ഒത്ത നടുക്കുതന്നെ കൊണ്ടിരിക്കണം. ഉച്ചിയില്‍ നിന്ന് ചോര ചീറ്റുന്നതു കണ്ടു. അതിഭീകരവും ഞടുക്കിത്തെറിപ്പിക്കുന്നതുമായ ഒരലര്‍ച്ചയുമുണ്ടായി. പൊട്ടിത്തകര്‍ന്ന ശിരസ്സോടെ, ആ ശരീരം ഉരുണ്ട് താഴെവീണു.
അതിനിടയില്‍ മറ്റൊരു സംഭവവും ഉണ്ടായി. അലര്‍ച്ച കേട്ട് ഞെട്ടി വിറച്ചിട്ടാവും, കുട്ടിയുടെ കരച്ചില്‍ അകത്തെ മുറിയില്‍നിന്നുയര്‍ന്നു. ഒരീര്‍ച്ചവാളിന്‍റെ മൂര്‍ച്ചയോടെ അന്തരീക്ഷം കീറി മുറിച്ച് അത് പൊന്തി. ഉയര്‍ന്നുയരെപ്പൊന്തി.
അവള്‍ ഓടിച്ചെന്ന് അതിനെയെടുത്ത് ഉമ്മവച്ചോമ നിച്ചു. പൈന്‍ ചേര്‍ത്തുവച്ചുകിടത്തി, മാറോടടുക്കിപ്പിടിച്ച്, മുലപ്പാല് നല്‍കി. കുട്ടി ഈമ്പി ഈമ്പി കുടിക്കവേ, ഉണ്ടായ ആ പരസ്പര ലഹരിയില്‍ - മാതൃത്വത്തിന്‍റെയും വാത്സല്യത്തിന്‍റെയും ആര്‍ദ്രശൈശവഭാവവാസനകളുടെയും ലഹരിയില്‍ ലയിച്ചു മയങ്ങി. രണ്ടാളും മയങ്ങി.
ആ ഉറക്കത്തിന്‍റെ നടുവില്‍ വന്ന പോലീസുകാരാണുണര്‍ത്തിയത്. അവരോടെല്ലാം പറഞ്ഞതാണല്ലോ, തുറന്നുപറഞ്ഞതാണല്ലോ:
"എന്‍റെ കുഞ്ഞിനെ കൊല്ലാന്‍ നോക്കിയവനെ ഞാന്‍ കൊന്നു. അന്തസ്സായി അടിച്ചുകൊന്നു. എവിടെയും സമ്മതിക്കാം, എപ്പോഴും സമ്മതിക്കാം."
പിന്നെന്തിനീ നീണ്ടുവളഞ്ഞ വിസ്താരം? മൊഴി? സാക്ഷി? വിശദീകരണം? മറുപടി?
എന്തായാലും ഇതാ ഒടുവില്‍, ഒരു നൂറ്റാണ്ടിന്‍റെ ഒടുവില്‍, ഒരു ഹീന മനുഷ്യജന്മത്തിന്‍റെ ജീര്‍ണ്ണ യൌവനമദ്ധ്യത്തില്‍, ലോക്കപ്പുകള്‍, കോടതികള്‍, ഹൈക്കോടതികള്‍, എണ്ണിയാല്‍ തീരാത്ത ചടങ്ങുകള്‍. അവയ്ക്കെല്ലാമൊടുവില്‍ പറയുന്നു :
- 'നിന്നെ വെറുതെ വിട്ടിരിക്കുന്നു. കുട്ടിയെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ പറ്റിപ്പോയതാണല്ലോ' - പകച്ചു കേട്ടിരിക്കുകയല്ലാതെന്തു ചെയ്യണം!?
ഭര്‍ത്താവിന്‍റെ അച്ഛന്‍ തന്നെയാണ് വന്ന് തനിക്കനുകൂലമായ മൊഴി കൊടുത്തിരിക്കുന്നത്. മകനുമായുള്ള തന്‍റെ വിവാഹത്തിനുതന്നെ എതിരായിരുന്ന അച്ഛന്‍! ആ വൈരാഗ്യത്തില്‍, ഒരിക്കല്‍പ്പോലും കൊച്ചുപേരക്കുട്ടിയെ കാണാനായിപ്പോലും, വീട്ടില്‍ വന്നിട്ടില്ലാത്ത അച്ഛന്‍!! ആ അച്ഛന്‍റെ മൊഴിയില്‍ തനിക്ക് മോചനം!!!
എന്നാലും ഇനി എവിടെ പോകും? എന്തിനായി പോകും? എങ്ങനെ പോകും?
അങ്ങനെ പകച്ചിരിക്കുമ്പോഴാണ് ആ അച്ഛന്‍... വധിക്കപ്പെട്ടവന്‍റെ അച്ഛന്‍ അടുക്കല്‍ എത്തുന്നത്.
അയാള്‍ പറഞ്ഞു : "വരൂ മോളേ!"
അര്‍ത്ഥം മനസ്സിലാക്കാനാവാതെ അവള്‍ അമ്പരന്നു നിന്നതേയുള്ളൂ.
അയാള്‍ വീണ്ടും പറഞ്ഞു : "നിന്നെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ വന്നത്... വരൂ..."
അപ്പോഴും അവള്‍ അനങ്ങിയില്ല. വീട്ടിലേക്കോ? ഏത് വീട്? ആരുടെ വീട്?
അവളുടെ മുഖത്തെ ശൂന്യത കണ്ട് വൃദ്ധന്‍ വീണ്ടും പറഞ്ഞു : "വിഷമിക്കേണ്ട. നിന്നെ എന്നും കൊല്ലാക്കൊല ചെയ്തിരുന്നവനല്ലേ?നിന്നെയും കുട്ടിയെയും ശരിക്കും കൊല്ലുന്നതിനുമുമ്പ്, നീ അവനെ കൊന്നുപോയീന്നല്ലേ ഉള്ളൂ! സാരമില്ല ഞാന്‍ അവന്‍റെ അച്ഛനാണ്. എന്നും എനിക്കവനെ അറിയാം. അച്ഛനായിപ്പോയിട്ടും അറിയാം. ശരിക്കും അറിയാം."
ഇപ്പോഴും ഒരര്‍ത്ഥവും പിടികിട്ടാതെ അവള്‍ പകച്ചു. പിന്നെയും മടിച്ചറച്ചുനില്‍ക്കുന്നതുകണ്ട് ആ അച്ഛന്‍ വീണ്ടും പറഞ്ഞു:
"നമുക്ക് ആ പിഞ്ചുകുട്ടിയെ വളര്‍ത്തണ്ടേ? അതെന്തു പിഴച്ചു, അച്ഛനുമമ്മയും ഇല്ലാതെ വളരുവാന്‍...? മുലപ്പാല്‍ കിട്ടാതെ വളരുവാന്‍...?അതെങ്കിലും തന്‍റെ തന്തേപ്പോലെ തലതിരിഞ്ഞു വളരാതിരിക്കണ്ടേ...? പറയൂ... അതിനതിന്‍റെ അമ്മേടെ സ്നേഹോം വാത്സല്യോം കിട്ടി വളരണ്ടേ...? മനസ് നിറഞ്ഞു വളരണ്ടേ...?
ഇപ്പോള്‍ പൊടുന്നനെ അവളുടെ മുഖം മാറി. എന്തോ, ഏതോ ഒരര്‍ത്ഥത്തിന്‍റെ പൊരുള്‍ മനസ്സില്‍ തിടംവച്ചു വളര്‍ന്നു. മുഖത്തെ വിളര്‍ച്ചയില്‍, ഉത്കണ്ഠയും സ്നേഹവും വേദനയും വയ്യായ്കയും എല്ലാം നിറം കലര്‍ത്തി. കുട്ടിയുടെ ഓര്‍മ്മ അവളെ വല്ലാതെ തളര്‍ത്തി. അവള്‍ വെറും ഒരമ്മ മാത്രമായി മാറി, അലമുറ പോലെ ചോദിച്ചു :
"ഉവ്വോ? അവനെന്നെയോര്‍ത്ത്, വാശി പിടിക്കുന്നുവോ? കാണാന്‍ കൊതിച്ച് കരയുന്നുവോ?"
മറുപടിക്ക് കാക്കാതെ ചാടി എഴുന്നേറ്റ് വീണ്ടും പറഞ്ഞു:
"ഇതാ ഞാന്‍ വരുന്നു...വരുന്നു...എനിക്കവനെ കാണണം...എനിക്കവനെ കാണണം...എനിക്കെന്‍റെ മോനെ...."
തുടര്‍ന്ന് മുന്നില്‍ നിറകണ്ണുകളോടെ നിന്ന വൃദ്ധന്‍റെ കാല്‍ക്കല്‍ മുമ്പിട്ടു വീണ് കെഞ്ചി:
"അച്ഛാ! ഈ പാപിയെ ഒന്നു കൊണ്ടുപോകൂ... എന്‍റെ പൊന്നുകുട്ടനെ ഒന്നു കാട്ടിത്തരൂ..."
അവളെ ചുമലില്‍ പിടിച്ചുയര്‍ത്തി, ചേര്‍ത്തു പിടിച്ച് ശിരസ്സില്‍ ചുംബിച്ച് വൃദ്ധന്‍ ആശ്വസിപ്പിച്ചു:
"നീ പാപിയല്ല മോളേ! ഭാഗ്യഹീന... വെറും വെറും ഒരു ഭാഗ്യഹീന. വിധിയുടെ കെടുതിയില്‍പ്പെട്ട് ഗതികെട്ട ഒരു പാവം പെണ്ണ്. സാരമില്ല... എല്ലാം മറക്കൂ... വരൂ... നിനക്കച്ഛനായി സ്വീകരിക്കുവാന്‍ തോന്നിയ, മറ്റൊരു ഭാഗ്യഹീനനായ, ഈ വൃദ്ധന്‍റെ ഒപ്പം പോന്നോളൂ..."
നടന്നുതുടങ്ങിയ ആ വൃദ്ധന്‍റെ പിന്നാലെ ഒരു പാവയെപ്പോലെ അവള്‍ നടന്നു.
വിളിച്ചുകൊണ്ടുപോകുവാന്‍ വന്ന ആ വൃദ്ധന്‍റെ സ്വന്തം മകനെ കൊന്ന, ചെന്നെടുത്ത് പുണര്‍ന്നു വളര്‍ത്തുവാന്‍ വെമ്പുന്ന ശിശുവിന്‍റെ സ്വന്തം അച്ഛനെ കൊന്ന, അവള്‍ ആ പുതിയ അച്ഛന്‍റെ പിന്നാലെ നടന്നു.
....എനിക്കെന്‍റെ കുട്ടി....കുട്ടി....
....കുട്ടീ!!!
....ഈശ്വരാ! എന്‍റെ കുട്ടി....