മരമായിരുന്നൂ ഞാന്‍
പണ്ടൊരു മഹാനദി-
ക്കരയില്‍; നദിയുടെ
പേരു ഞാന്‍ മറന്നുപോയ്.
നയിലോ, യൂഫ്രട്ടീസോ
യാങ്ങ്‌റ്റ്സിയോ യമുനയോ
നദികള്‍ക്കെന്നെക്കാളു-
മോര്‍മ്മ കാണണ;മവര്‍
കഴലില്‍ ചിറകുള്ള
സഞ്ചാരപ്രിയര്‍, നില-
ത്തെഴുതാന്‍ പഠിച്ചവര്‍,
പറയാന്‍ പഠിച്ചവര്‍!
ഒന്നുമാത്രമുണ്ടോര്‍മ്മ;
പണ്ടേതോ ജലാര്‍ദ്രമാം
മണ്ണിന്‍റെ തിരുനാഭി-
ച്ചുഴിയില്‍ കിളിര്‍ത്തു ഞാന്‍!
കാലത്തിന്‍ വികസിക്കും
ചക്രവാളങ്ങള്‍ തേടി
ഗോളകോടികള്‍ പൊട്ടി-
ച്ചിതറിപ്പറക്കുമ്പോള്‍,
താരകാന്തരക്ഷീരപഥങ്ങള്‍
സ്പെയ്സില്‍ വാരി-
വാരി വര്‍ഷിക്കും ജീവ-
ജ്വാലകള്‍ തേടിത്തേടി.
എന്നിലായിരം കൈകള്‍
മുളച്ചൂ; നഭസ്സിന്‍റെ
സ്വര്‍ണ്ണകുംഭങ്ങള്‍ വാങ്ങി-
ക്കുടിച്ചു ദാഹം തീര്‍ക്കാന്‍!
പച്ചിലകളാലെന്‍റെ
നഗ്നത മറച്ചു ഞാന്‍
സ്വച്ഛശീതളമായ
മണ്ണില്‍ ഞാന്‍ വേരോടിച്ചു!
അസ്ഥികള്‍ പൂത്തു മണ്ണി-
ന്നടിയിലിണചേര്‍ന്നു
നഗ്നരാമെന്‍ വേരുകള്‍
പ്രസവിച്ചെഴുന്നേറ്റു!
മുലപ്പാല്‍ നല്‍കീ, നീല-
പ്പൂന്തണല്‍ പുരകെട്ടി
വളര്‍ത്തീ, കുഞ്ഞുങ്ങളെ,
വംശം ഞാന്‍ നിലനിര്‍ത്തീ.
ഇടത്തും വലത്തും നി-
ന്നൃതുകന്യകള്‍ താലം
പിടിക്കും തേരില്‍, തിര-
ക്കിട്ട യാത്രയില്‍പോലും.
ഒരു കാല്‍ക്ഷണം മുമ്പില്‍
നില്‍ക്കാതെ, ചിരിക്കാതെ
ഒരു പൂമേടിക്കാതെ
പോവുകില്ലെന്നും, കാലം!
വനദേവതയുടെ
പുഷ്പമേടയില്‍ നിന്നോ
വസന്തസരോജത്തിന്‍
പൊന്നിതള്‍ക്കൂട്ടില്‍ നിന്നോ
പീലിപ്പൂംചിറകുള്ള
രണ്ടിളം കിളികളെന്‍
തോളത്തു പറന്നിരു-
ന്നൊരുനാ,ളെന്തോ പാടി!
കാതോര്‍ത്തുനിന്നൂ ഞാനും
പൂക്കളു;മാപ്പാട്ടിന്‍റെ
ചേതോഹാരിയാം ഗന്ധം
ഞങ്ങളില്‍ നിറയുമ്പോള്‍,
ഞാനറിയാതെ പൂക്കള്‍
തേന്‍ ചുരത്തിപ്പോയ്, എന്‍റെ
താണചില്ലയില്‍ കാറ്റില്‍
കിളികളൂഞ്ഞാലാടി.
എന്നിലക്കൈകള്‍
കിളിക്കൂടുകളായീ; അന്ത-
രിന്ദ്രിയങ്ങളില്‍ മൌന-
സംഗീതം കുളിര്‍കോരി.
ഉറക്കെപ്പാടാന്‍ തോന്നീ,
പാട്ടുകളെന്നാത്മാവി-
ന്നറകള്‍ക്കുള്ളില്‍ കിട-
ന്നങ്ങനെ ശ്വാസംമുട്ടീ!
അന്നൊരു ശരല്‍ക്കാല-
പൌര്‍ണമിയൊഴുക്കിയ
ചന്ദനപ്പുഴ നീന്തി-
ക്കടന്നു നടന്നൊരാള്‍,
സൌമ്യഭാവനാ,യെന്‍റെ-
യരികത്തെത്തീ, സ്വര്‍ഗ്ഗ
സൌകുമാര്യങ്ങള്‍ കട-
ഞ്ഞെടുത്ത ശില്‍പ്പംപോലെ!
ആയിരം മിഴിപ്പൂക്കള്‍
കൊണ്ടു ഞാനാ സൌന്ദര്യ-
മാസ്വദിക്കുമ്പോള്‍, എന്നെ
രോമാഞ്ചം പൊതിയുമ്പോള്‍,
മറ്റൊന്നുമോര്‍മ്മിക്കാതെ
നില്‍ക്കുമ്പോള്‍, എന്‍ കൈക്കൊരു
വെട്ടേറ്റു; മുറി,ഞ്ഞതു
തെറിച്ചുവീണൂ മണ്ണില്‍!
ഞെട്ടിപ്പോയ്, അസഹ്യമാം
നൊമ്പരം കൊ, ണ്ടെന്‍ നെഞ്ചു
പൊട്ടിപ്പോയ്, കണ്ണീര്‍ക്കണ്ണൊ-
ന്നടച്ചു തുറന്നൂ ഞാന്‍!
നിര്‍ദ്ദയമവനെന്‍റെ-
യൊടിഞ്ഞ കയ്യും കൊണ്ടു
നില്‍ക്കുന്നൂ; ഞെരിച്ചെനി-
ക്കവനെക്കൊല്ലാന്‍ തോന്നി!
പിച്ചളപ്പിടിയുള്ള
കത്തിയാലവനെന്‍റെ
കൊച്ചുകൈത്തണ്ടിന്‍ വിരല്‍-
മൊട്ടുകളരിയുന്നൂ!
മുത്തുകെട്ടിയ മൃദു-
സ്മേരവുമായെന്‍, എല്ലു
ചെത്തിയും മിനുക്കിയും
ചിരിച്ചു രസിക്കുന്നൂ!
അപ്പോഴും പ്രാണന്‍ വിട്ടു-
പോകാതെ പിടയുമെ-
ന്നസ്ഥിയിലവന്‍ ചില
നേര്‍ത്ത നാരുകള്‍ കെട്ടി
നീണ്ട കൈനഖം കൊണ്ടു
തൊട്ടപ്പോള്‍, എവിടന്നോ
നിര്‍ഗ്ഗളിക്കുന്നൂ നാദ-
ബ്രഹ്മത്തിന്‍ കര്‍ണ്ണാമൃതം!
എന്‍റെ മൌനത്തിന്‍ നാദം,
എന്‍റെ ദുഃഖത്തിന്‍ നാദം,
എന്‍റെ സംത്രാസത്തിന്‍റെ-
യേകാന്തത്തുടിതാളം
അടഞ്ഞു കിടന്നൊരെ-
ന്നാത്മാവിന്‍ ഗര്‍ഭഗൃഹ-
നടകള്‍ തുറക്കുമാ
ദിവ്യമാം നിമിഷത്തില്‍,
ഉറക്കെപ്പാടീ ഞാനാ
വീണയിലൂടേ; കോരി-
ത്തരിച്ചുനിന്നൂ ഭൂമി,
നമ്രശീര്‍ഷയായ് മുന്നില്‍!
മരത്തിന്‍ മരവിച്ച
കോടരത്തിലും, പാട്ടി-
ന്നുറവ കണ്ടെത്തിയോ-
രാ ഗാനകലാലോലന്‍
ശ്രീ സ്വാതിതിരുനാളോ,
ത്യാഗരാജനോ, ശ്യാമ-
ശാസ്ത്രിയോ, ബിഥോവനോ,
കബീറോ, രവീന്ദ്രനോ?
(1975ലെ ജനയുഗം ഓണം വിശേഷാല്‍പ്രതിയില്‍ വന്ന ഈ കവിതയാണ് അദ്ദേഹം അവസാനം എഴുതിയ കവിത.
'വയലാര്‍ രാമവര്‍മ്മയുടെ കവിതകള്‍' എന്ന സമാഹാരത്തില്‍ നിന്നാണ് ഇതിവിടെ എടുത്തിരിക്കുന്നത്.)
IMAGE Ⓒ Artsaus (painting : RIVERSIDE GUMS)