Tuesday, October 27, 2020

വൃക്ഷം









വയലാര്‍ രാമവര്‍മ്മ 



മരമായിരുന്നൂ ഞാന്‍ 

   പണ്ടൊരു മഹാനദി-

ക്കരയില്‍; നദിയുടെ

   പേരു ഞാന്‍ മറന്നുപോയ്‌.

നയിലോ, യൂഫ്രട്ടീസോ

   യാങ്ങ്‌റ്റ്സിയോ യമുനയോ

നദികള്‍ക്കെന്നെക്കാളു-

   മോര്‍മ്മ കാണണ;മവര്‍

കഴലില്‍ ചിറകുള്ള

   സഞ്ചാരപ്രിയര്‍, നില-

ത്തെഴുതാന്‍ പഠിച്ചവര്‍,

   പറയാന്‍ പഠിച്ചവര്‍!


ഒന്നുമാത്രമുണ്ടോര്‍മ്മ;

   പണ്ടേതോ ജലാര്‍ദ്രമാം

മണ്ണിന്‍റെ തിരുനാഭി-

   ച്ചുഴിയില്‍ കിളിര്‍ത്തു ഞാന്‍!

കാലത്തിന്‍ വികസിക്കും

   ചക്രവാളങ്ങള്‍ തേടി

ഗോളകോടികള്‍ പൊട്ടി-

   ച്ചിതറിപ്പറക്കുമ്പോള്‍,

താരകാന്തരക്ഷീരപഥങ്ങള്‍

   സ്പെയ്സില്‍ വാരി-

വാരി വര്‍ഷിക്കും ജീവ-

   ജ്വാലകള്‍ തേടിത്തേടി.


എന്നിലായിരം കൈകള്‍

   മുളച്ചൂ; നഭസ്സിന്‍റെ

സ്വര്‍ണ്ണകുംഭങ്ങള്‍ വാങ്ങി-

   ക്കുടിച്ചു ദാഹം തീര്‍ക്കാന്‍!

പച്ചിലകളാലെന്‍റെ

   നഗ്നത മറച്ചു ഞാന്‍ 

സ്വച്ഛശീതളമായ

   മണ്ണില്‍ ഞാന്‍ വേരോടിച്ചു!

അസ്ഥികള്‍ പൂത്തു മണ്ണി-

   ന്നടിയിലിണചേര്‍ന്നു

നഗ്നരാമെന്‍ വേരുകള്‍ 

   പ്രസവിച്ചെഴുന്നേറ്റു!

മുലപ്പാല്‍ നല്‍കീ, നീല-

   പ്പൂന്തണല്‍ പുരകെട്ടി

വളര്‍ത്തീ, കുഞ്ഞുങ്ങളെ,

   വംശം ഞാന്‍ നിലനിര്‍ത്തീ.


ഇടത്തും വലത്തും നി-

   ന്നൃതുകന്യകള്‍ താലം

പിടിക്കും തേരില്‍, തിര-

   ക്കിട്ട യാത്രയില്‍പോലും.

ഒരു കാല്‍ക്ഷണം മുമ്പില്‍

   നില്‍ക്കാതെ, ചിരിക്കാതെ

ഒരു പൂമേടിക്കാതെ

   പോവുകില്ലെന്നും, കാലം!


വനദേവതയുടെ

   പുഷ്പമേടയില്‍ നിന്നോ

വസന്തസരോജത്തിന്‍ 

   പൊന്നിതള്‍ക്കൂട്ടില്‍ നിന്നോ 

പീലിപ്പൂംചിറകുള്ള

   രണ്ടിളം കിളികളെന്‍

തോളത്തു പറന്നിരു-

   ന്നൊരുനാ,ളെന്തോ പാടി!


കാതോര്‍ത്തുനിന്നൂ ഞാനും

   പൂക്കളു;മാപ്പാട്ടിന്‍റെ

ചേതോഹാരിയാം ഗന്ധം

   ഞങ്ങളില്‍ നിറയുമ്പോള്‍,

ഞാനറിയാതെ പൂക്കള്‍

   തേന്‍ ചുരത്തിപ്പോയ്, എന്‍റെ

താണചില്ലയില്‍ കാറ്റില്‍

   കിളികളൂഞ്ഞാലാടി.

എന്നിലക്കൈകള്‍ 

   കിളിക്കൂടുകളായീ; അന്ത-

രിന്ദ്രിയങ്ങളില്‍ മൌന-

   സംഗീതം കുളിര്‍കോരി.

ഉറക്കെപ്പാടാന്‍ തോന്നീ,

   പാട്ടുകളെന്നാത്മാവി-

ന്നറകള്‍ക്കുള്ളില്‍ കിട-

   ന്നങ്ങനെ ശ്വാസംമുട്ടീ!


അന്നൊരു ശരല്‍ക്കാല-

   പൌര്‍ണമിയൊഴുക്കിയ

ചന്ദനപ്പുഴ നീന്തി-

   ക്കടന്നു നടന്നൊരാള്‍, 

സൌമ്യഭാവനാ,യെന്‍റെ-

   യരികത്തെത്തീ, സ്വര്‍ഗ്ഗ

സൌകുമാര്യങ്ങള്‍ കട-

   ഞ്ഞെടുത്ത ശില്‍പ്പംപോലെ!


ആയിരം മിഴിപ്പൂക്കള്‍

   കൊണ്ടു ഞാനാ സൌന്ദര്യ-

മാസ്വദിക്കുമ്പോള്‍, എന്നെ

   രോമാഞ്ചം പൊതിയുമ്പോള്‍,

മറ്റൊന്നുമോര്‍മ്മിക്കാതെ

   നില്‍ക്കുമ്പോള്‍, എന്‍ കൈക്കൊരു

വെട്ടേറ്റു; മുറി,ഞ്ഞതു

   തെറിച്ചുവീണൂ മണ്ണില്‍!

ഞെട്ടിപ്പോയ്, അസഹ്യമാം

   നൊമ്പരം കൊ, ണ്ടെന്‍ നെഞ്ചു

പൊട്ടിപ്പോയ്, കണ്ണീര്‍ക്കണ്ണൊ-

   ന്നടച്ചു തുറന്നൂ ഞാന്‍!


നിര്‍ദ്ദയമവനെന്‍റെ-

   യൊടിഞ്ഞ കയ്യും കൊണ്ടു

നില്‍ക്കുന്നൂ; ഞെരിച്ചെനി-

   ക്കവനെക്കൊല്ലാന്‍ തോന്നി!

പിച്ചളപ്പിടിയുള്ള

   കത്തിയാലവനെന്‍റെ

കൊച്ചുകൈത്തണ്ടിന്‍ വിരല്‍-

   മൊട്ടുകളരിയുന്നൂ!

മുത്തുകെട്ടിയ മൃദു-

   സ്മേരവുമായെന്‍, എല്ലു

ചെത്തിയും മിനുക്കിയും

   ചിരിച്ചു രസിക്കുന്നൂ!


അപ്പോഴും പ്രാണന്‍ വിട്ടു-

   പോകാതെ പിടയുമെ-

ന്നസ്ഥിയിലവന്‍ ചില

   നേര്‍ത്ത നാരുകള്‍ കെട്ടി

നീണ്ട കൈനഖം കൊണ്ടു

   തൊട്ടപ്പോള്‍, എവിടന്നോ

നിര്‍ഗ്ഗളിക്കുന്നൂ നാദ-

   ബ്രഹ്മത്തിന്‍ കര്‍ണ്ണാമൃതം!


എന്‍റെ മൌനത്തിന്‍ നാദം,

   എന്‍റെ ദുഃഖത്തിന്‍ നാദം,

എന്‍റെ സംത്രാസത്തിന്‍റെ-

   യേകാന്തത്തുടിതാളം

അടഞ്ഞു കിടന്നൊരെ-

   ന്നാത്മാവിന്‍ ഗര്‍ഭഗൃഹ-

നടകള്‍ തുറക്കുമാ

   ദിവ്യമാം നിമിഷത്തില്‍, 

ഉറക്കെപ്പാടീ ഞാനാ

   വീണയിലൂടേ; കോരി-

ത്തരിച്ചുനിന്നൂ ഭൂമി,

   നമ്രശീര്‍ഷയായ് മുന്നില്‍!


മരത്തിന്‍ മരവിച്ച

   കോടരത്തിലും, പാട്ടി-

ന്നുറവ കണ്ടെത്തിയോ-

   രാ ഗാനകലാലോലന്‍

ശ്രീ സ്വാതിതിരുനാളോ,

   ത്യാഗരാജനോ, ശ്യാമ-

ശാസ്ത്രിയോ, ബിഥോവനോ,

   കബീറോ, രവീന്ദ്രനോ?


(1975ലെ ജനയുഗം ഓണം വിശേഷാല്‍പ്രതിയില്‍ വന്ന ഈ കവിതയാണ് അദ്ദേഹം അവസാനം എഴുതിയ  കവിത. 

'വയലാര്‍ രാമവര്‍മ്മയുടെ കവിതകള്‍' എന്ന സമാഹാരത്തില്‍ നിന്നാണ് ഇതിവിടെ എടുത്തിരിക്കുന്നത്.)

IMAGE Ⓒ Artsaus (painting : RIVERSIDE GUMS

Thursday, October 15, 2020

കരതലാമലകം






- അക്കിത്തം അച്യുതന്‍ നമ്പൂതിരി


ഈ യുഗത്തിന്‍റെ പൊട്ടിക്കരച്ചിലെന്‍

വായില്‍നിന്നു നീ കേട്ടുവെന്നോ സഖീ?

ഒരു യുഗത്തിന്‍റെ വൈരൂപ്യദാരുണ-

ഛായയെന്‍ കണ്ണില്‍ കണ്ടുവെന്നോ സഖീ?

ഈ യുഗത്തിന്‍റെ ദുര്‍ഗന്ധമെന്‍ ശ്വാസ-

വായുവിങ്കല്‍ നിന്നുള്‍ക്കൊണ്ടു നീയെന്നോ?

ഈ യുഗത്തിന്‍റെ ഞെട്ടിത്തെറിക്കലെന്‍-

സ്നായുവില്‍നിന്നു നിന്‍ നെഞ്ചറിഞ്ഞെന്നോ?       

നീയഹോ രുചിച്ചാളെന്‍റെ ചുണ്ടില്‍ നി-

ന്നീയുഗത്തിന്‍റെ കയ്പുമെന്നോ സഖീ?


എങ്കില്‍ ഞാനീബ്ഭയങ്കര യാഥാര്‍ത്ഥ്യ-

മെന്തിനിന്നിയും മിണ്ടാതിരിക്കുന്നു?

ഹന്ത, 'ഗൃഭ്ണാമിതേ സൌഭഗത്വായ

ഹസ്ത'മെന്നു ഞാന്‍ പണ്ടു ജപിച്ചപ്പോള്‍

നിന്‍റെ കയ്യെന്‍റെ കയ്യാല്‍ ഗ്രഹിച്ചപ്പോ-

ളെന്‍റെ ദേഹം വിയര്‍ത്തുപോയോമനേ!


പൂവുപോലെ പരിശുദ്ധമായ നിന്‍-

ജീവിതത്തിന്‍ മൃദുലദളങ്ങളില്‍ 

ഞാനറിയാതെയെന്‍ ചളിക്കൈ നഖ-

പ്രീണനം കൊണ്ടു വാറിക്കളഞ്ഞാലോ?

ആ വിയര്‍പ്പിന്‍റെ തുള്ളിയുണ്ടിന്നുമെ-

ന്നാത്മശക്തിതന്‍ മുത്തുക്കിരീടമായ്,

ഉജ്ജ്വലപ്രഭ തൂകിത്തിളങ്ങുന്നി-

തുഗ്രമാമെന്നബോധാന്ധകാരത്തില്‍.


ഈയനുഗ്രഹമില്ലായിരുന്നെങ്കി-

ലീഷലെന്നിയേ ചൊല്ലേണ്ടി വന്നേനേ.

പണ്ടു 'ഗൃഭ്ണാമി' ചൊല്ലി നിന്‍ കൈമലര്‍-

ച്ചെണ്ടു കയ്യിലുടക്കിയ പൂരുഷന്‍,

ഏതമൂല്യ സ്യമന്തകരത്നവു-

മേതപൂര്‍വ്വ സൌഗന്ധികപുഷ്പവും

നേടുമെന്നു പെരുമ്പറ താക്കുന്ന

മൂഢതയാല്‍ കവചിതപ്രത്യയന്‍,

നൂറുവട്ടം ദഹിച്ചു കഴിഞ്ഞതിന്‍

ചാരമാണിന്നു നിന്‍മുമ്പില്‍ നില്‍പവന്‍.


അന്നുപാടിയ പാട്ടുകള്‍ പാടുവാ-

നന്നു ചൊല്ലിയ നര്‍മ്മങ്ങള്‍ ചൊല്ലുവാന്‍

അന്നുതൂകിയ പുഞ്ചിരി തൂകാനു-

മിന്നെനിക്കു പടുത്വമില്ലോമനേ!

ഇന്നു കണ്ണീരില്‍ നിഷ്പന്ദവൃത്തിയാം

കണ്ണുകൊണ്ടറിയുന്നു ഞാന്‍ സുസ്പഷ്ടം.

എന്‍റെ കയ്യിലിരിക്കുന്ന നെല്ലിക്ക-

യെന്നപോലീപ്രപഞ്ചം മുഴുവനും.

ഇച്ചെറുഫലം കുത്തിച്ചതയ്ക്കാനോ

ഇച്ചെറുഫലം വെട്ടിപ്പൊളിയ്ക്കാനോ

ഇല്ലെനിക്കു കരുത്തീ ഫലത്തിന്മേല്‍

പല്ലുകൊണ്ടൊന്നു പോറുവാന്‍ പോലുമേ.


നേരുതാ,നൊറ്റക്കാലടിവെപ്പില്‍ ഞാന്‍

പാരിതൊട്ടുക്കളന്നിട്ടുമുണ്ടാവാം.

ആഴിയൊട്ടുക്കോരൊറ്റക്കുടന്നയി-

ലാക്കി ഞാ,നാചമിച്ചിട്ടുമുണ്ടാവാം.

എങ്കിലും സഖീ, രാത്രികളില്ലാത്ത

ചെങ്കനലുചൊരിയും മിഹിരനില്‍,

രിക്തവാതമാമീ ബഹിരാകാശ-

വിപ്രവാസദുഃഖത്തില്‍ വെന്തെന്‍ ജഡം

എത്രമാത്രം വിലക്ഷണമായിട്ടു-

ണ്ടെന്നറിയുന്നു ഞാന്‍ മാത്രമോമനേ!


ചാരമാമെന്നെ കര്‍മ്മകാണ്ഡങ്ങളില്‍

ധീരനാക്കുന്നതെന്തൊക്കെയാണെന്നോ?

നിന്‍റെ രൂപവും വര്‍ണ്ണവും നാദവും

നിന്‍റെ പൂഞ്ചായല്‍ തൂകും സുഗന്ധവും.

നിന്നിലെന്നും വിടരുമനാദ്യന്ത-

ധന്യചൈതന്യ നവ്യപ്രഭാതവും.

നിന്‍ തളര്‍ച്ചയും നിന്നശ്രുബിന്ദുവും

നിന്‍റെ നിര്‍മ്മല പ്രാര്‍ത്ഥനാഭാവവും. 


[ ഈ കവിത അക്കിത്തം ചൊല്ലുന്നത് ഇവിടെ കേള്‍ക്കാം.                              youtube Ⓒ ഇറയം ]

image Ⓒ manoramaonline

Sunday, October 11, 2020

വൃത്തം






- ചങ്ങമ്പുഴ കൃഷ്ണപിള്ള 


ആ നല്ല കാലമന്നര്‍പ്പണം ചെയ്തതെ-

ന്താനന്ദരംഗങ്ങളായിരുന്നൂ, സഖി!

മാരിവില്‍ മാതിരി പെട്ടെന്നവയൊക്കെ

മായുമെന്നന്നാരറിഞ്ഞിരുന്നൂ, സതി!

കഷ്ടം, ജലാര്‍ദ്രമായ്ത്തീരുന്നൂ, കണ്‍കളാ

നഷ്ടോത്സവത്തിന്‍ സ്മൃതികളിലിപ്പൊഴും!


ആവര്‍ത്തനത്തിനുമാവാതെ കാലമാ-

മാവര്‍ത്ത,മയ്യോ, വിഴുങ്ങുന്നു സര്‍വ്വവും!

മാറിമറയുമവയെ നാം നിഷ്ഫലം

മാടിവിളിപ്പൂ മമതയാല്‍പ്പിന്നെയും

എത്തായ്കി,ലെല്ലാം നശിച്ചു പോയെന്നോര്‍ത്തു

ചിത്തം തകര്‍ന്നുടന്‍ കണ്ണീര്‍ പൊഴിപ്പു നാം

വസ്തുസ്ഥിതികള്‍ത,ന്നാന്തര യാഥാര്‍ത്ഥ്യ-

മെത്തിപ്പിടിക്കാന്‍ ശ്രമിക്കായ്ക കാരണം,

എപ്പൊഴും ദുഃഖത്തിനല്ലാതെ മാര്‍ഗ്ഗമി-

ല്ലിപ്പാരിലെന്നോര്‍ത്തടിയുന്നിതല്ലില്‍ നാം!


ഒന്നിനൊന്നായൊക്കെ മാഞ്ഞുപോ,മെങ്കിലു-

മൊന്നും ജഗത്തില്‍ നശിക്കില്ലൊരിക്കലും.

ഹാ, പരിണാമവിധിക്കു വിധേയമായ്

രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ

എന്തുണ്ടുലകില്‍ നശിപ്പതെന്നേക്കുമാ-

യെന്തിനു പിന്നെപ്പരിതപിക്കുന്നു നാം?

കാലസ്രവന്തിതന്‍ ദുര്‍വ്വാരകല്ലോല-

മാലയില്‍ത്തത്തിത്തളര്‍ന്നലഞ്ഞങ്ങനെ,

പ്രജ്ഞയ്ക്കിരുട്ടെന്നു തോന്നുന്നതാകുമോ-

രജ്ഞാതരംഗത്തിലെത്തുന്നതെന്നിയേ,

എന്തുണ്ടു നഷ്ടപ്പെടുന്നതെന്നേക്കുമാ-

യെന്തിനു പിന്നെപ്പരിഭ്രമിക്കുന്നു നാം?


ജീവിതവ്യാസം ചുരുങ്ങിച്ചുരുങ്ങി,യ-

ക്കേവലത്വത്തിന്‍റെ കേന്ദ്രത്തിലെത്തുവാന്‍, 

കര്‍മ്മമല്ലാതില്ല മാര്‍ഗ്ഗ,മിന്നാകയാല്‍-

ക്കര്‍മ്മത്തെയാദ്യം പവിത്രീകരിക്ക നാം

മൃണ്മയമാകുമിക്കോവിലില്‍, ഭക്തിയാര്‍-

ന്നുണ്മയില്‍ച്ചിന്മയദ്ധ്യാനനിര്‍ല്ലീനയായ്

ആവസിപ്പൂ ജീവയോഗിനി, വെണ്മല-

രാവട്ടെ കര്‍മ്മങ്ങ,ളര്‍ച്ചനയ്ക്കപ്പൊഴും!

എങ്കില്‍ ക്ഷണപ്രഭാചഞ്ചലസ്വപ്‌നങ്ങള്‍

സങ്കടമേകുകി,ല്ലാശ്വസിക്കൂ, സഖി!

ജന്മാന്തരങ്ങളില്‍പ്പണ്ടുമിതുവിധം

നമ്മളൊരുമിച്ചിരുന്നൊരാ വേളയില്‍,

അന്നു നാം കണ്ടൊരപ്പൊന്നിന്‍കിനാക്കള-

ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞൂ, സതി!

ഇന്നവ മാഞ്ഞു മറഞ്ഞതു കണ്ടിട്ടു

ഖിന്നയാകായ്,കവ വന്നിടും പിന്നെയും!

വര്‍ത്തമാനം ഭൂതമായ് സ്വയം മാറുന്നു

വര്‍ത്തമാനത്തിലണയുന്നു ഭാവിയും

ഭൂതങ്ങള്‍ ഭാവിയായ് മാറുന്നി,താബ്ഭാവി

ഭൂതമായ്ത്തീരുന്നു വര്‍ത്തമാനം വഴി

വൃത്തമാണേവം സമസ്തവും- പോയവ-

യെത്തും, മറഞ്ഞുപോം നില്‍പ്പവയൊക്കെയും!


രാവും പകലും, യഥാര്‍ത്ഥത്തി,ലൊന്നുപോ-

ലാവശ്യമാണിജ്ജഗത്തിനെന്നോര്‍ക്ക നീ.

വേണമിരുട്ടും വെളിച്ചവും- ജീവിത-

മാണെങ്കില്‍, വേണം ചിരിയും കരച്ചിലും!

ഇല്ല നിയതിക്കു പക്ഷപാതം, പാഴി-

ലല്ലല്‍പ്പെടുന്നതെന്തി,ന്നാശ്വസിക്കു നീ!

നീ വിശ്വസിക്കൂ നിയതിയില്‍- നിശ്ചയം

നീറും ഹൃദയം ചിരിക്കുമെന്നെങ്കിലും!.... 


(1944 മെയ് 17നാണ് ചങ്ങമ്പുഴ ഈ കവിത എഴുതുന്നത്.

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച, 'പ്രൊഫസര്‍ എം കെ സാനു തിരഞ്ഞെടുത്ത പ്രിയകവിതകള്‍' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എടുത്തിരിക്കുന്നത്.)

image Ⓒ Genady (Painting: CIRCLE OF LIFE)

Thursday, October 8, 2020

ആദ്യത്തെ തീവണ്ടി

 





- തിരുനല്ലൂര്‍ കരുണാകരന്‍  


ഉത്സവമാണിന്നെന്‍റെ

   നാട്ടുകാര്‍ക്കെല്ലാം ; തമ്മില്‍

മത്സരിക്കുന്നൂ നവാ-

   ഹ്ലാദവുമുത്സാഹവും.


എന്തുകൊണ്ടെന്നോ? ഞങ്ങള്‍ 

   നിര്‍മ്മിച്ച പാലത്തിലൂ-

ടെത്തുന്നതിന്നാണാവി-

   വണ്ടിയുമാഘോഷവും.


ചെന്നപാരതയുടെ

   കൈകളില്‍പ്പിടിക്കുവാ-

നെന്നപോല്‍ സമാന്തരം

   പായുന്ന പാളങ്ങളെ,

പുലരിക്കതിര്‍വന്നു

   മുത്തവേ പരക്കുന്ന

പുതിയ തിളക്കമീ

   ഞങ്ങളില്‍പ്പകരുന്നു.


അത്തിളക്കത്തില്‍ക്കാണാം

   ഞങ്ങള്‍ തന്‍ പതറാത്ത

ശക്തിയും മനസ്സിന്‍റെ

   ദീപ്തിയും വിശ്വാസവും.


കുന്നുകളറഞ്ഞറ-

   ഞ്ഞൊക്കെയും നിരപ്പാക്കി,

മണ്ണുകൊണ്ടകലത്തെ-

   ക്കായലില്‍ച്ചിറ കെട്ടി,

കാരുരുക്കുരുക്കുന്ന

   വേനലോടടരാടി, -

ക്കാത്തുകാത്തവസാനം

   ഞങ്ങളീ ജയം നേടി.


എല്ലിനോടവിരാമ-

   മേറ്റുമുട്ടിയ കരി-

ങ്കല്ലുകളെല്ലാം വേര്‍പ്പു-

   നീരു വീണലിഞ്ഞേപോയ്‌.


ഓര്‍മ്മയിലദ്ധ്വാനത്തിന്‍

   വേദന ചിരിക്കവേ

കോള്‍മയിര്‍ക്കൊള്ളുന്നിതാ

   ഞങ്ങളും ഗ്രാമങ്ങളും.


ആരുമില്ലിതുമായി-

  ബ്ബന്ധമില്ലാത്തോര്‍ ; വേല-

ക്കാരുടെ നാട്ടില്‍ ഞങ്ങ-

   ളൊക്കെയുമൊന്നാണല്ലോ.


അക്കരെ റോഡില്‍ക്കൂടി-

   ക്കാളവണ്ടികളെങ്ങാന്‍

'കക്കടം കടകടം'

   ശബ്ദമുണ്ടാക്കുമ്പൊഴേ

ആയിരം നയനങ്ങള്‍

   വിരിയുന്നുല്‍ക്കണ്ഠയാ; -

ലാവതും വേഗം കൂമ്പി-

   പ്പോകുന്നു നൈരാശ്യത്താല്‍.


പൈക്കളെക്കറക്കാതെ,

   മുറ്റവുമടിക്കാതെ-

യെത്രയും തിടുക്കത്തി-

   ലെത്തിയ വീട്ടമ്മമാര്‍

എത്രമേല്‍ നിയന്ത്രിച്ചു

   നിര്‍ത്തിടുമവരുടെ

മുഗ്ദ്ധമാം കണ്ഠങ്ങളില്‍-

   ക്കുരവക്കുളിര്‍നാദം!


തീവണ്ടി കാണാന്‍ വെമ്പ-

   ലാര്‍ന്നിടും കുഞ്ഞുങ്ങളെ-

ത്തായമാരുടെ ചുണ്ടും

   സൂര്യനും ചുവപ്പിച്ചു.


ബീഡിയാല്‍ ക്ഷമകേടു

   ചുട്ടെരിക്കുവോര്‍, ജയം

നേടിയ സേനാനികള്‍

   പോലെഴും ചെറുപ്പക്കാര്‍

ഇളകും ജനങ്ങളെ

   വേണ്ടപോല്‍ നിയന്ത്രിച്ചു-

മിടയില്‍ സമാശ്വസി-

   പ്പിച്ചുമങ്ങനെ നില്‍പ്പൂ.


കണ്ണിനു കയ്യാല്‍ത്തണ-

   ലേകിയും വിറയ്ക്കുന്ന

തൊണ്ടയാല്‍ച്ചെറുപ്പത്തെ-

   യെപ്പൊഴും ശകാരിച്ചും

കാത്തുനില്‍ക്കുന്നൂ പുത്തന്‍

   കൂത്തു കാണുവാനേറെ

വേര്‍പ്പുനീരൊഴുക്കിയ

   പണ്ടത്തെയദ്ധ്വാനങ്ങള്‍.


വിണ്ണിനെക്കുലുക്കുന്ന

   ശബ്ദമൊന്നതാ കേള്‍പ്പൂ ;

കുന്നുകള്‍, കലുങ്കുക-

   ളൊക്കെയും തകരുന്നോ!


മാറിനില്‍ക്കുവിന്‍, പരി-

   ഭ്രാന്തരാകൊല്ലാ, കൊടി-

ക്കൂറകള്‍ പാറിക്കുവി-

   നാര്‍ക്കുവി,നാഹ്ലാദിപ്പിന്‍.


ധൂമരേഖകളതാ

   വാനിനെത്തഴുകുന്നൂ ;

ഗ്രാമചേതന ചൂളം-

   വിളികേട്ടുണരുന്നു.


ഹാ! നിമിഷങ്ങള്‍ക്കിത്ര

   വേഗമോ? മുഴങ്ങുന്ന

പാലവും കടന്നാവി-

   വണ്ടി ദാ! പറക്കുന്നു.


ആവിയും ചക്രങ്ങളും

   പാളവു,മവയുടെ

ഭൂവിനെ പ്രകമ്പനം-

   കൊള്ളിച്ച നിര്‍ഘോഷവും!


നീണ്ടുപോകുന്നൂ ശബ്ദ-

   വീചികള്‍ പാടങ്ങളില്‍,

നീലമൈതാനങ്ങളില്‍,

   കുന്നടിവാരങ്ങളില്‍.


അവയോടിടകലര്‍-

   ന്നൊന്നിച്ചുപൊങ്ങുന്നെങ്ങു-

മഭിമാനത്തിന്‍ ഭേരി

   മുഴക്കും ഹൃല്‍സ്പന്ദങ്ങള്‍.


മാറിലൂടനവധി-

   യാനകള്‍ക്കൊപ്പം കരു-

ത്തേറിടുമുരുക്കിന്‍റെ

   ഭാരങ്ങള്‍ പായുമ്പൊഴും

ഒറ്റ മണ്‍തരിപോലു-

   മിളകീ;ലവയിലേ-

ക്കിറ്റുവീണതാം വേര്‍പ്പിന്‍

   ശക്തിയത്ഭുതശക്തി. 


(1957ലാണ് അദ്ദേഹം ഈ കവിത രചിക്കുന്നത്. 'തിരുനല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എടുത്തു ചേര്‍ത്തിരിക്കുന്നത്.)

image Ⓒ Shantanu Pandit (Painting: THE TRAIN)