Tuesday, November 30, 2021

മൂന്നു കവിതകള്‍





- കെ യ്യപ്പപ്പണിക്കര്‍



* കരച്ചില്‍ *

അവന്‍ മരിച്ചു, അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, എങ്കിലും അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, പക്ഷെ അവള്‍ കരഞ്ഞില്ല.

അവള്‍ എന്തിനു കരയണം?


* കാര്‍ *

ഇതാണെന്‍റെ കാര്‍.

മുന്‍സീറ്റിലാണ് ഞാന്‍ എപ്പോഴും.

ഞാന്‍ തന്നെ ഇതോടിക്കുന്നു.

പിറകില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്,

എന്‍റെ ഒപ്പം അയാള്‍ ഇരിക്കുകയില്ല.

അയാള്‍ കാറിന്‍റെ വെറും ഓണര്‍ മാത്രം.


* അങ്കലാപ്പ് *

അങ്കലാപ്പിന്‍റെ അപ്പന്‍

ഇന്നലെ ആപ്പീസില്‍ വന്നിരുന്നു.

അയാളെ കണ്ട് എല്ലാരും എഴുന്നേറ്റപ്പോള്‍

അയാള്‍ അങ്കലാപ്പിലായി.

ജീവനക്കാര്‍ സമരത്തിലായിരുന്നതുകൊണ്ട്

സൌമ്യമായിത്തന്നെ സംസാരിച്ചുനോക്കി.

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

"എന്‍റെ മകനെ അന്വേഷിച്ചാണ്

ഞാന്‍ വന്നത്" - എന്നയാള്‍  പറഞ്ഞു.

"ആരാണ് മകന്‍?" എന്ന്

ആരോ ചോദിച്ചപ്പോള്‍

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

ഒടുവില്‍ മകന്‍ വന്ന്

"അപ്പാ" എന്നു വിളിച്ചപ്പോള്‍

അപ്പോഴും അയാള്‍ അങ്കലാപ്പിലായി.


(2002 ഏപ്രില്‍ മാസത്തില്‍ ഇറങ്ങിയ, DC ബുക്ക്സിന്‍റെ പച്ചക്കുതിര എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒന്നാണ് ഇത്.)

Sunday, November 28, 2021

ഓമനത്തിങ്കള്‍ക്കിടാവോ






- ഇരയിമ്മന്‍ തമ്പി



ഓമനത്തിങ്കള്‍ക്കിടാവോ - നല്ല -

കോമളത്താമരപ്പൂവോ?


പൂവില്‍ നിറഞ്ഞ മധുവോ - പരി -

പൂര്‍ണേന്ദു തന്‍റെ നിലാവോ?


പുത്തന്‍ പവിഴക്കൊടിയോ - ചെറു -

തത്തകള്‍ കൊഞ്ചും മൊഴിയോ?


ചാഞ്ചാടിയാടും മയിലോ - മൃദു -

പഞ്ചമം പാടും കുയിലോ?


തുള്ളുമിളമാന്‍ കിടാവോ - ശോഭ -

കൊള്ളുന്നൊരോമല്‍ക്കൊടിയോ?


ഈശ്വരന്‍ തന്ന നിധിയോ - പര -

മേശ്വരിയേന്തും കിളിയോ?


പാരിജാതത്തിന്‍ തളിരോ - എന്‍റെ -

ഭാഗ്യദ്രുമത്തിന്‍ ഫലമോ?


വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ -

വാച്ചൊരു കാഞ്ചനച്ചെപ്പോ?


ദൃഷ്ടിക്കു വച്ചൊരമൃതോ - കൂരി -

രുട്ടത്തു വച്ച വിളക്കോ?


കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും -

കേടുവരാതുള്ള മുത്തോ?


ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള

മാര്‍ത്താണ്ഡദേവ പ്രഭയോ?


സൂക്തിയില്‍ കണ്ട പൊരുളോ - അതി -

സൂക്ഷ്മമാം വീണാരവമോ?


വമ്പിച്ച സന്തോഷവല്ലീ - തന്‍റെ -

കൊമ്പതില്‍ പൂത്ത പൂവല്ലീ?


പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി -

നിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ?


കസ്തൂരി തന്‍റെ മണമോ - നല്ല -

സത്തുക്കള്‍ക്കുള്ള ഗുണമോ?


പൂമണമേറ്റൊരു കാറ്റോ - ഏറ്റം -

പൊന്നില്‍ക്കലര്‍ന്നൊരു മാറ്റോ?


കാച്ചിക്കുറുക്കിയ പാലോ - നല്ല -

ഗന്ധമെഴും പനിനീരോ?


നന്മ വിളയും നിലമോ - ബഹു -

ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ?


ദാഹം കളയും ജലമോ - മാര്‍ഗ്ഗ -

ഖേദം കളയും തണലോ?


വാടാത്ത മല്ലികപ്പൂവോ - ഞാനും -

തേടിവച്ചുള്ള ധനമോ?


കണ്ണിന്നു നല്ല കണിയോ - മമ -

കൈവന്ന ചിന്താമണിയോ?


ലാവണ്യ പുണ്യനദിയോ - ഉണ്ണി -

ക്കാര്‍വര്‍ണന്‍ തന്‍റെ കണിയോ?


ലക്ഷ്മീ ഭഗവതി തന്‍റെ - തിരു -

നെറ്റിമേലിട്ട കുറിയോ?


എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി -

ലിങ്ങനെ വേഷം ധരിച്ചോ?


പത്മനാഭന്‍ തന്‍ കൃപയോ - ഇനി -

ഭാഗ്യം വരുന്ന വഴിയോ?


IMAGE Ⓒ ANNA ROSE BAIN