Monday, February 28, 2022

വിധി








പ്രതി ചോദിച്ചു :
"ആരാണ് വാദി?"

പ്രോസിക്യൂട്ടര്‍ വാദിയെ ചൂണ്ടിക്കാണിച്ചു.

പ്രതി ചിരിച്ചു.
"ഇത് വാദിയുടെ അനിയനാണ്."

കോടതി അത് ശ്രദ്ധിക്കുകയും കുറിച്ചെടുക്കുകയും ചെയ്തു.

"വാദിയെ ഞാന്‍ കൊന്നു. വാദി മരിച്ചുപോയി. കൊലക്കുറ്റത്തില്‍ വാദി മൃതനാണ്. വാദിയില്ലാതെ എങ്ങനെ പ്രതിയുണ്ടാകുന്നു? കേസുണ്ടാകുന്നു? കോടതിയുണ്ടാകുന്നു?"

"ആരുണ്ടായാലും ആരില്ലാതായാലും നിങ്ങള്‍ കുറ്റവാളി തന്നെയല്ലേ?" - കോടതി ചോദിച്ചു.

"പരാതിക്കാരനുണ്ടാകുമ്പോഴാണ് കുറ്റമുണ്ടാകുന്നത്. കുറ്റവാളിയെ തേടുന്നത്. ഇത്തരുണത്തില്‍ പരാതിക്കാരന്‍ മണ്‍മറഞ്ഞിരിക്കുന്നു."

"പരാതിക്കാരന്‍ അനിയനാണ്."

"അനിയനെ ഞാന്‍ കൊന്നില്ല. കൊല്ലാന്‍ ശ്രമിക്കപോലും ചെയ്തില്ല."

കോടതി വിഷമിച്ചു. വിധി പിറ്റേന്നേക്ക് മാറ്റിവച്ചു.

പിറ്റേന്നത്തെ വിധി -
"വാദി ഹാജരില്ലാത്തതുകൊണ്ട് കേസ് തള്ളിയിരിക്കുന്നു. പ്രതിക്ക് പോകാം."

കഥ ഇവിടെ തീര്‍ന്നു.

ചരിത്രം : പ്രസ്തുത വിധി മുതലാണത്രേ കൊലക്കുറ്റത്തിന് വാദി സര്‍ക്കാര്‍ ആയത്.

Thursday, February 10, 2022

ദലമര്‍മ്മരങ്ങള്‍

 







- ഗിരീഷ് പുത്തഞ്ചേരി 



പാടുന്നൂ വിഷുപ്പക്ഷികള്‍, മെല്ലെ

മേടസംക്രമസന്ധ്യയില്‍...

ഒന്നു പൂക്കാന്‍ മറന്നേപോയൊരു

കൊന്നതന്‍ കുളിര്‍ച്ചില്ലമേല്‍...


കാറ്റു തൊട്ടുവിളിച്ചു മെല്ലെ നിന്‍

കാതിലോരോന്നു ചൊല്ലവെ...

കേട്ടുവോ, നിന്‍റെ ബാല്യകാലത്തിന്‍

കാല്‍ച്ചിലമ്പിലെ മര്‍മ്മരം...


മാവുപൂത്ത തൊടികളും, മുറ്റ-

ത്താദ്യം പൂവിട്ട മുല്ലയും...

ആറ്റുതീരത്തിലഞ്ഞിക്കാവിലെ

ആര്‍ദ്രമാം ശംഖനാദവും...


നന്മ തോറ്റുവാനെത്തും പാണന്‍റെ

നന്തുണിപ്പാട്ടിന്നീണവും...

ഒറ്റത്താമര മാത്രം പൂവിടും

പുണ്യകാലപ്പുലരിയും...


രാത്രിയില്‍, മുളംകാട്ടില്‍ നിന്നാരോ-

മൂളും, ഹിന്ദോളരാഗവും...

സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍

സത്യത്തില്‍, മുന്നില്‍ നില്‍പ്പതും...


ഏതോ ലജ്ജയാല്‍, നീ മുഖം, തുടു-

ത്താകെ വാടിത്തളര്‍ന്നതും...

ഓര്‍മ്മകള്‍, മഞ്ഞുപാളികള്‍ മാറ്റി

ഇന്നും നിന്നെ വിളിക്കവേ...

സ്നേഹസാന്ദ്രമായ് പൂക്കുന്നു, നീയീ

പാഴ്ത്തൊടിയിലെ കൊന്നപോല്‍...


(ശ്രീ. V K പ്രകാശ്‌ സംവിധാനം നിര്‍വഹിച്ച്, 2000ല്‍ പുറത്തിറങ്ങിയ പുനരധിവാസം എന്ന ചിത്രത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംഗീതം നല്‍കി ആലപിച്ചത് ശ്രീ. G വേണുഗോപാല്‍ ആണ്. അദ്ദേഹവും മകന്‍, അരവിന്ദ് വേണുഗോപാലും ചേര്‍ന്ന് ഈ കവിത (ഗാനം) ആലപിക്കുന്ന മറ്റൊരു വേര്‍ഷന്‍ ഇവിടെ ആസ്വദിക്കാം.)