ഇന്നു മരണദിനം, കുളിപ്പിച്ചു ഞാന്‍
കണ്ണെഴുതിച്ചു പട്ടാടയണിയിച്ചു
പൊന്നുപോല്‍ കൊണ്ടുനടക്കും ശരീരത്തെ-
യെങ്ങോ വലിച്ചെറിയേണ്ട ശുഭദിനം.
പൊള്ളുമോ? ശങ്കിക്കയാണ്, ഹാ നിന്നുള്ളില്‍
വല്ലാതെ കത്തിയെരിഞ്ഞ ചൂടെക്കാളു-
മില്ല ചൂടിന്നീ വിറകിന്, പേടിയു-
ണ്ടല്ലേ? കുഴികുത്തി മൂടിയാലോ?
എന്മനസ്സും കളയേണമിതോടൊപ്പ-
മിന്നോളമായിരം ബന്ധങ്ങളാല്‍, സ്നേഹ-
മോഹങ്ങളാല്‍, തളയ്ക്കപ്പെട്ടുഴന്നൊരീ-
യാകുലമാകും മനസ്സുകൂടി!
ഉള്ളിലെച്ചാപിള്ള തള്ളയോടൊപ്പമാ-
ണൊന്നിച്ചു മണ്ണിലുറങ്ങിടേണ്ടൂ.
ഈ മഴ ചാറും പുലരിതന്‍ സൌഭഗം!
ഈ നിഴല്‍ക്കാറ്റിന്‍ തരളഭാവം!
ഇന്നീ മരണദിനത്തില്‍ ഞാന്‍ പാടുന്ന-
തിന്നോളമുള്ളതാം രാഗമല്ല,
നോവിന്‍റെ പാട്ടല്ല, പൂവിന്‍റെ പാട്ടല്ല,
രാവിന്‍ കിളിപ്പാട്ടിന്നീണമല്ല.
കയ്പുനിറഞ്ഞ പഴയ ചിരിയുടെ
വെച്ചുപാട്ടാണ്, കേള്‍ക്കാത്തതാണ്
ആയിരം കണ്ണീര്‍പ്പുഴയിലൂടെക്കാറ്റു
താളം പിടിച്ചു വരുന്നതാണ്.
ആരോ പറഞ്ഞു, 'വെറുതെ കരയൊല്ല
വേഗം മിഴിനീര്‍ സ്വയം തുടയ്ക്ക'
ഏതു കയ്യെത്തുവാന്‍? എന്‍റെ കയ്യല്ലാതെ-
യേതെന്‍റെ കണ്ണീര്‍ തുടച്ചുമാറ്റാന്‍!
പാഴിരുട്ടത്തു ഭയം വായ് തുറക്കുന്ന
രാവിലുപധാനമാക്കിവെയ്ക്കാന്‍!
ഏതു കയ്യു,ണ്ടെന്‍റെ കൈമാത്രം; ആകയാല്‍
പോക, കൈക്കോട്ടായിടട്ടെ കൈകള്‍.
ഏറെ ഹാ! ഏറെ പ്രിയപ്പെട്ട ഭൂമിതന്‍
മാറിലൊരാഴക്കുഴിയൊരുക്കി
ഇത്തിരി വിത്തുകള്‍ സംഗീതവും പ്രേമ-
മുഗ്ദ്ധതയും കാക്കുമെന്‍ മനസ്സും
എന്‍റെ മെയ്യോടൊപ്പമാഴത്തിലാഴത്തി-
ലന്‍പോടടക്കി മണ്ണിട്ടു മൂടാം.
കല്ലൊന്നുപോലുമടയാളമായ് വേണ്ട,
പുല്ലും പടലും വളര്‍ന്നുകൊള്ളും.
പുല്ലുകള്‍ പൂക്കും വെളുത്തമുത്തെന്നപോല്‍
തെല്ലു ചുവന്ന നീള്‍ത്തൂവല്‍ പോലെ!
മങ്ങിയ ചാരച്ചിറകു വിറപ്പിച്ചു
കുഞ്ഞുശലഭങ്ങള്‍ വന്നുകൊള്ളും!
ഇന്നു മരണദിനം; കുഴികുത്തുവാ-
നെന്നുടെ കൈതന്നെ വേണമല്ലോ.
(1993ല്‍ രചിച്ച ഈ കവിത, D C ബുക്ക്സ് പ്രസിദ്ധീകരിച്ച 'സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം' എന്ന കൃതിയില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ന്നിരിക്കുന്നത്)