Tuesday, January 31, 2023

പ്രേതബാധയുള്ള വീട്

 


 

 

 

- വിര്‍ജീനിയ വൂള്‍ഫ്

 

 

     നിങ്ങള്‍ എത്ര മണിക്ക് ഉണര്‍ന്നാലും ഒരു വാതിലടയ്ക്കുന്ന ശബ്ദം കേള്‍ക്കാം. അവര്‍ കൈകോര്‍ത്തുപിടിച്ച് ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് നടന്നുകൊണ്ടിരുന്നു. അവിടെയൊന്ന് പൊക്കി, ഇവിടെയൊന്നു തുറന്ന്, ഉറപ്പുവരുത്തി - ആ പ്രേതദമ്പതികള്‍.

     "ഇവിടെയാണ് നമ്മളത് വച്ചത്." - അവര്‍ പറഞ്ഞു.

     അയാള്‍ കൂട്ടിച്ചേര്‍ത്തു: "ഓ, ഇവിടെയും വച്ചു."

     "അത് മുകളിലത്തെ നിലയിലാണ്." - അവള്‍ പിറുപിറുത്തു.

     "തോട്ടത്തിലാണ്." - അയാള്‍ മന്ത്രിച്ചു.

     "പതുക്കെ." - അവര്‍ പറഞ്ഞു - "അല്ലെങ്കില്‍ നമ്മള്‍ അവരെ ഉണര്‍ത്തും."

     പക്ഷേ, നിങ്ങള്‍ ഞങ്ങളെ ഉണര്‍ത്തി എന്നതല്ല കാര്യം. തീര്‍ച്ചയായും അല്ല.

     "അവര്‍ അത് തിരയുകയാണ്. അവര്‍ കര്‍ട്ടന്‍ വലിക്കുന്നു." - നമ്മില്‍ ഒരാള്‍ പറയും, എന്നിട്ട് ഒന്നോ രണ്ടോ പേജ് വായിക്കും - "ഇപ്പോള്‍ അവര്‍ അത് കണ്ടുപിടിച്ചു." - മാര്‍ജിനില്‍ എഴുതിക്കൊണ്ടിരുന്ന പെന്‍സില്‍ കൈയില്‍ പിടിച്ച് ആ ആള്‍ തീര്‍ച്ചയാക്കും. വായിച്ചു മടുക്കുമ്പോള്‍ മെല്ലെ എഴുന്നേല്‍ക്കും. നേരിട്ട് പരിശോധിക്കാം എന്ന് കരുതും. വീട് തീര്‍ത്തും ശൂന്യമാണ്. വാതിലുകള്‍ തുറന്നുകിടക്കുന്നു. കാട്ടുപ്രാവുകള്‍ തൃപ്തിയോടെ കുറുകുന്നതുമാത്രം കേള്‍ക്കാം. ദൂരെ കൃഷിസ്ഥലത്ത് ഒരു മെതിയന്ത്രത്തിന്‍റെ ഇരമ്പല്‍.

     "ഞാന്‍ എന്തിനാണ് ഇങ്ങോട്ടുവന്നത്? എനിക്ക് എന്താണ് കണ്ടെത്താനുള്ളത്?"

     "എന്‍റെ കരങ്ങള്‍ ശൂന്യമായിരുന്നു."

     "ഒരുപക്ഷെ, അത് മുകളിലാണെങ്കിലോ?"

     തട്ടിന്‍പുറത്ത് ആപ്പിളുകള്‍ ഉണ്ടായിരുന്നു. എന്നിട്ട് വീണ്ടും താഴേക്ക്. പൂന്തോട്ടം പതിവുപോലെ ശാന്തം. പുസ്തകം പുല്ലിലേക്ക് തെന്നിവീണിരിക്കുന്നെന്ന് മാത്രം.

     പക്ഷെ, അവര്‍ അത് ഇരിപ്പുമുറിയില്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ആര്‍ക്കെങ്കിലും അവരെ കാണാന്‍ കഴിയുമെന്നല്ല. ജനല്‍ച്ചില്ലുകള്‍ ആപ്പിളിനെയും റോസാപ്പൂക്കളെയും പ്രതിഫലിപ്പിച്ചു. ആ ചില്ലുകളില്‍ ഇലകള്‍ക്കെല്ലാം പച്ച നിറമായിരുന്നു. അവര്‍ ഇരിപ്പുമുറിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയെങ്കില്‍ ആപ്പിളിന്‍റെ മഞ്ഞഭാഗം മാത്രമായിരുന്നു കാണുന്നത്. എങ്കിലും അടുത്ത നിമിഷം വാതില്‍ തുറന്നാല്‍, നിലത്ത് പരന്ന്, ഭിത്തികളില്‍ തൂങ്ങി, മച്ചില്‍നിന്ന് താഴോട്ടുതൂങ്ങി, എന്താണ്? യാതൊന്നുമില്ല! എന്‍റെ കൈകള്‍ ശൂന്യമായിരുന്നു. പരവതാനിക്കുമീതെ ഒരു മൈനയുടെ നിഴല്‍ നീങ്ങിപ്പോയി. നിശ്ശബ്ദതയുടെ അഗാധതയില്‍നിന്ന് കാട്ടുപ്രാവുകള്‍ തങ്ങളുടെ ശബ്ദത്തിന്‍റെ കുമിളകള്‍ വലിച്ചെടുത്തു.

     "ഭദ്രം, ഭദ്രം, ഭദ്രം." - വീടിന്‍റെ നാഡി സാവകാശം മിടിച്ചുകൊണ്ടിരുന്നു. - "നിധി കുഴിച്ചിട്ടിരിക്കുകയാണ്; മുറി...." - നാഡിമിടിപ്പ് പെട്ടെന്നുനിന്നു.

     ഓ, കുഴിച്ചിട്ട നിധിയായിരുന്നോ അത്?

     അടുത്തനിമിഷം വെളിച്ചം മങ്ങി. വെളിയില്‍ പൂന്തോട്ടത്തിലേക്ക് പോയാലോ? അലയുന്ന ഒരു സൂര്യരശ്മിക്കുവേണ്ടി വൃക്ഷങ്ങള്‍ അവിടെ ഇരുട്ടിന്‍റെ നൂല്‍കൊണ്ട് വല കെട്ടിയിരുന്നു. തീരെ നേര്‍ത്തതും അപൂര്‍വ്വവും, തണുപ്പോടെ ഉപരിതലത്തിനടിയില്‍ മറഞ്ഞിരിക്കുന്നതുമായ ആ രശ്മിയെയാണ് ഞാന്‍ തേടിയത്. അത് എപ്പോഴും കണ്ണാടിച്ചില്ലിനു പിന്നില്‍ ജ്വലിച്ചുനിന്നു. ആ കണ്ണാടിച്ചില്ല് മരണമാണ്. നമുക്കിടയില്‍ ഉള്ളത് മരണമാണ്.

     നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് മരണം ആദ്യമെത്തിയത്‌ ആ സ്ത്രീയെ തേടിയാണ്. പിന്നെ ജനലെല്ലാം അടച്ച് കുറ്റിയിട്ട്, മുറികളെല്ലാം ഇരുട്ടിലാഴ്ത്തി വീടുവിട്ടുപോയി. അയാള്‍ വീട് ഉപേക്ഷിച്ച്, അവളെ വിട്ട് വടക്കോട്ടും കിഴക്കോട്ടും ഒക്കെ പോയി. തെക്കന്‍ സമുദ്രത്തില്‍ നക്ഷത്രങ്ങള്‍ മറയുന്നതുകണ്ടു. വീടുതേടി തിരിച്ചെത്തിയപ്പോള്‍ അത് മൊട്ടക്കുന്നിനു കീഴെ തകര്‍ന്നു കിടന്നു.

     "ഭദ്രം, ഭദ്രം, ഭദ്രം" - വീട് ആഹ്ളാദത്തോടെ മിടിച്ചു - "നിധി നിങ്ങളുടേതാണ്."

     വെളിയിലെ പാതയില്‍ കാറ്റ് അലറിവിളിക്കുന്നു. മരങ്ങള്‍ കുനിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. മഴയില്‍ ചന്ദ്രരശ്മികള്‍ ഭ്രാന്തമായി വെട്ടിത്തിളങ്ങുകയും ചിന്നിച്ചിതറുകയും ചെയ്യുന്നു. പക്ഷെ വിളക്കിന്‍റെ കിരണം ജനലില്‍നിന്നും നേരെതന്നെ പതിക്കുന്നു. മെഴുകുതിരി ഉറച്ച്, നിശ്ചലമായി നിന്ന് പ്രകാശിക്കുന്നു. വീട്ടിലെല്ലാം അലഞ്ഞുനടന്ന്, ജനലുകള്‍ തുറന്ന്, ഞങ്ങളെ ഉണര്‍ത്താതിരിക്കാന്‍വേണ്ടി പിറുപിറുത്തുകൊണ്ട് ആ പ്രേതദമ്പതികള്‍ തങ്ങളുടെ ആനന്ദം തേടുകയാണ്.

     "ഇവിടെയാണ് നമ്മള്‍ ഉറങ്ങിയത്." - അവര്‍ പറയുന്നു.

     "എണ്ണമില്ലാത്തത്ര ചുംബനങ്ങള്‍." - അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.

     "പ്രഭാതത്തില്‍ ഉണരുമ്പോള്‍" - "മരങ്ങള്‍ക്കിടയില്‍ വെള്ളി" - "മുകളിലെ നിലയില്‍" - "പൂന്തോട്ടത്തില്‍" - "വസന്തം വന്നപ്പോള്‍" - "ശീതകാലത്ത് മഞ്ഞ് പൊഴിയുംനേരം" - വിദൂരതയില്‍ വാതിലുകള്‍ അടയുന്നു - ഹൃദയമിടിപ്പുപോലെ പതിഞ്ഞ ശബ്ദത്തില്‍.

     അവര്‍ അടുത്തടുത്തുവരുന്നു; വാതില്‍ക്കല്‍ നില്‍ക്കുന്നു; കാറ്റ് ശമിക്കുന്നു; മഴ കണ്ണാടിച്ചില്ലില്‍ വെള്ളിപൂശി തെന്നിയിറങ്ങുന്നു. ഞങ്ങളുടെ കണ്ണുകള്‍ ഇരുളുന്നു. ഞങ്ങള്‍ തൊട്ടടുത്ത് കാലടിശബ്ദം കേള്‍ക്കുന്നേയില്ല. പ്രേതത്തിന്‍റെതു പോലുള്ള മേല്‍ക്കുപ്പായം വിടര്‍ത്തി നില്‍ക്കുന്ന സ്ത്രീയെ ഞങ്ങള്‍ കാണുന്നില്ല. അയാളുടെ കൈകള്‍ റാന്തല്‍ വിളക്കിനെ പൊതിയുന്നു.

     "നോക്കൂ." - അയാള്‍ മന്ത്രിക്കുന്നു - "നല്ല ഉറക്കം, അവരുടെ ചുണ്ടുകളില്‍ പ്രേമം."

     കുനിഞ്ഞ് അവരുടെ വെള്ളിവിളക്ക് ഞങ്ങള്‍ക്കു മുകളില്‍ പിടിച്ചുകൊണ്ട് അവര്‍ ഏറെനേരം ഞങ്ങളെ അഗാധമായി നോക്കിനില്‍ക്കുന്നു. അവര്‍ ഏറെനേരം ഞങ്ങളെ അഗാധമായി നോക്കി നില്‍ക്കുന്നു. അവര്‍ ഏറെ നേരമായി നില്‍ക്കുന്നു. കാറ്റ് നേരെ വീശുന്നു. വിളക്കിന്‍റെ ജ്വാല അല്‍പ്പം ചെരിയുന്നു. നിലാവിന്‍റെ ഭ്രാന്തകിരണങ്ങള്‍ ഭിത്തിയിലും തറയിലും നെടുകെയും കുറുകെയും പാഞ്ഞ് ഒത്തുചേര്‍ന്ന് അവരുടെ കുനിഞ്ഞ മുഖങ്ങളില്‍ നിഴല്‍ വീഴ്ത്തുന്നു. ഗാഡമായി ചിന്തിക്കുന്ന മുഖങ്ങള്‍. ഉറങ്ങിക്കിടക്കുന്നവരെ പരിശോധിച്ച്, അവരുടെ നിഗൂഡമായ ആനന്ദം തേടുന്ന മുഖങ്ങള്‍.

     "ഭദ്രം, ഭദ്രം, ഭദ്രം" - വീടിന്‍റെ ഹൃദയം സ്വാഭിമാനം മിടിക്കുന്നു.

     "നീണ്ട വര്‍ഷങ്ങള്‍-" - അയാള്‍ നെടുവീര്‍പ്പിടുന്നു.

     "നിങ്ങള്‍ വീണ്ടും എന്നെ കണ്ടെത്തി." - അവള്‍ പിറുപിറുത്തു.

     "ഇവിടെ ഉറങ്ങുന്നത്, പൂന്തോട്ടത്തിലിരുന്ന് വായിക്കുന്നത്, തട്ടിന്‍പുറത്ത് ആപ്പിളുകള്‍ ഉരുട്ടി ചിരിക്കുന്നത്, ഇവിടെയാണ് നാം നമ്മുടെ നിധി വെച്ചിട്ടുപോയത്" - കുനിഞ്ഞപ്പോള്‍ അവരുടെ പ്രകാശം എന്‍റെ കണ്‍പോളകളെ തുറക്കുന്നു.

     "ഭദ്രം, ഭദ്രം, ഭദ്രം" - വീടിന്‍റെ നാഡി ഭ്രാന്തമായി മിടിക്കുന്നു.

     ഉണര്‍ന്ന് ഞാന്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നു. "ഓ, ഇതാണോ നിങ്ങളുടെ-കുഴിച്ചിട്ട നിധി? ഹൃദയത്തിലെ പ്രകാശം!?"

 

(വിര്‍ജീനിയ വൂള്‍ഫ് രചിച്ച എട്ട് കഥകളടങ്ങിയ MONDAY OR TUESDAY എന്ന സമാഹാരത്തിലെ THE HAUNTED HOUSE എന്ന കഥയുടെ ഈ മലയാളം പരിഭാഷ ചെയ്തിരിക്കുന്നത് വി. രാധാമണിക്കുഞ്ഞമ്മ ആണ്.)    

ആദ്യ സര്‍വ്വകലാശാല

 


 

 

 

 

- കെ ജയകുമാര്‍

 

     ജോലി കിട്ടി വീട്ടില്‍നിന്നു മാറിനില്‍ക്കേണ്ടിവന്ന കാലം വരേയ്ക്കും ഞാനൊരു ഗ്രന്ഥശാലാ പ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം പട്ടണത്തിനോടു ചേര്‍ന്ന മണ്ണന്തലയിലെ ചെഞ്ചേരി എന്ന ഗ്രാമത്തിലെ യുവജനസമാജം വായനശാലയായിരുന്നു എന്‍റെ കളരി. 1958ലോ മറ്റോ ആണ് വായനശാല സ്ഥാപിതമായത്. എന്‍റെ അച്ഛനും ആ തലമുറയില്‍പ്പെട്ട (അന്നത്തെ) ചെറുപ്പക്കാരുമായിരുന്നു ആരംഭകാലത്തെ ഉത്സാഹികള്‍. (നൂറായിരുന്നു അച്ഛന്‍റെ അംഗത്വ നമ്പര്‍. ആ നമ്പറില്‍ ഞാന്‍ എത്രയോ കാലം പുസ്തകങ്ങള്‍ എടുത്തിരുന്നു). ആറ്-ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന സമയം മുതല്‍ ഞാന്‍ ഈ വായനശാലയിലെ നിത്യസന്ദര്‍ശകനായിത്തീര്‍ന്നു.

     അഞ്ചു സെന്‍റ് സ്ഥലത്ത്, വയലിന്‍കരയിലാണ് വായനശാല തലയുയര്‍ത്തി നില്‍ക്കുന്നത്. ആകെ മൂന്നു മുറികള്‍. ഒന്ന് വായനാമുറി, പുസ്തകങ്ങള്‍ സൂക്ഷിക്കാനും മറ്റുമായി രണ്ടാമതൊരു മുറി. പിന്നെ കൂട്ടിച്ചേര്‍ത്ത ഒരു മുറി, വിനോദത്തിനുള്ളത്. വൈകുന്നേരങ്ങളില്‍ ഇവിടെ സ്ഥിരമായി വന്നിരുന്ന മുതിര്‍ന്ന ആളുകള്‍ ഉണ്ടായിരുന്നു, ചീട്ടുകളിക്കാനും കാരംസ് കളിക്കാനും. വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നുവെന്നാണ് ഓര്‍മ്മ. വൈകുന്നേരം 4 മുതല്‍ 8 മണി വരെയാണ് വായനശാലയുടെ പ്രവര്‍ത്തനം. ഒരു റേഡിയോയും ഉണ്ടായിരുന്നു. അന്ന് അയല്‍വീടുകളിലൊന്നും റേഡിയോ ഇല്ല. ഞങ്ങളുടെ സംഗീതകാമനകള്‍ക്കുള്ള ഏക ആശ്രയം ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന സിനിമാഗാനങ്ങള്‍ മാത്രം. അത് കേള്‍ക്കാന്‍ ഏകമാര്‍ഗ്ഗം വായനശാലയിലെ റേഡിയോയും.

     അസാമാന്യമായ വായനാശീലം കൊണ്ടൊന്നുമല്ല ഞാന്‍ വായനശാലയില്‍ പോയിത്തുടങ്ങിയത്. എന്‍റെ അമ്മയ്ക്ക് ഒരു ദിവസം ഒരു നോവല്‍ എന്ന നിലയില്‍ വായിച്ചുതീര്‍ക്കണം. അത് എടുത്തുകൊടുക്കുകയാണ് എന്‍റെ ദൌത്യം. അമ്മയ്ക്ക് പ്രിയപ്പെട്ട എഴുത്തുകാരുണ്ട്. അതുപോലെതന്നെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ കൊള്ളാത്തവരുമുണ്ട് പട്ടികയില്‍. ഡിറ്റക്റ്റീവ് നോവലുകളും കവിതകളും ആകാം. ജീവചരിത്രം, യാത്രാവിവരണം എന്നിവയോട് അമ്മയ്ക്ക് വലിയ പഥ്യമില്ല. അങ്ങനെയാണ് ഞാന്‍ എഴുത്തുകാരെയൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്; ഓരോ എഴുത്തുകാരന്‍റെയും ആപേക്ഷിക പ്രാധാന്യവും സ്ഥാനവുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ കാരൂരും തകഴിയും പൊറ്റെക്കാട്ടും ഉറൂബുമൊക്കെ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകരായി. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഇടയ്ക്കിടെ വിരുന്നുവന്നു.

     കുറച്ചുകഴിഞ്ഞപ്പോള്‍ അച്ഛന്‍റെ മാത്രം അംഗത്വം കൊണ്ട് ഞങ്ങളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ കഴിയാതായി. അങ്ങനെ അമ്മയുടെ പേരിലും എന്‍റെ പേരിലും അംഗത്വമെടുത്തു. അങ്ങനെ മൂന്നു പുസ്തകങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന സ്ഥിതിയായി. ഈ സായാഹ്ന സന്ദര്‍ശനങ്ങളില്‍ വായനാമുറിയില്‍ കുറച്ചുനേരം ചെലവിടുക എന്നത് ഒരു ശീലമായി. ആദ്യമായി എത്രയെത്ര മാസികകള്‍ കാണാനായി! സോവിയറ്റ് ലാന്‍ഡ്, സ്പുട്നിക്, സ്പാന്‍ എന്നിങ്ങനെയുള്ള ആനുകാലികങ്ങള്‍ സ്ഥിരമായി വായിക്കാനായി. പിന്നെ, നിരവധി മലയാളം പ്രസിദ്ധീകരണങ്ങളും വര്‍ത്തമാനപത്രങ്ങളും. വീട്ടില്‍ അന്ന് ആകെ ഒരു പത്രമേ വരുത്തുകയുള്ളു ഇംഗ്ലീഷ് പേപ്പര്‍ വായിച്ചുതുടങ്ങുന്നതും വായനശാലയില്‍ വച്ചുതന്നെ. പഠിക്കുന്ന വിഷയങ്ങള്‍ക്കപ്പുറമുള്ള വിശാലമായ ലോകത്തെക്കുറിച്ചൊരു അവബോധം സൃഷ്ടിക്കാനായതായിരുന്നു ആ നാളുകളിലെ ഏറ്റവും വലിയ നേട്ടം എന്ന്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഒരു വിജ്ഞാനശാഖയും നമുക്കന്യമല്ല എന്ന വിചാരം ഉളവായിവന്നു വിനോദത്തിനുവേണ്ടി മാത്രമല്ലാതെയുള്ള വായനയ്ക്ക് പ്രാധാന്യമുണ്ടെന്ന അറിവ് അമ്മയുടെ കര്‍ശനമായ വായനാഭിരുചിയോടുള്ള അബോധപൂര്‍വ്വമായ പ്രതികരണവും പ്രതിരോധവും ആയിരുന്നോ? നിശ്ചയമില്ല. ഏതായാലും എല്ലാം വായിച്ചറിയാന്‍ ശ്രമിക്കുക എന്ന ശീലം ജീവിതത്തില്‍ ഗുണം മാത്രമേ ചെയ്തുള്ളു. (ഇന്ന് എന്‍റെ സ്വകാര്യ പുസ്തകശേഖരത്തിന്‍റെ സ്വഭാവത്തില്‍ ഈ ശീലത്തിന്‍റെ പ്രത്യാഘാതം കണ്ടറിയാന്‍ സാധിക്കും. അവയുടെ വിഷയവൈവിധ്യം എന്നെത്തന്നെ ചിലപ്പോള്‍ അന്ധാളിപ്പിക്കുന്നുണ്ട്). പിന്നീട് ഈ വായനശാലയ്ക്ക് ഞാന്‍ മുന്നൂറോളം പുസ്തകങ്ങള്‍ എന്‍റെ ശേഖരത്തില്‍ നിന്ന് സംഭാവന ചെയ്യുകയുമുണ്ടായി.

     വീട്ടില്‍ അന്ന് മലയാളവും ഇംഗ്ലീഷും നിഘണ്ടുവില്ല. വായനശാലയില്‍ പോകുമ്പോള്‍ ഞാന്‍ ചില അര്‍ത്ഥമറിയാത്ത വാക്കുകള്‍ കുറിച്ച് പോക്കറ്റില്‍ വയ്ക്കും. നിഘണ്ടു നോക്കി അര്‍ത്ഥമറിയുമ്പോള്‍ വലിയൊരു ചാരിതാര്‍ത്ഥ്യം വന്നുപൊതിയും. (കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണിനോട്‌ ചോദിച്ചാല്‍ ക്ഷണനേരംകൊണ്ട് എന്തും അറിഞ്ഞുതരുന്ന കാലം പുലര്‍ന്നിട്ട് 15 വര്‍ഷമാകുന്നതേയുള്ളൂ എന്ന് സഹസ്രാബ്ദ തലമുറയെ ഓര്‍മ്മപ്പെടുത്താന്‍ ഇത് ചിലപ്പോള്‍ സഹായിക്കും).

     ഞങ്ങളുടെ വായനശാലയില്‍ കൂടുതലും മലയാളം പുസ്തകങ്ങളായിരുന്നെങ്കിലും കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും ഉണ്ടായിരുന്നു. ആദ്യമായി ടെക്സ്റ്റ്ബുക്ക് അല്ലാതെ ഒരു ഇംഗ്ലീഷ് നോവല്‍ വായിച്ചുതീര്‍ത്ത പുളകം എനിക്ക് ഇപ്പോഴും ഓര്‍ത്തെടുക്കാം. ഇത്തിരിക്കൂടി മുതിര്‍ന്നപ്പോള്‍ ഞാന്‍ വായനശാലാ കമ്മിറ്റി അംഗവും പിന്നെ ഒരു വര്‍ഷം സെക്രട്ടറിയുമായി. വാര്‍ഷിക ഗ്രാന്‍റ് കിട്ടിക്കഴിഞ്ഞാല്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പോവുക എന്നതാണ് സെക്രട്ടറിയുടെ ജീവിതത്തിലെ അഭിമാനകരമായ ഒരു ദിവസം. പുതിയ പുസ്തകങ്ങള്‍ കണ്ടുകഴിയുമ്പോള്‍ ചില അംഗങ്ങള്‍ നെറ്റി ചുളിക്കും. ചിലര്‍ക്കിഷ്ടപ്പെടും. ഞാന്‍ സെക്രട്ടറിയായിരുന്ന വര്‍ഷത്തെ പുസ്തകം വാങ്ങല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട കൊടുത്തില്ലെന്നാണ് ഓര്‍മ്മ. അത് ശരിയായിരിക്കാം. കാരണം എന്‍റെ താത്പര്യങ്ങള്‍ തന്നെ അനേക മേഖലകളിലായിരുന്നല്ലോ. അപ്പോള്‍ ഞാന്‍ വാങ്ങിയ പുസ്തകങ്ങളില്‍ എല്ലാ വിഭാഗം വായനക്കാരെയും തൃപ്തിപ്പെടുത്താനുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.

     വാര്‍ഷികാഘോഷമാണ് സെക്രട്ടറിയുടെ മറ്റൊരു പ്രധാന ദിവസം. ഞങ്ങളുടെ വായനശാലയെപ്പറ്റി നിലനിന്നിരുന്ന ഒരന്ധവിശ്വാസമുണ്ട്. ഗ്രാമത്തില്‍ മഴ വേണമെങ്കില്‍ വായനശാലയുടെ വാര്‍ഷികം നിശ്ചയിച്ചാല്‍ മതിയെന്ന്. അങ്ങനെ വിശ്വസിച്ചുപോയതില്‍ തെറ്റ് പറഞ്ഞുകൂടാ. എന്‍റെ ഓര്‍മ്മയില്‍ ഒന്നോ രണ്ടോ വര്‍ഷം ഒഴിച്ചാല്‍ മറ്റെല്ലാ വാര്‍ഷികാഘോഷവും മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്. നല്ല വേനല്‍ചൂടാണെങ്കിലും, വാര്‍ഷികദിവസം ഉച്ച തിരിയുന്നതോടെ ആകാശം ഇരുളും. ഇടിമുഴങ്ങും. പൊതുസമ്മേളനം തുടങ്ങേണ്ട സമയമാവുമ്പോഴേക്കും വയലില്‍ വെള്ളം നിറയും. തവളകള്‍ കരയാന്‍ തുടങ്ങും. പിന്നെ എങ്ങനെയും ചെളി കെട്ടാത്ത ഒരു സ്ഥലത്തേക്ക് സ്റ്റേജ് മാറ്റിയെടുത്ത് പ്രസംഗങ്ങള്‍ നടത്തി ക്ഷണിതാക്കളെ തിരിച്ചയയ്ക്കും.(ഈ പ്രതികൂല സാഹചര്യങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ട് ഒന്നര മണിക്കൂര്‍ പ്രസംഗിച്ച അതിഥിദേവന്മാരും ഗ്രാമത്തിന്‍റെ ഓര്‍മ്മയിലുണ്ട്!)

     കഥാപ്രസംഗം അല്ലെങ്കില്‍ നാടകം - അതാണ് പതിവ് കലാപരിപാടി. അടുത്ത ക്ഷേത്രങ്ങളില്‍ ഇതുവരെ വരാത്ത കാഥികനെ കണ്ടെത്തണം. നാടകത്തില്‍ വഷളത്തം പാടില്ല. ഗ്രാമം സ്വയം നിശ്ചയിച്ച സെന്‍സര്‍ ബോര്‍ഡിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണം.

     ഒരിക്കല്‍ വായനശാലാ വാര്‍ഷികത്തിന് ഞങ്ങള്‍ ഗ്രാമീണ കലാകാരന്മാര്‍ തന്നെ നാടകം അഭിനയിക്കാമെന്ന് തീരുമാനിച്ചു. ഒരു മാസത്തിലേറെ നീണ്ട റിഹേഴ്സല്‍. മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. വീട്ടില്‍ തിരിച്ചെത്താനുള്ള സമയപരിധിയ്ക്ക് അമ്മയില്‍നിന്ന് എനിക്ക് ഇളവുകിട്ടിയ സ്വാതന്ത്ര്യത്തിന്‍റെ ദിനങ്ങള്‍! പെണ്‍വേഷമായിരുന്നു എനിക്ക്. നിര്‍മ്മല എന്ന യുവതി. പിന്നീട് എത്രയോ കാലം എന്നെ 'നിര്‍മ്മലേ' എന്ന്‍ ആളുകള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു! എത്രയെത്ര ഫലിതങ്ങള്‍, കളിയാക്കലുകള്‍, ഗ്രാമത്തിലെ സ്വകാര്യരഹസ്യങ്ങള്‍!

     ഇങ്ങനെ അറിവും ആഹ്ലാദവും വിനോദവും ലാളിത്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്‍റെ ഗ്രന്ഥശാലാ സ്മൃതികള്‍. എന്‍റെ ജീവിതത്തില്‍ ആ ചെറിയ വായനശാല വഹിച്ച പങ്ക് എത്ര വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാവതല്ല. അത് ഒരു ഗ്രന്ഥശാലയായിരുന്നില്ല, എന്‍റെ ആദ്യ സര്‍വ്വകലാശാല തന്നെയായിരുന്നല്ലോ!

 

(2018 ഡിസംബര്‍ ലക്കം ഗ്രന്ഥാലോകം മാസികയില്‍ 'എന്‍റെ ഗ്രന്ഥശാല' എന്ന പ്രത്യേക പംക്തിയില്‍ നല്‍കിയിരിക്കുന്ന ലേഖനമാണ് ഇത്.) 

Image Ⓒ : Jerry Jenkins