Friday, December 31, 2021

ഇത് നീണ്ടയാത്ര


 





- ഓ എന്‍ വി കുറുപ്പ്



ഒരു സഹസ്രാബ്ദമീ നൂറ്റാണ്ടിന്‍ ചുമല്‍പിടി-

ച്ചൊടുവിലെപ്പടിയില്‍ വന്നിടറി നില്‍ക്കേ,

ഹൃദയഭാരത്തോടെ സാക്ഷികളായി നാം

വിട നല്‍കി നിശബ്ദം നിന്നിടുമ്പോള്‍,

പിറകില്‍ വിദൂരത്തിലെങ്ങുനിന്നോ നൂറു-

സ്വരകലാപങ്ങളിരമ്പിടുന്നൂ,

വിതയേറ്റി വിള കാത്തു കതിര്‍കൊയ്തു പാടുന്ന

തലമുറകള്‍ തന്നാത്മ ഹര്‍ഷനാദം.

അറിയപ്പെടാത്തോരപാരതയോടതിന്‍

പൊരുള്‍ തേടുമാത്മാവിന്‍ ധ്യാനമന്ത്രം,

അധികാരമത്തര്‍തന്‍ പടകേളി; മുറിവേറ്റൊ-

രടിമകള്‍ തന്‍ ദീനരോദനങ്ങള്‍.

അവര്‍ തച്ചുടയ്ക്കും വിലങ്ങുകള്‍ തന്‍ ചെത്തം;

അവശര്‍ തന്നധികാരക്കൊയ്ത്തിന്‍ മേളം;

ഉയരും വെണ്‍പ്രാവിനായൊളിയമ്പു കൂര്‍പ്പിക്കും

പുതുനിഷാദര്‍തന്‍ കൊലച്ചിരികള്‍;

മധുരമാം രാംധുന്‍, വെടിയൊച്ച; താതന്‍റെ

മരണമൊഴി: "ഹേ റാം!" ദിശകള്‍ ഭേദി-

ച്ചുയരും വിലാപങ്ങള്‍; നൂറു കലാപങ്ങള്‍;

ഉയിരറ്റുവീഴ്വോര്‍ തന്നാര്‍ത്തനാദം.

അവനിഗര്‍ഭത്തിലണുസ്ഫോടനം; ബോധി-

തരുവിലെപ്പക്ഷി തന്നാക്രന്ദനം;

- പിറകില്‍ നിന്നെത്തുമീയാരവാരങ്ങള്‍ ത-

ന്നിടയിലും മര്‍ത്ത്യത കാത്തുനില്‍ക്കേ,

തുടുവെളിച്ചത്തിന്‍റെ ചൂട്ടും തെളിച്ചതാ

പുതുസഹസ്രാബ്ദം പടിക്കലെത്തി-


ഇതു നീണ്ടയാത്ര, നിരന്തരയാത്ര, ഒ-

ന്നിളവേല്‍ക്കുവാന്‍ നമുക്കെങ്ങുനേരം?


(1999 ജൂണ്‍ ലക്കം ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത, 2018 ഡിസംബറിലെ ഗ്രന്ഥാലോകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

IMAGE Ⓒ

Thursday, December 30, 2021

കുഞ്ഞിമോന്‍







- കുഞ്ഞുണ്ണി


ഒരു നാട്ടിലൊരു വീട്ടി-

ലൊരു കുട്ടി പിറന്നു


ആ കുട്ടിയൊരു നല്ല

കുട്ടിയായിരുന്നു


ആ നല്ല കുട്ടിക്കൊരു

നല്ല പേരു വേണം


ഒരു നല്ല പേരിനമ്മ

വീട്ടിലൊക്കെത്തപ്പി


ഒരു നല്ല പേരിനച്ഛന്‍

നാട്ടിലൊക്കെത്തെണ്ടി


പേരു തെണ്ടീട്ടച്ഛനുടെ

കാലൊക്കെയും തേഞ്ഞു


പേരു തപ്പീട്ടമ്മയുടെ

കൈയൊക്കെയും തേഞ്ഞു


കുഞ്ഞേയെന്നു വിളിച്ചുകൊ-

ണ്ടച്ഛനടുത്തെത്തി


മോനേയെന്നു വിളിച്ചുകൊ-

ണ്ടമ്മയടുത്തെത്തി


കുഞ്ഞിമോനെന്നൊരു നല്ല

പേരവനു കിട്ടി


(1979 നവംബര്‍-ഡിസംബര്‍ ലക്കം ഗ്രന്ഥാലോകം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കൊച്ചുകവിത, 2018ലെ ഡിസംബര്‍ ലക്കം ഗ്രന്ഥാലോകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

IMAGE Ⓒ

Tuesday, November 30, 2021

മൂന്നു കവിതകള്‍





- കെ യ്യപ്പപ്പണിക്കര്‍



* കരച്ചില്‍ *

അവന്‍ മരിച്ചു, അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, എങ്കിലും അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, പക്ഷെ അവള്‍ കരഞ്ഞില്ല.

അവള്‍ എന്തിനു കരയണം?


* കാര്‍ *

ഇതാണെന്‍റെ കാര്‍.

മുന്‍സീറ്റിലാണ് ഞാന്‍ എപ്പോഴും.

ഞാന്‍ തന്നെ ഇതോടിക്കുന്നു.

പിറകില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്,

എന്‍റെ ഒപ്പം അയാള്‍ ഇരിക്കുകയില്ല.

അയാള്‍ കാറിന്‍റെ വെറും ഓണര്‍ മാത്രം.


* അങ്കലാപ്പ് *

അങ്കലാപ്പിന്‍റെ അപ്പന്‍

ഇന്നലെ ആപ്പീസില്‍ വന്നിരുന്നു.

അയാളെ കണ്ട് എല്ലാരും എഴുന്നേറ്റപ്പോള്‍

അയാള്‍ അങ്കലാപ്പിലായി.

ജീവനക്കാര്‍ സമരത്തിലായിരുന്നതുകൊണ്ട്

സൌമ്യമായിത്തന്നെ സംസാരിച്ചുനോക്കി.

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

"എന്‍റെ മകനെ അന്വേഷിച്ചാണ്

ഞാന്‍ വന്നത്" - എന്നയാള്‍  പറഞ്ഞു.

"ആരാണ് മകന്‍?" എന്ന്

ആരോ ചോദിച്ചപ്പോള്‍

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

ഒടുവില്‍ മകന്‍ വന്ന്

"അപ്പാ" എന്നു വിളിച്ചപ്പോള്‍

അപ്പോഴും അയാള്‍ അങ്കലാപ്പിലായി.


(2002 ഏപ്രില്‍ മാസത്തില്‍ ഇറങ്ങിയ, DC ബുക്ക്സിന്‍റെ പച്ചക്കുതിര എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒന്നാണ് ഇത്.)

Sunday, November 28, 2021

ഓമനത്തിങ്കള്‍ക്കിടാവോ






- ഇരയിമ്മന്‍ തമ്പി



ഓമനത്തിങ്കള്‍ക്കിടാവോ - നല്ല -

കോമളത്താമരപ്പൂവോ?


പൂവില്‍ നിറഞ്ഞ മധുവോ - പരി -

പൂര്‍ണേന്ദു തന്‍റെ നിലാവോ?


പുത്തന്‍ പവിഴക്കൊടിയോ - ചെറു -

തത്തകള്‍ കൊഞ്ചും മൊഴിയോ?


ചാഞ്ചാടിയാടും മയിലോ - മൃദു -

പഞ്ചമം പാടും കുയിലോ?


തുള്ളുമിളമാന്‍ കിടാവോ - ശോഭ -

കൊള്ളുന്നൊരോമല്‍ക്കൊടിയോ?


ഈശ്വരന്‍ തന്ന നിധിയോ - പര -

മേശ്വരിയേന്തും കിളിയോ?


പാരിജാതത്തിന്‍ തളിരോ - എന്‍റെ -

ഭാഗ്യദ്രുമത്തിന്‍ ഫലമോ?


വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ -

വാച്ചൊരു കാഞ്ചനച്ചെപ്പോ?


ദൃഷ്ടിക്കു വച്ചൊരമൃതോ - കൂരി -

രുട്ടത്തു വച്ച വിളക്കോ?


കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും -

കേടുവരാതുള്ള മുത്തോ?


ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള

മാര്‍ത്താണ്ഡദേവ പ്രഭയോ?


സൂക്തിയില്‍ കണ്ട പൊരുളോ - അതി -

സൂക്ഷ്മമാം വീണാരവമോ?


വമ്പിച്ച സന്തോഷവല്ലീ - തന്‍റെ -

കൊമ്പതില്‍ പൂത്ത പൂവല്ലീ?


പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി -

നിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ?


കസ്തൂരി തന്‍റെ മണമോ - നല്ല -

സത്തുക്കള്‍ക്കുള്ള ഗുണമോ?


പൂമണമേറ്റൊരു കാറ്റോ - ഏറ്റം -

പൊന്നില്‍ക്കലര്‍ന്നൊരു മാറ്റോ?


കാച്ചിക്കുറുക്കിയ പാലോ - നല്ല -

ഗന്ധമെഴും പനിനീരോ?


നന്മ വിളയും നിലമോ - ബഹു -

ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ?


ദാഹം കളയും ജലമോ - മാര്‍ഗ്ഗ -

ഖേദം കളയും തണലോ?


വാടാത്ത മല്ലികപ്പൂവോ - ഞാനും -

തേടിവച്ചുള്ള ധനമോ?


കണ്ണിന്നു നല്ല കണിയോ - മമ -

കൈവന്ന ചിന്താമണിയോ?


ലാവണ്യ പുണ്യനദിയോ - ഉണ്ണി -

ക്കാര്‍വര്‍ണന്‍ തന്‍റെ കണിയോ?


ലക്ഷ്മീ ഭഗവതി തന്‍റെ - തിരു -

നെറ്റിമേലിട്ട കുറിയോ?


എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി -

ലിങ്ങനെ വേഷം ധരിച്ചോ?


പത്മനാഭന്‍ തന്‍ കൃപയോ - ഇനി -

ഭാഗ്യം വരുന്ന വഴിയോ?


IMAGE Ⓒ ANNA ROSE BAIN

Sunday, October 31, 2021

ഒരു തൈ നടുമ്പോള്‍


  




- ഓ എന്‍ വി കുറുപ്പ്


ഒരു തൈ നടുമ്പോള്‍

ഒരു തണല്‍ നടുന്നൂ!


നടു നിവര്‍ക്കാനൊരു

കുളുര്‍നിഴല്‍ നടുന്നൂ.


പകലുറക്കത്തിനൊരു

മലര്‍വിരി നടുന്നൂ.


മണ്ണിലും വിണ്ണിന്‍റെ

മാറിലെച്ചാന്തുതൊ-

ട്ടഞ്ജനമിടുന്നൂ.


ഒരു വസന്തത്തിന്നു

വളര്‍പന്തല്‍ കെട്ടുവാന്‍

ഒരു കാല്‍ നടുന്നൂ.


ആയിരം പാത്രത്തി-

ലാത്മഗന്ധം പകര്‍-

ന്നാടുമൃതുകന്യയുടെ-

യാര്‍ദ്രത നടുന്നൂ.


തളിരായുമിലയായു-

മിതള്‍ വിരിയുമഴകായു-

മിവിടെ നിറമേളകള്‍

മിഴികളില്‍  നടുന്നൂ.


ശാരികപ്പെണ്ണിന്നു

താണിരുന്നാടാനൊ-

രൂഞ്ഞാല്‍ നടുന്നൂ.

കിളിമകള്‍പ്പെണ്ണിന്‍റെ

തേന്‍കുടം വയ്ക്കാനൊ-

രുറിയും നടുന്നൂ.

അണ്ണാറക്കണ്ണനും

പൊന്നോണമുണ്ണുന്ന

പുകിലുകള്‍ നടുന്നൂ.


കൊതിയൂറി നില്‍ക്കുന്ന

കുസൃതിക്കുരുന്നിന്‍റെ

കൈ നിറയെ മടി നിറയെ

മധുരം നടുന്നൂ.


ഒരു കുടം നീരുമായ്

ഓടുന്ന മുകിലിനും

ഒളിച്ചുപോം കാറ്റിനും

ഒന്നിച്ചിറങ്ങാന്‍

ഒതുക്കുകള്‍ നടുന്നൂ!


കട്ടുമതിയാവാത്ത

കാട്ടിലെക്കള്ളനും

നാട്ടിലെക്കള്ളനും

നടുവഴിയിലെത്തവേ

വാനോളമുയരത്തില്‍

വാവല്‍ക്കരിങ്കൊടികള്‍

കാട്ടുവാന്‍ വീറെഴും 

കൈയുകള്‍ നടുന്നൂ.


ഒരു തൈ നടുമ്പോള്‍

പല തൈ നടുന്നൂ!

പല തൈ നടുന്നൂ,

പല തണല്‍ നടുന്നൂ!


(DC ബുക്ക്സ് പ്രസിദ്ധീകരിച്ച ഭൂമിക്ക് ഒരു ചരമഗീതം എന്ന സമാഹാരത്തില്‍ നിന്നാണ് ഈ കവിത എടുത്തിരിക്കുന്നത്.)

Wednesday, October 27, 2021

ഇവിടെ ഇന്ത്യയുടെ മുത്തച്ഛനുറങ്ങുന്നു





- വയലാര്‍ രാമവര്‍മ്മ


     മഞ്ഞില്‍ കുളിച്ച്, ഈറന്‍ ചേലയും ചുറ്റി, പ്രാതസന്ധ്യ കിഴക്കുനിന്നു പൂജാപുഷ്പങ്ങളുമായി നടന്നുവരികയായിരുന്നു. വെളിച്ചത്തിന്‍റെ രഥം ചക്രവാളപരിധിയില്‍ എത്തിയിട്ടേയുള്ളൂ. മൂടല്‍മഞ്ഞിന്‍റെ മുഖാവരണവുമണിഞ്ഞ് പ്രകൃതി നിഷ്പന്ദമായി നില്‍ക്കുകയാണ്. അപ്പുറത്ത് ദില്ലി നഗരം ഉണര്‍ന്നുകഴിഞ്ഞിട്ടില്ല. യമുനാനദി മലര്‍ത്തിയിട്ട ഒരു കണ്ണീര്‍പ്പലകപോലെ കിടക്കുന്നു.

     ജീവിതത്തില്‍ അന്നോളമുണ്ടായിട്ടില്ലാത്ത ഒരനുഭൂതി വിശേഷവുമായി, ഞാനാ യമുനാതീരത്തിലൂടെ പതുക്കെപ്പതുക്കെ നടക്കുകയായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമാണത്. മനസ്സിനകത്തും കൈക്കുമ്പിളിനകത്തും വിടര്‍ന്നുനിന്ന പൂക്കളുമായി ശബ്ദമുണ്ടാക്കാതെ ഞാന്‍ നടന്നു. കാല്‍ച്ചുവട്ടില്‍ കിടന്ന് ചരലുകള്‍ മാത്രം എന്തോ എന്നോടു പറയുന്നുണ്ടായിരുന്നു.

     അവിടെ ആരും ഒച്ചയുണ്ടാക്കിക്കൂടാ. നിശ്ശബ്ദതപോലും ശബ്ദമയമായിത്തോന്നുന്ന ആ മണല്‍പ്പുറത്ത് എന്‍റെ മുത്തച്ഛന്‍ കിടന്നുറങ്ങുകയാണ്. അനന്തവും അവിരാമവുമായ ഉറക്കം. ജീവിക്കുന്ന യുഗത്തിന്‍റെ ആത്മാവില്‍നിന്നു ജനിക്കുവാനിരിക്കുന്നൊരു യുഗത്തിന്‍റെ ജീവശക്തി രൂപപ്പെടുത്തുന്ന ശ്രമകരമായ ജോലിയും കഴിഞ്ഞ് മുത്തച്ഛന്‍ ഒന്നു വിശ്രമിച്ചുകൊള്ളട്ടെ.

     ഞാന്‍ രാജ്ഘട്ടിലെ സമാധിപീഠത്തിന്‍റെ തിരുമുമ്പിലെത്തി. ഹൃദയം ദ്രുതതരം തുടിക്കുന്നുണ്ടായിരുന്നു. കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. നിറഞ്ഞ മിഴികളുമായി കാണാം തൂങ്ങുന്ന ആത്മാവുമായി, ഞാന്‍ ആ സമാധിപീഠത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. എന്‍റെ മനസ്സാക്ഷിയുടെ മിഴിനീര്‍ തുളുമ്പിനിന്ന പൂജാപുഷ്പങ്ങളും.

     ആ ബലികുടീരത്തിന്‍റെ രോമഹര്‍ഷങ്ങള്‍പോലെ, ചുറ്റുമുള്ള പുഷ്പവാടിയിലെ സൗഗന്ധികങ്ങള്‍ വിടര്‍ന്നുനിന്നു. ഒരു ചിരാഭിലാഷം നിറവേറ്റിക്കഴിഞ്ഞ ആത്മസംതൃപ്തിയും നിര്‍വൃതിയുമാണെനിക്കുണ്ടായത്. നിമിഷങ്ങള്‍ ഒച്ചയുണ്ടാക്കാതെ കടന്നുപോയി. ഞാന്‍ ആ ശിലാതളിമവും നോക്കി നിശ്ചലം നിന്നു.

     ഇവിടെ അംബരചുംബികളായ ഗോപുരങ്ങളില്ല, കനകമേല്‍ക്കട്ടികളില്ല, പുഷ്യരാഗവും മരതകവും പതിച്ച രത്നപീഠങ്ങളില്ല - ഒരു കല്‍ത്തറയും കുറെ പൂക്കളും മാത്രമേയുള്ളൂ. പക്ഷേ, ഇവിടെയാണ്, ഇവിടെ മാത്രമാണ്, ഒരു യുഗത്തോളം വ്യാസമുണ്ടായിരുന്ന ഇന്ത്യയുടെ മനസ്സാക്ഷി നിത്യവിശ്രമം കൊള്ളുന്നത്.

     ആ ചലനം നിലച്ചുപോയ ദിവസം നമുക്കോര്‍മ്മയുണ്ട്. നാം ഏങ്ങിയേങ്ങിക്കരഞ്ഞു. മറ്റെന്താണ് നമുക്കുചെയ്യാന്‍ കഴിയുമായിരുന്നത്? കുടുംബാംഗങ്ങളുടെ കുഞ്ഞിക്കൈകളും പിടിച്ച്, ജീവിതത്തിന്‍റെ വിശാലമേഖലകളിലേക്ക് നമ്മുടെ മുത്തച്ഛന്‍ നടന്നുപോവുകയായിരുന്നു. ഇടുങ്ങി ഇരുള്‍ നിറഞ്ഞ ഇടനാഴികളില്‍നിന്ന്‍ ചൈതന്യധന്യമായ ദേശീയതയുടെ വിശാല മണ്ഡപങ്ങളിലേയ്ക്ക്. ജീവിതാംരംഭം മുതല്‍ക്കേ ആരംഭിച്ച ആ പദയാത്രയില്‍ എത്രയെത്ര പടവുകള്‍ അതിനകം ചവുട്ടിക്കയറിക്കഴിഞ്ഞു! ത്യാഗങ്ങളുടെ എത്രയെത്ര ബലിപീഠങ്ങളില്‍നിന്ന് പ്രതിജ്ഞകള്‍ പുതുക്കി! ലോകം കണ്ട ഏറ്റവും വലിയ സത്യാന്വേഷണമായിരുന്നു അത്!

     ആരുമാരും പ്രതീക്ഷിച്ചതല്ല. ആര്‍ക്കുമാര്‍ക്കും അറിവുണ്ടായിരുന്നതല്ല. ഒരു ഭ്രാന്തന്‍ ആ നെഞ്ചിനുനേരെ നിറയൊഴിച്ചു. ഇന്ത്യയുടെ നെഞ്ചിനു നേരെയാണ് വെടിയുണ്ട മൂളിക്കൊണ്ട് പാഞ്ഞുചെന്നത്. മനുഷ്യാത്മാവുകളുടെ മുറിവുകളുണക്കിയ ആ മുത്തച്ഛന്‍റെ ഹൃദയത്തില്‍ ഘാതകന്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിവെച്ചു. ആ നെഞ്ചാംകൂട് ഉലഞ്ഞുതകര്‍ന്നു. നമ്മുടെ ഹൃദയത്തിന്‍റെ ഞരമ്പുകള്‍ വലിഞ്ഞു പൊട്ടുന്നതായി നമുക്കുതോന്നി; രക്തനാഡികള്‍ വറ്റിച്ചുക്കിച്ചുപോകുന്നതായും. ആ മുത്തച്ഛന്‍റെ ആത്മാവിന്‍റെ വേരുകള്‍ നമ്മുടെയുള്ളിലായിരുന്നു.

     ഞാന്‍ അറിയാതെ, എന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ ആ ശിലാതളിമത്തില്‍ അടര്‍ന്നുവീണു. ഞാന്‍ കരഞ്ഞുകൂടാത്തതാണ്. അദ്ദേഹത്തിനതിഷ്ടമാവുകയില്ല. മരണത്തെപ്പോലും മന്ദഹസിച്ചുനിന്നെതിരേറ്റ ആ മുത്തച്ഛന് കരയുന്നവരെ പുച്ഛമായിരുന്നു. ഒന്നേ സമാധാനമുള്ളൂ. ഞാനൊരു കുട്ടിയാണ്, മനസ്സിന് ഒരിരുത്തം വന്നിട്ടില്ലാത്ത കുട്ടി. എത്രയോ തെറ്റുകള്‍ തിരുത്തിത്തന്നിരിക്കുന്നു! ഈ കണ്ണുനീര്‍ത്തുള്ളികള്‍ക്കും മാപ്പുകിട്ടുകയില്ലേ?

     കിഴക്ക് വെളിച്ചം വിടര്‍ന്നുവിടര്‍ന്നു വരികയായിരുന്നു. പ്രഭാതം, അതിന്‍റെ ചര്‍ക്കയില്‍നിന്ന് കനകനൂലുകള്‍ നൂല്‍ക്കുകയായിരുന്നു. പ്രപഞ്ചം പ്രഭാപൂര്‍ണ്ണമായി. ഞാനൊറ്റയ്ക്കവിടെനിന്നു. ഞാന്‍ ജീവിക്കുന്ന യുഗത്തിന്‍റെ ചൈതന്യം അവിടെയുറങ്ങിക്കിടക്കുന്നു. അത് ഇന്ത്യയുടെ മനുഷ്യാത്മാവുകളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. വിദേശക്കോയ്മയുടെ നുകത്തണ്ടുകള്‍ ചുമലുകളില്‍ നിന്നൂരിമാറ്റിയ ഇന്ത്യയിലെ കൃഷിക്കാരുടെ മിഴികളില്‍ മിന്നിനില്‍ക്കുന്നത് ആ ചൈതന്യമാണ്. നവഭാരതത്തിന്‍റെ നിര്‍മ്മാണയജ്ഞങ്ങള്‍ക്ക് ശ്രമദാനം നല്‍കുന്ന പ്രയത്നശാലികളായ പൌരസഞ്ചയങ്ങളുടെ ശക്തി ആ ചൈതന്യമാണ്. 'ഇത് എന്‍റെ നാടാണ്' എന്ന അഭിമാനം എന്‍റെയും നിങ്ങളുടെയും സാമൂഹ്യബോധത്തിന്‍റെ പ്രചോദനമാക്കിത്തീര്‍ത്തതും അതേ ചൈതന്യമാണ്.

     പരസഹസ്രം ജീവിതങ്ങളുടെ ചന്ദനത്തിരികള്‍ എരിഞ്ഞുനിന്നിരുന്ന ഇന്നലത്തെ ഇന്ത്യ, ആ ചൈതന്യത്തില്‍നിന്നാണ് വെളിച്ചവും ചൂടും ഉള്‍ക്കൊണ്ടിരുന്നത്. ഇന്നത്തെയും നാളത്തെയും ഇന്ത്യ, അവയുള്‍ക്കൊള്ളുന്നതും മറ്റെങ്ങും നിന്നല്ല. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ആ കര്‍മ്മചൈതന്യത്തില്‍, വെളിച്ചത്തിന്‍റെ തുടിക്കുന്നൊരു ബിന്ദുവായി കത്തിനില്‍ക്കുവാനേ എനിക്ക് മോഹമുള്ളൂ!

     പ്രിയപ്പെട്ട മുത്തച്ഛാ, അങ്ങ് എന്നെ ഓര്‍മ്മിക്കുന്നുണ്ടാവുകയില്ല. ഞാനുള്‍പ്പെട്ട ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ജീവിതം വ്യവസ്ഥപ്പെടുത്തിയത് അങ്ങാണ്! ഞാന്‍ ഇന്ത്യയുടെ തെക്കേയറ്റത്തൊരു നാട്ടില്‍ നിന്നാണ് വരുന്നത്. വെളിച്ചത്തിനുവേണ്ടി ദാഹിച്ചു ദാഹിച്ചു കിടന്ന ഒരു നാട്ടില്‍നിന്ന്! ആ നാട് അങ്ങ് കണ്ടിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് അങ്ങ് എന്‍റെ നാട്ടിലൂടെ കടന്നുപോയിട്ടുണ്ട്. അങ്ങയുടെ വരവും നോക്കി ഞങ്ങള്‍ കാത്തുനിന്നത് ഞാനോര്‍മ്മിച്ചുപോകുന്നു. അന്ന് അങ്ങ് ഞങ്ങളോടൊക്കെ കുശലപ്രശ്നം ചെയ്തു. പ്രസംഗിച്ചു. എനിക്ക് അന്നതൊന്നും മനസ്സിലായിരുന്നില്ല. മനസ്സിലാക്കാന്‍ തക്ക പ്രായമായിരുന്നില്ല. പ്രസംഗം കഴിഞ്ഞ് സഭാവേദിയില്‍നിന്ന് അങ്ങ് താഴേയ്ക്കിറങ്ങി. ആരുമറിയാതെ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി കയറിവന്ന് എന്‍റെ കിളുന്നുകൈവിരല്‍ കൊണ്ട് അങ്ങയെ ഒന്നുതൊട്ടു. അങ്ങ് എന്നെ തിരിഞ്ഞുനോക്കി ഒന്നു  മന്ദഹസിച്ചു. ആ മന്ദഹാസത്തിന്‍റെ ഭാഷ എനിക്കു മനസ്സിലായി. എന്‍റെ നാട്ടിലെ ഏറ്റവും വലിയ മനുഷ്യനെ ഞാന്‍ തൊട്ടിട്ടുണ്ട്. എന്തൊരാത്മനിര്‍വൃതിയാണത്!

     പതിറ്റാണ്ടുകള്‍ക്കുശേഷം ഞാന്‍ കാണുന്നത് ഈ സമാധി മണ്ഡപമാണ്. ഇന്ത്യയുടെ മുത്തച്ഛന്‍റെ മഹാസമാധിപീഠം! അനുഭൂതികളുടെ മുമ്പില്‍ വാചാലമാവാറുള്ള എന്‍റെ ഹൃദയം ഇവിടെവച്ച് നിശ്ശബ്ദമായിപ്പോവുകയാണ്. പലതും അറിയിക്കുവാനുള്ളപ്പോള്‍, ഹൃദയം വികാരഭാരം കൊണ്ട് മൂകമായാലോ? എനിക്കൊന്നും അറിയിക്കുവാന്‍ ശക്തിയില്ല. പക്ഷെ ഒന്നുമാത്രം! അങ്ങയുടെ ഭൌതികശരീരം ഞങ്ങളില്‍നിന്ന് എന്നെന്നേക്കുമായി അകറ്റിക്കളഞ്ഞ ആ ഘാതകനോട്‌ - അയാളെ അതിന് പ്രേരിപ്പിച്ച മാനസികകാലാവസ്ഥയോട് - ഞങ്ങള്‍ക്ക് രാജിയാവാനാവുകയില്ല.

     അങ്ങയുടെ അന്തര്‍ദ്ധാനവാര്‍ത്ത ഞങ്ങളെ ഗദ്ഗദത്തോടുകൂടി അറിയിച്ച പണ്ഡിറ്റ്‌ജി, അന്നുപറഞ്ഞ വാചകങ്ങള്‍ ഒരു പ്രതിജ്ഞയുടെ മനശ്ശക്തിയോടെ, ഞാന്‍ ഇവിടെനിന്നാവര്‍ത്തിച്ചുകൊള്ളട്ടെ -

"ഒരു ഭ്രാന്തന്‍ ആ ജീവിതത്തിനൊരു പൂര്‍ണ്ണവിരാമമിട്ടു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അത്തരമൊരു ഭ്രാന്തനെ വളര്‍ത്തിയെടുക്കാനാവശ്യമായ വിഷം ഈ സമൂഹത്തില്‍ പടര്‍ന്നുകിടക്കുന്നുണ്ടായിരുന്നു. കുറെ മനുഷ്യഹൃദയങ്ങളില്‍ ആ വിഷത്തിന് വല്ലാത്ത സ്വാധീനവുമുണ്ടായിരുന്നു. ഇന്നുമത് അവിടവിടെ നിലനില്‍ക്കുന്നു. അതിന്‍റെ ഉറവുചാലുകള്‍വരെ മൂടിക്കളയേണ്ടിരിക്കുന്നു. ഭ്രാന്തിനെ ഭ്രാന്തുകൊണ്ടല്ല നേരിടേണ്ടത്. ആചാര്യന്‍ പഠിപ്പിച്ചുതന്ന മാര്‍ഗ്ഗങ്ങളിലൂടെ അത് നിര്‍വഹിക്കാം."



മലയാളത്തിന്‍റെ സ്വന്തം കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മ രചിച്ച യാത്രാവിവരണം ആണ് 'പുരുഷാന്തരങ്ങളിലൂടെ'. പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ആ കൃതിയിലെ ഒരദ്ധ്യായം - 'ഇവിടെ ഇന്ത്യയുടെ മുത്തച്ഛനുറങ്ങുന്നു; - ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഈ അദ്ധ്യായത്തിനു പുറമേ 'ഇതിഹാസങ്ങളുടെ ജന്മഭൂമി', 'കുത്തബ്മിനാര്‍ എന്ന ഗോപുരം', 'റെഡ് ഫോര്‍ട്ടിനുള്ളില്‍' എന്നിങ്ങനെ 3 അദ്ധ്യായങ്ങള്‍ കൂടിയുണ്ട് ഈ കൃതിയില്‍.

1956 ഡിസംബറില്‍ നടന്ന ഏഷ്യന്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹിയിലെത്തിയ അദ്ദേഹം, തന്‍റെ അവിടത്തെ യാത്രാനുഭവങ്ങളാണ് ഈ കൃതിയില്‍ ചേര്‍ത്തിരിക്കുന്നത്.

ആമുഖത്തില്‍ ചേര്‍ത്തിരിക്കുന്ന ദിവസം 1959 ഫെബ്രുവരി 6 ആണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഇതെഴുതിയിരിക്കുന്നത് 1958-59 കാലത്തായിരിക്കാം.        

ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു :

"ദില്ലിയിലൂടെ സഞ്ചരിക്കുമ്പോള്‍ പുരുഷാന്തരങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരനുഭവമാണുണ്ടാവുക! അത്രയേറെ ചരിത്രസംഭവങ്ങള്‍ കണ്ടിട്ടുള്ള മറ്റൊരു നഗരം ഇന്ത്യയിലുണ്ടോ എന്നു സംശയമാണ്. അതിന്‍റെ വല്ല കോണുകളിലേയ്ക്കും വെളിച്ചം വീഴിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ? അത് നിങ്ങളാണ് പറയേണ്ടത്."     

Tuesday, September 7, 2021

മമ്മൂട്ടി: പണ്ടെനിക്ക് ഇഷ്ടപ്പെടാതെ പോയ പേര്








- മമ്മൂട്ടി


     എന്‍റെ ബാപ്പയ്ക്കും ഉമ്മയ്ക്കും പോലും ഓമര്‍ ഷരീഫിനെ അറിയില്ല. പക്ഷേ, മഹാരാജാസ് കോളേജിലെ കുറേ കുട്ടികള്‍ക്ക് ഓമര്‍ ഷരീഫിനെ അറിയാമായിരുന്നു. അവരവനെ ഓമറെന്നും ഷരീഫെന്നും വിളിച്ചു. ഈജിപ്ഷ്യന്‍ നടനായ ഓമര്‍ ഷരീഫിനെപ്പോലെ ആകുമെന്നു കരുതി ആ പയ്യന്‍ ഓമര്‍ ഷരീഫ് എന്നു ഭാവിയില്‍ അറിയപ്പെടുന്നതും പ്രതീക്ഷിച്ച് ആഹ്ലാദത്തോടെ നടക്കുകയും ചെയ്തു.

     പക്ഷേ, ഒരുദിവസം അവന്‍റെ പുസ്തകത്തില്‍നിന്നു കോളേജിലെ തിരിച്ചറിയല്‍ കാര്‍ഡ് താഴെവീണു. അതു കണ്ടെടുത്ത സഹപാഠി ശശിധരന്‍ അലറിവിളിച്ചു :

"എടാ നിന്‍റെ പേര് മുഹമ്മദ് കുട്ടീന്നാണല്ലേ?എടാ കള്ളാ, വേറെ പേരില്‍ നടക്കുന്നോടാ മമ്മൂട്ടീ. നീ മമ്മൂട്ടിയാണല്ലേടാ ഓമര്‍ ഷരീഫേ.."

ജീവിതത്തില്‍ ആദ്യമായി എന്നെ മമ്മൂട്ടി എന്നുവിളിച്ചത് ശശിധരനാണ്. പിന്നീടങ്ങോട്ടു കോളേജില്‍ മുഴുവന്‍ ഞാന്‍ മമ്മൂട്ടിയായിരുന്നു. ആ പേര് ഇപ്പോഴും എന്‍റെ കൂടെയുണ്ട്. ഓമര്‍ ഷരീഫ് എന്ന പേരായിരുന്നുവെങ്കില്‍ ഞാന്‍ ഇത്രത്തോളം അടുപ്പം പേരുകൊണ്ട് ആളുകളുമായി ഉണ്ടാക്കുമായിരുന്നോ എന്ന് സംശയമാണ്.

     എറണാകുളം മഹാരാജാസില്‍ ബി.എയ്ക്ക് എത്തിയപ്പോഴാണ് എനിക്ക് പി. ഐ. മുഹമ്മദ് കുട്ടി എന്ന എന്‍റെ പേര് പഴഞ്ചനായി തോന്നിയത്. ചിലരെന്നെ അറബിവല്‍ക്കരിച്ച് മെഹമ്മദ് കുട്ടി എന്ന്‍  വിളിച്ചുവന്നു. ബാപ്പയും ഉമ്മയും അന്നും ഇന്നും വിളിക്കുന്നത് മമ്മദ് കുഞ്ഞ് എന്നാണ്. പരിചയക്കാര്‍ ആരുമില്ലാത്തതിനാല്‍ ഞാന്‍ എന്‍റെ പേര് ഓമര്‍ ഷരീഫ് എന്നാക്കി നോക്കിയതാണ്. ദിലീപ് കുമാര്‍ യൂസഫ്‌ ഖാനായിരുന്നില്ലേ, പ്രേംനസീര്‍ അബ്ദുള്‍ ഖാദറായിരുന്നില്ലേ, കെ. പി. ഉമ്മര്‍ സ്നേഹജനായി നോക്കിയില്ലേ? അതുകൊണ്ടുതന്നെ പേരുമാറ്റം എന്നെ കൂടുതല്‍ ജനസമ്മതനാക്കുമെന്നു ഞാന്‍ കരുതി. ഓമര്‍ ഷരീഫായി മാറി നോക്കിയ വിവരം ബാപ്പയ്ക്കും ഉമ്മയ്ക്കും പോലും അറിയില്ല. അന്നെന്‍റെ കൂടെയുണ്ടായിരുന്ന അപൂര്‍വം ചിലര്‍ക്കറിയാം.

     കോളേജില്‍ എല്ലാവരും മമ്മൂട്ടി എന്നു വിളിക്കുമ്പോഴും എന്‍റെ മനസ്സില്‍ ഈ പേര് മോശമാണ് എന്നൊരു ചിന്ത ഉണ്ടായിരുന്നു. ബാപ്പയുടെ ബാപ്പയുടെ പേര് മുഹമ്മദ്‌ കുട്ടി എന്നായിരുന്നു. അതുകൊണ്ടാണ് പാരമ്പര്യപ്രകാരം എനിക്കും ആ പേരുകിട്ടിയത്. മമ്മൂട്ടി എന്ന പേരിന്‍റെ യഥാര്‍ത്ഥ വേര് പ്രവാചകന്‍റെ പേരായ മുഹമ്മദിലാണ്. ഇപ്പോഴത്തെ പലരുടെ പേരും അതിന്‍റെ വേരും തമ്മിലുള്ള ബന്ധം പലപ്പോഴും രസകരമാണ്. ശേഖരന്‍കുട്ടിയല്ലേ ശേകുവും ചേക്കുവും ചെക്കുട്ടിയും ചേക്കുണ്ണിയുമെല്ലാമായത്. സംസ്കൃതച്ചുവയുള്ള ദേവന്‍റെ നാടന്‍രൂപമല്ലേ തേവന്‍. വേലായുധനല്ലേ വേലുപ്പിള്ളയും വേലുക്കുട്ടിയും വേലാണ്ടിയും വേലനും വേലുവുമായത്. ജേക്കബല്ലേ ചാക്കോയും ചാക്കോച്ചിയും ചാക്കുവും ചാക്കുണ്ണിയുമായത്.

     മമ്മൂട്ടിയെന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വന്നിരുന്ന ചിത്രം വടക്കേ മലബാറിലെ ഒരു വൃദ്ധന്‍റെതായിരുന്നു. ഇതെങ്ങനെവന്നു എന്നെനിക്കറിയില്ല. എന്നെത്തേടി ആദ്യ സിനിമാ ചാന്‍സ് വന്നതും മമ്മൂട്ടി എന്ന പേരിലാണ്. മഞ്ചേരിയില്‍ അഡ്വ. പി. ഐ. മുഹമ്മദ്‌ കുട്ടി എന്ന ബോര്‍ഡും വച്ചിരിക്കുന്ന കാലത്താണ് ഒരുദിവസം പോസ്റ്റ്മാന്‍ അന്വേഷിച്ചുവന്നത്. അയാളുടെ കയ്യില്‍ അഡ്വ. മമ്മൂട്ടിക്കൊരു കത്തുണ്ടായിരുന്നു. ഇങ്ങനെയൊരു വക്കീലിനെ പോസ്റ്റ്മാന്‍ കേട്ടിട്ടില്ല. ജനശക്തി ഫിലിംസില്‍ നിന്ന് എം. ടി. വാസുദേവന്‍ നായര്‍ അയച്ചതാണ് കത്ത്. അത് എനിക്കുതന്നെയാണ് എന്നുറപ്പുള്ളതുകൊണ്ട് വാങ്ങി. കോളേജില്‍ ഉപേക്ഷിച്ചുപോന്നു എന്നുകരുതിയ ആ പേര് ഇവിടെ വീണ്ടും എന്നെ സിനിമയിലേക്ക് കൊണ്ടുപോകാന്‍ തേടിയെത്തി.

     മൂന്നാമത്തെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കേ പി. ജി. വിശ്വംഭരന്‍ പിന്നെയും എന്‍റെ പേരുമാറ്റി. ജാതിയും മതവും ധ്വനിപ്പിക്കാത്തൊരു പേരുണ്ടെങ്കില്‍ എല്ലാ വിഭാഗത്തില്‍നിന്നും ആരാധകരുണ്ടാകും എന്നതായിരുന്നു കാരണം. അതിന്  എനിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷേ, പോസ്റ്ററടിച്ചപ്പോള്‍ സജിന്‍ എന്നതിന്‍റെ ബ്രാക്കറ്റില്‍ അവര്‍ മമ്മൂട്ടി എന്നുകൂടി കൊടുത്തു. പടം ഇറങ്ങുന്നതിനുമുമ്പുതന്നെ പുറത്തുള്ള പേരുപോയി ബ്രാക്കറ്റിലെ പേര് ബാക്കിയായി. അവിടെയും മമ്മൂട്ടി എന്നെ പിന്തുടര്‍ന്നു.

     മനസ്സുകൊണ്ട് വെറുക്കുകയും ആക്ഷേപിക്കുകയും വേദനിക്കുകയും ചെയ്ത ഈ പേരുതന്നെ പിന്നീട് എന്നെ അറിയപ്പെടുന്നവനാക്കി. വിദേശത്ത് 'മാംട്ടി', 'മംഊട്ടി', 'മാമൂട്ടി' എന്നെല്ലാം പലരും വിളിക്കുമ്പോഴും അതിന്‍റെയെല്ലാം അടിത്തറ വടക്കേ മലബാറിലെ വൃദ്ധന്‍റെതെന്ന് കരുതിയ ആ പഴഞ്ചന്‍ പേരുതന്നെയായിരുന്നു. ആ പേര് എന്നെ പലപ്പോഴും ആള്‍ക്കൂട്ടത്തിലൊരാള്‍ എന്നതുപോലെ അടുക്കാനും അലിയാനും സഹായിച്ചുവെന്നത് സത്യമാണ്.

     ജീവിതത്തില്‍ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ ഉപാധിയായ പേര് തിരഞ്ഞെടുക്കാന്‍ നമുക്ക് അവകാശമില്ല. തിരിച്ചറിവില്ലാത്ത കാലത്ത് വേണ്ടപ്പെട്ടവര്‍ ഇട്ടുതരുന്നതാണല്ലോ പേര്. കുട്ടപ്പന്‍ എന്ന പേര് മോശമായതുകൊണ്ട് ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശനായൊരു സഹപാഠി എനിക്കുണ്ടായിരുന്നു. പിന്നീടവന്‍ അറിയപ്പെട്ടത് പ്രകാശന്‍ കുട്ടപ്പന്‍ എന്നാണ്. പേരുമാറ്റം പലപ്പോഴും അവസാനിക്കുന്നത് ഇത്തരം ട്രാജഡികളിലാണ്.

     ഞാന്‍ മമ്മൂട്ടിയെ സ്നേഹിച്ചുതുടങ്ങിയത് എപ്പോഴാണ് എന്നെനിക്കറിയില്ല. ഉപേക്ഷിക്കാന്‍ നോക്കിയിട്ടും മമ്മൂട്ടി എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ബാപ്പയും ഉമ്മയും മമ്മദ് കുഞ്ഞ് എന്ന് വിളിക്കുമ്പോള്‍ അതിന് കൂടുതല്‍ മധുരമുണ്ടെന്നു തോന്നാറുണ്ട്. പേരുകള്‍ സ്വയം മധുരമായി തീരുകയാണ് ചെയ്യുന്നത്. എന്‍റെ പേര് ആളുകള്‍ വിളിച്ചുവിളിച്ച് മധുരമുള്ളതാക്കിയതാണ്. വിളിക്കുന്നതിനു പിറകിലുള്ള സ്നേഹവും വാത്സല്യവുമെല്ലാമാണ് പേരിനെ മധുരതരമാക്കുന്നത്. എന്‍റെ പേരിന് എല്ലാവരുംകൂടിത്തന്ന ഈ മധുരം നിലനിര്‍ത്തുകയും കൂടുതല്‍ മധുരമുള്ളതാക്കുകയും ചെയ്യാനാണ് എന്‍റെ ശ്രമം. അഭിനയത്തിലും ജീവിതത്തിലുമെല്ലാം ആ ശ്രമമുണ്ടാകും.


(2003 ഫെബ്രുവരി 14 - അന്നാണ് ശ്രീ.മമ്മൂട്ടി ഈ കുറിപ്പെഴുതുന്നത്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകളും ഉള്‍ക്കാഴ്ചകളുമൊക്കെ അടങ്ങിയ കാഴ്ചപ്പാട് എന്ന പുസ്തകത്തില്‍നിന്നുമാണ് ഈയൊരു ഭാഗം എടുത്തിരിക്കുന്നത്. പുസ്തകത്തിലെ 23 അദ്ധ്യായങ്ങളില്‍ ആദ്യത്തേതാണ് ഇത്.)

കറന്‍റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്‍റെ ആമുഖമായി അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു :

Tuesday, August 10, 2021

അരങ്ങത്ത് നടന്‍ മാത്രം







പ്രേംജി 


     ഞാന്‍ നാട്യശാസ്ത്രം പഠിച്ചിട്ടില്ല. സാമുദായികവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങളോടനുബന്ധിച്ചുള്ള കുറെ നാടകങ്ങളില്‍ അഭിനയിച്ചു. അതില്‍നിന്നുണ്ടായ അനുഭവജ്ഞാനമേ എനിക്കുള്ളൂ. അതിന്‍റെ വെളിച്ചത്തിലാണ് ഇതെഴുതുന്നത്.

     ഞാന്‍ അരങ്ങത്തു കയറിയ കാലത്ത് നാടകം നാടകമായിട്ടാണ് അവതരിപ്പിച്ചിരുന്നത്. നാടകത്തെ സിനിമ പോലാക്കാന്‍ അന്നത്തെ കച്ചവടനാടകക്കാരല്ലാത്ത നാടകക്കാരാരും ശ്രമിച്ചില്ല. നാടകത്തെ നാടകമായി കാണാന്‍ സാധാരണക്കാരായ കാണികളും സന്നദ്ധരായിരുന്നു. നാടകത്തിനു ചേരാവുന്ന റിയലിസമേ അന്ന് അരങ്ങിലുണ്ടായിരുന്നുള്ളൂ. യഥാതഥ ബോധമുണ്ടാക്കാനായി അരങ്ങത്ത് കൂറ്റന്‍ സെറ്റുകള്‍ വയ്ക്കാറില്ല. മൈക്ക് ഒളിപ്പിച്ചുവയ്ക്കാനായി അരങ്ങത്തൊരു മുല്ലത്തറയോ തുളസിത്തറയോ ഉണ്ടാക്കാറില്ല. രണ്ടു കര്‍ട്ടന്‍ മാത്രം - ഒരു മുന്‍കര്‍ട്ടനും ഒരു പിന്‍കര്‍ട്ടനും. രണ്ടോ മൂന്നോ അടിവിളക്ക് വച്ചിട്ടുണ്ടാവും. അതുപോലെ, രണ്ടുമൂന്ന് തൂക്കുമൈക്കും.

     ചെറുകാടിന്‍റെ 'നമ്മളൊന്ന്‍' എന്ന നാടകം. തൃശൂര്‍ 'കേരള കലാവേദി' അവതരിപ്പിക്കുന്നു. നാടകത്തിലെ കേന്ദ്രകഥാപാത്രമായ പങ്ങന്‍ നായരായി ഞാന്‍. ഒരിക്കല്‍, പാലക്കാട്ട് അവതരിപ്പിച്ചപ്പോഴാണെന്ന് തോന്നുന്നു, പങ്ങന്‍ നായര്‍ അരങ്ങത്ത് നടന്നുചെല്ലുമ്പോള്‍ തല തൂക്കുമൈക്കിന്മേല്‍ മെല്ലെയൊന്നു മുട്ടി. നേരിയൊരു ചിരി കാണികളില്‍നിന്ന് ഉയര്‍ന്നുവെങ്കിലും, കഥാപാത്രവുമായി അത്രയേറെ താദാത്മ്യം പ്രാപിച്ചിരുന്നതുകൊണ്ടോ എന്തോ, ഞാനതത്ര കാര്യമാക്കിയില്ല. അതുകൊണ്ടുതന്നെയാവാം, അരങ്ങത്തുനിന്ന് തിരിച്ചുപോകുമ്പോള്‍ തല വീണ്ടും മുട്ടി, തൂക്കുമൈക്കിന്മേല്‍ - പൂര്‍വ്വാധികം ശക്തിയില്‍.

     മൈക്ക് കിടന്നാടുന്നു. കാണികളുടെ ചിരി കൂവലായിത്തുടങ്ങി. ഇനി രക്ഷയില്ല. പങ്ങന്‍ നായര്‍ പെട്ടെന്ന് അരികത്തിരിക്കുന്ന ഭാര്യ കാളിയമ്മയുടെ നേരെ തിരിഞ്ഞ്  ശുണ്ഠിയെടുത്ത് പറഞ്ഞു :

"എടീ, മൂതേവീ, നിന്നോടൊരായിരം തവണയല്ല പറഞ്ഞിട്ടുള്ളൂ, ഉമ്മറത്തീ ഭസ്മക്കൊട്ട തലേലു മുട്ടാക്കോണം കെട്ടരുത്, കെട്ടരുത് എന്ന്."

- തൂക്കുമൈക്കിന്‍റെ നേരെ കൈയ്യോങ്ങി, "ഒരു തട്ടങ്ങടു തട്ടിയാലുണ്ടല്ലോ" എന്നുപറഞ്ഞ് പങ്ങന്‍ നായര്‍ അരങ്ങത്തുനിന്ന് ഇറങ്ങിപ്പോയി. കൂവിയിരുന്ന കാണികള്‍ കൈയടിച്ചു. വഷളാവാന്‍ ഭാവിച്ച രംഗം അത്യുജ്ജ്വലമായി.

     നടന്‍റെ മനോധര്‍മ്മപ്രകടനമെന്ന നിലയിലാണ് ഈ സംഭവത്തെപ്പറ്റി പലരും പറഞ്ഞുകേട്ടിട്ടുള്ളത്. മറിച്ച്, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ നാടകം എന്ന കലയുടെ മര്‍മ്മത്തിലേക്കുവരെ ഈ സംഭവം എന്നെ എത്തിക്കുന്നു.

     കാണിയും നടനും  തമ്മിലുള്ള, രണ്ടു വ്യക്തികള്‍ തമ്മിലുള്ള, വിശ്വാസത്തെയാണ് അരങ്ങില്‍ നാടകം സൃഷ്ടിക്കുന്നത്. അരങ്ങില്‍ നടന്‍ സ്പര്‍ശിക്കുന്നതിനുമാത്രമേ ജീവനുള്ളൂ; അല്ലാത്തതെല്ലാം നിര്‍ജ്ജീവമാണ്; കാണിയെ സംബന്ധിച്ചേടത്തോളം അദൃശ്യവുമാണ്.

     'പങ്ങന്‍ നായരുടെ വീടിന്‍റെ ഉമ്മറത്തെന്തേ മൈക്ക് കെട്ടിത്തൂക്കാന്‍?' എന്ന് കാണിക്ക് സംശയമേ ഇല്ല. പക്ഷെ, അദൃശ്യവും നിര്‍ജ്ജീവവുമായ എന്തും നടന്‍റെ കരസ്പര്‍ശമേല്‍ക്കുന്നതോടെ ദൃശ്യവും സജീവവുമാകുന്നു. പങ്ങന്‍ നായരുടെ തല മുട്ടിയപ്പോള്‍ കാണിയ്ക്ക് തൂക്കുമൈക്ക് ദൃശ്യമാവുന്നു. പങ്ങന്‍ നായരുടെ വീട്ടുമ്മറത്ത് തൂക്കുമൈക്ക് എന്ന അസംബന്ധം തെളിയുന്നു. കാണി കൂവുന്നു. ഈ തൂക്കുമൈക്കിന് നടന്‍ മറ്റൊരര്‍ത്ഥം കല്‍പ്പിച്ചുകൊടുക്കുന്നതുവരെ ഈ അസംബന്ധം തെളിഞ്ഞുനില്‍ക്കും. ഇത് തൂക്കുമൈക്കല്ല, ഭസ്മക്കൊട്ടയാണ് എന്ന്‍ നടന്‍ പറയുന്നതോടെ തൂക്കുമൈക്ക് വീണ്ടും അദൃശ്യമാകുകയും ഭസ്മക്കൊട്ട തെളിയുകയും ചെയ്യുന്നു.

     അരങ്ങിലെ കലയുടെ ഈ മര്‍മ്മം മനസ്സിലാക്കാത്തതുകൊണ്ടാണ് നമ്മുടെ കച്ചവടനാടകവേദി ചലച്ചിത്രസദൃശമായ നൈസര്‍ഗികതയ്ക്കായി പാടുപെടുന്നതും പരാജയപ്പെടുന്നതും എന്നെനിക്ക് തോന്നുന്നു.


(നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രേംജി എഴുതിയ, 'അരങ്ങത്ത് നടന്‍ മാത്രം' എന്ന ഈ ചെറുലേഖനം 1989 ഡിസംബര്‍ 9ന് ഇറങ്ങിയ മനോരമ ആഴ്ചപ്പതിപ്പില്‍ നിന്നുമാണ് എടുത്തിരിക്കുന്നത്.)

ഈ ലേഖനത്തോടൊപ്പം പ്രേംജിയുടെ അത്യപൂര്‍വ്വമായ ചിത്രവും കൊടുത്തിട്ടുണ്ട്.

ഒരു കടലാസെടുത്ത്‌ ഈ ചിത്രത്തിലെ മുഖത്തിന്‍റെ വലതുവശത്തെ പകുതി മൂടുക. എന്നിട്ട് മറ്റേ പകുതിയുടെ ഭാവം ശ്രദ്ധിക്കുക. പിന്നെ ഇടതുവശത്തെ പകുതി മൂടി എതിര്‍ഭാഗത്തിന്‍റെ ഭാവം ശ്രദ്ധിക്കുക. ഭാവവ്യത്യാസം വ്യക്തമല്ലേ? ഒരുപകുതിയില്‍ സന്തോഷഭാവവും മറ്റേ പകുതിയില്‍ ഭയം കലര്‍ന്ന ദുഃഖഭാവവും. അഗാധമായ വഴക്കമുള്ള നടന്മാര്‍ക്കുമാത്രം കഴിയുന്ന ഒരു നാട്യവിദ്യയാണ് പ്രേംജിയുടെ ഈ 'ഏകലോചനം'. 


മനോരമ ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം

Saturday, August 7, 2021

രണ്ട് പക്ഷി


 




- രബീന്ദ്രനാഥ് ടാഗോര്‍

(വിവര്‍ത്തനം : ജി ശങ്കരക്കുറുപ്പ്)


കൂട്ടിലെക്കിളി കൂടി തന്‍ പൊന്‍കൂട്ടില്‍,

ക്കാട്ടിലെക്കിളി കാട്ടിലു,മെന്നാലും

സംഗതി വന്നു കാണാന്‍ പരസ്പര-

മിംഗിതം വിധിയ്ക്കെന്തായിരുന്നുവോ?


കാട്ടുപക്ഷി വിളിച്ചു : "വാ ചങ്ങാതീ,

വീട്ടുപക്ഷീ, വനത്തിലേയ്ക്കെന്‍ കൂടെ."

വീട്ടുപക്ഷി ക്ഷണിച്ചു : "വരികെടോ

കാട്ടുപക്ഷീ, സുഖിച്ചുകൂടാം കൂട്ടില്‍."


"ഇല്ല, ചങ്ങലയ്ക്കുള്ളില്‍ കുടുങ്ങാന്‍ ഞാ-

നില്ല"യെന്നായി കാട്ടിലെപ്പൈങ്കിളി.

"ഹായി! കാട്ടിലേയ്ക്കെങ്ങനെ പോരു"മെ-

ന്നായി കൂട്ടിലിരിക്കുന്ന കൂട്ടാളി.


കാട്ടുപക്ഷി വനത്തിലെയോരോരോ

പാട്ടു പാടീ പുറത്തിരുന്നങ്ങനെ.

വീട്ടുപക്ഷി പഠിച്ച പദമുരു-

വിട്ടു, ഹാ, ഭാഷ രണ്ടുമെന്തന്തരം!


"പാടി നോക്കൂ, നീ, കൂട്ടിലെച്ചങ്ങാതീ

കാടിന്‍ പാട്ടെ"ന്നായ് കാട്ടിലെപ്പൈങ്കിളി.

കൂട്ടിലെക്കിളി ചൊല്ലി : "പഠിക്കൂ നീ

കൂടിന്‍ സംഗീതം, കാട്ടിലെച്ചങ്ങാതീ."


കാട്ടുപക്ഷി പറഞ്ഞു : "പഠിപ്പിച്ച

പാട്ടുപാടാനെനിക്കില്ല കൌതുകം."

ഓതി കൂട്ടിലെപ്പക്ഷി : "ഞാനാ വന-

ഗീതികളയേ, പാടുന്നതെങ്ങനെ?"


ചൊല്ലി കാട്ടിലെപ്പക്ഷി : "ഘനനീല-

മല്ലീ നിര്‍ബ്ബാധസഞ്ചാരമംബരം?"

ചൊല്ലി കൂട്ടിലെപ്പക്ഷി : "മറ ചൂഴ്ന്ന-

തല്ലീ സുന്ദരസ്വച്ഛമിപഞ്ജരം?"


"നിന്നെ നീ സ്വയം മുക്തമായിട്ടുടന്‍

തന്നെ വിട്ടാലും മേഘനിരകളില്‍."

"നീ നിഭൃതസുഖദമാമിക്കൂട്ടിന്‍-

കോണില്‍ബ്ബദ്ധമായ് സ്വൈരമിരുന്നാലും."


"ഇല്ല,വിടെപ്പറക്കുവാനെങ്ങിടം!"

"ഇല്ല മേഘത്തിലെങ്ങിരിക്കാന്‍ സ്ഥലം!"

രണ്ടു പക്ഷിയുമീവിധം സ്നേഹിക്കു-

ന്നുണ്ടു, പക്ഷെ, കഴിവീലടുക്കുവാന്‍.


കൂടിനുള്ള പഴുതില്‍ മുഖം മുഖ-

ത്തോടിടയ്ക്കൊന്നുരുമ്മിയിരിക്കുന്നു.

പേര്‍ത്തും കണ്‍കളെക്കളോടന്യോന്യം

കോര്‍ത്തുമങ്ങനെ മേവുന്നു മിണ്ടാതെ.


തമ്മില്‍ത്തമ്മിലറിവാന്‍ കഴിവീല,

താനാരെന്നു പറഞ്ഞറിയിക്കാനും.

ഒറ്റപ്പെട്ടു ചിറകു കുടഞ്ഞു കൊ-

ണ്ടൊപ്പം രണ്ടു കിളിയുമിരിക്കുന്നു.

'ഒന്നടുത്തു വരികെ'ന്നവര്‍ തമ്മില്‍

ഖിന്നമാം സ്വരം പൂണ്ടു പറയുന്നു.

             

ഓതി കാട്ടിലെപ്പക്ഷി:-

"ഞാനില്ലാ,നിന്‍ കൂടിന്‍റെ

വാതില്‍ വന്നടയുന്ന-

തെപ്പോഴാണെന്നില്ലല്ലോ."

കൂട്ടിലെക്കിളിയുടെ

വാക്യമിങ്ങിനെയപ്പോള്‍

കേട്ടു : "ഹാ, പറക്കുവാ-

നെനിക്കില്ലല്ലോ ശക്തി."


(വിശ്വമഹാകവി രബീന്ദ്രനാഥ് ടാഗോറിന്‍റെ കവിതകളില്‍ 101 എണ്ണം തിരഞ്ഞെടുത്ത്, 'ഏകോത്തരശതി' എന്ന പേരില്‍ നാഗരികലിപിയില്‍ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കൃതിയുടെ വിവര്‍ത്തനമാണ് മഹാകവി ജി ശങ്കരക്കുറുപ്പ് രചിച്ച 'നൂറ്റൊന്നു കിരണങ്ങള്‍'. അതില്‍ നിന്നും എടുത്താണ് 'DUI PAKHI' എന്ന കവിതയുടെ വിവര്‍ത്തനമായ 'രണ്ട് പക്ഷി' ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

image Ⓒ : Sayataru Creation

Friday, July 30, 2021

വെറും നൂലായിരുന്നു ഞാന്‍








- വി എം ഗിരിജ


ഏറെക്കാലം കാത്തിരുന്നു

കണ്ടു, യാത്ര തിരിക്കവെ

കാണാതെങ്ങനെ പോരുന്നൂ

വന്ദ്യം പൌരാണിക ഗൃഹം!


ഇരുളാണകമേ, പൊന്നിന്‍

തളയിട്ടോരു കാലുകള്‍

നാലുദിക്കുമളന്നോരു

നടുമുറ്റത്തുപോലുമേ.


ആരാണുണ്ണീ പോരടിച്ച-

തെന്നു മാറോടു ചേര്‍ക്കിലും

ഊര്‍ന്നുപോയീ ഭവാനൊറ്റ-

യ്ക്കൂഴി തന്‍ പുതുപാച്ചിലില്‍.


വിശപ്പും വേര്‍പ്പുമായ് ദൂര-

നാട്ടില്‍ നീറുന്ന വേലയില്‍

ഇടിഞ്ഞുപോയി ലോകത്തിന്‍

ഭാരത്താല്‍ ഭ്രാന്തനായിയോ?


അവിടെച്ചളിമണ്ണില്‍ത്താ-

നിരുന്നു നോക്കിടുന്നു നീ-

യോണപ്പൂവിന്‍റെയുള്‍ക്കാമ്പി-

ലൂറും തെനൊത്തൊരശ്രുവെ.


മറ്റുള്ളവര്‍ക്കു വേണ്ടീട്ടേ

തേങ്ങിത്തേങ്ങിക്കരഞ്ഞു നീ

കെട്ടൊരമ്പിളിയേ, ധര്‍മ്മ-

സൂര്യനെത്തെളിയിക്കയാം.


ധവളം ഘൃതകൈലാസ-

ച്ചോട്ടില്‍ തൃശൂരെയപ്പനെ-

ക്കണ്ടില്ലെന്നായിരുന്നീടാം

തൃത്താവിന്‍ കാടു നട്ടു നീ.


മണ്ണിന്നടിയിലെ, ലോഹ-

സ്തരത്തില്‍,ത്തീഷ്ണ ലാവയില്‍

ശിലാകൂടത്തിലല്ലെന്‍റെ

മനസ്സില്‍ത്താന്‍ മഹാബലി;


അതിന്നു മാനം തീര്‍ക്കുന്നു-

ണ്ടരിമാവിട്ട പീഠവും

തുമ്പപ്പൂത്താര നിരയും

എന്ന് മേല്‍പ്പോട്ടു നോക്കി നീ.


അതുകൊണ്ടുമ്മ വെയ്ക്കുന്നു

കണ്ണുപൊട്ടന്‍ കറുമ്പിയേ,

തന്നേക്കാളും ഭാരമുള്ളൊ-

രരിയേറ്റുന്നുറുമ്പുകള്‍.


ആ ബ്രഹ്മകീടജനനി-

യിരിപ്പപ്പുതുമാലയും

പിടിച്ചുഴറ്റൊടേ കാത്തു

കാത്തിരിക്കുന്നു കന്യക.


പാലൂറും മുലയും ചോര-

യിറ്റുവീഴുന്ന ഖഡ്ഗവും

ചേര്‍ന്നൊരമ്മ കുടികൊള്ളും

കാവില്‍ച്ചെന്നു ഭജിച്ചു നീ.


തൊണ്ണൂറാണ്ടുകള്‍ പൊയ്‌പ്പോകെ

വാടാതങ്ങു കെടാതെയും

നിങ്ങള്‍ സൂര്യന്‍ താമരയു-

മിണങ്ങും ശോഭ കാണവേ.


പ്രണമിപ്പൂ ചിദാനന്ദ-

ദ്യുതിയാം നിന്‍റെ വാക്കിനെ.

ഇതേ ചൊല്ലൂ ഭവാന്‍ പക്ഷേ,

വെറും നൂലായിരുന്നു ഞാന്‍!


(അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഈ കവിത, 2015 ജൂലൈ മാസത്തിലെ ഗ്രന്ഥാലോകം മാസികയില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഈ കവിത രചിച്ച വി എം ഗിരിജ, അക്കിത്തത്തിനെ കണ്ടുമടങ്ങുമ്പോള്‍, അദ്ദേഹത്തിന്‍റെ പഴയ തറവാട് കൂടി കണ്ടുമടങ്ങുന്നതാണ് കവിതാസന്ദര്‍ഭം. ഈ കവിതയുടെ പേര് - വെറും നൂലായിരുന്നു ഞാന്‍ - അക്കിത്തത്തിന്‍റെ നിത്യമേഘം എന്ന കവിതയിലെ ഒരു വരി കൂടിയാണ്.)

Thursday, July 29, 2021

ആദ്യത്തെ പ്രസാധകന്‍







- എം ടി  വാസുദേവന്‍ നായര്‍ 


   ബി.എസ്.സിയ്ക്ക് പഠിക്കുകയാണ് ഞാനന്ന്. കാലം 1953. പത്രമാസികകളിലൊക്കെ കുറേശ്ശെ കഥകള്‍ എഴുതുന്നുണ്ട്. ജയകേരളം 10 രൂപ ആദ്യം ഒരു കഥയ്ക്കയച്ചുതരുന്നു. മന്ത്രവാദി എന്നാണ് കഥയ്ക്കു പേര്. ഞാനൊരാളായിരിക്കുന്നു. ഞാനെഴുതിയുണ്ടാക്കുന്ന വസ്തുക്കള്‍ക്കും പ്രതിഫലം കിട്ടുന്നു. കാര്യം ഗൌരവത്തിലെടുക്കുക തന്നെ.

   അപ്പോള്‍ കോളേജില്‍ പഠിയ്ക്കുന്ന ഒരു വിദ്യാര്‍ത്ഥിസുഹൃത്തിന്‍റെ കവിതകള്‍ അച്ചടിച്ചുവരുന്നു, പുസ്തകമായി! കുട്ടികള്‍ ചേര്‍ന്നാണ് അച്ചടിപ്പിച്ചത്. അവര്‍ തന്നെ കുറെ കോപ്പികള്‍ വിറ്റിരിയ്ക്കുന്നു. കവിതകള്‍ പത്രങ്ങളില്‍ വന്നതൊന്നുമല്ല. ജയകേരളം തുടങ്ങിയ അന്നത്തെ പ്രമുഖ പത്രങ്ങളില്‍ എന്‍റെ കഥകള്‍ വന്നിട്ടുണ്ട്. എന്നിട്ടും പുസ്തകമാവുന്നില്ലല്ലോ എന്നായി ദുഃഖം.

   പലര്‍ക്കും എഴുതിനോക്കി. ഒരു പ്രസാധകന്‍ കഥകള്‍ കാണാതെ മൊത്തം കോപ്പിറൈറ്റിന് എന്തുവേണമെന്ന് ഒരു കാര്‍ഡില്‍ എഴുതിച്ചോദിച്ചു. ഈ വിവരം അറിഞ്ഞ് ജ്യേഷ്ഠന്‍ താക്കീത് ചെയ്തു. സര്‍വ്വാവകാശവും ചോദിക്കുകയാണ്. സൂക്ഷിച്ച് മറുപടി എഴുതുക.

   അധികമെഴുതിയാല്‍ വേണ്ടെന്ന് പറഞ്ഞാലോ? ഏതായാലും രണ്ടും കല്‍പ്പിച്ച് എഴുതി - നൂറുറുപ്പിക കിട്ടണം. കാത്തിരുന്നു മറുപടി കണ്ടില്ല.

   ഈ ഘട്ടത്തിലാണ് ഉണ്ണിയെ പരിചയപ്പെടുന്നത്. ഉണ്ണി വര്‍ഷങ്ങള്‍ക്കു മുമ്പേ പഠിപ്പുനിര്‍ത്തിയ ആളാണ്‌. കുടുംബത്തിലെ ഒരസുരവിത്ത്. വീട്ടില്‍ വല്ലപ്പോഴുമേ പോകൂ. അധികസമയവും ഹോസ്റ്റലില്‍ കോളേജിലെ കളിക്കാരുടെ കൂടെ കഴിച്ചുകൂട്ടും. ഒരു പരോപജീവിയായിട്ടാണ് ചിലര്‍ ഉണ്ണിയെ കണ്ടത്; പരോപകാരിയായി പലരും. (ഇന്നും ജീവിതത്തില്‍ വലിയ മാറ്റമൊന്നുമില്ല എന്നാണറിയുന്നത്.)

   കോളേജില്‍ ഞാനൊരു തിരഞ്ഞെടുപ്പില്‍ നിന്നു. വാശിയേറിയ മത്സരം. ഇതിലൊന്നും പെടാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന എന്നെ ചിലര്‍ നിര്‍ബന്ധിച്ച് നിര്‍ത്തിയതാണ്. അതില്‍ എന്‍റെ ചേരിയില്‍ ബോര്‍ഡെഴുതാനും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ബോര്‍ഡുകള്‍ ഉറപ്പിയ്ക്കാനും എല്ലാം ശ്രമക്കാരനായ ഉണ്ണി വരുന്നു! ഉണ്ണി ബി.എ മുഴുമിപ്പിച്ചിട്ടില്ല. മലയാളം വായിയ്ക്കാറില്ല. നല്ല ഇംഗ്ലീഷില്‍ കത്തുകളെഴുതും. സംസാരിയ്ക്കും. ഉണ്ണി മുറിയില്‍ ഇടയ്ക്കിടെ വന്നും പോയും ഇരുന്നു. ഇലക്ഷന്‍ കാലത്ത് എന്‍റെ സാഹിത്യവും കുട്ടികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഞാന്‍ ചില കഥകളൊക്കെ എഴുതിയുണ്ടാക്കിയ പുള്ളിയാണെന്ന് ഉണ്ണിയ്ക്ക് അങ്ങനെയാണ് മനസ്സിലായത്.

   തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരു ദിവസം ഉണ്ണി പറഞ്ഞു : "വാസുവിന്‍റെ കഥകള്‍ നമുക്ക് ബുക്കാക്കാം." അതിന് കാശു വേണ്ടേ? വഴിയുണ്ടാക്കാമെന്നായി ഉണ്ണി. പത്തുമണി കഴിഞ്ഞാല്‍ ഹോസ്റ്റലില്‍ പ്രവേശനമില്ല. വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്ക് പ്രത്യേകിച്ചും. പക്ഷെ, പതിനൊന്നുമണിയ്ക്കും പന്ത്രണ്ട് മണിയ്ക്കുമൊക്കെ ഉണ്ണി മതില്‍ ചാടി വരും. ഒരു ദിവസം രാത്രി എന്‍റെ കയ്യില്‍ അമ്പത് രൂപ ഒറ്റനോട്ടും വെള്ളിയുറുപ്പികകളും ഏല്‍പ്പിച്ചിട്ടുപറഞ്ഞു : "സൂക്ഷിച്ച് വയ്ക്ക്". എവിടന്ന് കിട്ടി എന്നന്വേഷിച്ചപ്പോള്‍ മറുപടി ശീട്ടുകളിയെന്നായിരുന്നു. ഭാഗ്യം കുറെനാള്‍ ഉണ്ണിയെ കൈയൊഴിച്ചിരിയ്ക്കുകയായിരുന്നുവത്രേ. ഇപ്പോഴിതാ നല്ല ദിവസങ്ങള്‍ വരുന്നു.

   അടുത്തദിവസം അതില്‍നിന്ന് പത്ത് രൂപ വാങ്ങി ഉണ്ണി കളിയ്ക്കാന്‍ പോയി. പാതിരയ്ക്ക് തിരിച്ചുവന്നപ്പോള്‍ മുതല്‍ കൂടാതെ മുപ്പത് രൂപയുണ്ട്. ഇത് തുടര്‍ന്നുവന്നു.

   ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാഗ്യം പിണങ്ങിപ്പിരിഞ്ഞു. മൂന്നുനാലു ദിവസം കൊണ്ട് ഈടുവെപ്പ് കുറെ കുറഞ്ഞു. കളി നിര്‍ത്താമെന്ന് ഉണ്ണി പറഞ്ഞു. എണ്ണിനോക്കിയപ്പോള്‍ നൂറ്റിരുപത് രൂപയുണ്ട്! വീണ്ടും ശ്രമിച്ചുനോക്കിയാലോ? അയാള്‍ പറഞ്ഞു : "വേണ്ട. ഇത് ഗാംബ്ലിങ്ങാണ്. ഇതിനൊക്കെ ഒരു ലക്ഷണമുണ്ട്!"

   ആ നൂറ്റിരുപത് രൂപ നഗരത്തിലെ ഏറ്റവും ചെറിയ പ്രസ്സില്‍ ഏല്‍പ്പിച്ച് അച്ചടി തുടങ്ങി.

   ധാരാളം അച്ചടിത്തെറ്റുകളോടെ അവസാനം രക്തം പുരണ്ട മണ്‍തരികളുടെ കോപ്പി പുറത്തുവന്നു. റോക്കിയായിരുന്നു പ്രസ്സിലെ ഫോര്‍മാന്‍. ഉണ്ണി അയാളെ സ്വവ പിടിച്ചാണ് കാര്യങ്ങള്‍ ശരിപ്പെടുത്തിയത്.

   രാത്രി രണ്ടുമണിയ്ക്ക് ഉണ്ണി വാതില്‍ക്കല്‍ മുട്ടി. സ്വാമി എഴുന്നേറ്റ് വാതില്‍ തുറന്നു. ഉണ്ണി കടന്നുവന്ന്‍ എന്നെ തട്ടി വിളിച്ചു - "നോക്ക്."

   ഹായ്!! എന്‍റെ പുസ്തകം അച്ചടിച്ചിരിയ്ക്കുന്നു. പുസ്തകത്തിന്‍റെ കുറെ കോപ്പികള്‍ കുട്ടികള്‍ക്കിടയില്‍ വിറ്റു. പുസ്തകങ്ങള്‍ കൊണ്ട് മുറികള്‍തോറും കയറിയിറങ്ങാന്‍ എനിയ്ക്കാവില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉണ്ണി തന്നെയാണ് നേതൃത്വം ഏറ്റെടുത്തത്. കാശ് പലപ്പോഴായിട്ടാണ് പിരിഞ്ഞുകിട്ടിയത്. പ്രസ്സില്‍ പിന്നെയും പണം കൊടുക്കാനുണ്ട്. പ്രസ്സുടമസ്ഥന്‍ ഉണ്ണിയെ തേടി നടന്നു. അപ്പോള്‍ ഉണ്ണി കോളേജ് പരിസരത്തില്‍ നിന്ന് അപ്രത്യക്ഷനായി.

   ക്ലാസിലേയ്ക്ക് എനിക്ക് കുറിപ്പുകളും കൊണ്ട് പ്രസ്സില്‍ നിന്ന് ആള്‍ വന്നു. ഉണ്ണി വരട്ടെ എന്നുപറഞ്ഞ് മടക്കിയയച്ചു. ഒരിക്കല്‍ പ്രസ്സുടമസ്ഥന്‍ തന്നെ അന്വേഷിച്ചുവന്നു. ഞാന്‍ ജാള്യതയോടെ നിന്നു. ഭാഗ്യത്തിന് അയാള്‍ ശകാരിച്ചില്ല എന്നേയുള്ളു.

   ലോകപര്യടനം കഴിഞ്ഞ് ഉണ്ണി തിരിച്ചുവന്നപ്പോള്‍ ഞാന്‍ വിവരം പറഞ്ഞു.

   "വഴിയുണ്ടാക്കാം."

   ഉണ്ണിയ്ക്ക് വഴികള്‍ പലതാണ്. പ്രദര്‍ശനത്തില്‍ ഒരു സ്റ്റാള്‍ വാടകയ്ക്കെടുത്ത് കൂട്ടിവച്ച സിഗരറ്റ് ടിന്നുകളെ റബ്ബര്‍ പന്തെറിഞ്ഞ് വീഴ്ത്തുന്ന ഒരു കളി ഉണ്ണി നടത്തിയിരുന്നു. വാടകയ്ക്ക് തിരക്കുകൂട്ടിയപ്പോള്‍ സ്റ്റാളിലെ സാധനങ്ങള്‍ കൊണ്ടുപോയ്‌ക്കൊള്ളാന്‍ പറഞ്ഞ് വഴക്കുകൂടി ഇറങ്ങിനടന്നു. പ്രദര്‍ശനക്കമ്മറ്റിയ്ക്ക് അഞ്ചാറ് കാലി സിഗരറ്റ് ടിന്നുകളും രണ്ട് റബ്ബര്‍ പന്തും കിട്ടിയത് മിച്ചം!

   ഉണ്ണിയുടെ ഭാവന ഏതു വഴിയ്ക്കാണിനി സഞ്ചരിയ്ക്കുക എന്നറിയാന്‍ ഞാന്‍ കാത്തുനിന്നു.

   ഒരു രാത്രി ഉണ്ണി വീണ്ടും വന്നു. (അതൊരു സവിശേഷതയാണ്. രാത്രിയിലേ ഉണ്ണിയെ കാണൂ!). നന്നായി കുടിച്ചിട്ടുണ്ട്.

   "അയാളിനി പണം ചോദിയ്ക്കില്ല. ആ ആറുവിരലന്‍."

   പ്രസ്സുടമസ്ഥന്‍ മേനോന് ഓരോ കൈപ്പത്തിയിലും ആറാറു വിരലുണ്ട്.

   "കടം തീര്‍ത്തോ?"

   "ചോദിയ്ക്കില്ല. അതുപോരേ? നിറയെ തെറ്റ് - വൃത്തികേടായി അച്ചടിച്ചിരിയ്ക്കുകയാണ്. ഇനിയും കാശേയ്!"

   "എങ്ങനെ പറഞ്ഞുതീര്‍ത്തു?"

   "ഞാന്‍ ഒന്ന് വെരട്ടി. കോളറിന് ചെറുതായിട്ടൊന്നു പിടിച്ചു."

   എന്നെപ്പോലെ ദുര്‍ബലനായ ഉണ്ണിയോ തടിയന്‍ പ്രസ്സുടമസ്ഥനെ വിരട്ടിയത്!

   ഉണ്ണി സ്വകാര്യമായി പറഞ്ഞു : "അഞ്ചു രൂപ ചിലവ്. എന്‍റെ കൂടെ കാദറുണ്ടായിരുന്നു."

   കാദര്‍ സ്ഥലത്തെ പ്രധാന പോക്കിരിയായിരുന്നു.

   ഉണ്ണി ഇപ്പോഴും വലിയ മാറ്റമില്ലാതെ ജീവിയ്ക്കുന്നു. യാതൊരുത്തരവാദിത്വമുവില്ല. എപ്പോഴും വലിയ പദ്ധതികള്‍ ആലോചിച്ച് ഒരു ഓ.ഹെന്‍റി കഥാപാത്രത്തിന്‍റെ നിസ്സംഗതയോടെ വല്ലപ്പോഴും കയറിവരും.

   ഏറ്റവും അടുത്ത് ഉണ്ണിയെ കണ്ടത് ഒരു കൊല്ലം മുമ്പാണ്. ഒരു സിനിമയെടുത്താലെന്താ എന്നാണ് ചോദ്യം. വാസു ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ആളല്ലേ? നമുക്കൊരു സിനിമയെടുത്താലെന്താ?

   "ഫൈനാന്‍സ് വേണ്ടേ?"

   "ഓ...അക്കാര്യത്തെപ്പറ്റി ആലോചിച്ചിട്ടില്ല."

   ആലോചിച്ച് വീണ്ടും വരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയതാണ്. ക്രിക്കറ്റ് ടൂര്‍ണമെന്റിന്‍റെയോ ഫുട്ബോളിന്‍റെയോ തിരക്കില്‍ അത് മറന്നുകാണും. മറ്റൊരു സ്കീമുമായി ഇനിയെപ്പോഴാണ്‌ വരിക ആവോ?

   ഉണ്ണിയെപ്പറ്റി ആരും നല്ലത് പറഞ്ഞുകേട്ടിട്ടില്ല. ആളുകള്‍ അയാളുടെ തെമ്മാടിത്തരങ്ങള്‍ വന്ന് സ്വകാര്യമായി പറയുമ്പോഴെല്ലാം ഞാന്‍ പറയും. 

   "എനിയ്ക്കറിഞ്ഞുകൂട. ശരിയായിരിയ്ക്കാം. പക്ഷെ ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ്."

   ആദ്യത്തെ പ്രസാധകനെ മറക്കുകയോ?


[ആര്‍ട്ടിസ്റ്റ് ജെ.ആര്‍ പ്രസാദിന്‍റെ, രാഷ്ട്രശില്‍പി കയ്യെഴുത്തുമാസികയുടെ 1969ലെ വാര്‍ഷിക വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം അഥവാ ഓര്‍മ്മക്കുറിപ്പ്. 'എം ടി' എന്ന പേരില്‍, അദ്ദേഹത്തിന്‍റെ രചനകളും മറ്റും ചേര്‍ത്ത്, ശ്രീ.വി ആര്‍ സുധീഷ്‌ തയ്യാറാക്കിയ ഒരു സമാഹാരത്തില്‍ നിന്നാണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്. മള്‍ബെറി ആണ് ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍.]

Saturday, June 26, 2021

മുത്തശ്ശിമുത്ത്







കാവാലം നാരായണപ്പണിക്കര്‍


മുത്തശ്ശിപ്പേച്ചിതു മുത്തായ്‌ മനസ്സിലും

മുറിയാതെ കാതിലും കിലുകിലുങ്ങീ.

"കാര്യം തിരിഞ്ഞതു സിദ്ധാന്തം

തിരിയാത്തതെല്ലാം വേദാന്തം."


നിനക്കു തിരിഞ്ഞെന്നു സംതൃപ്തിയരുളുന്ന

സിദ്ധാന്തമേതുണ്ട്?

നിനക്കു തിരിയാത്തതെന്നസുഖം കൂറാന്‍

വേദാന്തമേതുണ്ട്?

തിരിഞ്ഞതിനോടു നിനക്കു പുച്ഛം

തിരിയാത്തതിനോടു വിശ്വാസം.


നീ നിന്‍റെയുള്ളില്‍ താലോലമാട്ടും

നിനവെല്ലാമുണരാത്ത കനവാണോ?

നിന്നെക്കാള്‍ വലിയവനാരോ കിനാക്കാണു-

മമ്മൂമ്മക്കഥയോ ജീവിതം?


ഉറക്കത്തിലാരോ കാണും കിനാവിലെ

ഉറപ്പില്ലാ വേഷമോ നീ?

നിനവാകാക്കനവാകാ-

ക്കായാകാക്കനിയാകാ-

ത്താകാശപ്പൂവോ നീ?

ചിറകിടാന്‍ കഴിയാതെ

പുഴുവായിയിഴയുന്ന

മണ്ണിന്‍റെ വേദാന്തമേ?

വിണ്ണിനെയെത്തിപ്പിടിക്കുവാനല്ലെങ്കില്‍

കണ്ണുകൊണ്ടെന്തു ഫലം?

കണ്ണെന്നാല്‍ക്കണ്ണല്ലാ, മുക്കാലദൃഷ്ടിക-

ളൂന്നും നരന്‍റെയകവെളിച്ചം.


ശുദ്ധമാം ശൂന്യതതന്നില്‍ നിന്നെങ്ങനെ

സിദ്ധാന്തം നെയ്തെടുക്കും?

വേദമറിയാതെ വേദാന്തമറിയുമോ?

പൊരുളറിയാതെയകപ്പൊരുളറിയുമോ?

ഉരയറിയാതെയുള്ളുരയറിയുമോ?

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍......


മണ്ണില്‍ മയങ്ങുന്ന മുത്തശ്ശിയോടു ഞാന്‍

മണ്ണില്‍ച്ചെവിയോര്‍ത്തു ചോദിച്ചു:

"സിദ്ധാന്തമെന്താണു മുത്തശ്ശീ?"

"തിരിഞ്ഞതിനോടുള്ള ബഹുമാനം."

"വേദാന്തമെന്താണു മുത്തശ്ശീ?"

"തിരിയാത്തതിനോടു ജിജ്ഞാസ."


(നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച കാവാലം കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്നുമാണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.  1987 ജനുവരി 20ന് ശ്രീ. കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഈ കവിത, അദ്ദേഹത്തിന്‍റെ മകനും സംഗീതജ്ഞനും എന്‍റെ ഇഷ്ടകലാകാരന്മാരില്‍ ഒരാളുമായ ശ്രീ. കാവാലം ശ്രീകുമാര്‍ ആലപിക്കുന്നത് ഇവിടെ കാണാം.)

VIDEO Ⓒ KAVALAM SRIKUMAR

Saturday, June 19, 2021

ഇരുള്‍ക്കിണറിനപ്പുറം






- എന്‍ മോഹനന്‍


     പാടത്തിന്‍റെ മാറിലേക്കുന്തിനില്‍ക്കുന്ന മലയുടെ ചെരിവിലായിരുന്നു എന്‍റെ വീട്. മൂന്നുവശത്തും പാടം. പാടത്തിന്‍റെ ഇടയിലൂടെ വളഞ്ഞും പുളഞ്ഞും ഒഴുകിയിരുന്ന, വളരെ വീതി കുറഞ്ഞ, തീരെ അഴവുമില്ലാത്ത, ഒരു തെളിനീര്‍ചോല. അത് വീട്ടുവാതുക്കലെത്തുമ്പോള്‍, കുറെ കരിങ്കല്‍ക്കൂട്ടങ്ങള്‍ കയറിയിറങ്ങി, ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ടാക്കി.

     വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് തൊട്ടപ്പുറത്തുള്ള പാടത്തിന്‍റെ നടുക്ക്, ചെറിയ ദ്വീപുപോലെ ഒരു തുണ്ട് ഭൂമി. ചെങ്കല്ലും ചെമ്മണ്ണും നിറഞ്ഞ ലേശം ഉയര്‍ന്ന തരിശുഭൂമി. അന്ന്, അവിടെ ഒരു പാലമരം ഉണ്ടായിരുന്നു, മിക്കവാറും പൂക്കളുമായി സുഗന്ധത്തിന്‍റെ പെരുമഴയുമായി. പാലയുടെ ചുവട്ടില്‍ ഒരു നെല്ലിമരവും കുറെ കാട്ടുകദളിച്ചെടികളും.

     കുട്ടികളായിരുന്ന ഞാനും അമ്മിണിക്കുട്ടിയും ആ പാലമരത്തിന്‍റെ ചുവട്ടില്‍ കളിച്ചിരുന്നു. എന്‍റെ വീടിന്‍റെ മുന്നിലെ പാടത്തിന്‍റെ അങ്ങേക്കരയിലെ കുന്നിന്‍ചെരുവിലായിരുന്നു, അമ്മിണിക്കുട്ടിയുടെ വീട്. ഞങ്ങള്‍ വീടുവച്ചു കളിച്ചു. അരീം കറീം വച്ചു കളിച്ചു. അമ്മേം അച്ഛനുമായി കളിച്ചു. പാലക്കൊമ്പില്‍ ആരോ കെട്ടിത്തന്ന ഊഞ്ഞാലില്‍, പൂക്കളും സുഗന്ധവും ചിതറിത്തെറിപ്പിച്ചുകൊണ്ട്, ആടി രസിച്ചു. നെല്ലിമരത്തില്‍ കായ്കള്‍ ഉണ്ടാകുമ്പോള്‍ പറിച്ചുതിന്നു. എന്നിട്ട് അതിന്‍റെ കയ്പ്പും കവര്‍പ്പും മാറ്റി മധുരിയ്ക്കുവാന്‍, കൈത്തോട്ടിലെ വെള്ളം, കൈക്കുമ്പിളില്‍ കോരി കുടിച്ചു. പലപ്പോഴും ചോലയിലെ ചെറിയ വെള്ളച്ചാട്ടത്തിന്‍റെ നുരഞ്ഞുപതഞ്ഞ പ്രവാഹത്തില്‍ ചേര്‍ന്നുപിടിച്ചുനിന്ന്, കുളിച്ചുല്ലസിച്ചു.

     എല്ലാം പണ്ടു നടന്നത്. എട്ടോ പത്തോ വയസ്സുള്ള കാലം. അടുത്തെങ്ങും സ്ക്കൂളില്ലാത്തതിനാല്‍ സ്ക്കൂളില്‍ പോകേണ്ടാത്തപ്പോള്‍, വീട്ടില്‍ വന്ന് ട്യൂഷന്‍ നല്‍കിയിരുന്ന മാസ്റ്ററുടെ പഠനവും ഗൃഹപാഠവും ഇല്ലാത്തപ്പോള്‍...

     പിന്നെ എന്‍റെ കുടുംബം - അച്ഛനും അമ്മയും ഞാനും - ആ സ്ഥലം വിട്ടുപോയി. വളരെ അകലെ ഒരു നാട്ടിലായി, വാസം.

     ആ പാലയും പൂക്കളും സുഗന്ധവും ഞാന്‍ ക്രമേണ മറന്നു. അമ്മിണിക്കുട്ടിയും മനസ്സില്‍നിന്ന് പതുക്കെ അകന്നുപോയി. എന്‍റെ പുതിയ കൂട്ടുകെട്ടുകളും കൌതുകങ്ങളും കളിമ്പങ്ങളും അവളെ ഓര്‍മ്മയുടെ വളരെ വളരെ, പിന്നിലെവിടെക്കോ തള്ളി അകറ്റി.

     പിന്നീടെന്നോ ഒരിക്കല്‍, ഒരു ദിവസം, അമ്മിണിക്കുട്ടി സന്നിപാതജ്വരം പിടിപെട്ട് മരിച്ചു എന്ന്, ആരോ പറയുന്നതും കേട്ടു. മരുന്നോ ശുശ്രൂഷയോ, ഒന്നും കിട്ടുവാനില്ലായിരുന്ന, അന്നത്തെ ആ നാട്ടുമ്പുറത്തെ ഏതോ നിരാശ്രയനിലത്തിന്‍റെ തരിശുമൂലയില്‍, അനാഥചരമത്തിന്‍റെ വ്യര്‍ത്ഥവിസ്മൃതിയില്‍ ഒരുപിടി ചാരമായി അവള്‍ ലയിച്ചിരിക്കണം.

     വളര്‍ച്ചയുടെ വിസ്മയങ്ങളില്‍ കൌമാരത്തിന്‍റെ കാമ്യകുതൂഹലതകളില്‍, യൌവനത്തിന്‍റെ നവ്യാഭിമുഖങ്ങളില്‍, നിക്ഷിപ്തതാത്പര്യങ്ങളില്‍, പഠനാന്വേഷണവ്യഗ്രതകളില്‍, ഞാന്‍ പിന്നെ അവളെ സമ്പൂര്‍ണ്ണമായും മറന്നു. അല്ല, മറന്നു എന്നു ധരിച്ചു.

     സത്യം പറയട്ടെ, മറക്കുവാന്‍ ഒരിക്കലും സമ്മതിക്കാതെ, അവള്‍ എന്നും എന്‍റെ ഭാഗധേയങ്ങളെ പിന്തുടരുകയായിരുന്നു എന്ന്, വളരെ പിന്നീടുമാത്രമേ, എനിക്ക് മനസിലാക്കുവാന്‍ കഴിഞ്ഞുള്ളു.

     പിരിഞ്ഞിട്ട് വളരെ കാലങ്ങള്‍ക്കുശേഷം, ഒരിക്കല്‍, അമ്മിണിക്കുട്ടി ഒരോര്‍മ്മപോലും അല്ലാതിരുന്ന ഒരു വേളയില്‍, ഒരു പ്രണയ പരാജയത്തിന്‍റെ അതികഠിനമായ നൊമ്പരത്തില്‍ തളര്‍ന്ന്, തകര്‍ന്ന്, ഞാന്‍ വ്യസനിച്ചിരിക്കവേ, എന്‍റെ അമ്മ അടുക്കല്‍ വന്നുപറഞ്ഞു:

     "സാരമില്ല മോനേ! സാരമില്ല. കഴിഞ്ഞ ജന്മങ്ങളിലെന്നോ, നീ ഏതോ ഒരു പെണ്‍കുട്ടിയെ സങ്കടപ്പെടുത്തിയിട്ടുണ്ടാവാം. വിധിയോ ദൈവമോ, രണ്ടുംകൂടി ചേര്‍ന്നോ, വൈകിയാണെങ്കിലും ഇപ്പോള്‍, നീതി നടത്തുകയാവും എന്ന് സമാധാനിച്ചാല്‍ മതി... സാരമില്ല."

     ഞാന്‍ തല ഉയര്‍ത്തിനോക്കുമ്പോള്‍, അമ്മ അടുത്തെങ്ങും ഉണ്ടായിരുന്നില്ല. പക്ഷേ, പൊടുന്നനെ, എങ്ങുനിന്നോ പാലപ്പൂവിന്‍റെ തീക്ഷ്ണഗന്ധം പൊന്തി. എവിടെനിന്നെന്നോ എങ്ങനെയെന്നോ അറിയാതെ അത്ഭുതപ്പെടുമ്പോള്‍, ഭൂതകാലത്തിന്‍റെ നിഴലുകള്‍ നൃത്തമാടുന്ന ഏതോ ഒരു ചെറിയ തെളിനീരരുവിയുടെ തീരത്ത്, പാടപ്പച്ചപ്പിന്‍റെ നടുവില്‍, നിറപൂക്കളാര്‍ന്ന ഒരു പാലമരമായി, അമ്മിണിക്കുട്ടി നില്‍ക്കുന്നതുപോലെ തോന്നി. അവളുടെ ചുറ്റുമുള്ള ഹരിതവിസ്തൃതി എന്‍റെ പരാജയങ്ങളുടെ പാടശേഖരങ്ങളായി പരന്നുകിടന്നു. നനഞ്ഞ തെന്നലിലുലഞ്ഞാടിയ നെല്‍ത്തലപ്പുകള്‍ ദുഃഖമര്‍മ്മരം പൊഴിച്ചപ്പോഴും അലിവിന്‍റെ നിറപുഞ്ചിരിയായി അവള്‍ നിന്നു. ചൈത്രസന്ധ്യയുടെ താന്തസൗന്ദര്യമായെത്തിയ, ആ സുഗന്ധമന്ദസ്മിതം, ഒരു സാന്ത്വനം പോലെ എന്നെ തഴുകിത്തലോടി ആശ്വസിപ്പിച്ചു....

     ഞടുക്കത്തോടെ ഞാന്‍ വീണ്ടും നോക്കി. അതെ. അമ്മിണിക്കുട്ടി!

     - മകന്‍റെ പൂര്‍വ്വജന്മപാപങ്ങളുടെ മുറിപ്പാടുകളിലൊന്നായി അമ്മ ചൂണ്ടിക്കാട്ടിയത് നിന്നെത്തന്നെയാണോ അമ്മിണിക്കുട്ടീ! ഞാന്‍ എന്നെങ്കിലും നിന്നെ സങ്കടപ്പെടുത്തുകയുണ്ടായിട്ടുണ്ടോ? പറയൂ... ബാല്യത്തിന്‍റെ നിഷ്കളങ്കതകളിലെപ്പോഴെങ്കിലും, അറിയാതെ...? ഞാന്‍ പോലും അറിയാതെ...?

   അവള്‍ ഒന്നും പറയുകയുണ്ടായില്ല. കനിവായി നില്‍ക്കുക മാത്രമേ ചെയ്തുള്ളു.

     ആ സാന്ത്വനം മറക്കുക വയ്യ. അതെന്നെ രക്ഷിച്ചത് ഒരു ആത്മഹത്യയില്‍ നിന്നായിരുന്നു. അന്നുമാത്രമല്ല, പിന്നെയും എത്രയോ പ്രാവശ്യം, ആ സുഗന്ധസാന്നിദ്ധ്യം എന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നോ? രക്ഷിച്ചിട്ടുണ്ടെന്നോ? ജീവിതത്തിന്‍റെ തിരിച്ചടികളില്‍ നിന്നും മോഹഭംഗങ്ങളുടെ കഠിനാഘാതങ്ങളില്‍ നിന്നും കിട്ടിയ തളര്‍ച്ചയില്‍, ദിക്കും ലക്കും പോക്കും തെറ്റി, വഴികളുടെ പരിഭ്രമസന്ധികളില്‍ സ്തബ്ധനായി നിന്ന എത്രയോ പരീക്ഷണവേളകളില്‍ കൈചൂണ്ടിയായി, താങ്ങായി, തണലായി ആ സുഗന്ധമെത്തിയിട്ടുണ്ടെന്നോ?

     ഞാന്‍ ഇന്നും അമ്മിണിക്കുട്ടിയെ ഓര്‍മ്മിക്കുന്നത്, സ്പര്‍ശിക്കാനോ ദര്‍ശിക്കാനോ സംവദിക്കാനോ ആവാത്ത ഒരു സുഗന്ധമായാണ്. അത് നല്‍കുന്ന ആശ്വാസാനുഭൂതിയായാണ്...

     അനിശ്ചിതത്വത്തിന്‍റെ മുള്ളുവിതറിയ വഴിക്കവലകള്‍ ഭീതിപ്പെടുത്തുന്ന അസ്വസ്ഥസംഭ്രമസന്ധികളിലും ഞാന്‍ കാത്തുനില്‍പ്പുണ്ടാവും... വിറപൂണ്ട്, വിയര്‍ത്ത്... കറുത്ത സൂര്യനെയും കാത്ത്.

     ഇന്നും, നാളെയും, ഒരുപക്ഷേ, പിന്നെയും... ജന്മാന്തരവന്ധ്യതകളുടെ അന്ധകാരവാപികള്‍ക്കപ്പുറവും...


[എന്‍ മോഹനന്‍ രചിച്ച കഥകളുടെ 'ഒന്നും പറയാതെ' എന്ന സമാഹാരത്തില്‍ നിന്നുമാണ് ഈ കഥ എടുത്തിരിക്കുന്നത്.] 

Image Ⓒ

Monday, May 31, 2021

ജോണ്‍ എബ്രഹാം


ഉംബായി 


[2005ലെ ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പില്‍ ഗസല്‍ ഗായകന്‍ ഉംബായിയുടെ ജീവിതകഥ (ആത്മകഥ) പ്രസിദ്ധീകരിച്ചിരുന്നു, 'ഇതാണെന്‍റെ ശബ്ദം : ഒരു ഗസല്‍ ഗായകന്‍റെ ജീവിതകഥ' എന്ന പേരില്‍. മട്ടാഞ്ചേരി, ബോംബെ, ഉസ്താദ്‌, തെരുവുപുത്രന്‍, ജോണ്‍ എബ്രഹാം, ഗസല്‍ സന്ധ്യകള്‍ എന്നിങ്ങനെ 6 അദ്ധ്യായങ്ങള്‍ പോലെ തിരിച്ച് ഭാഷാപോഷിണിയ്ക്ക് വേണ്ടി തയ്യാറാക്കിയത് എന്‍. പി. വിജയകൃഷ്ണന്‍ ആയിരുന്നു. ഒരു പുസ്തകമായി ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല, എങ്കിലും ഭാഷപോഷിണിയില്‍ 34-35 പേജോളം നിറഞ്ഞുനിന്നിരുന്ന ആ ജീവിതം പുസ്തകരൂപത്തില്‍ ഇറങ്ങുകയാണെങ്കില്‍ അത് ആസ്വാദകരെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വത്ത്‌ തന്നെയാകുമെന്ന് തോന്നുന്നു.

ഭാഷാപോഷിണിയില്‍ വന്ന ആ ജീവിതകഥയിലെ അഞ്ചാമത്തെ അദ്ധ്യായം - 'ജോണ്‍ എബ്രഹാം' ആണ് ഇവിടെ കൊടുക്കുന്നത്.]





     അന്നൊരു വൈകുന്നേരം. ഞാനിങ്ങനെ പാടിക്കൊണ്ടിരുന്നപ്പോള്‍ ഒരു അപരിചിതശബ്ദം. പാടലിലെ ശ്രദ്ധയിലും ആ സ്വരം എന്നെ കേന്ദ്രീകരിച്ചു.
     
     "ഞാന്‍ കടന്നിരുന്നോട്ടെ?"
     
     "പറ്റില്ല." - ഒരു ദയയുമില്ലാതെ, ആളെ നോക്കാതെ ഞാന്‍ തീര്‍ത്തു പറഞ്ഞു.

     എന്‍റെ ജീവിതരീതിയും സ്വഭാവവും അറിയുന്ന ആരും ഞാന്‍ പാടുന്ന സ്ഥലത്തുവന്ന്‍ 'പാട്ട് കേള്‍ക്കട്ടെ' എന്ന് അനുവാദം ചോദിക്കാറില്ല. ചോദിച്ചാല്‍ത്തന്നെ ഞാന്‍ സമ്മതിക്കാറുമില്ല. ആഗതന്‍റെ ആവശ്യം കടുത്ത ഭാഷയില്‍ നിരാകരിച്ച് വീണ്ടും പാടാന്‍ തുടങ്ങിയപ്പോള്‍ ഒന്നുകൂടി വിനീതമായ സ്വരത്തില്‍, വന്നയാള്‍ ഒരിക്കല്‍ക്കൂടി പാട്ടുകേട്ടിരിക്കാനുള്ള അനുവാദം ചോദിക്കുകയാണ്. അപ്പോഴേക്കും അത് ദയനീയമായ അപേക്ഷയായി മാറിക്കഴിഞ്ഞതായി എനിക്ക് തോന്നി. ഞാന്‍ ഇരിക്കാന്‍ പറഞ്ഞു. അയാള്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാതെ പാടി. അടുത്ത പാട്ടിലേക്ക് പ്രവേശിക്കുന്ന മൌനത്തിന്‍റെ ഇടവേളയില്‍ അയാള്‍,
          "കിസ് ശാന്‍ സേ വോ ആജ്
                    ബേ ഇന്തഹചലേ
          പിത്നോനെ പാവ് ചൂം കെ
                    പൂച്ചാ കഹാ ചലേ"
പാടാന്‍ ആവശ്യപ്പെട്ടു. അത് എന്നെ അന്ധാളിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്തു. ഉര്‍ദു ആസ്വാദകര്‍ മാത്രം ആവശ്യപ്പെടുന്ന അപൂര്‍വ്വമായ ഗസലാണത്. അപ്പോഴാണ് ആഗതനെ കൃത്യമായി നോക്കിയത്. രൂപത്തിലും ഭാവത്തിലും ഒരു യാചകനെപ്പോലെ തോന്നിപ്പിക്കുന്ന ഈ മനുഷ്യനാണോ വിസ്മയിപ്പിക്കുന്ന ശബ്ദത്തില്‍ എന്നോട് പാടാന്‍ ആവശ്യപ്പെടുന്നത്. ഞാന്‍ പാടി. അയാള്‍ കേട്ടിരുന്നു. 
     
     ഞാന്‍ പാടി നിര്‍ത്തിയതും അയാള്‍ പറഞ്ഞു : "നിങ്ങള്‍ എന്‍റെ സിനിമയില്‍ പാടണം."                              

     ആ സ്വരത്തിലെ മോഹം നിരാകരിച്ച് ഞാന്‍ കൂസലില്ലാതെ ചോദിച്ചു : "എന്നെ സിനിമയില്‍ പാടിക്കാന്‍ നിങ്ങളാരാണ്‌?"

    "ഞാന്‍ ജോണ്‍ എബ്രഹാം"
 
     ആഗതന്‍ മറുപടി പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഞാന്‍ എണീറ്റിരുന്നു. ഞാന്‍ അലക്ഷ്യഭാവത്തോടെ, അനാദരവോടെ പെരുമാറിയ വ്യക്തി ജോണ്‍ എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ മഹാനെ നിരാകരിച്ച നിമിഷങ്ങളെ ശപിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തെ വണങ്ങി. ഞാന്‍ തന്നെ പുറത്തുപോയി ചായ വാങ്ങിക്കൊണ്ടുവന്ന് കൊടുത്തു. പിന്നീട് ജോണ്‍ എബ്രഹാം സംസാരിച്ചുതുടങ്ങി.

     അദ്ദേഹത്തിന്‍റെ സിനിമയില്‍ ഞാന്‍ പാടണം എന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സിനിമാസംഗീതം ഒത്തുതീര്‍പ്പിന്‍റെ മേഖലയാണെന്നും എനിക്കതില്‍ തീരെ താത്പര്യമില്ലെന്നും എന്‍റെ സംഗീതത്തില്‍ അപരന്‍റെ കടന്നുകയറ്റം അനുവദിക്കില്ലെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു. എന്‍റെ സിനിമയില്‍ ഉംബായിയുടെ പൂര്‍ണ്ണസ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത് എന്ന് ജോണ്‍ എന്നെ എനിക്കായി വിട്ടുതന്നു. അങ്ങനെ ജോണ്‍ എബ്രഹാമിന് സമ്മതം കൊടുക്കേണ്ടിവന്നു. അന്ന്‍ വീണ്ടും ജോണിനായി പാടി.

     അക്കാലം ഞാന്‍ ഹോട്ടല്‍ ആബാദ് പ്ലാസയില്‍ സ്ഥിരമായി പാടുമായിരുന്നു. അവിടെ ഗസല്‍ പെര്‍ഫോമന്‍സ് ലൈവ്. ഹോട്ടല്‍ എം ഡി റിയാസ് അഹമ്മദ് എല്ലാ സൌകര്യങ്ങളും ഒരുക്കിത്തരുമായിരുന്നു. ഹോട്ടലില്‍ ബാര്‍ ഇല്ലാത്തതിനാല്‍ ഫാമിലി ഗസ്റ്റുകള്‍ മാത്രമേ വന്നിരുന്നുള്ളു. അവിടെ നിത്യഗായകനായത് എന്‍റെ സംഗീതശീലങ്ങളെ ബലപ്പെടുത്തിയിട്ടുണ്ട്.

     ഒരു ദിവസം ബാദ് പ്ലാസയില്‍ പാടി വീട്ടിലെത്തിയപ്പോള്‍ കുറച്ചുകാലം എനിക്ക് ശിഷ്യപ്പെട്ടിട്ടുള്ള ഒരു യുവാവ് വീട്ടില്‍ വന്നു. ഒരു ജുബ്ബയുമിട്ട് ബീച്ചില്‍ ചെല്ലാന്‍ ജോണ്‍ എബ്രഹാം പറഞ്ഞയച്ചിരിക്കുന്നു. ഞാന്‍ അയാളോടൊപ്പം ബീച്ചില്‍ ചെന്നു. അവിടെ ഷൂട്ടിംഗിന്‍റെ സര്‍വ്വസന്നാഹങ്ങളുമായി ജോണ്‍ കാത്തിരിക്കുകയാണ്.

     ജോണ്‍ എന്ന വ്യക്തിയുമായി മാനസികമായ അടുപ്പം ആദ്യത്തെ സന്ദര്‍ശനത്തിലേ വന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വിളിച്ചപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ ബീച്ചിലേക്ക് ചെന്നത്. ജോണ്‍ എന്നോട് തബലയുടെ ബോല്‍സ് പറയാന്‍ പറഞ്ഞു. രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ രാഗാലാപനരീതിയൊക്കെ അഭിനയിച്ചു ചിത്രീകരിച്ചു. സിനിമയിലെ കേന്ദ്രകഥാപാത്രമായ ഹരിയെ പഠിപ്പിക്കുന്ന രംഗം പകര്‍ത്തി. ജോണിനോട് അപ്പോഴേക്കും വന്നു കഴിഞ്ഞ മാനസികമായ അടുപ്പം അദ്ദേഹത്തിന്‍റെ സംവിധാനകലയിലെ ലാളിത്യം ബോധ്യപ്പെട്ടപ്പോള്‍ ഒന്നുകൂടി വര്‍ദ്ധിക്കുകയും ചെയ്തു.

     പിന്നൊരു ദിവസം ഞാന്‍ ആബാദ് പ്ലാസയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ജോണ്‍ പറഞ്ഞയച്ച് നേരത്തെ വന്ന യുവാവ് വീണ്ടും വന്നു. ഇത്തവണ എന്നോട് തിരുവനന്തപുരത്ത് എത്താനാണ് ആവശ്യം. ഞാന്‍ തിരുവനന്തപുരത്ത് പോയാല്‍ ഹോട്ടലിലെ ഗസല്‍ മുടങ്ങും. സിനിമാനടന്‍ കൂടിയായ അജിത്‌ ചന്ദ്രനായിരുന്നു അന്ന് അവിടെ മാനേജര്‍. ഇദ്ദേഹം എന്‍റെ പാട്ട് ഇഷ്ടപ്പെടുന്ന സഹൃദയന്‍ കൂടിയാണ്. അന്ന്‍ എന്‍റെ കൂടെ പാടിയിരുന്ന മെഹബൂബാണ് ഞാന്‍ ജോണ്‍ വിളിച്ചിട്ടും പോകാതിരുന്ന കാര്യം അജിത്‌ ചന്ദ്രന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അജിത്‌ ചന്ദ്രന്‍ എന്നെ നിര്‍ബന്ധിച്ചു. 

     ഞാന്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. അവിടെ ഞാന്‍ കണ്ടത് വേറൊരു ജോണ്‍ എബ്രഹാമിനെയാണ്. ഒരുപക്ഷെ ലോകത്ത് ഒരു സിനിമാസംവിധായകനിലും കാണാത്ത പ്രത്യേകത. ജോണിന്‍റെ കയ്യില്‍ സ്ക്രിപ്റ്റ് ഉണ്ടാവില്ല. ഷൂട്ട്‌ ചെയ്യുന്നത് എഴുതിപ്പോകുന്നതാണ് ജോണിന് സ്ക്രിപ്റ്റ്. അക്കാലം നക്സല്‍ അനുഭാവികളെന്ന്‍ വേഷത്തിലും സംസാരത്തിലുമൊക്കെ തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ജോണിന്‍റെ ഒപ്പമുണ്ടായിരിക്കും. ചിത്രാഞ്ജലിയിലും കണ്ടു ഈ സഹപ്രവര്‍ത്തകരെ. അവരില്‍ പലരും കഞ്ചാവിന്‍റെ അടിമകളുമായിരുന്നു.

     രാത്രി രണ്ടുമണിയായപ്പോള്‍ ജോണ്‍ എന്നെ ഉണര്‍ത്തി. ഞാന്‍ സ്റ്റുഡിയോയിലേക്ക് നടന്നു. ഞങ്ങള്‍ നടക്കുമ്പോള്‍ എതിരെ മമ്മൂട്ടി നടന്നു വരുന്നു.

     "മമ്മൂ...ഇത് ഇബ്രാഹിം. എന്‍റെ സിനിമയില്‍ പാടാന്‍ വന്നതാണ്‌." - ജോണ്‍ പറഞ്ഞു.

     "എനിക്കറിയാം ജോണ്‍ സാറേ. ആബാദ് പ്ലാസയില്‍ നിന്ന് ഞാന്‍ കേള്‍ക്കാറുണ്ട്." - മമ്മൂട്ടി പറഞ്ഞു.

     "എന്നാല്‍ ഇബ്രാഹിമിന്‍റെ കൈ പിടിച്ചോ. ഒരു കൈ ഞാനും പിടിക്കാം."

     ജോണ്‍ എന്‍റെ കൈ പിടിച്ചു. അങ്ങനെ ജോണും മമ്മൂട്ടിയും എന്നെ ചിത്രാഞ്ജലിയിലേക്ക് കൈ പിടിച്ചു നടത്തി. അന്ന് പി ഭാസ്ക്കരനാണ് ചിത്രാഞ്ജലിയുടെ ചെയര്‍മാന്‍. ജോണ്‍ അബ്രഹാമിന് മാത്രമായി അവിടെ ചില സ്വാതന്ത്ര്യങ്ങളൊക്കെയുണ്ട്. ജോണിന് സ്റ്റുഡിയോയില്‍ ബീഡി വലിക്കാം. ബീഡിക്കുറ്റികള്‍ നിക്ഷേപിക്കാനായി ഇരുവശത്തും പ്ലാസ്റ്റിക് വെയ്സ്റ്റ് ബാസ്ക്കറ്റ് ഉണ്ട്.

     ഞാന്‍ സ്റ്റുഡിയോയില്‍ എത്തിയതും ജോണ്‍ എനിക്കായി രണ്ടു പായ്ക്കറ്റ് ചാര്‍മിനാര്‍, തീപ്പെട്ടി, ആഷ് ട്രേ എല്ലാം കൊണ്ടുവച്ചു. ഞാന്‍ സ്ഥിരമായി ചാര്‍മിനാറാണ് വലിക്കുന്നത് എന്നുവരെ ജോണ്‍ കൃത്യമായി നിരീക്ഷിച്ചറിഞ്ഞിരിക്കുന്നു!

     ജോണ്‍ ഒരു മൈക്ക് മുന്നില്‍ കൊണ്ടുവച്ച് ഒരു ഗസല്‍ പാടാന്‍ പറഞ്ഞു. ഒന്ന് ജോണ്‍ ആവശ്യപ്പെട്ട ഗസല്‍. ദേവദാസ് ആയിരുന്നു സൗണ്ട് എഞ്ചിനീയര്‍. അദ്ദേഹം ഇന്നില്ല.

     "അഹിസ്താ അഹിസ്താ എന്ന ഗസല്‍ പാടാന്‍ പറ്റ്വോ?" - ദേവദാസ് ക്യാബിനുള്ളില്‍ നിന്ന് ചോദിച്ചു.

     "വെയ്റ്റ്" - ജോണ്‍ പറഞ്ഞു.

     "പാടിയ രണ്ടു പാട്ടും കേള്‍ക്കാം അല്ലേ ദേവദാസ്?" - ജോണ്‍ ചോദിച്ചു.

     ഞാന്‍ എന്‍റെ പാട്ട് ആദ്യമായി കേള്‍ക്കുകയാണ്. അത് കേട്ടപ്പോഴാണ് എനിക്ക് ആത്മബോധം കൈവന്നത്. ഞാന്‍ എന്നെ തിരിച്ചുകേള്‍ക്കുന്നു. എന്‍റെ ശബ്ദം തിരിച്ചറിയുന്നു. ജിവിതത്തിലെ അനര്‍ഘനിമിഷങ്ങളായിരുന്നു അത്. എന്‍റെ ശബ്ദത്തെ എനിക്കായി വീണ്ടെടുത്ത് കേള്‍പ്പിച്ച ജോണിനോടും ദേവദാസിനോടും എങ്ങനെ നന്ദി പറയണമെന്നറിയാതെ അനിശ്ചിതത്വത്തിലായി. അവര്‍ എനിക്ക് തന്നത് മഹത്തായൊരു തിരിച്ചറിവായിരുന്നു. ഇതാണെന്‍റെ ശബ്ദം എന്ന തിരിച്ചറിവ്.

     അതുവരെ പാട്ട് കേട്ടവര്‍ പറയുന്ന അഭിനന്ദനസ്വരങ്ങളേ എനിക്ക് പരിചിതമായിരുന്നുള്ളു. അതിനപ്പുറം ആത്മവിചാരണയ്ക്കുള്ള അവസരങ്ങള്‍ എനിക്കുണ്ടായിരുന്നില്ല. ഞാന്‍ എത്ര അക്രമാസക്തനായാലും മദ്യപിച്ച് മാര്‍ദ്ദവമില്ലാത്തവനായാലും അനീതികള്‍ക്കെതിരെ ക്രൂരമായി പ്രതികരിക്കുന്നവനായാലും സമൂഹത്തിലെ വിഭിന്ന വര്‍ഗക്കാര്‍ ഒടുവില്‍ എന്നിലെ ഗായകനെയോര്‍ത്ത് എന്നില്‍ നീതി കാണുന്നതിന്‍റെ സ്വാഭാവികസത്യം അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്. ഒപ്പം ഈ ശബ്ദം, ഈ മാര്‍ഗ്ഗം എന്നില്‍ നിന്ന് നഷ്ടമാവുമോ, അങ്ങനെ നഷ്ടപ്പെട്ടാല്‍ ഞാന്‍ ഞാനല്ലാതാവുമല്ലോ തുടങ്ങിയ ദുശ്ചിന്തകളും എന്നെ ബാധിച്ചു.

     ഞാനന്ന് കുറേ പാടി. ഹരി തബല വായിച്ചു. അതെല്ലാം സ്പൂളില്‍ റെക്കോര്‍ഡ് ചെയ്തു. പോകുമ്പോള്‍ ജോണ്‍ അഞ്ഞൂറുറുപ്പിക തന്നു. ഞാനത് വാങ്ങിയില്ല. തിരിച്ചറിവിന്‍റെ പാതയിലേക്ക് എന്നെ വഴിയൊരുക്കിത്തന്നവരില്‍ നിന്ന് പ്രതിഫലം വാങ്ങുന്നത് ശരിയല്ല എന്നുതോന്നി.

     ഞാന്‍ മടിച്ചു നില്‍ക്കുന്നതുകണ്ടപ്പോള്‍ ജോണ്‍ പറഞ്ഞു : "ഇത് എന്‍റെ കാശല്ല. ഒഡേസയാണ് ഫിലിം പ്രൊഡ്യൂസ് ചെയ്യുന്നത്. ഇത് ചെലവ് കാശാണ്." 

     ഞാന്‍ ജോണിന്‍റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തില്‍ പണം വാങ്ങി.

     ജോണ്‍ വീണ്ടും വിളിക്കുന്നു. ചിത്രാഞ്ജലിയിലേക്കുതന്നെ. ഇപ്രാവശ്യം വിളിച്ചത്  ഡബ്ബിംഗിനാണ്. ഡബ്ബിംഗ് ആദ്യമായിട്ടാണ്. ഒരു സീന്‍ ആറുതവണയൊക്കെ കാണുമ്പോഴേക്ക് മനസ്സിലാവുമെന്ന് ജോണ്‍ പറഞ്ഞു. ലിപ്പ് മൂവ്മെന്‍റ് ശരിയാകലാണ് പ്രയാസം. ജോണ്‍ പറഞ്ഞ മാര്‍ഗ്ഗത്തില്‍ ചെയ്തപ്പോള്‍ ശരിയാവുകയും ചെയ്തു. അപ്പോഴേക്കും ജോണിന്‍റെ കൂട്ടാളികള്‍ ഓരോരുത്തരായി പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. അന്നും ജോണ്‍ എനിക്ക് അഞ്ഞൂറുറുപ്പിക തന്നു. ഒപ്പം നയാഗ്ര എന്ന സ്പൂള്‍ പോലെയുള്ള റെക്കോര്‍ഡിംഗ് സിസ്റ്റവും തന്നു.

     പിന്നീടൊരിക്കല്‍ ഞാന്‍ ഗസല്‍ കഴിഞ്ഞ് തോപ്പുംപടി ബസ്സിറങ്ങിയപ്പോള്‍ അവിടെ ജോണ്‍! എന്നെ കാത്തുനില്‍ക്കുന്നതുപോലെ.

     എന്നെ കണ്ടതും ജോണ്‍ പറഞ്ഞു : "ഞാന്‍ ഇബ്രാഹിമിന്‍റെ  പേരു മാറ്റി. തിരുവനന്തപുരത്തുപോയി അതുമാറ്റി വരികയാണ്‌. മട്ടാഞ്ചേരിയില്‍ മാപ്പിളപ്പാട്ട് പാടുന്ന ഒരു ഇബ്രാഹിം ഉണ്ട്. സിനിമയില്‍ പാടുന്ന കൊച്ചിന്‍ ഇബ്രാഹിമും. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ പേര് ഉംബായി എന്നു മാറ്റി. എനിക്കിഷ്ടവും ഉംബായി എന്നു വിളിക്കാനാണ്."

   ആ ഇന്‍റിമസി, ആ സ്വാതന്ത്ര്യം എന്‍റെ മനസ്സില്‍ തട്ടി. എന്നെ പേരിട്ടു വിളിച്ച, എന്‍റെ ചെല്ലപ്പേരിനെ അന്വര്‍ത്ഥമാക്കിയ, അതില്‍ എന്‍റെ അസ്തിത്വവും പെരുമയും ദര്‍ശിച്ച ജോണിനെ നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ജോണിനെ ഒരു ചായ കുടിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം നിന്നില്ല. എന്തിനാണ് ജോണ്‍ അവിടെ പ്രത്യക്ഷപ്പെട്ടത്. ഈ പേരുമാറ്റം പറയാനോ അല്ലെങ്കില്‍ പേരിടലിനായി മാത്രമോ?

     'അമ്മ അറിയാന്‍' അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലിന് ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കുന്നു. അശോക ഹോട്ടലില്‍ ജോണ്‍ എബ്രഹാമുണ്ട്. അടുത്ത മുറികളില്‍ മമ്മൂട്ടിയും അജിത്‌ചന്ദ്രനുമുണ്ട്. ഡല്‍ഹിയിലെ അതിശൈത്യം വകവയ്ക്കാതെ ഒരു കോട്ട് മാത്രം ധരിച്ച് ഒരു പൈന്‍റും കൈയ്യില്‍ പിടിച്ച്‌ ലോണില്‍ക്കൂടി നടക്കുന്നു. ആ കാഴ്ചയെപ്പറ്റി അജിത്‌ചന്ദ്രന്‍ എന്നോടു പറയുകയുണ്ടായി.

     അപ്രതീക്ഷിതമായി ഒരു ദിവസം ജോണ്‍ എന്നെ കാണാന്‍ ആബാദ് പ്ലാസയില്‍ വരികയാണ്‌. ആദ്യം കണ്ടത് അജിത്‌ചന്ദ്രനെ യാണ്. 'എനിക്ക് ഉംബായിയെ കാണണം!' ജോണ്‍ ആവശ്യപ്പെട്ടുവത്രെ. 'ഞാന്‍ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളു' എന്ന് അദ്ദേഹം പറഞ്ഞു.

     എന്നെ കണ്ടതും കാത്തിരുന്ന ജോണ്‍ എണീറ്റ് എന്‍റെ അടുത്തേക്ക് വന്ന് കൈ തന്നു.

     "ഭീംസെന്‍ ജോഷി നിങ്ങളുടെ പാട്ടു കേട്ടു. ഭയങ്കര അഭിപ്രായം. നിങ്ങളെ കാണണമെന്നു പറഞ്ഞു. ഞാന്‍ അത്യാവശ്യമായിട്ട് ഇറ്റലിക്ക് പോവ്വ്വാണ്. സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട്. അവര്‍ എനിക്ക് എമിഗ്രേഷന്‍ ക്ലിയര്‍ ചെയ്ത് തന്നില്ല." - ജോണ്‍ വാചാലനായി.

     "ആര്?" - ഞാന്‍ ചോദിച്ചു.

     "പോലീസ് കമ്മീഷണര്‍! എന്തിനാണ് ഇറ്റലിയില്‍ പോകുന്നത് എന്ന് പോലീസ് കമ്മീഷണര്‍ ചോദിച്ചു. മാര്‍പ്പാപ്പയെ കൊല്ലാന്‍ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഇറ്റലിയില്‍ പോകുന്നത് എന്തിനാണെന്ന് ചോദിക്കാന്‍ അവനാരാണ്? ഞാന്‍ ഇറ്റലിയില്‍ നിന്ന് തിരിച്ച് ബോംബെയില്‍ വരും. ബോംബെയിലെത്തിയാല്‍ ഉംബായിയെ വിളിക്കും. തബലയും പെട്ടിയുമൊന്നുമില്ലാതെ ഡ്രസ്സ് മാത്രമായി ബോംബെയ്ക്ക് വരണം." - ജോണ്‍ പറഞ്ഞു.

     ഒരു ചായ കുടിക്കാമെന്നായി എന്‍റെ ക്ഷണം. ഏതായാലും ഇവിടുന്നു വേണ്ട അപ്പുറത്തെ തട്ടുകടയില്‍ നിന്നുമതി എന്നും പറഞ്ഞ് ജോണ്‍ നടന്നു. ഞങ്ങള്‍ ചായ കുടിച്ചു. 
     
     ചായ കുടിച്ചുകഴിഞ്ഞതും ജോണ്‍ പറഞ്ഞു : "ഇനി എനിക്ക് നൂറു മില്ലി അടിക്കണം." 
     
     ഞാനതിനെ വിലക്കി. ജോണ്‍ ഒരിക്കല്‍ക്കൂടി വാചാലനായി.

     "കുടിച്ചിട്ട് ഉംബായിയുടെ അടുത്തുവരരുതെന്നു പറഞ്ഞിട്ടില്ലേ."

     "ഞാന്‍ കുടിച്ചിട്ടില്ല. ഇനി എനിക്കു കുടിക്കാമല്ലോ."

     ജോണ്‍ ചാരായഷാപ്പിലേക്കു പോയി. തിരിച്ചുവിളിച്ചാലും ഫലമില്ല.

     ഈ കഥയ്ക്കൊരു പുരാവൃത്തമുണ്ട്. ഞാന്‍ ചിക്കന്‍ പോക്സ് പിടിപെട്ട് കിടന്നിരുന്ന സമയം. കോഴഞ്ചേരിയില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. എങ്ങനെയോ ഇതറിഞ്ഞ് തികച്ചും അബോധാവസ്ഥയില്‍ അവിടേക്ക് കയറിവന്നു.

     അമിതമദ്യപാനം സൃഷ്ടിക്കുന്ന സകല അസ്വാഭാവികതകളും ജോണിന്‍റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രകടമായിരുന്നു. 'എന്‍റെ ഉംബായിക്ക് ചിക്കന്‍ നല്‍കിയവനെ ഞാന്‍ കൊന്നുകളയും' എന്നൊക്കെ പറയുന്നുണ്ട്. ജോണ്‍ അവിടെ ചില സീനുകളൊക്കെ ഉണ്ടാക്കി. ഭാര്യാപിതാവിനെ ആലിംഗനം ചെയ്യുക തുടങ്ങി വീട്ടന്തരീക്ഷത്തെ ബാധിക്കുന്ന പ്രവൃത്തികളും സംസാരങ്ങളും. ഞാന്‍ വല്ലാതെ രോഷം കൊണ്ടു. ജോണിനെ എങ്ങനെയൊക്കെയോ പുറത്തുകൊണ്ടുപോകാന്‍ ഏര്‍പ്പാടുമാക്കി.

     അസുഖം മാറി പാടാന്‍ പോയിത്തുടങ്ങി. ഒരു ദിവസം തോപ്പുംപടിയില്‍ ബസ്സിറങ്ങിയപ്പോഴാണ് അവിടെ ജോണ്‍!

     "എടോ, ജോണ്‍ ഇങ്ങട് വന്നേ!!" - ഞാന്‍ തീരെ അനുകമ്പയില്ലാതെ വിളിച്ചു.

     എനിക്ക് ജോണ്‍ വീട്ടില്‍ സൃഷ്ടിച്ച അനുഭവം ഓര്‍മ്മയിലുണ്ട്. ഞാന്‍ പറഞ്ഞു : " താന്‍ ഒരു കച്ചറയാണെങ്കില്‍ ഞാന്‍ ഒന്നര കച്ചറയാണ്. താന്‍ ഒരായുസ്സിന്‍റെ മദ്യം കഴിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ രണ്ടായുസ്സിന്‍റെ മദ്യം കഴിച്ചിട്ടുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്നവര്‍ മദ്യം കഴിക്കുന്നത് എനിക്കിഷ്ടമല്ല. മദ്യപിച്ച് എന്‍റെ മുമ്പില്‍ വരുന്നതും എനിക്കിഷ്ടമല്ല."

     ജോണ്‍ നിശബ്ദനായി നടന്നുനീങ്ങി.

     ഒരുദിവസം ആബാദ് പ്ലാസയില്‍ പാടിക്കഴിഞ്ഞു വന്നപ്പോള്‍ മകള്‍ പറഞ്ഞു : "ജോണ്‍  എബ്രഹാം മരിച്ചു എന്ന് റേഡിയോ വാര്‍ത്ത കേട്ടു."

     ഞാന്‍ ആ ദുഃഖം മനസ്സില്‍ ഏറ്റുവാങ്ങി. ഇപ്പോഴും അത് മനസ്സില്‍ കിടക്കുന്നു. പിറ്റേന്ന്‌ ദുഃഖം ഖനീഭവിച്ച മനസ്സുമായി ബസ്സിലിരിക്കുമ്പോള്‍ ജോണിനെ ഓര്‍ത്തു. മട്ടാഞ്ചേരി ടൌണ്‍ഹാളില്‍ ഞാന്‍ പാടിക്കഴിഞ്ഞപ്പോള്‍ സ്റ്റേജിലേക്ക് വന്ന്‍, I declare Umbai is the Ghazal Voice of Kerala എന്ന് പ്രഖ്യാപിച്ച ജോണിനെ. 

     ജോണിന് ഞാന്‍ എന്നില്‍ത്തീര്‍ത്ത സ്മാരകമാണ് ഉംബായി എന്ന പേര്. സ്നേഹം വേദന കൂടിയാണെന്ന് ഞാനറിയുന്നത് ജോണിനെ ഓര്‍ക്കുമ്പോഴാണ്.