Saturday, January 16, 2021

കവികള്‍ക്കുപദേശം






- കുമാരനാശാന്‍ 



മലവെള്ളം പോലീയിട കവിതകള്‍

പലവക വന്നു പരന്നു കവിഞ്ഞൊരു

നിലയില്ലാതെ ചമഞ്ഞതു നമ്മുടെ

മലയാം ഭൂമിയെ മുക്കുകയല്ലേ.

അവശതയതുകൊണ്ടണയായ്വ്വാനിനി-

യവരവരളവിതു ചെയ്യണമിത്തിരി

കവികള്‍ക്കുപദേശം ചൊല്‍വതിനിതൊ-

രവസരമെന്നിഹ കരുതീടുന്നേന്‍.

മംഗളമണവതിനരുളുവതാണിതി-

ലുണ്ടൊരഹംകൃതിയോര്‍ത്തല്ലതുമ-

ല്ലാംഗലകവിയാം ഡ്രൈഡന്‍ ചൊല്ലിയ-

തങ്ങിനെതന്നെ പകര്‍ത്തുകയത്രേ.

എഴുതും കൃതികളിലൊക്കെബ്ഭാഷയില്‍

വഴിയാംവണ്ണം ദൃഷ്ടി പതിക്കുവി-

നഴകെഴുമര്‍ത്ഥം വഴി മതിപൊങ്ങിയ

പൊഴുതിലുമണുവളവതു വെടിയായ്വ്വിന്‍

പാരമൊഴുക്കുണ്ടെങ്കിലുമര്‍ത്ഥം

ചേരുന്നേറ്റവുമെങ്കിലുമിഹ കൃതി

നീരസമാമപശബ്ദം തടവുകി-

ലാരിലുമറിക വെറുപ്പുണ്ടാക്കും.

കേള്‍ക്കുന്നവരശ്ലീലമതാമൊരു

വാക്യവുമിങ്ങു സഹിക്കാ കൃതികളില്‍

വായ്ക്കും ശബ്ദാഡംബരവും വക-

വയ്ക്കായ്വ്വിന്‍ കൃത്രിമഭംഗികളും

ചൊല്ലാം ഭാരം ഭാഷാസൗഷ്ഠവ-

മില്ലാതെഴുതിവിടും കവിതകളാല്‍

ഇല്ലൊരു ഗുണവും എന്നല്ല നമുക്കതു

തെല്ലൊരു സുഖവും തരികില്ലറിവിന്‍;

ചിന്തിച്ചീടാന്‍ സമയമെടുക്കാ-

തെന്തും ദ്രുതഗതിയായെഴുതായ്വ്വിന്‍

എന്തിനു വെറുതേ ദ്രുതകവിയാവാന്‍

ചിന്തയിതതിലൊരു കഥയില്ലറിവിന്‍!


('ലീല' എഴുതിയ നോട്ട്ബുക്കില്‍ ആശാന്‍ കുറിച്ചിട്ടിരുന്ന ഒരു തുള്ളല്‍ കൃതിയാണ് 'കവികള്‍ക്കുപദേശം' എന്ന ഈ കവിത. 1912ല്‍ എഴുതിയതാണെന്ന് കരുതപ്പെടുന്ന ഇത് DC Books പ്രസിദ്ധീകരിച്ച 'ആശാന്‍റെ പദ്യകൃതികള്‍' എന്ന പുസ്തകത്തില്‍ 'ആശാന്‍റെ അറിയപ്പെടാത്ത കവിതകള്‍' എന്ന ഭാഗത്തുനിന്നുമാണ് എടുത്തിരിക്കുന്നത്. ശ്രീ.ജി.പ്രിയദര്‍ശനന്‍ ആണ് സമ്പാദകന്‍.)

No comments: