Sunday, May 30, 2021

നവവത്സരം

- ഇടപ്പള്ളി രാഘവന്‍പിള്ള


നവവത്സരം, ഹാ, ഹാ! കേരളക്ഷമയ്ക്കുള്ളില്‍

നവചൈതന്യം ചേര്‍ക്കും മംഗളപ്രഭാരംഗം;

കാലശൈലത്തില്‍നിന്നും നിര്‍ഗ്ഗളിച്ചീടും പുത്തന്‍

ചോലയൊന്നിതാ ഭൂവില്‍ പുളകം പൂശീടുന്നു;

ചന്ദനക്കുളിര്‍ക്കാറ്റിന്നിക്കിളിയിയറ്റുന്ന

തെന്നലിലൂഞ്ഞാലാടും പൂവല്ലീനിരയിലും,

അലസമലതല്ലിയുലയും പാടത്തിലെ-

പ്പവിഴക്കതിര്‍ക്കുലത്തുമ്പിലും തുളുമ്പുന്ന

സുസ്മിതസുധാരസം പാരിനോടോതീടുന്നു:

"വിസ്മരിക്കുവിന്‍ പോയ കാലത്തെയഖിലരും."

കൊച്ചുപത്രങ്ങള്‍ തുന്നിച്ചേര്‍ത്തിടുമാനന്ദം പോല്‍

പച്ചിലക്കാട്ടില്‍ പാറിക്കളിപ്പൂ പറവകള്‍;

പൈതങ്ങള്‍ തങ്ങള്‍ക്കോണത്തപ്പനെക്കണ്ടെത്തുവാന്‍

കൈവന്നൊരത്യാശതന്നാകാരസമാനമായ്

പയര്‍വള്ളിയില്‍നിന്നും വാനിലേക്കുയര്‍ന്നിട്ടു

പതറിയിളകുന്നൂ പൂമ്പാറ്റപ്പുതുപൂക്കള്‍;

മലയാളത്തിന്‍ മഹാസൗഭാഗ്യപതാകപോല്‍

മലയാനിലനിങ്കലാടുന്നൂ പൊന്മേഘങ്ങള്‍;

ഭാവിയങ്ങൊരുപക്ഷേ,യിരുളാണെങ്കിലെന്തി-

ബ്ഭാസുരമഹത്തിങ്കല്‍ പങ്കെടുക്കുവാനായി

കൂടുവിട്ടുണര്‍ന്നുടന്‍ മച്ചിത്തവിഹംഗമേ!

കൂവി, നിന്‍ കൂട്ടരോടുകൂടിയൊന്നാഹ്ലാദിക്കൂ!


(ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സമ്പൂര്‍ണ്ണകൃതികളില്‍ നിന്നുമെടുത്തത്)

No comments: