Tuesday, November 30, 2021

മൂന്നു കവിതകള്‍





- കെ യ്യപ്പപ്പണിക്കര്‍



* കരച്ചില്‍ *

അവന്‍ മരിച്ചു, അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, എങ്കിലും അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, പക്ഷെ അവള്‍ കരഞ്ഞില്ല.

അവള്‍ എന്തിനു കരയണം?


* കാര്‍ *

ഇതാണെന്‍റെ കാര്‍.

മുന്‍സീറ്റിലാണ് ഞാന്‍ എപ്പോഴും.

ഞാന്‍ തന്നെ ഇതോടിക്കുന്നു.

പിറകില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്,

എന്‍റെ ഒപ്പം അയാള്‍ ഇരിക്കുകയില്ല.

അയാള്‍ കാറിന്‍റെ വെറും ഓണര്‍ മാത്രം.


* അങ്കലാപ്പ് *

അങ്കലാപ്പിന്‍റെ അപ്പന്‍

ഇന്നലെ ആപ്പീസില്‍ വന്നിരുന്നു.

അയാളെ കണ്ട് എല്ലാരും എഴുന്നേറ്റപ്പോള്‍

അയാള്‍ അങ്കലാപ്പിലായി.

ജീവനക്കാര്‍ സമരത്തിലായിരുന്നതുകൊണ്ട്

സൌമ്യമായിത്തന്നെ സംസാരിച്ചുനോക്കി.

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

"എന്‍റെ മകനെ അന്വേഷിച്ചാണ്

ഞാന്‍ വന്നത്" - എന്നയാള്‍  പറഞ്ഞു.

"ആരാണ് മകന്‍?" എന്ന്

ആരോ ചോദിച്ചപ്പോള്‍

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

ഒടുവില്‍ മകന്‍ വന്ന്

"അപ്പാ" എന്നു വിളിച്ചപ്പോള്‍

അപ്പോഴും അയാള്‍ അങ്കലാപ്പിലായി.


(2002 ഏപ്രില്‍ മാസത്തില്‍ ഇറങ്ങിയ, DC ബുക്ക്സിന്‍റെ പച്ചക്കുതിര എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒന്നാണ് ഇത്.)

No comments: