Monday, March 16, 2026

ഒരു സ്വപ്നഗാനം

 








 - ശ്രീകുമാരന്‍ തമ്പി 

 

എന്തിനെന്നെ വിളിച്ചു നീ വീണ്ടു-

മെന്‍റെ സ്വപ്നസുഗന്ധമേ...

ഈ വസന്ത ഹൃദന്തവേദിയില്‍

ഞാനുറങ്ങിക്കിടക്കവേ,

ഈണമാകെയും ചോര്‍ന്നുപോയൊരെന്‍

വേണുവും വീണുറങ്ങവേ,


രാഗവേദന വിങ്ങുമെന്‍ കൊച്ചു

പ്രാണതന്തു പിടയവേ,

ഏഴു മാമല,യേഴു സാഗര-

സീമകള്‍ കടന്നീവഴി

എങ്ങുപോകണമെന്നറിയാതെ

വന്ന തെന്നലിലൂടവേ,


പാതി നിദ്രയില്‍, പാതിരാക്കിളി

പാടിയ പാട്ടിലൂടവേ,

എന്തിനെന്നെ വിളിച്ചു നീ വീണ്ടു-

മെന്‍റെ സ്വപ്നസുഗന്ധമേ!

ആര്‍ദ്രമാകും രതിസ്വരം നല്‍കും

ആദ്യരോമാഞ്ചകുഡ്മളം


ആളിയാളിപ്പടര്‍ന്നു ജീവനില്‍

ആ നവപ്രഭാകന്ദളം

ആ വിളി കേട്ടുണര്‍ന്നുപോയി ഞാന്‍

ആകെയെന്നെ മറന്നു ഞാന്‍

അദ്ഭുതാഭക,ളങ്കുരിച്ചിടു-

മംബരമുഖവാതിലില്‍,

വന്നു 'താഴെ വരട്ടെ, ഞാ'നെന്നു

കൊഞ്ചി നില്‍ക്കുന്ന താരകേ!

ഒന്നുമൊന്നുമറിയുകില്ലെനി-

ക്കെന്നറിയും സമര്‍ത്ഥ നീ!

ആ മിഴികളിലൂറുമവ്യക്ത

ഭാവരാജിയിലൂടവേ,


പുഷ്പകന്യകള്‍ തന്‍മിഴികളില്‍

പൂത്തവര്‍ണ്ണത്തിലൂടവേ,

എന്തിനെന്നെപ്പുണര്‍ന്നു നീ വീണ്ടു-

മെന്‍റെ സ്വപ്നകിരണമേ?

ഹാ, പുളകമണിഞ്ഞുപോയി ഞാന്‍;

ഹാ, മറന്നുപോയെന്നെ ഞാന്‍...


ഈണമല്‍പവുമില്ലിനിയെന്‍റെ

വേണുനാളത്തിലെങ്കിലും

വിശ്വസിക്കുന്നു നിന്നെ ഞാ,നെന്നെ

നിസ്വനാക്കിയ സ്വപ്നമേ!


(DC BOOKS പുറത്തിറക്കിയ, ശ്രീ.ശ്രീകുമാരന്‍ തമ്പിയുടെ 'തിരഞ്ഞെടുത്ത കവിതകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഈ കവിതയുടെ പകുതിയിലേറെ ഭാഗം, 1976ല്‍ ഐ വി ശശി സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തില്‍, കണ്ണൂര്‍ രാജന്‍ ഈണമിട്ട ഒരു ഗാനമായി മാറി.)