ഏറെക്കാലം കാത്തിരുന്നു
കണ്ടു, യാത്ര തിരിക്കവെ
കാണാതെങ്ങനെ പോരുന്നൂ
വന്ദ്യം പൌരാണിക ഗൃഹം!
ഇരുളാണകമേ, പൊന്നിന്‍
തളയിട്ടോരു കാലുകള്‍
നാലുദിക്കുമളന്നോരു
നടുമുറ്റത്തുപോലുമേ.
ആരാണുണ്ണീ പോരടിച്ച-
തെന്നു മാറോടു ചേര്‍ക്കിലും
ഊര്‍ന്നുപോയീ ഭവാനൊറ്റ-
യ്ക്കൂഴി തന്‍ പുതുപാച്ചിലില്‍.
വിശപ്പും വേര്‍പ്പുമായ് ദൂര-
നാട്ടില്‍ നീറുന്ന വേലയില്‍
ഇടിഞ്ഞുപോയി ലോകത്തിന്‍
ഭാരത്താല്‍ ഭ്രാന്തനായിയോ?
അവിടെച്ചളിമണ്ണില്‍ത്താ-
നിരുന്നു നോക്കിടുന്നു നീ-
യോണപ്പൂവിന്‍റെയുള്‍ക്കാമ്പി-
ലൂറും തെനൊത്തൊരശ്രുവെ.
മറ്റുള്ളവര്‍ക്കു വേണ്ടീട്ടേ
തേങ്ങിത്തേങ്ങിക്കരഞ്ഞു നീ
കെട്ടൊരമ്പിളിയേ, ധര്‍മ്മ-
സൂര്യനെത്തെളിയിക്കയാം.
ധവളം ഘൃതകൈലാസ-
ച്ചോട്ടില്‍ തൃശൂരെയപ്പനെ-
ക്കണ്ടില്ലെന്നായിരുന്നീടാം
തൃത്താവിന്‍ കാടു നട്ടു നീ.
മണ്ണിന്നടിയിലെ, ലോഹ-
സ്തരത്തില്‍,ത്തീഷ്ണ ലാവയില്‍
ശിലാകൂടത്തിലല്ലെന്‍റെ
മനസ്സില്‍ത്താന്‍ മഹാബലി;
അതിന്നു മാനം തീര്‍ക്കുന്നു-
ണ്ടരിമാവിട്ട പീഠവും
തുമ്പപ്പൂത്താര നിരയും
എന്ന് മേല്‍പ്പോട്ടു നോക്കി നീ.
അതുകൊണ്ടുമ്മ വെയ്ക്കുന്നു
കണ്ണുപൊട്ടന്‍ കറുമ്പിയേ,
തന്നേക്കാളും ഭാരമുള്ളൊ-
രരിയേറ്റുന്നുറുമ്പുകള്‍.
ആ ബ്രഹ്മകീടജനനി-
യിരിപ്പപ്പുതുമാലയും
പിടിച്ചുഴറ്റൊടേ കാത്തു
കാത്തിരിക്കുന്നു കന്യക.
പാലൂറും മുലയും ചോര-
യിറ്റുവീഴുന്ന ഖഡ്ഗവും
ചേര്‍ന്നൊരമ്മ കുടികൊള്ളും
കാവില്‍ച്ചെന്നു ഭജിച്ചു നീ.
തൊണ്ണൂറാണ്ടുകള്‍ പൊയ്‌പ്പോകെ
വാടാതങ്ങു കെടാതെയും
നിങ്ങള്‍ സൂര്യന്‍ താമരയു-
മിണങ്ങും ശോഭ കാണവേ.
പ്രണമിപ്പൂ ചിദാനന്ദ-
ദ്യുതിയാം നിന്‍റെ വാക്കിനെ.
ഇതേ ചൊല്ലൂ ഭവാന്‍ പക്ഷേ,
വെറും നൂലായിരുന്നു ഞാന്‍!
(അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഈ കവിത, 2015 ജൂലൈ മാസത്തിലെ ഗ്രന്ഥാലോകം മാസികയില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഈ കവിത രചിച്ച വി എം ഗിരിജ, അക്കിത്തത്തിനെ കണ്ടുമടങ്ങുമ്പോള്‍, അദ്ദേഹത്തിന്‍റെ പഴയ തറവാട് കൂടി കണ്ടുമടങ്ങുന്നതാണ് കവിതാസന്ദര്‍ഭം. ഈ കവിതയുടെ പേര് - വെറും നൂലായിരുന്നു ഞാന്‍ - അക്കിത്തത്തിന്‍റെ നിത്യമേഘം എന്ന കവിതയിലെ ഒരു വരി കൂടിയാണ്.)
No comments:
Post a Comment