Monday, May 30, 2022

ആദ്യ സാഹിത്യം


  





ഇടപ്പള്ളി രാഘവന്‍ പിള്ള



ശാന്തസുന്ദരമയമായിടും ശരല്‍ക്കാല-

സാന്ധ്യരാഗാഭയെങ്ങും പരന്നിടുമ്പോള്‍,

പാര്‍വണശശിതന്‍റെ പാലൊളിപ്പട്ടുസാരി

പാരിടവധൂടിയെയുടുപ്പിക്കുമ്പോള്‍,

മെത്തിന കുതുകത്താല്‍ പത്രികള്‍ കളസ്വനാ-

ലെത്തിടും രജനിയെപ്പുകഴ്ത്തിടുമ്പോള്‍,

തന്നലക്കരങ്ങളാല്‍ താളം പിടിച്ചുകൊണ്ടും;

വെണ്ണുരപ്പൂപ്പുഞ്ചിരി പൊഴിച്ചുകൊണ്ടും

ഉണ്മയിലലസമേ പാഞ്ഞിടും തടിനിതന്‍

വെണ്മണല്‍വിരിപ്പിട്ട പുളിനം തന്നില്‍,

ഏകനായിരുന്നതിതുഷ്ടനായ് തടിനിയും

നാകവും മാറിമാറിസ്സമീക്ഷിക്കുന്ന,

പ്രാകൃതരൂപനാകുമാദിപുമാന്‍റെ പരി-

പൂതമാം മനസ്സൊന്നു തുടിച്ചിരിക്കും;

മെച്ചത്തിലവന്‍ തന്‍റെ മാനസമനന്തമാം

സച്ചിത്സ്വരൂപംതന്നില്‍ ലയിച്ചിരിക്കും;

പെട്ടെന്നാ ഹൃദയമാം താരു വഴിഞ്ഞു പുറ-

പ്പെട്ടതാം മകരന്ദഝരികയല്ലോ;

വാഗ്ദേവിതന്‍ നല്‍സ്തന്യപീയൂഷ,മല്ലെന്നാകി-

ലാദ്യസാഹിത്യമായിട്ടറിവൂ ലോകം.

No comments: