Wednesday, September 2, 2020

ദൈവദശകം

 ശ്രീനാരായണഗുരു



ദൈവമേ കാത്തുകൊള്‍കങ്ങു

കൈവിടാതിങ്ങു ഞങ്ങളെ;

നാവികന്‍ നീ ഭാവാബ്ധിക്കൊ-

രാവിവന്‍ തോണി നിന്‍പദം.


ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-

ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍

നിന്നിടും ദൃക്കുപോലുള്ളം

നിന്നിലസ്പന്ദമാകണം.


അന്നവസ്ത്രാദി മുട്ടാതെ

തന്നു രക്ഷിച്ചു ഞങ്ങളെ

ധന്യരാക്കുന്ന നീയൊന്നു-

തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.


ആഴിയും തിരയും കാറ്റു-

മാഴവും പോലെ ഞങ്ങളും

മായയും നിന്‍ മഹിമയും

നീയുമെന്നുള്ളിലാകണം.


നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ! സൃഷ്ടി-

ക്കുള്ള സാമഗ്രിയായതും.


നീയല്ലോ മായയും മായാ-

വിയും മായാവിനോദനും

നീയല്ലോ മായയെ നീക്കി-

സ്സായൂജ്യം നല്‍കുമാര്യനും.


നീ സത്യം ജ്ഞാനമാനന്ദം

നീ തന്നെ വര്‍ത്തമാനവും 

ഭൂതവും ഭാവിയും വേറ-

ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.


അകവും പുറവും തിങ്ങും

മഹിമാവാര്‍ന്ന നിന്‍പദം

പുകഴ്ത്തുന്നു ഞങ്ങളങ്ങു

ഭഗവാനേ! ജയിക്കുക.


ജയിക്കുക മഹാദേവ!

ദീനാവന പരായണ!

ജയിക്കുക ചിദാനന്ദ!

ദയാസിന്ധോ! ജയിക്കുക.


ആഴമേറും നിന്‍മഹസ്സാ-

മാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം.


(ഗുരുദേവന്‍, 'ശിവഗിരിയില്‍ വച്ച് കുട്ടികള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലാനായി എഴുതിക്കൊടുത്തത്' എന്നും, 'ആലുവയിലെ സംസ്കൃതപാഠശാലയിലെ കുട്ടികള്‍ക്കുവേണ്ടി എഴുതിയത്' എന്നും  ഈ പ്രാര്‍ത്ഥനാഗീതത്തിന്‍റെ രചനാപശ്ചാത്തലത്തെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പണ്ഡിതരുടെ ഇടയിലുണ്ട്. എന്നാല്‍ രചനാകാലം 1914 തന്നെ എന്ന കാര്യത്തില്‍ ഒരേ അഭിപ്രായമാണുള്ളത്.)

No comments: