Thursday, February 10, 2022

ദലമര്‍മ്മരങ്ങള്‍

 







- ഗിരീഷ് പുത്തഞ്ചേരി 



പാടുന്നൂ വിഷുപ്പക്ഷികള്‍, മെല്ലെ

മേടസംക്രമസന്ധ്യയില്‍...

ഒന്നു പൂക്കാന്‍ മറന്നേപോയൊരു

കൊന്നതന്‍ കുളിര്‍ച്ചില്ലമേല്‍...


കാറ്റു തൊട്ടുവിളിച്ചു മെല്ലെ നിന്‍

കാതിലോരോന്നു ചൊല്ലവെ...

കേട്ടുവോ, നിന്‍റെ ബാല്യകാലത്തിന്‍

കാല്‍ച്ചിലമ്പിലെ മര്‍മ്മരം...


മാവുപൂത്ത തൊടികളും, മുറ്റ-

ത്താദ്യം പൂവിട്ട മുല്ലയും...

ആറ്റുതീരത്തിലഞ്ഞിക്കാവിലെ

ആര്‍ദ്രമാം ശംഖനാദവും...


നന്മ തോറ്റുവാനെത്തും പാണന്‍റെ

നന്തുണിപ്പാട്ടിന്നീണവും...

ഒറ്റത്താമര മാത്രം പൂവിടും

പുണ്യകാലപ്പുലരിയും...


രാത്രിയില്‍, മുളംകാട്ടില്‍ നിന്നാരോ-

മൂളും, ഹിന്ദോളരാഗവും...

സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍

സത്യത്തില്‍, മുന്നില്‍ നില്‍പ്പതും...


ഏതോ ലജ്ജയാല്‍, നീ മുഖം, തുടു-

ത്താകെ വാടിത്തളര്‍ന്നതും...

ഓര്‍മ്മകള്‍, മഞ്ഞുപാളികള്‍ മാറ്റി

ഇന്നും നിന്നെ വിളിക്കവേ...

സ്നേഹസാന്ദ്രമായ് പൂക്കുന്നു, നീയീ

പാഴ്ത്തൊടിയിലെ കൊന്നപോല്‍...


(ശ്രീ. V K പ്രകാശ്‌ സംവിധാനം നിര്‍വഹിച്ച്, 2000ല്‍ പുറത്തിറങ്ങിയ പുനരധിവാസം എന്ന ചിത്രത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംഗീതം നല്‍കി ആലപിച്ചത് ശ്രീ. G വേണുഗോപാല്‍ ആണ്. അദ്ദേഹവും മകന്‍, അരവിന്ദ് വേണുഗോപാലും ചേര്‍ന്ന് ഈ കവിത (ഗാനം) ആലപിക്കുന്ന മറ്റൊരു വേര്‍ഷന്‍ ഇവിടെ ആസ്വദിക്കാം.)

No comments: