Monday, February 28, 2022

വിധി








പ്രതി ചോദിച്ചു :
"ആരാണ് വാദി?"

പ്രോസിക്യൂട്ടര്‍ വാദിയെ ചൂണ്ടിക്കാണിച്ചു.

പ്രതി ചിരിച്ചു.
"ഇത് വാദിയുടെ അനിയനാണ്."

കോടതി അത് ശ്രദ്ധിക്കുകയും കുറിച്ചെടുക്കുകയും ചെയ്തു.

"വാദിയെ ഞാന്‍ കൊന്നു. വാദി മരിച്ചുപോയി. കൊലക്കുറ്റത്തില്‍ വാദി മൃതനാണ്. വാദിയില്ലാതെ എങ്ങനെ പ്രതിയുണ്ടാകുന്നു? കേസുണ്ടാകുന്നു? കോടതിയുണ്ടാകുന്നു?"

"ആരുണ്ടായാലും ആരില്ലാതായാലും നിങ്ങള്‍ കുറ്റവാളി തന്നെയല്ലേ?" - കോടതി ചോദിച്ചു.

"പരാതിക്കാരനുണ്ടാകുമ്പോഴാണ് കുറ്റമുണ്ടാകുന്നത്. കുറ്റവാളിയെ തേടുന്നത്. ഇത്തരുണത്തില്‍ പരാതിക്കാരന്‍ മണ്‍മറഞ്ഞിരിക്കുന്നു."

"പരാതിക്കാരന്‍ അനിയനാണ്."

"അനിയനെ ഞാന്‍ കൊന്നില്ല. കൊല്ലാന്‍ ശ്രമിക്കപോലും ചെയ്തില്ല."

കോടതി വിഷമിച്ചു. വിധി പിറ്റേന്നേക്ക് മാറ്റിവച്ചു.

പിറ്റേന്നത്തെ വിധി -
"വാദി ഹാജരില്ലാത്തതുകൊണ്ട് കേസ് തള്ളിയിരിക്കുന്നു. പ്രതിക്ക് പോകാം."

കഥ ഇവിടെ തീര്‍ന്നു.

ചരിത്രം : പ്രസ്തുത വിധി മുതലാണത്രേ കൊലക്കുറ്റത്തിന് വാദി സര്‍ക്കാര്‍ ആയത്.

No comments: