Friday, December 30, 2022

നീ മൌനം ഭജിച്ചാലോ


 

 

 

  - ചങ്ങമ്പുഴ കൃഷ്ണപിള്ള

 

 

വിസ്തൃതം കാലത്തിന്‍റെ ഹൃദയം, കവേ, തെല്ലും

വിഹ്വലനാകായ്ക നീയിന്നത്തെക്കൊടുങ്കാറ്റില്‍,

നിന്‍ നാമം ലോകാഹ്ലാദത്തൈമുല്ലത്തലപ്പിന്മേല്‍

നിന്നുകൊള്ളട്ടെ മുഗ്ദ്ധകോരകമായിത്തന്നെ.

അറിയേണ്ടതില്‍ത്തിങ്ങും സൗരഭത്തിനെപ്പറ്റി-

ക്കരിതേക്കുവാന്‍ മാത്രം കഴിയും നിശീഥങ്ങള്‍

നിന്‍ നിഴല്‍ച്ചിലന്തിനൂല്‍ക്കെട്ടു നീങ്ങിയാലാദ്യം

നിര്‍മ്മലനീഹാരാഭമഴവില്‍പ്പൊടി വീശി,

ഇതളോരോന്നായ് മെല്ലെ വിടുര്‍ത്തും- മൃദുമന്ദ-

സ്മിതധാരയിലതുപൊതിയും പ്രപഞ്ചത്തെ.

അന്നതിന്‍ സൗരഭ്യത്തിലലിയും നവലോക-

സ്പന്ദനം- ശതാബ്ദങ്ങള്‍ മുരളും ചുറ്റും ചുറ്റി.

ആ വാടാമലര്‍ ചൂണ്ടിക്കാണിച്ചു ചൊല്ലും കാലം:

"ആവസിച്ചു നീയെന്നിലജ്ഞാതനായി,ക്കവേ!

ഇന്നു നിന്‍ മൂടുപടം നീക്കി ഞാ,നിനി നിന്‍റെ

മന്ദഹാസത്തിന്‍നേര്‍ക്കു കൂപ്പുകൈയുയര്‍ന്നോളും..."

 

മീട്ടുക കവേ, വീണ്ടും നിന്‍ മണിവീണക്കമ്പി

മീട്ടുക, നൈരാശ്യത്തില്‍ നീ മൌനം ഭജിച്ചാലോ!...

 

(1936 ഓഗസ്റ്റ് 22നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള ഈ കവിത എഴുതിയത്.)    

No comments: